Tuesday, October 17, 2017

ബ്രാഹ്മണ കേരളം

ബ്രാഹ്മണ കേരളം


                                               സാവിത്രി രാജീവൻ

ഉണ്ണിക്കൃഷ്ണന്  ഒരു ജോലി വേണം.  ഇക്കാലത്ത് ജോലി കിട്ടുക അത്ര അസാധ്യമൊന്നുമല്ല .സമർത്ഥരായവർക്കൊക്കെ ജോലി പിന്നാലെ ചെന്നു കൊടുക്കുകയാണ് കമ്പനികളുടെ ഒരു രീതി. ജോലിക്കു ചേരുന്നതു തന്നെ ‘ എക്സിക്യൂട്ടീവു ‘ കൾ ആയിട്ടാണ്. വേഷവും അതിനനുസരിച്ചു തന്നെ. കൂടെ പഠിച്ചവരെയൊക്കെ പലവിധ കമ്പനികളും ബാങ്കുകളും എൻ ജി ഓ കളും  വിഴുങ്ങിയിട്ടും ഉണ്ണിക്കൃഷ്ണൻ ഒരേ നിൽപ്പു തന്നെ - ജോലിയില്ലാതെ.


സാമർഥ്യം കുറച്ചു കുറവാണ്, സമ്മതിച്ചു. എങ്കിലും പത്തിരുപത്തെട്ടു വയസ്സായില്ലേ, ഇനിയും ജോലിയായില്ലേ എന്ന ചോദ്യം പോലെ തന്നെ ജോലികിട്ടി ഒരു കല്യാണമൊക്കെ കഴിക്കേണ്ട  ഉണ്ണിക്കൃഷ്‌ണാ  എന്ന് കൂടെപഠിച്ച മുരളിയുടേയും വേണുവിന്റേയും അമ്മമാർ അവരുടെ പേരക്കുഞ്ഞുങ്ങളുടെ തൊണ്ണു കാട്ടിയുള്ള ചിരിയിലേക്കു ചൂണ്ടി ഓർമ്മിപ്പിക്കുന്നതാണ് ഉണ്ണിക്കൃഷ്ണനെ  കൂടുതൽ വലയ്ക്കുന്നത്.

  പറഞ്ഞിട്ടെന്തു കാര്യം?ഉണ്ണിക്കൃഷ്ണൻ  വേണ്ടെന്നു വച്ചിട്ടാണോ ജോലി കിട്ടാത്തത്?


  അച്ഛന് ഇത്ര നേരത്തെ മരിക്കാൻ തോന്നിയത് വലിയ കഷ്ടമായിപ്പോയി. അച്ഛൻ നിന്ന നിൽപ്പിൽ മരിച്ചതറിഞ്ഞ് വന്നവരെല്ലാം എട്ടൊമ്പത് വയസ്സുള്ള തന്നെ നോക്കി കഷ്ടം വച്ച് സഹതപിച്ചപ്പോൾ ഒന്നും മനസ്സിലായില്ല. അച്ഛൻറെ ജോലിയായ ശാന്തിപ്പണി ഏറ്റെടുത്ത്  രാവിലേയും വൈകുന്നേരവും മുടങ്ങാതെ അമ്പലത്തിൽ പൂജ നടത്തി. ഇടവേളകളിൽ സ്‌കൂളിലും  തുടർന്ന് കോളേജിലും പോയി. ഇന്ത്യാ ചരിത്രവും ലോകചരിത്രവും പഠിച്ചു . രണ്ടാംക്ലാസിൽ ഒരു ബിരുദാനന്തര ബിരുദവും നേടി. എന്നിട്ടും ഉണ്ണിക്കൃഷ്ണനെ ആരും ജോലിക്ക് വിളിക്കാഞ്ഞത് മാർക്ക് കുറഞ്ഞതു കൊണ്ട് മാത്രമായിരുന്നോ? ‘അല്ല’ എന്നാണ് ഉണ്ണിക്കൃഷ്ണൻറെ ഉത്തരം.

  “ഉണ്ണിക്കൃഷ്ണൻ  സംവരണത്തിന് പുറത്തായിരുന്നു…..പഴയ മലയാള ‘സവർണ്ണ’ സിനിമകളിലേതിലെന്ന പോലെ  കഥാപാത്രങ്ങളായി പെങ്ങന്മാരേയും  വയസ്സായ അമ്മയേയും  ഈ സമയത്തു് നിങ്ങൾക്ക് പശ്ചാത്തലത്തിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ ഞാൻ സംന്തുഷ്ടനായി ...അവരും പുറത്തുള്ളവരാണ്….”ചോദിക്കാത്ത ചോദ്യങ്ങൾക്കു കൂടി ഇങ്ങനെ നർമ്മ ബോധത്തോടെ ഉണ്ണിക്കൃഷ്ണൻ   ആത്മഗതം ചെയ്യുന്നത് കേൾക്കുന്നില്ലേ? കേൾക്കാതിരിക്കുന്നതെങ്ങനെ?

 പക്ഷേ  നർമ്മ ബോധവും കഥകളി കണ്ട പരിചയവും ദൈവങ്ങളെ  തൊട്ടുനിന്ന് ജോലി ചെയ്തതും  കൊണ്ട് പട്ടിണിയും പണവുമില്ലായ്മയും പരിഹരിക്കപ്പെടില്ല. അത് ഉണ്ണിക്കൃഷ്ണന് ബോദ്ധ്യമായി ഇക്കാലം കൊണ്ട്.

 ബ്രഹ്മസ്വമായിരുന്ന അമ്പലങ്ങൾ ദേവസ്വമായി,  സർക്കാരിൻറെ വകയായി. എങ്കിലും വരുമാനമില്ലാത്ത, ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങളിലെ ദൈവങ്ങളെ ആളുകൾ കൈവിട്ടു.  ഉണ്ണിക്കൃഷ്ണൻറെ  ദേവനും പകിട്ടില്ലാതെ നിന്നു.ഒരു പട്ടുപോലും ആരും സമർപ്പിക്കുന്നില്ല . പിന്നെങ്ങനെ പകിട്ട് വരുത്താൻ. “ ദേവന്മാരിലും ദരിദ്രർ ശ്ശി ണ്ട് “ എന്ന് അമ്മ പറയുന്നത് എത്ര സത്യം. ഉണ്ണിക്കൃഷ്ണൻ   പൂജ ചെയ്യുന്നതിനിടെ ഭഗവാനോടു ചോദിച്ചു. “ 'അമ്മ പറഞ്ഞത് നേരാണോ”? ദേവൻ മന്ദഹസിച്ചു കൊണ്ടു തന്നെ നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

   മൂന്ന് ഓപ്പോളുമാരെ എന്ത് ചെയ്യും എന്ന് ആധി പിടിച്ചു നടക്കുകയാണ് ഓർമ്മ വച്ച നാളുമുതലേ ഉണ്ണിക്കൃഷ്ണൻ. താനും അമ്മയും ആധിപിടിക്കുന്നതിനിടെ അവർ മുപ്പത്തെട്ടും നാല്പതും വയസ്സുകൾ കടന്ന് പള്ളിയറയിലെ മൂർത്തികളെപ്പോലെയായി. കൂവളമാലയോ തെച്ചിപ്പൂമാലയോ ഒന്നും ചാർത്താതെ തന്നെ അവർ മൂകാംബികാമാരായി.

 അവർക്ക് അച്ഛൻ അറിഞ്ഞിട്ട പേരായിരിക്കുമോ അംബ, അംബിക, അംബാലിക എന്ന്? നമ്പൂതിരിമാർക്കിടയിൽ നടപ്പില്ലാത്ത ഈ പേരുകൾ തന്റെ മക്കൾക്കിടാൻ എന്തുകൊണ്ടായിരിക്കും അച്ഛൻ തീരുമാനിച്ചത്? ഈ ജന്മം ചെയ്യാൻ കഴിയാത്ത എന്തു പ്രതികാരമാവും തൻറെ ഓപ്പോളുമാർ അടുത്ത ജന്മത്തേക്ക് നീട്ടി വച്ചിട്ടുണ്ടാവുക?

  ഉണ്ണിക്കൃഷ്ണനെ ചിലപ്പോൾ ആവേശിക്കുന്ന വ്യാകുല ചിന്തകളാണിവ.

    ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ച് അവർ ഇടിഞ്ഞുവീഴാറായ ഇല്ലത്തെ ഇടനാഴികളിൽ പതുങ്ങി നിൽക്കുകയായിരുന്നില്ല എപ്പോഴും.  ഉഴുതുമറിച്ച പാടത്ത് പണിയെടുക്കാനുറച്ച് ചെന്നപ്പോഴേക്കും അവിടം ഇരുനിലമാളികളോ നേന്ത്രവാഴത്തോപ്പുകളോ കൊണ്ടു നിറഞ്ഞു.

    ഗാന്ധിജി പോലും ഒരു പക്ഷേ  പിന്നീട് ഉപേക്ഷിച്ചേക്കുമായിരുന്ന ചർക്കയും നൂൽ നൂൽപ്പും വിടാതെ കൊണ്ട് നടന്ന, ചർക്ക ക്ലാസുകൾ നടത്തുന്ന ഗാന്ധിശിഷ്യ സ്ഥാപനങ്ങളിൽ പോയി പഠിച്ച് നൂൽ നൂറ്റ് വസ്ത്രനിർമ്മാണം നടത്തി ജീവിക്കാമെന്ന് അവർ തീരുമാനിക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു.എന്ത് ഫലം? അവർ നെയ്ത തോർത്തുമുണ്ടുകൾ പോലെ കാലം പോകെ അവരും ഇഴപിഞ്ഞിയ തോർത്ത് മുണ്ടുകൾ പോലെയായി.



ഉണ്ണിക്കൃഷ്ണന്  വീണ്ടും ഹാസ്യരൂപത്തിലുള്ള ഉപമകൾ വന്നു.

   ഇങ്ങനെ ഭൂതകാലവും വർത്തമാനകാലവും ഇഴ ചേർത്ത് നെയ്ത ഈ സന്ധ്യക്ക്‌ ഉണ്ണിക്കൃഷ്ണൻ എന്തു  മനോവിചാരത്തിലാണ് മുഴുകിയിരിക്കുന്നത് എന്നാണെങ്കിൽ…..സംശയിക്കേണ്ട നാളെയെപ്പറ്റിത്തന്നെയാണ് അയാളുടെ ചിന്ത. നാളെ ഉണ്ണിക്കൃഷ്ണന്  ഒരു ഇന്റർവ്യൂവിന് ഹാജരാകേണ്ടതുണ്ട്.ഏതോ വമ്പൻ സംഘടനയോ, അതോ കമ്പനിയോ ആണ് അയാളെ ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നത്. സർക്കാരാഫീസിലെ  പണിക്കല്ല എന്ന് ചുരുക്കം.

  കണ്ടു പഴകിയ ഏതോ സിനിമയിലേതു പോലെ ഉണ്ണിക്കൃഷ്ണൻറെ  അകാല വാർദ്ധക്യം വന്ന പെങ്ങന്മാർ അയാളെ രാവിലെ ത്തന്നെ ഉണർത്തി അനുഗ്രഹിച്ചു വിടാനായി , ചന്ദനവും തുളസിപ്പൂവുമായി, ദു:ഖവും ആഹ്ലാദവും കലർന്ന മുഖഭാവത്തോടെ ഉമ്മറത്ത് നിരന്നു നിന്നതൊന്നുമില്ല. നാമജപം മുതൽ പലതരം പ്രവർത്തികളിലേർപ്പെട്ട് അവർ ഇടനാഴികളിലൂടെ നടക്കുന്ന നേരത്താണ് ഉണ്ണികൃഷ്ണൻ ഇറങ്ങിപ്പോയത്.

  “പോയി വരട്ടെ , അമ്മേ എന്ന് അമ്മയോട് വിളിച്ചു പറഞ്ഞുകൊണ്ട്.

  കറുത്ത ചില്ലിട്ട വാതിലുകളുള്ള ഊക്കൻ കെട്ടിടത്തിലെ അഞ്ചാം നിലയിലോ ആറാം നിലയിലോ ആണ് ഓഫീസ്.അവിടെ വച്ചാണ് ഇന്റർവ്യൂ. അഞ്ചാം നിലയിലെ ചില്ലുവാതിലിനു മുമ്പിലെത്തി ബോർഡു വായിച്ചുറപ്പുവരുത്തി ഉണ്ണിക്കൃഷ്ണൻ ഊഴം കാത്തിരുന്നു.

ഇതാ പേര് വിളിക്കുന്നു.

   ഉണ്ണിക്കൃഷ്ണനു മുമ്പിൽ ഏഴുപേർ മേശക്കപ്പുറത്തുള്ള കസേരകളിരുന്ന് അയാളുടെ അഭിവാദനം സ്വീകരിച്ച്,  ഇരിക്കാൻ അനുവാദം നൽകി.

 ഒട്ടും ശുഭാപ്തി വിശ്വാസിയായിരുന്നില്ല ഉണ്ണിക്കൃഷ്ണൻ. കാരണം അതുവരെ ജീവിതത്തിൽ സംഭവിച്ചതൊന്നും ശുഭാപ്തി വിശ്വാസം വളർത്താൻ പോന്നതായിരുന്നില്ല.

   അമ്പലത്തിലെ ശാന്തിപോലും ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ശാന്തിപ്പണിയിൽ ബിരുദം നേടിയ ഏതോ ഒരു ബൽറാം പുതിയ ശാന്തിയായി സ്ഥാനമേറ്റു. ഉണ്ണിക്കൃഷ്ണന്  വേണ്ടത്ര യോഗ്യതയില്ലാത്തതിനാൽ പിരിച്ചു വിടുന്നു എന്ന അറിയിപ്പ് കിട്ടി. ഉണ്ണിക്കൃഷ്ണൻ പൂജാവിധികളും ജ്യോതിഷവും മന്ത്ര തന്ത്രങ്ങളും പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം സമ്പാദിച്ചിട്ടില്ലല്ലോ. ദേവഭാഷയായ സംസ്കൃതം അറിയില്ലെന്നും പൂജക്കുവേണ്ട സംസ്കൃതമന്ത്രങ്ങളും അതിൻറെ അർത്ഥങ്ങളും മാത്രമേ അറിയൂ എന്നും അയാൾ പൂജിക്കുന്ന ദേവൻ തന്നെയായിരിക്കുമോ  ഉണ്ണിക്കൃഷ്ണനെതിരേ സർക്കാരിൽ റിപ്പോർട്ടു ചെയ്തത്?

   “ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , അല്ലെ? “ കണ്ണടക്കുള്ളിൽ നിന്ന് ഇന്റർവ്യൂക്കാരന്റെ കണ്ണുകൾ തിളങ്ങി.

    സർട്ടിഫിക്കറ്റുകൾ ഒത്തു നോക്കിക്കൊണ്ടിരുന്നു സ്ഥൂലഗാത്രൻ തലയുയർത്തി നോക്കി.

“ മിസ്റ്റർ ഉണ്ണിക്കൃഷ്ണൻ, നിങ്ങൾക്ക് ചിലപ്പോൾ ഈ ജോലിയെ ക്കുറിച്ച് ഏറെ പ്രതീക്ഷകൾ ഉണ്ടാകാം. ആദ്യമേ പറയട്ടെ, ഓഫീസിൽ ഇരുന്നു ഫയലുകൾ നോക്കുന്ന ജോലിക്കല്ല ഞങ്ങൾക്ക് ആളെ വേണ്ടത്…”

“ ഫീൽഡ് വർക്കാണ് “ മറ്റൊരു മധ്യവയസ്‌കൻ പൂരിപ്പിച്ചു.

“ ആ ജോലിക്ക് നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ശമ്പളം തരാൻ ഞങ്ങൾക്കായേക്കും. പ്രതിമാസം പന്ത്രണ്ടായിരം രൂപ”. കാര്യം വെട്ടിത്തുറന്നു പറയുന്നതാണ് കൃശഗാത്രൻറെ ശൈലി എന്ന് തോന്നി.

ഉണ്ണിക്കൃഷ്ണൻറെ  മുമ്പിൽ വേറെ പോംവഴികളൊന്നുമില്ലാത്തതുകൊണ്ടും അയാൾ അവർ പറയുന്ന പണികൾ ചെയ്യാൻ തയ്യാറായി വന്നത് കൊണ്ടും എന്തു പണി, എപ്പോൾ, എങ്ങനെ എന്ന് മാത്രം അറിഞ്ഞാൽ മതി എന്ന മനോഭാവത്തിലായിരുന്നു.

“ വലിയ പണിയൊന്നുമില്ല മിസ്റ്റർ ഉണ്ണിക്കൃഷ്ണൻ, കേരളത്തിലെ ബ്രാഹ്മണരുടെ കണക്കെടുക്കണം , അത്രതന്നെ”. ഇത്തവണയും കൃശഗാത്രനാണ് വിശദീകരിച്ചത്.

  കേട്ടത് വിശ്വസിക്കാനാവാതെ   ഉണ്ണിക്കൃഷ്ണൻ അമ്പരന്നു. ഇതൊരു ജോലിയാണോ? സർക്കാരിന്റെ കയ്യിലെ കാനേഷുമാരി കണക്കിൽ നോക്കിയാൽ തീരാവുന്നതല്ലേയുള്ളൂ,  ഈ കാര്യം. ഇതിന് ഫീൽഡ് വർക്ക്‌ ചെയ്യുന്നതെന്തിന്?

  സംശയങ്ങൾ ഉണ്ണിക്കൃഷ്ണൻറെ മനസ്സിൽ വന്നു മുട്ടി.എങ്കിലും ഒന്നും ചോദിക്കാതെ, അമ്പരപ്പുപോലു  പ്രകടമാക്കാതെ അയാൾ “യെസ് , സർ” എന്നുമാത്രം പറഞ്ഞു.

അഭിമുഖകാരന്മാർ തുടർന്നു.

 “ ആറുമാസം കൊണ്ട് ഈ പണി ചെയ്തു റിപ്പോർട്ട് നൽകണം. അത് കഴിയുമ്പോൾ തീർച്ചയായും നിങ്ങളുടെ ജോലിയിലുള്ള മികവ് അനുസരിച്ചു് ഞങ്ങൾ വേറെ  പ്രോജക്റ്റുകൾ നിങ്ങളെ ഏൽപ്പിക്കുന്നതായിരിക്കും.” കണ്ണടക്കാരൻ ഇമയനക്കാതെ നോക്കിക്കൊണ്ടു പറഞ്ഞു.


“ സമ്മതമാണെങ്കിൽ ഓഫീസിൽ നിന്ന് ഫയലുകളും , പേന, പെൻസിൽ, ഗ്രാഫിക് ചാർട്ടുകൾ, തുടങ്ങിയ സാധനങ്ങൾ  വാങ്ങി ഇന്ന് തന്നെ ജോയിൻ ചെയ്തു കൊള്ളൂ. രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ എല്ലാദിവസവും രാവിലെ പത്തുമണിയോടെ ഇവിടെയെത്തണം.” സ്ഥൂലശരീരൻ സ്ട്രിക്റ്റാണെന്ന് തോന്നി.

    “ എന്നാല്‍ ഔട്ട്‌ ഓഫ് സ്റ്റേഷന്‍ ആണെങ്കില്‍ ആ വിവരം കൃത്യമായി ഓഫീസില്‍ അറിയിക്കണം. അതിന് മൊബൈല്‍ ഫോണ്‍ ഓഫീസില്‍ നിന്ന് തരും.” മധ്യവയസ്കന്റെ വിശദീകരണം.

“ ഇതാ ഇപ്പോള്‍  ഈ കരാറില്‍ ഒപ്പിടുക" കൃശഗാത്രന്‍ കടലാസു നീട്ടി.

       ഉണ്ണിക്കൃഷ്ണൻറെ  കൈ വിറച്ചില്ല . ചെവിയില്‍ മുന്നറിയിപ്പു സൂചിപ്പിക്കുന്ന സംഗീതമോ അശരീരിയോ മുഴങ്ങിയതുമില്ല.

  “ ഇനി എങ്ങനെയാണ് കണക്കെടുപ്പ് തുടങ്ങേണ്ടത് എന്ന് പറയാം” ഇത്തവണ പറഞ്ഞു തുടങ്ങിയത് കണ്ണടക്കാരനാണ്. “ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്".

    “ ആദ്യമായി നമ്മുടെ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുക. എല്ലാ സംഘടനകള്‍ക്കും ഗവണ്മെന്റുകള്‍ക്കും പ്രധാനമായും ഒരൊറ്റ ഉദ്ദേശമേയുള്ളൂ എന്നത് പോലെ നമുക്കും ഒരുദ്ദേശമേയുള്ളൂ. മനുഷ്യനന്മ . അതെ മനുഷ്യനന്മക്കായാണ് നമ്മളും പ്രവര്‍ത്തിക്കുന്നത്. മരിക്കാന്‍ പോലും താല്‍പ്പര്യമില്ലാത്തവരാണ് നമ്മുടെ ട്രസ്റ്റികളായി ഇരിക്കുന്നവരില്‍ പലരും. കാരണം ശരീരമില്ലാതെ എങ്ങനെ മനുഷ്യസേവനം നടത്തും എന്ന ലളിതമായ ചോദ്യം മുന്നിലുള്ളതു തന്നെ.ഇനി അഥവാ മരിച്ച് സ്വര്‍ഗ്ഗം പ്രാപിക്കുകയാണെങ്കില്‍ തങ്ങളെ നരകത്തിലേക്കയക്കൂ  എന്ന് പറയുന്ന മഹാന്മാരാണവര്‍. കാരണമറിയാമല്ലോ. ചേരികള്‍, ദരിദ്രര്‍ ഒന്നുമില്ലാത്ത സ്വര്‍ഗ്ഗ ദേശത്തെ ജീവിതം  നരകത്തേക്കാള്‍ ഭീകരമായിരിക്കും എന്ന ചിന്തയാണ് അവരെ അലട്ടുക. അതുപോകട്ടെ, ഇത്രയും പറഞ്ഞത് നമ്മളെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ മോശമാകരുത് എന്നോര്‍മ്മിപ്പിക്കാനാണ്.”

   “ നമ്മുടെ പ്രധാന ഉന്നം കേരളത്തില്‍ എത്ര ബ്രാഹ്മണര്‍ ഉണ്ട് എന്ന് കണ്ടെത്തുകയാണല്ലോ.അതിനായി നാം ഓരോ വീട്ടിലും കയറിയിറങ്ങി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്യുക. ആരും മരിച്ചിട്ടില്ലാത്ത വീട്ടില്‍ നിന്ന് കടുകു ചോദിച്ചു നിരാശപ്പെടുന്നത് പോലെയല്ല ഇത്. പ്രിന്‍റ് ചെയ്ത ചോദ്യങ്ങളാണ്.. ഉത്തരങ്ങള്‍ അടയാളപ്പെടുത്താന്‍ കോളങ്ങളുണ്ട്‌. മനസ്സിലാകുന്നുണ്ടോ  ഉണ്ണിക്കൃഷ്ണൻ?” കഷണ്ടി കയറിയ തലതടവി ഏഴാമന്‍ ചോദിച്ചു. ഇതുവരെ അയാള്‍ മൌനിയായിരുന്നു. “ ഞങ്ങൾക്കറിയാം നിങ്ങളുടെ പൂർവ്വികരുടെ ജീവിതത്തെപ്പറ്റി നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ. അവർ എത്രമാത്രം സുഖലോലുപരും നിരുത്തരവാദികളും ആയി കഥ കളിയും വ്യഭിചാരവും ആയി നടന്നവർ ആണെന്ന് . ഇതൊക്കെ അറിയാവുന്ന ഒരാളെത്തന്നെ ഈ ജോലി ഏൽപ്പിക്കുന്നതിൽ ഒരു ...ഒരു..എന്തോ നീതി…” അയാൾ വാക്കുകൾ തപ്പുന്നത് കണ്ടു ഉണ്ണിക്കൃഷ്ണൻ  പറഞ്ഞു ‘’കാവ്യനീതി”  ഉണ്ണിക്കൃഷ്ണന്റെ പൂരിപ്പിക്കൽ ഇഷ്ടപ്പെട്ടില്ലെങ്കിലും അയാൾ പറഞ്ഞു “ ആ..അതുതന്നെ കാവ്യനീതി ഉണ്ടല്ലോ”?
 ‘ഉവ്വ്’ എന്ന് പറഞ്ഞില്ലെങ്കിൽ ജോലി കിട്ടിയില്ലെങ്കിലോ എന്ന് ഉണ്ണിക്കൃഷ്ണന് സംശയമായി. അതുകൊണ്ടു അയാൾ പതുക്കെ തലയാട്ടി.

“ഇനി ചോദിക്കേണ്ട ചോദ്യങ്ങളിലേക്ക് കടക്കാം”

“ ചോദ്യം ഒന്ന്:
‘ നിങ്ങൾ ചന്തുമേനോൻറെ ഇന്ദുലേഖ എന്ന നോവലിൽ പറഞ്ഞപ്രകാരം വെടിവട്ടത്തിൽ രസിക്കാറുണ്ടോ?’
ചോദ്യം രണ്ട് :

‘ ഇന്ദുലേഖയോ കഥകളിയോ വേണ്ടത് എന്ന ചോദ്യത്തിന് സൂരി നമ്പൂതിരിപ്പാട് പറഞ്ഞ ഉത്തരം ‘ കഥകളി ‘ എന്നായിരുന്നു .എന്നാൽ  ഇത്തരമൊരു ചോദ്യത്തിന് നിങ്ങൾ എന്തുത്തരം പറയും? ഉദാഹരണത്തിന് മദ്യമോ, പെണ്ണോ, സിനിമയോ? ഏതു വേണം?’
ഇത് മൂന്നും എന്നു പറയുന്നവരെ മുഴുവൻ  ബ്രാഹ്മണരായി എണ്ണണം.”

  കഷണ്ടിക്കാരൻ പറയുന്നതിനിടെ കൃശഗാത്രൻ ഇടപെട്ടു., “വീടുകൾ തോറുമുള്ള പുരുഷന്മാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത് എന്നറിയാമല്ലോ.ഒരു വീട്ടിലെ പുരുഷൻ ബ്രാഹ്മണനാണെങ്കിൽ ബാക്കി മുഴുവൻ പേരും ബ്രാഹ്മണർ  തന്നെ. ഇതാണ് നമ്മൾ അർത്ഥമാക്കുന്നത്. അതൊക്കെ അല്ലെങ്കിലും ഉണ്ണികൃഷ്ണന് അറിയാമെന്ന് ഞാൻ കരുതുന്നു.”

“മൂന്നാം ചോദ്യം ഇതാണ്:
‘ സംബന്ധ സമ്രദായം ഇപ്പോഴും നിലവിലുണ്ടോ? ‘ഇല്ല’ എന്നായിരിക്കും ഉത്തരം. എന്നാൽ അടുത്ത ചോദ്യം ഇതിന്റെ തുടർച്ചയാണെന്ന് ഓർമ്മ വേണം”
 “ നക്ഷത്ര ഹോട്ടലുകളും ടൂറിസ്റ്റ് സങ്കേതങ്ങളും സന്ദർശിക്കാറുണ്ടോ? ഉണ്ടെങ്കിൽ മാസത്തിൽ എത്ര തവണ? ഉത്തരം മന്ദഹാസപൂർണ്ണമായ ഒരു ഉണ്ട് എന്നും ‘ വല്ലപ്പോഴും , ‘ഒരു തവണ’ എന്നിങ്ങനെയാണെങ്കിൽ അയാളെ ബ്രാഹ്മണനായിക്കാണണം.”

  “ പാൽപ്പായസമാണോ ചിക്കൻ ഫ്രൈ, മട്ടൻ, പോർക്ക് ഇവ വറുത്തതാണോ പിറന്നാൾ സദ്യക്ക് പ്രധാനം എന്ന ചോദ്യത്തിന് ഇതിൽ ഏതുത്തരം  പറഞ്ഞാലും അയാളെ ബ്രാഹ്മണൻറെ പട്ടികയിൽ ഉൾപ്പെടുത്തുക.” മധ്യവയസ്‌കൻ വയറു തടവി.

   “ 64 കലകൾ അറിയാമോ എന്ന ചോദ്യത്തിന് കള്ളച്ചിരിയോടെ അറുപത്തിനാലിൽ ഒരു കല മാത്രമേ അറിയൂ എന്ന് അർദ്ധോക്തിയിൽ നിർത്തുന്നവനേയും ബ്രാഹ്മണപട്ടികയിൽ  ഉൾപ്പെടുത്താൻ മടിക്കേണ്ട”   തലചരിച്ചുപിടിച്ചു  ചെറു ചിരിയോടെ സ്ഥൂലഗാത്രൻ പറഞ്ഞു.

  ഇങ്ങനെ ചോദിക്കേണ്ട ചോദ്യങ്ങളുടെ നീണ്ട ലിസ്റ്റും ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ട വിധവും ,അനേകം കോഡുകളും വിദഗ്ദ്ധമായി ഏഴുപേരും ചേർന്ന് ഉണ്ണികൃഷ്ണനെ പഠിപ്പിച്ചു.

  ശിക്ഷണം പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ ഫീൽഡിലേക്കിറങ്ങി.

   വീട്ടിലേക്കു നടക്കുന്നതിനിടയിൽ ഉണ്ണികൃഷ്ണൻ പലതും മനോരാജ്യം കണ്ടു.താരതമ്യേന കഷ്ടപ്പാടു കുറഞ്ഞ പണിയാണിത് എന്നയാൾ സമാധാനിച്ചു.


  കേരളത്തിലെ ബ്രാഹ്മണരുടെ കണക്കെടുത്ത്  എണ്ണം തിട്ടപ്പെടുത്തി ശതമാനത്തിലാക്കി ബോധ്യപ്പെടുത്തുന്ന ജോലിയിലേക്കാണ് താൻ നിയമിക്കപ്പെട്ടിരിക്കുന്നത് എന്നറിയുമ്പോൾ അമ്മയ്ക്ക് ഒരു പക്ഷേ സന്തോഷമാവും. ഓപ്പോളുമാർ എന്താവും പറയുക? ‘ എന്തായാലും ഒരു തൊഴിലല്ലേ ‘ എന്നോ മറ്റോ ആയിരിക്കും.

  ഭൂപടത്തിൽ അഴിച്ചിട്ട കോണകരൂപത്തിലുള്ള മലയാള നാടിൻറെ കിടപ്പോർമ്മവന്ന് ഉണ്ണിക്കൃഷ്ണൻ സ്വയം മന്ദഹസിച്ചു.

    ആറുമാസം അത്ര നീണ്ട കാലയളവൊന്നുമല്ലെന്ന് ഉണ്ണിക്കൃഷ്ണന് പെട്ടെന്ന് തന്നെ ബോധ്യമായി. രാവും പകലുമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം നടന്നു നടന്ന് ഒരേ ചോദ്യങ്ങൾ തന്നെ വീട് തോറും കയറിയിറങ്ങി ചോദിച്ചു ചോദിച്ചു അയാൾ ബ്രാഹ്മണരെ അടയാളപ്പെടുത്തി. റിപ്പോർട്ട് വായിച്ച് കണ്ണടക്കാരനും കഷണ്ടിക്കാരനും സ്ഥൂലനും കൃശനുമെല്ലാം തൃപ്തരായാൽ മാത്രമേ തന്റെ ഭാവി മുന്നോട്ടുള്ളൂ എന്ന ചിന്ത ഉണ്ണികൃഷ്ണനെ മടുപ്പിൽ നിന്നും ഉണർത്തിക്കൊണ്ടിരുന്നു.

   ആറുമാസം തികയുന്ന അന്ന് തന്നെ ഏഴംഗസംഘം  ഉണ്ണികൃഷ്ണനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ഒരു കൂടിക്കാഴ്ച. ഒരു ഡസനിലേറെ  ഫയലുകൾ ചുമന്നാണ്  ഉണ്ണിക്കൃഷ്ണൻ ലിഫ്റ്റ് കയറിയത്. അവ കണ്ണടക്കാരനടക്കമുള്ള മേലധികാരികൾക്കു മുമ്പിൽ  ഉണ്ണിക്കൃഷ്ണൻ സമർപ്പിച്ചു.

   “ സംഗ്രഹം മാത്രം ഇപ്പോൾ വായിക്കൂ, ഉണ്ണിക്കൃഷ്ണാ “ സ്ഥൂലഗാത്രൻ ഫയൽക്കൂന കണ്ട് അക്ഷമനായി പറഞ്ഞു.

“ അതെ, ആദ്യം സംക്ഷിപ്തമായി പറയൂ. വിശദമായി ഞങ്ങൾ പിന്നീട് നോക്കുന്നതായിരിക്കും” കണ്ണടക്കാരൻ പറഞ്ഞു.

 ഉണ്ണിക്കൃഷ്ണൻ  റിപ്പോർട്ട് വളരെ ചുരുക്കി വായിച്ചു. അത് ഇത്രമാത്രം.

 “ കേരളത്തിൽ എന്റെ ഈ കാനേഷുമാരികണക്കു പ്രകാരം ബ്രാഹ്മണർ പെരുകുകയാണ്. ബുൾഡോസർ ഭൂതത്താൻ കുന്ന് തുരന്നു തുരന്നു മുന്നേറും പോലെ ആറുമാസം ഇരവുപകൽ കേരളത്തിലെ മുക്കിലും മൂലയിലുമുള്ള വീടുകൾ തോറും മുട്ടിയും തുറപ്പിച്ചും ശേഖരിച്ചതാണ്  ഇതിലെ വിവരങ്ങൾ. കേരളത്തിലെ ബ്രാഹ്മണാധിക്യം എന്നെ അത്ഭുതപ്പെടുത്തി എന്നതാണ് വസ്തുത.”

“ ഉണ്ണിക്കൃഷ്ണാ കാര്യത്തിലേക്ക് കടക്കൂ” കൃശഗാത്രനായ മീശക്കാരനും അക്ഷമ തന്നെ.

‘ തീർച്ചയായും , സർ . ഉണ്ണിക്കൃഷ്ണൻ വിനീതനായി. “ എന്താണ് ഇത്തരത്തിലൊരു ചോദ്യാവലി എന്ന് ഓരോ വീട്ടുകാരും ചോദിക്കുകയുണ്ടായി. അതിന് ഞാൻ പറഞ്ഞ മറുപടി അവരെ തൃപ്തിപ്പെടുത്തി എന്ന് അവരുടെ ഉത്തരം പറയാനുള്ള സന്നദ്ധതയിൽനിന്ന്  എനിക്ക് തോന്നുന്നു .”

“എന്തായിരുന്നു നിങ്ങൾ പറഞ്ഞത്? നാട്ടുകാർ എന്തിന് ഇങ്ങോട്ടു ചോദ്യങ്ങൾ ചോദിക്കണം? “ കണ്ണടക്കാരന് അവരുടെ കണക്കെടുപ്പിനെ നാട്ടുകാർ സംശയിച്ചോ എന്നായി.

  “ ഇതെൻറെ  ഉപജീവന മാർഗ്ഗമാണ് . സഹകരിക്കണം  എന്ന് മാത്രമേ പറഞ്ഞുള്ളൂ” ഉണ്ണിക്കൃഷ്ണൻ  വിശദീകരിച്ചു പറയാൻ തുടങ്ങിയ ഉത്തരം ചുരുക്കത്തിലാക്കി.

“ അതെന്തെങ്കിലുമാകട്ടെ ; നിങ്ങൾ റിപ്പോർട്ട് ചുരുക്കി വായിക്കൂ” അക്ഷമപ്പെട്ട് മറ്റൊരാൾ പറഞ്ഞു.

അതെ, ഞാൻ കണ്ടെത്തിയ കണക്ക് ഇപ്രകാരമാണ് “ ഉണ്ണികൃഷ്ണൻ  കടലാസു നോക്കി വായിച്ചു തുടങ്ങി

                നമ്പൂതിരി ബ്രാഹ്മണർ  -       മൂന്നു ശതമാനം

          നായർ ബ്രാഹ്മണർ  -              പതിനഞ്ചു ശതമാനം

           ഈഴവ  ബ്രാഹ്മണർ -            ഇരുപതു ശതമാനം


          മാപ്പിള  ബ്രാഹ്മണർ -               പത്തു ശതമാനം

        ക്രിസ്ത്യാനി   ബ്രാഹ്മണർ    -    ഇരുപതു ശതമാനം


       ദളിത ബ്രാഹ്മണർ           -           അഞ്ചു ശതമാനം

    അബ്രാഹ്മണർ  -                              ഇരുപത്തേഴു ശതമാനം

      മൊത്തം ബ്രാഹ്മണർ                   എഴുപത്തി മൂന്നു ശതമാനം




        കേരളം ബ്രാഹ്മണദേശമായി പ്രഖ്യാപിക്കപ്പെടണമെന്നാണ് മുകളിൽ പറഞ്ഞ എല്ലാ ബ്രാഹ്മണരുടേയും ആഗ്രഹമെന്നും മനുഷ്യരെ ബ്രാഹ്മണരാക്കുന്നതിൽ നാം വിജയിച്ചു എന്നാണ് മേൽപ്പറഞ്ഞവർ കരുതുന്നതെന്നും ഈ റിപ്പോർട്ടിൻറെ അനുബന്ധമായി ചേർക്കാൻ  ഞാൻ ആഗ്രഹിക്കുന്നു”.

    റിപ്പോർട്ട് തയ്യാറാക്കിയത്- ഉണ്ണിക്കൃഷ്ണൻ  ( ഒപ്പ് )

ഉണ്ണിക്കൃഷ്ണൻറെ ഈ റിപ്പോർട്ടിനോടുള്ള ഏഴംഗ സംഘത്തിൻറെ പ്രതികരണമെന്താവും? അയാൾ ശ്ലാഘിക്കപ്പെടുമോ അതോ ഇതൊരു കൽപ്പിത റിപ്പോർട്ടാണെന്ന് തള്ളിക്കളയുമോ?

   കണ്ണിൽ കണ്ണിൽ നോക്കുന്ന ഏഴംഗസംഘം എന്തായിരിക്കും ഉണ്ണിക്കൃഷ്ണൻറെ റിപ്പോർട്ടിനുമേൽ സ്വീകരിക്കുന്ന നടപടി?


( 2008 )     

Tuesday, August 22, 2017

തല്ലു കൊള്ളാൻ കൂട്ടാക്കാത്ത ഭാര്യ

                    
       തല്ലു  കൊള്ളാൻ കൂട്ടാക്കാത്ത ഭാര്യ

                  (കാശ്മീരി നാടോടിക്കഥയുടെ സ്വതന്ത്ര പരിഭാഷ )

      കാശ്മീർ താഴ്വരയിലെ  ധനവാനായ  ഒരു വ്യാപാരിക്ക്  അലസനും മൂഢ നുമായ  ഒരു മകൻ ഉണ്ടായിരുന്നു.ഏറ്റവും വ്യുൽപ്പത്തിയുള്ള അധ്യാപകരുടെ  കീഴിൽ പഠിപ്പിച്ചിട്ടും അയാൾ ഒന്നും പഠിച്ചില്ല. അവൻ മഹാ മടിയനും, ഒന്നിലും ശ്രദ്ധയില്ലാത്തവനുമായി  അവർ നൽകിയ ഒരറിവുപോലും സ്വായത്തമാക്കാൻ തുനിഞ്ഞില്ല. അതിനുപകരം അലസമായി തന്റെ സമയം ചിലവിട്ടു. അവൻറെ അച്ഛന് മകനിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്ന സ്ഥിതിയായി. പിതാവിന്  അവനോട് നീരസവും പുച്ഛവുമായി എങ്കിലും 'അമ്മ അവനെ എല്ലായ്പ്പോഴും നിർദ്ദോഷിയായി കണ്ടു ക്ഷമിച്ചു.

    അവൻ വലുതായി. വിവാഹ പ്രായവുമായി.'അമ്മ അവനുവേണ്ടി നല്ലൊരു പെൺകുട്ടിയെ കണ്ടെത്താൻ അച്ഛനോട് കെഞ്ചിക്കൊണ്ടിരുന്നു. അച്ഛനാകട്ടെ മകനെക്കുറിച്ചോർത്തുള്ള ജാള്യതയാൽ അവനുവേണ്ടി ഒന്നും ചെയ്യാൻ കൂട്ടാക്കിയില്ല എന്നുമാത്രമല്ല അവൻ വിവാഹമേ  കഴിക്കേണ്ടതില്ല എന്ന ചിന്തയിലുമായിരുന്നു. പക്ഷെ അമ്മക്ക് അങ്ങനെ ആയിരുന്നില്ല. കല്യാണ പ്രായമായ മകൻ വിവാഹം കഴിക്കാതെ കഴിയുന്നത് അവരുടെ ആചാരങ്ങൾക്കും മതനിഷ്ഠക്കും നിരക്കുന്ന ഒന്നല്ലെന്നും നാണക്കേടാണെന്നും  അവർക്കു തോന്നി. അതിനാൽ അവർ തന്റെ മകൻ ഈയിടെയായി അസാമാന്യമായ പക്വതയും അറിവും കാണിക്കുന്നുണ്ട് എന്ന് ഭർത്താവിനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.ഈ വക വർത്തമാനം പക്ഷെ  കച്ചവടക്കാരനെ ക്രുദ്ധനാക്കാനേ ഉപകരിച്ചുള്ളൂ. അവസാനം ഒരു ദിവസം അയാൾ പറഞ്ഞു. “ ഞാനിത് പല തവണയായി കേൾക്കുന്നു. നീ പറയുന്നത് വിഡ്ഢി ത്തമാണ്. അമ്മമാർ വാത്സല്യം കൊണ്ട് അന്ധരായതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എങ്കിലും അവന് ഞാൻ ഒരവസരം കൂടി കൊടുക്കാം. നീ അവനെ വിളിച്ചു ഈ മൂന്നു നാണയം കൊടുക്കുക.  ചന്തയിൽ പോയി ഒരു നാണയം കൊണ്ട് അവനു വേണ്ടി എന്തെങ്കിലും വാങ്ങട്ടെ. ഒരു നാണയം പുഴയിലേക്ക് എറിയുകയും ബാക്കി വരുന്ന ഒരു നാണയം കൊണ്ട് അഞ്ചു സാധനമെങ്കിലും -അതായത് കഴിക്കാൻ പറ്റുന്ന ഒന്ന്, കുടിക്കാൻ പറ്റുന്ന ഒന്ന്,കാർന്നു തിന്നാൻ പറ്റുന്ന ഒന്ന്, വിതക്കാൻ കൊള്ളാവുന്ന ഒന്ന്, പശുവിന് തീറ്റയായി കൊടുക്കാവുന്ന ഒന്ന്- ഇവ വാങ്ങിക്കൊണ്ടു വരാൻ പറയുക.”

  ആ സ്ത്രീ പറഞ്ഞപോലെ ത്തന്നെ ചെയ്തു. മകനാകട്ടെ മൂന്നു ചെമ്പു നാണയങ്ങളുമായി ചന്തയിലേക്ക് പോയി.

  ഒരു നാണയം കൊണ്ട് അവൻ .ചന്തയിൽ  നിന്ന് തിന്നാൻ കൊള്ളാവുന്ന സാധനം വാങ്ങി. അത് എളുപ്പമായിരുന്നു താനും. അതിനുശേഷം പുഴത്തതീരത്തു വന്ന് കയ്യിലുള്ള രണ്ടു നാണയങ്ങളിൽ ഒന്നെടുത്ത് അതിലേക്ക് എറിയാനാഞ്ഞു. പെട്ടെന്ന് അവനു അതിലെ മണ്ടത്തരത്തെ പ്പറ്റി ചിന്ത  വന്നു. ‘’ ഞാനിപ്പോൾ ഇത് ചെയ്‌താൽ എന്താണ് ഗുണം?” അവൻ ഉറക്കെ ആത്മഗതം ചെയ്തു “ ഞാൻ ഈ നാണയം പുഴയിലേക്കെറിഞ്ഞാൽ പിന്നെ അവശേഷിക്കുന്നത് ഒരു നാണയം മാത്രമാണ്.അതുകൊണ്ട് എന്തുവാങ്ങാൻ സാധിക്കും?തിന്നാനും കുടിക്കാനും 'അമ്മ പറഞ്ഞ മറ്റുകാര്യങ്ങൾക്കുമായി എങ്ങനെ തികയും? ഇത് എറിഞ്ഞില്ലെങ്കിലോ  ഞാൻ അനുസരണയില്ലാത്തവനുമാകും “.

   അവന്റെ ഈ ആത്മഗതത്തിനിടയിൽ അത് കേട്ടുകൊണ്ട് വന്ന ഒരു കൊല്ലപ്പ ണിക്കാരൻറെ മകൾക്ക്  അവൻറെ ക്ലേശം കണ്ട് ദയതോന്നി. അവൾ കാര്യമന്വേഷിച്ചു.ചെറുപ്പക്കാരൻ അവൻറെ  'അമ്മ ചെയ്യാനാവശ്യപ്പെട്ട കാര്യങ്ങൾ വിസ്തരിക്കുകയും അത്  അനുസരിക്കുന്നത് വളരെ മണ്ടത്തരമാണെന്ന് സ്വയം കരുതുന്നതായും പറഞ്ഞു.പക്ഷേ അവൻ എന്ത് ചെയ്യും? അമ്മയെ അനുസരിക്കാതിരിക്കണമെന്ന് അവൻ തീരെ ആഗ്രഹിക്കുന്നില്ല താനും.

“ എന്ത് ചെയ്യണമെന്ന് ഞാൻ പറഞ്ഞു തരാം’’ പെൺകുട്ടി പറഞ്ഞു ‘’ പോയി  ഒരു നാണയത്തിന് ഒരു തണ്ണി മത്തങ്ങ വാങ്ങി വരൂ. ബാക്കിയുള്ള ഒറ്റ നാണയം പോക്കറ്റിൽ തന്നെ സൂക്ഷിക്കൂ, പുഴയിലേക്ക് എറിയേണ്ട. തണ്ണി മത്തങ്ങയിൽ നിനക്കാവശ്യമുള്ള അഞ്ചു കാര്യങ്ങളും ഉണ്ട്.ഒന്ന് വാങ്ങി അമ്മയ്ക്ക് കൊടുക്കൂ, അവർക്കു സന്തോഷമാകും”

            യുവാവ്  അത് തന്നെ ചെയ്തു.
  കച്ചവടക്കാരൻറെ ഭാര്യ തന്റെ മകൻ ഇത്ര സമർത്ഥനാണല്ലോ എന്ന് സന്തോഷിച്ചു.” നോക്കൂ’ അവർ ഭർത്താവ് വീട്ടിൽ വന്നു കയറിയ പാടെ പറഞ്ഞു ‘ നമ്മുടെ മകൻ ചെയ്തതെന്താണെന്ന് കണ്ടോ? അവൻ അതി ബുദ്ധിമാനാണെന്നു ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നില്ലേ?’’

    തണ്ണിമത്തങ്ങ കണ്ട് വ്യാപാരിയും അത്ഭുതപ്പെട്ടു.” നമ്മുടെ മകൻ സ്വയം ഇത് ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.അവനു അതിനുള്ള വിവേകമൊന്നുമില്ല. അവനെ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടാകണം.” ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ മകനോട് ചോദിച്ചു ‘’  ആരാണ് ഇങ്ങനെ ചെയ്യാൻ നിന്നോട് പറഞ്ഞത്?’’

  പയ്യൻ മറുപടി പറഞ്ഞു. “ ഒരു കൊല്ലപ്പണിക്കാരൻറെ മകൾ”

    ‘’ നീ കേട്ടല്ലോ” വ്യാപാരി ഭാര്യയോട് പറഞ്ഞു  എനിക്കറിയാമായിരുന്നു ഇതീ പൊട്ടൻറെ ബുദ്ധിയിൽ വന്നതല്ലെന്ന്’’ പിന്നെ എന്തോ ചിന്തിച്ചു കൊണ്ട് അയാൾ തുടർന്നു. ‘’ അവൻ വിവാഹം കഴിക്കട്ടെ. നീ സമ്മതിക്കുകയാണെങ്കിൽ,  അവനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ. ഇവനോട് ആ പെൺകുട്ടി ചെറിയ താൽപ്പര്യം കാണിച്ച സ്ഥിതിക്ക് അവൻ കൊല്ലപ്പണിക്കാരൻറെ മകളെ വിവാഹം കഴിക്കട്ടെ.  അവൾ ഒരു സമർത്ഥ യാണെന്ന്   തോന്നുന്നു”.

   “ തീർച്ചയായും, ഇതിനേക്കാൾ നല്ലത് വേറെ വരാനില്ല” ഭാര്യ ധൃതിയിൽ പറഞ്ഞു

        അങ്ങനെ നിശ്ചയിച്ച് വ്യാപാരി കൊല്ലൻറെ കുടിലിൽ എത്തിയപ്പോൾ  മകനെ സഹായിച്ച പെൺകുട്ടിയെ കണ്ടു. അയാൾ  പറഞ്ഞു “ ഞാൻ നിന്റെ  മാതാപിതാക്കളെ കാണാൻ വന്നതാണ് “
പെൺകുട്ടി മറുപടി പറഞ്ഞു “  എൻറെ അച്ഛൻ കവിടിക്ക് മാണിക്യക്കല്ലു വാങ്ങാൻ പോയതാണ്. 'അമ്മ  കുറച്ചു വാക്കുകൾ വിൽക്കാനും. പക്ഷേ അവർ താമസിയാതെ വരും . ദയവായി അൽപ്പനേരം ഇരിക്കൂ” .

  “ശരി , ഞാൻ കാത്തിരിക്കാം ‘ വ്യാപാരി പറഞ്ഞു.പെൺകുട്ടിയുടെ വാക്കുകൾ കേട്ട് പരുങ്ങിയെങ്കിലും അയാൾ ചോദിച്ചു ‘ നിന്റെ മാതാപിതാക്കൾ എവിടെ പോയെന്നാണ്‌ പറഞ്ഞത്?”

  “എന്റെ അച്ഛൻ ഒരു കവിടിയോളം പോന്ന പത്മരാഗക്കല്ലു വാങ്ങാൻ പോയി, അതായത് അദ്ദേഹം വിളക്കു തെളിയിക്കാനുള്ള  എണ്ണ വാങ്ങാൻ പോയി. 'അമ്മ വാക്കുകൾ വിൽക്കാനായി പോയതാണ്; അതായത് അവർ ആരുടെയോ വിവാഹം  ഉറപ്പിക്കുന്നതിന് ഇടനിലക്കാരിയായി പോയതാണ് എന്നർത്ഥം”.

 വ്യാപാരിക്ക് പെൺകുട്ടിയുടെ ബുദ്ധിസാമർഥ്യത്തിൽ മതിപ്പു തോന്നി.പക്ഷെ അത് പുറത്തു കാണിച്ചില്ല.

   താമസിയാതെ കൊല്ലപ്പണിക്കാരനും ഭാര്യയും വന്നു. ഇത്ര ധനവാനായ വ്യാപാരി അവരുടെ ചെറു കുടിലിൽ വന്നത് കണ്ടു അവർ അത്ഭുതപ്പെട്ടു. അവർ അയാളെ ഏറ്റവും ബഹുമാനത്തോടെ വണങ്ങികൊണ്ടു ചോദിച്ചു  “ എന്താണ് ഞങ്ങളുടെ വീട്ടിലേക്ക്  വരാനുണ്ടായ കാരണം?”

   വ്യാപാരി അയാളുടെ മകനെക്കൊണ്ട്  അവരുടെ മകളെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യം അറിയിച്ചു. അവർ വിസ്മയം മറച്ചുവയ്ക്കാതെ ഉടൻ തന്നെ വിവാഹത്തിന് സമ്മതിച്ചു.വിവാഹ ദിവസവും ഉറപ്പിച്ചു.
  കാറ്റ് ഈ വാർത്ത എല്ലായിടത്തും പരത്തിക്കൊണ്ടു പറന്നു.നാട്ടുകാർക്കിടയിൽ  പണക്കാരനായ വ്യാപാരിയുടെ മകൻ ദരിദ്രനായ കൊല്ലന്റെ മകളെ കല്യാണം കഴിക്കുന്ന കാര്യത്തെക്കുറിച്ച് സംസാരമായി. ചിലർ മകനോട് പെൺകുട്ടിയെക്കുറിച്ചു അനാവശ്യങ്ങൾ പറഞ്ഞു അനിഷ്ടമുണ്ടാക്കാൻ ശ്രമിച്ചു. അവരിൽ ചിലർ അവനെ ഉപദേശിച്ചത് പെൺകുട്ടിയുടെ അച്ഛനെക്കണ്ട് ഈ വിവാഹം നടക്കുന്നത് തടയണം എന്നായിരുന്നു.  ഇനി അഥവാ വിവാഹം നടക്കുകയാണ് എങ്കിൽ വരൻ പെൺകുട്ടിയെ എല്ലാ ദിവസവും ഏഴു തവണ ചെരിപ്പു കൊണ്ട് അടിക്കുമെന്ന് അയാളോട് പറയാനും  ആവശ്യപ്പെട്ടു..ഇങ്ങനെ അടിക്കുമെന്നതിനാൽ അവർ പേടിച്ചു കല്യാണത്തിൽ നിന്ന് പിൻവാങ്ങുമെന്നായിരുന്നു അവർ കണക്കുകൂട്ടിയത്. ഇനി അതല്ല അവൻ ആ പെൺകുട്ടിയെ വിവാഹം ചെയ്യുകയാണെങ്കിൽ തന്നെ നിത്യവുമുള്ള ഈ അടികൊണ്ട്  അവൾ  അനുസരണയുള്ളവളാകും, നിനക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയുമില്ല”.

   ആ വിഡ്ഢി അതൊരു നല്ല ആശയമാണെന്ന് വിശ്വസിച്ച് നേരെ കൊല്ലപ്പണിക്കാരന്റെ വീട്ടിൽ പോയി കൂട്ടുകാർ പറഞ്ഞതുപോലെ പറയുകയും പെരുമാറുകയും ചെയ്തു.

  കൊല്ലപ്പണിക്കാരൻ അയാളുടെ ഭീഷണി കേട്ട് അസ്വസ്ഥനായി.അയാൾ മകളെ വിളിച്ച് വ്യാപാരിയുടെ മകൻറെ പെരുമാറ്റവും വാക്കുകളും  വിവരിച്ചു കേൾപ്പിച്ചു. അതിനാൽ അയാളുമായി ഒരു ബന്ധവും വേണ്ടെന്നും കൊല്ലൻ മകളെ ഉപദേശിച്ചു.” നിന്നെ ഒരു മോഷ്ടാവിനെപ്പോലെ അവഹേളിക്കാൻ സാധ്യതയുള്ള  ഇയാളെ വിവാഹം ചെയ്യുന്നതിൽ ഭേദം കല്യാണമേ കഴിക്കാതിരിക്കുന്നതാണ് ‘’ അയാൾ പറഞ്ഞു
      
  ആ നേരം മകൾ അയാളെ സമാധാനിപ്പിച്ചു.’’ അച്ഛൻ എന്നെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട . തീർച്ചയായും ഏതോ ചില കുബുദ്ധികൾ അയാളെ ഇങ്ങനെ സംസാരിക്കാൻ പറഞ്ഞിളക്കി വിട്ടതാണ്. ഇതു തുടരാൻ ഞാൻ അനുവദിക്കില്ല. പുരുഷന്മാർ പറയുന്നതിലും പ്രവർത്തിക്കുന്നതിലും തമ്മിൽ  അന്തരമുണ്ട് .അയാൾ പറയുന്നതുപോലെ സംഭവിക്കില്ല”.

    നിശ്ചയിച്ച ദിവസം തന്നെ അവരുടെ വിവാഹം ആഘോഷപൂർവ്വം നടന്നു.വിവാഹദിവസം അർദ്ധരാത്രിയിൽ വരൻ എഴുന്നേറ്റു. വധു നല്ല ഉറക്കമാണെന്നു കണ്ട് ചെരുപ്പ്  കയ്യിലെടുത്ത് അടിക്കാനാഞ്ഞപ്പോൾ പെൺകുട്ടി കണ്ണ് തുറന്നു അയാളോട് പറഞ്ഞു.” അരുത്,  വിവാഹ ദിവസം രാത്രി ഭാര്യയുമായി ശണ്ഠ കൂടുന്നത് ദു;ശ്ശകുനമാണ്. നാളെ നിങ്ങൾക്ക് എന്നെ അടിക്കണമെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാം.പക്ഷെ ഇന്ന് നമുക്ക് വഴക്കുകൂടാതിരിക്കാം”. വരന് അവൾ പറഞ്ഞതിൽ യുക്തിയുണ്ടെന്നു തോന്നി.പക്ഷെ അടുത്ത ദിവസം രാത്രിയിൽ ഭാര്യയെ അടിക്കാനായി ചെരിപ്പുയർത്തിയപ്പോൾ അവൾ ചോദിച്ചു
   “ നിങ്ങൾക്കറിയില്ലേ വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ ഭാര്യയുമായി വിയോജിപ്പുണ്ടാകുന്നത് അപശകുനമാണെന്ന്? എനിക്കറിയാം നിങ്ങൾ വിവേകമതിയാണെന്നും  ഞാൻ പറയുന്നത്  ശ്രദ്ധിക്കുമെന്നും. ചെരിപ്പു കൊണ്ടുള്ള അടി എട്ടാമത്തെ ദിവസത്തേക്ക് നീട്ടി വയ്ക്കൂ. അത് കഴിഞ്ഞു നിങ്ങൾക്കിഷ്ടം പോലെ ചെയ്യാം’’.

      ഭാര്യ പറഞ്ഞതിനോട് യോജിച്ച്    യുവാവ് ചെരുപ്പ് താഴെയിട്ടു. മുസ്ലിം ആചാരമനുസരിച്ച് ഏഴാം ദിവസം വധു തന്റെ സ്വന്തം വീട്ടിലേക്ക് പോയി.

   ‘’ ആഹാ ! വരന്റെ സുഹൃത്തുക്കൾ അവനെ കണ്ടതും പറഞ്ഞു.” അപ്പോൾ നിന്റെ കയ്യിൽ നിന്ന് അവൾക്കു നല്ലതുമാത്രമേ കിട്ടിയുള്ളൂ! നീ ഒരു വിഡ്ഢി തന്നെ.ഞങ്ങൾക്കറിയാമായിരുന്നു ഇത് ഇങ്ങനെത്തന്നെ ആകുമെന്ന്”

   ആ നേരം വ്യാപാരിയുടെ ഭാര്യയ്ക്കും മകനെക്കുറിച്ച് ചില പദ്ധതികൾ ഉണ്ടായിരുന്നു. അവൻ സ്വതന്ത്രനായി ജീവിക്കേണ്ട കാലമായി എന്നവർ നിശ്ചയിച്ചു. “ അവനെ  ചരക്കുകളുമായി ദൂര സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കു, വ്യാപാരം ചെയ്തും സഞ്ചരിച്ചും അവനും കുറച്ചു ലോക പരിചയം ഉണ്ടാകട്ടെ “ അവർ വ്യാപാരിയോടു നിർദ്ദേശിച്ചു.

  “ ഒരിക്കലുമില്ല, അയാൾ പറഞ്ഞു അവന്റെ കയ്യിൽ പണം കൊടുക്കുക എന്ന് വച്ചാൽ പുഴയിലേക്ക് പണമെറിയുന്നതിന് തുല്യമാണ്. അവൻ അത് അപ്പോഴേ നഷ്ടപ്പെടുത്തിക്കളയും.”

  “ സാരമില്ല “, ഭാര്യ നിർബന്ധിച്ചു “ അവന് വിവേകമുദിക്കാൻ ഇതേ ഒരു വഴിയുള്ളൂ.അവനു കുറച്ചു പണം കൊടുക്കൂ. അവൻ മറ്റു രാജ്യങ്ങൾ സന്ദർശിക്കട്ടെ.അവൻ പണം സമ്പാദിക്കുകയാണെങ്കിൽ അവൻ പണത്തിൻറെ  മൂല്യമറിയും.മറിച്ച്  പണം നഷ്ടപ്പെട്ട് തെണ്ടിയാവുകയാണെങ്കിലോ,  അവനത് ഒരുപക്ഷേ  വീണ്ടും തിരിച്ചു കിട്ടുകയാണെങ്കിൽ, അതിൻറെ മൂല്യം എത്രയെന്ന് തിരിച്ചറിയുകയും ചെയ്‌തേക്കും.  ഏതു വിധത്തിലായാലും അവനതു കൊണ്ട് ഗുണമേ ഉണ്ടാവൂ.ഇത്തരം  അനുഭവങ്ങളിൽ കൂടി പോയില്ലെങ്കിൽ അവൻ ഒന്നിനും കൊള്ളാത്തവനായിത്തന്നെ  തുടരും”.

   ഇങ്ങനെ വ്യാപാരിയെ അയാളുടെ ഭാര്യ  നിരന്തരം നിബന്ധിച്ചതു കാരണം അയാൾ മകന് കുറച്ചു പണവും കുറച്ചു ചരക്കുകളും കൂട്ടിനായി കുറെ പരിചാരകരേയും കൊടുത്ത് അവനോടു വളരെ ശ്രദ്ധയോടെ നീങ്ങണമെന്ന  ഉപദേശത്തോടെ ദൂരദശത്തേക്ക് പറഞ്ഞയച്ചു.
        ചെറുപ്പക്കാരനായ ആ വ്യാപരി ധാരാളം പരിചാരകരും, സാധന സാമഗ്രികളുമായി പുറപ്പെട്ടു.അവന്റെ വാഹനം അയൽ രാജ്യത്തേക്ക് കടന്ന് അധികമാവുന്നതിനു മുൻപേ ഉയരം കൂടിയ കനത്ത മതിലുകളും പൂന്തോട്ടങ്ങളുമുള്ള പ്രദേശത്തെത്തി. അതുകണ്ട വ്യാപാരി യുവാവിന് അതെന്തു തരം സ്ഥലമാണ് എന്നറിയാൻ ആഗ്രഹമായി. ഉടൻ തന്നെ അവൻ അക്കാര്യമറിഞ്ഞു വരാൻ പരിചാരകരെ  അയച്ചു.അവർ മതിൽ ക്കെട്ടിനകത്ത് മനോഹരമായൊരു പൂന്തോട്ടവും അതിനു നടുവിലായി ഗംഭീരമായ ഒരു കെട്ടിടവും ഉണ്ട് എന്ന് തിരിച്ചുവന്ന് യുവാവിനെ അറിയിച്ചു. അതുകേട്ടു യുവാവ് സ്വയം കൊട്ടാര സദൃശമായ ആ വീട്ടിനടുത്തേക്ക് നടന്ന് അകത്തെത്തി. ആനേരം അതിസുന്ദരിയായ ഒരു സ്ത്രീ വന്ന് അവനെ അകത്തേക്ക് ക്ഷണിക്കുകയും പണം വച്ചുള്ള ഒരു മത്സരക്കളിയിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീ ചൂതാട്ടത്തിൽ അതി വിദഗ്ദ്ധയായിരുന്നു. അവൾക്ക് എതിരാളിയെ തോൽപ്പിച്ചു അയാളുടെ കയ്യിലുള്ളധനം സ്വന്തമാക്കാനുള്ള എല്ലാ വിദ്യയും വശമുണ്ടായിരുന്നു. ആ സ്ത്രീയുടെ കൗശലങ്ങളിലൊന്നിൻറെ പ്രയോഗം ഇങ്ങനെയായിരുന്നു. മത്സരം നടക്കുമ്പോൾ അവൾ ഒരു പൂച്ചയെ തൻറെ അരികിൽ നിർത്തും.ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ കൊടുക്കുന്ന ആംഗ്യത്തിനനുസരിച്ച് അടുത്ത് വച്ച വിളക്കിൽ ഉരുമ്മാൻ അവൾ ആ പൂച്ചയെ പഠിപ്പിച്ചിട്ടുണ്ട്. അതോടെ വിളക്കു കെടും. കളി തനിക്ക് അനുകൂലമല്ല എന്ന് തോന്നുന്ന നേരമാണ് അവൾ പൂച്ചക്ക് വിളക്കിൽ ഉരുമ്മി അത് കെടുത്താനുള്ള അടയാളം നൽകുക.ഈ വിധത്തിലും മറ്റു പല തരം  കൗശലങ്ങളിലൂടേയും  അവൾ ധാരാളം സമ്പത്ത് നേടി. ഇപ്പോൾ ആ സ്ത്രീ പൂച്ചയെ ഉപയോഗിച്ചുള്ള കൗശലം കൊണ്ട് നമ്മുടെ വ്യാപാരി യുവാവിനെ തോൽപ്പിച്ച് പണം കൈക്കലാക്കി കൊണ്ടിരിക്കയാണ്. കളിച്ചു കളിച്ചു അവനും സകലതും നഷ്ടമായി, അവന്റെ പണം, ചരക്കുകൾ, വാഹനം, പരിചാരകർ എല്ലാം. അവന്റെ കയ്യിൽ ഒന്നുമില്ലാതായ നിമിഷം ആ സ്ത്രീ അവനെ കാരാഗൃഹത്തിൽ അടച്ചു.അവിടെ അവനോട് ജയിൽ സൂക്ഷിപ്പുകാർ നിഷ് ഠു രമായി പെരുമാറുകയും വളരെ കുറച്ചുമാത്രം ഭക്ഷണം നൽകുകയും ചെയ്തു. അവൻ ‘ ഈ ക്ലേശങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണേ’ എന്ന് ഉറക്കെയുറക്കെ  ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

  ഒരു ദിവസം ഒരാൾ ജയിൽ ഗേറ്റിനരികിലൂടെ പോകുന്നത് വ്യാപാരി പുത്രൻ കാണാനിടയായി. അവൻ അയാളെ വിളിച്ച് എവിടെ നിന്നു വരുന്നു എന്നും എവിടേക്കാണ് പോകുന്നത് എന്നുമന്വേഷിച്ചു. വഴിയാത്രക്കാരൻ ഇന്ന സ്ഥലത്തു നിന്നാണ് വരുന്നതെന്നും ഇന്ന സ്ഥലത്തേക്കാണ് പോകുന്നതെന്നും പറഞ്ഞപ്പോൾ യുവാവിന് അയാൾ തന്റെ അച്ഛൻറെ ദേശത്ത് വസിക്കുന്നവനാണെന്ന് മനസ്സിലായി.

 “അത് വളരെ നന്നായി’ തടവുകാരൻ പറഞ്ഞു.” നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യുമോ? ഞാനിവിടെ തടവിലടക്കപ്പെട്ടിരിക്കയാണ് . എന്റെ കടങ്ങൾ വീട്ടുന്നതുവരെ എനിക്ക് ഇവിടെ നിന്ന് മോചനം കിട്ടില്ല. ഞാൻ രണ്ടെഴുത്തുകൾ തരാം.അതിൽ  ഒന്ന് എൻറെ അച്ഛനും മറ്റൊന്ന് എന്റെ ഭാര്യയ്ക്കും കൊടുക്കണം. നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ ഞാൻ എന്നെന്നും നിങ്ങളോടു നന്ദിയുള്ളവനായിരിക്കും. ഞാൻ വാക്കു തരുന്നു,ഞാൻ ഇവിടെ രക്ഷപ്പെട്ടിറങ്ങിയാൽ ഉടൻ  നിങ്ങൾക്ക് പാരിതോഷികങ്ങൾ   തരുന്നതായിരിക്കും.”     

 വഴിയാത്രക്കാരൻ   അത് സമ്മതിച്ചു. അയാൾ ആ രണ്ടുകത്തുകളും വാങ്ങി പുറപ്പെട്ടു.

          ഒരു കത്തിൽ യുവവ്യാപാരി തന്റെ അച്ഛനോട് നടന്ന സംഭവങ്ങൾ മുഴുവൻ വിസ്തരിച്ചെഴുതി. തന്റെ ഭാര്യയ്ക്കുള്ള രണ്ടാമത്തേതിലാകട്ടെ അവൻ കള്ളങ്ങൾ മാത്രമാണ് എഴുതിയത്. അവൻ ഒരുപാടു ധനം സമ്പാദിച്ചു എന്നും ഇനി അവൻ അധികം താമസിയാതെ തിരിച്ചെത്തുമെന്നും എത്തിയാലുടൻ കല്യാണത്തിന് മുൻപ് ഭാര്യയോട് പറഞ്ഞപോലെ ചെരിപ്പുകൊണ്ടുള്ള അടി  തുടങ്ങുന്നതായിരിക്കും എന്നുമായിരുന്നു  കത്തിൻറെ ചുരുക്കം. നിറയെ നല്ല വാർത്തകൾ ഉള്ള കത്തുവായിച്ച് അച്ഛന് വളരെ സന്തോഷമായി. പക്ഷേ ആ കത്ത് എന്തു കൊണ്ടാണ്  തൻറെ  മരുമകളെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായില്ല.
അതുമല്ല എന്തിനാണ് തിരിച്ചു വന്നാൽ  അവൻറെ ഭാര്യയെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത് എന്നും പിടികിട്ടിയില്ല.                                
മരുമകളാകട്ടെ കത്തിൽ വിവരിച്ച    തൻറെ ഭർത്താവിന്റെ കഷ്ടാവസ്ഥ  വായിച്ച്  വ്യസനിച്ചു. എങ്കിലും എന്താണ് അവൻ തൻറെ പേരിൽ എഴുതാതെ അവൻറെ അച്ഛൻറെ പേരിൽ തനിക്ക് കത്തയച്ചതെന്ന് അവളും  വിസ്മയിച്ചു. അതുകൊണ്ടു അതിന്റെ രഹസ്യമറിയാൻ അവൾ നേരെ വ്യാപാരിയുടെ വീട്ടിൽ ചെന്നു.അവരിരുവരും  തങ്ങൾക്കു കിട്ടിയ കത്തുകൾ ഒത്തു നോക്കി അതിലെ നിഗൂഢത കണ്ട് അമ്പരന്നു..

   മരുമകൾ വിവേകശാലിയും ധൈര്യവതിയുമായതു കൊണ്ട് അവളുടെ ഭർത്താവിനെ നേരിട്ട് കാണാനും കഴിയുമെങ്കിൽ കാരാഗൃഹത്തിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുവാനും നിശ്ചയിച്ചു.അവളുടെ നിശ്ചയത്തെ  വൃദ്ധനായ വ്യാപാരി അംഗീകരിച്ചു.കുറച്ചു പണവും പരിചാരകരേയും തുണയ്ക്കു  നൽകി അവളെ പോകാൻ അനുവദിക്കുകയും ചെയ്തു.

  ആ ചെറുപ്പക്കാരി സ്വയം  പുരുഷവേഷം സ്വീകരിച്ചു് സമയം കളയാതെ വശീകരണ ചതുരയായ സുന്ദരി താമസിക്കുന്ന സ്ഥലത്തെത്തി.താൻ ഒരു ധനികനായ വ്യാപാരിയുടെ മകനാണെന്ന് അവളെ അറിയിച്ചു.ഉടൻ തന്നെ മത്സരക്കളിക്കായി സുന്ദരി യുവതിയെ  ക്ഷണിക്കുകയും ചെയ്തു. ആൺവേഷത്തിലെത്തിയ യുവതി അതിനു സമ്മതിച്ചു. അന്നു വൈകുന്നേരം മുതൽ മത്സരം തുടങ്ങാമെന്ന് ധാരണയായി. വൈകുന്നേരമാകുന്നതിനു മുൻപ് ധനികനായ വ്യാപാരിയുടെ മകനായി വേഷം മാറി വന്ന യുവതി ചൂതുകളിക്കാരി സുന്ദരിയുടെ പരിചാരകരെ  സ്വർണ്ണ നാണയങ്ങൾ കൊടുത്തു വശത്താക്കി അവരിൽനിന്നു സുന്ദരിയുടെ രഹസ്യങ്ങൾ അറിയാൻ ശ്രമിച്ചു. അവർ യുവതിയോട് മറ്റാരും കേൾക്കാതെ അവരുടെ യജമാനത്തി കളി ജയിക്കാൻ  പ്രയോഗിക്കുന്ന പല അടവുകളും സൂത്രങ്ങളും വെളിപ്പെടുത്തികൊടുത്തു. പൂച്ചയെക്കൊണ്ട് വിളക്കു കെടുത്തുന്ന  സൂത്രത്തെക്കുറിച്ചും  അവർ യുവതിയോട് പറഞ്ഞുകേൾപ്പിച്ചു. അന്ന് വൈകുന്നേരം യുവതി മത്സരക്കളിക്കായി വന്നപ്പോൾ അവളുടെ ഉടുപ്പിൻറെ കൈത്തെറുപ്പിൽ ഒരു എലിക്കുഞ്ഞിനെ ഒളിപ്പിച്ചു വച്ചിരുന്നു.

    അവർ അങ്ങനെ കളി തുടങ്ങി. യുവതി ചില കളികളിലൊക്കെ സമർത്ഥയായിരുന്നു. അതുകൊണ്ടു തന്നെ അവൾ പല കളികളും ജയിക്കുകയും ചെയ്തു.ക്ഷുദ്രയായ സുന്ദരിക്ക് തോൽവി അത്ര ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. അവൾ തന്റെ പൂച്ചയോടു വിളക്കിനടുത്തേക്ക് നീങ്ങാൻ ആംഗ്യം കാണിച്ചു. അത് വിളക്കു കെടുത്താനായി നീങ്ങിത്തുടങ്ങിയ  നേരം ആൺവേഷത്തിലിരിക്കുന്ന യുവതി തന്റെ കയ്യിലെ എലിയെ പതുക്കെ നിലത്തുവിട്ടു. എലി നാലുപാടും പാഞ്ഞു.പൂച്ച അതിന്റെ പിന്നാലെയോടി. അവ രണ്ടും  മുറിയിൽ തലങ്ങും വിലങ്ങും ഓടിക്കളിച്ചു.

  “ നമ്മൾ മത്സരം തുടരുകയല്ലേ?” യുവതി ചോദിച്ചു?.അവൾക്കു മുന്നിൽ തടസ്സങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് യുവതി ആദ്യ മത്സരത്തിലും  രണ്ടാമത്തേയും മൂന്നാമത്തേയും  നാലാമത്തേയും മത്സരങ്ങളിലും   വിജയിച്ചു എന്ന് മാത്രമല്ല അവളുടെ വിഡ്ഢിയായ ഭർത്താവ് നഷ്ടപ്പെടുത്തിയതൊക്കെയും തിരിച്ചെടുക്കുകയും ചെയ്തു.. കൂടെ കൗശലക്കാരിയായ ആ  സുന്ദരിയുടെ കൊട്ടാര സദൃശമായ വീടും, സ്വത്തുക്കളും എല്ലാ പരിചാരകരേയും മത്സരത്തിൽ ജയിച്ച് തൻ്റേതാക്കി.

   അങ്ങനെ തനിക്കു കിട്ടിയ വമ്പിച്ച സ്വത്തുക്കളെല്ലാം ഓരോരോ പെട്ടിയിൽ  നിറച്ചശേഷം അവ കുതിരപ്പുറത്തേറ്റി വച്ച് അവൾ കാരാഗൃഹത്തിനു മുൻപിലെത്തി. അവിടെ തടങ്കലിൽ വയ്ക്കപ്പെട്ട എല്ലാ തടവുകാരേയും തുറന്നു വിട്ടു. അവളുടെ ഭർത്താവ് മറ്റുള്ളവരോടൊപ്പം അവളോട് നന്ദി പറയാനായി വന്നു. പക്ഷേ  ആൺ വേഷത്തിലുള്ള അവൻറെ ഭാര്യയെ യുവാവ്  തിരിച്ചറിഞ്ഞില്ല.അവൾ പക്ഷേ അവനെ കൂടുതൽ പരിഗണിച്ച് തൻറെ കാര്യസ്ഥൻ  ആകാൻ താല്പര്യപ്പെടുന്നുണ്ടോ എന്നന്വേഷിച്ചു.അവൻ ക്ഷണം സ്വീകരിച്ച് അവളുടെ സംഘത്തിൻറെ മേലാളായി. അവൾ അവന് പുതിയ ഉടുപ്പും വേഷങ്ങളും നൽകി.അവൻ പുതിയ ഉടുപ്പ് ധരിച്ചപ്പോൾ അവൾ അവന്റെ പഴയ ജയിൽ വേഷം മറ്റൊരു പെട്ടിയിൽ അടച്ച് തൻറെ കയ്യിൽ സൂക്ഷിച്ചു.അവൾ ആ തുണിപ്പെട്ടിയുടെ ഒഴികെ മറ്റെല്ലാ  പെട്ടികളുടേയും താക്കോലുകൾ അവനെ വിശ്വസിച്ചേൽപ്പിച്ചു.എല്ലാം ഭംഗിയായി, അവർ പെട്ടികളും കൗശലക്കാരിയായ, ചൂതാട്ട  സുന്ദരിയും പരിവാരങ്ങളുമടക്കമുള്ള  സമ്പാദ്യങ്ങളുമായി തിരികെ യാത്രയായി.

    അവർ സ്വന്തം രാജ്യത്ത് എത്തിച്ചേർന്നപ്പോൾ യുവതി പറഞ്ഞു.
‘’എനിക്ക് ഇവിടെ കച്ചവട സംബന്ധിയായ കുറച്ചു ജോലിയുണ്ട്. നിങ്ങൾ ഇതെല്ലാമായി നിങ്ങളുടെ പട്ടണത്തിലേക്കു പോകൂ, എല്ലാം നിങ്ങളുടെ വീട്ടിൽ ഭദ്രമായി സൂക്ഷിക്കൂ.എനിക്ക് നിങ്ങളുടെ അച്ഛനെ അറിയാം.അതുമാത്രമല്ല ഞാൻ നിങ്ങളെ വിശ്വസിക്കുകയും ചെയ്യുന്നു.ഇരുപതു ദിവസത്തിനകം ഞാൻ വന്നില്ലെങ്കിൽ ഈ സമ്പാദ്യമെല്ലാം നിങ്ങൾക്കെടുക്കാം”.

         അത്രയും പറഞ്ഞ് യുവതി മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.അവളുടെ ‘കാര്യസ്ഥൻ’ യുവാവ് പണവും പരിചാരകരും ചൂട്ടക്കാരിയുമായി നേരെ വീട്ടിലേക്കും പോയി.തന്റെ സ്വന്തം വീട്ടിലെത്തിയ യുവതി അവളുടെ അച്ഛനോട് വിവരങ്ങളെല്ലാം പറഞ്ഞു. പക്ഷേ മറ്റാരോടും അവളുടെ ഈ വിജയത്തെപ്പറ്റി പറയരുതെന്നും ചട്ടം കെട്ടി. അതിനു ശേഷം അവൾ തൻറെ ഭർത്താവിൻറെ അച്ഛനെ സന്ദർശിച്ചു. അവളെ കണ്ട പാടെ ഭർത്താവായ യുവാവ് ചോദിച്ചു  “ എവിടെയായിരുന്നു നീഇത്രയും കാലം ? നിനക്കറിയാമോ നിനക്ക് കിട്ടേണ്ട എത്ര അടിയാണ് ബാക്കിയുള്ളതെന്ന്?” അതിനു ശേഷം അവൻ അവളെ അടിക്കാനായി തന്റെ ചെരുപ്പൂരാൻ തുടങ്ങി.

   “ ഓ! നിർത്ത്!” അവൻറെ അച്ഛനമ്മമാർ പറഞ്ഞു “ നീ ഈ വിശേഷപ്പെട്ട തിരിച്ചു വരവ് ഇത്തരം അധമ പ്രവർത്തി കൊണ്ട് നശിപ്പിക്കുകയാണോ?

   അപ്പോൾ അവൻറെ ഭാര്യ പറഞ്ഞു. “ ഞാൻ വിചാരിച്ചു,നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ നിങ്ങളുടെ തലയിൽ  അൽപ്പമെങ്കിലും വെളിച്ചം വീഴ്ത്തിയിട്ടുണ്ടാകുമെന്ന്. പക്ഷേ ഇല്ല,അതുണ്ടായില്ല.നിങ്ങൾ ആ പഴയ വിഡ്ഢി തന്നെ.ആ ചെറിയ പെട്ടി ഇങ്ങോട്ടു കൊണ്ടു വരൂ.ആരുടേതാണ് ഈ വൃത്തികെട്ട  വസ്ത്രങ്ങൾ?അതിലേക്കു നോക്ക്, ഓർക്കുന്നുണ്ടോ എങ്ങനെയാണ് ജയിലിൽ അവർ നിന്നെ കൈകാര്യം ചെയ്തതെന്ന്? അവിടെ നിങ്ങൾ എത്രമാത്രം മർദ്ദിക്കപ്പെട്ടുവെന്ന് ? അവർ നിങ്ങൾക്കുതന്ന ഭക്ഷണത്തെപ്പറ്റിയും  വിളിച്ച തെറിവാക്കുകളെ ക്കുറിച്ചും ഓർമ്മയുണ്ടോ? ഇപ്പോൾ നിങ്ങൾ  വിറയ്ക്കുന്നു. നന്നായി. ഞാനാണ് നിങ്ങളെ  രക്ഷിച്ച ആ ധനികവ്യാപാരിയുടെ പുത്രൻ. നിങ്ങൾ നിങ്ങളുടെ  അച്ഛനയച്ച കത്ത് എനിക്കാണ് കിട്ടിയത്.ഞാനാണ്  നിങ്ങളുടെ ദയനീയാവസ്ഥയറിഞ്ഞു ഒരു ധനിക വ്യാപാരിയുടെ  മകന്റെ വേഷത്തിൽ അവിടെ വന്ന് ഈ ചൂതാട്ടക്കാരിയെ തോൽപ്പിച്ചത് .ഞാൻ നിങ്ങൾ നഷ്ടപ്പെടുത്തിയത്  മാത്രമല്ല ഈ പെണ്ണിനേയും അവളുടെ സകല സ്വത്തുക്കളേയും പിടിച്ചെടുത്തു. അവളതാ അവിടെ നിൽക്കുന്നു. അവളോട് എന്നെ തിരിച്ചറിയുന്നോ എന്ന് ചോദിക്ക്”.

     “അതെ, അതേ”  സ്ത്രീ സമ്മതിച്ചു കൊണ്ട് പറഞ്ഞു..
  
    വ്യാപാരിയുടെ മകൻ ഒന്നും മിണ്ടാനാവാതെ  നിന്നു. അവന്റെ അമ്മ വളരെ സന്തോഷവതിയായി മരുമകളെ അനുഗ്രഹിച്ചു.അപ്പോൾ അതുവരെ മിണ്ടാതിരുന്ന അവന്റെ അച്ഛൻ ,വൃദ്ധനായ വ്യാപാരി,അത്യധികം കോപത്തോടെയും നിരാശയോടെയും പറഞ്ഞു. “ ഇപ്പോഴെങ്കിലും നീ സമ്മതിക്കുമോ നിന്റെ മകൻ ഒരു വിഡ്ഢിയാണെന്ന്? ഇനി ഈ സ്വത്തുക്കളും പണവുമെല്ലാം ഈ പെണ്കുട്ടിയുടേതാണ്; അവ അവൾ  തന്നെ സൂക്ഷിക്കട്ടെ . ഇത്രയും ബുദ്ധിയും പ്രാപ്തിയും ഉള്ള ഈ പെൺകുട്ടിയെ നമ്മുടെ മകൻ  അർഹിക്കുന്നില്ല.”

വിവർത്തനം: സാവിത്രി രാജീവൻ

Saturday, May 23, 2015

ഗീത ഹിരണ്യൻ - ഓർമ്മ


                             ഗീത ഹിരണ്യൻ - ഓർമ്മ




     പഴയ പഴയ  പുസ്തകങ്ങൾ, കടലാസുകൾ ഇവയൊക്കെ  അടുക്കി ഒതുക്കി വയ്ക്കാനുള്ള ശ്രമമായിരുന്നു  കുറച്ചു ദിവസമായി. അതിനിടക്ക് കാലത്തെ, ഓർമ്മകളെ എല്ലാം പിന്നോട്ട് നടത്തിക്കുന്ന പാതകൾ പഴയ  കത്തായോ കഥയായോ ഒക്കെ  തെളിഞ്ഞു നിവരും. അങ്ങനെ ഒരു ഓർമ്മയിലേക്ക് നടത്തി ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത പ്രിയപ്പെട്ട കഥാകൃത്ത്‌ ഗീതാ ഹിരണ്യൻ, എന്നെ.

     ഗീത തൃശ്ശൂരും ഞാൻ തിരുവനന്തപുരത്തുമാണ് താമസം.  നേരിട്ട് കണ്ടിട്ടുള്ളത് അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം. എൻറെ അന്തർമുഖ സ്വഭാവ മാണ് അതിനു  കാരണം. എന്നാൽ അക്കാലത്തൊരിക്കൽ  വായിച്ച ഗീതയുടെ കഥയെ പ്പറ്റി ഞാൻ ഗീതയ്ക്കു അയച്ച കത്തിനുള്ള അവരുടെ ഈ മറുപടി  ഇപ്പോൾ  വായിക്കുമ്പോൾ  ചില നല്ല കലാ സൃഷ്ടികൾ നമ്മെ  കൂടുകൾ പൊളിച്ചു പുറത്തേക്കു വരാൻ  നിർബന്ധിക്കും എന്ന് പറയുന്നതുപോലെ .

 ഇതെഴുതുമ്പോൾ മറ്റൊരു കാര്യം ഓർമ്മ വരുന്നു.സുകുമാർ അഴീക്കോട് അഭിമുഖത്തിൽ പറഞ്ഞതാണോ, പ്രസംഗിച്ചതാണോ അല്ലെങ്കിൽ എഴുതിയതാണോ എന്ന് തീർച്ചയില്ല . കുട്ടിക്കൃഷ്ണ മാരാർ 'ഭാരത പര്യടനം' എഴുതി, അത് പ്രസിദ്ധീകരിക്കപ്പെട്ട കാലം. വിശിഷ്ട ഗ്രന്ഥമായ ഭാരത പര്യടനം വായിച്ചു വിസ്മയാദരവിൽ  അഴീക്കോട്‌ മാരാർക്ക് ഒരു കത്തെഴുതി . പോസ്റ്റ്‌  കാർഡിൽ.  പോസ്റ്റ്‌ ചെയ്യാൻ വിട്ടുപോയ ആ കത്ത് പിന്നീട് പത്തു കൊല്ലത്തിനു ശേഷം ഭാരത പര്യടനത്തിന്റെ പേജുകളിലൊന്നിൽ വിശ്രമിക്കുന്നത് സുകുമാർ അഴീക്കോട് കണ്ടെത്തി. 'ഭാരത പര്യടനം' എന്ന പുസ്തകത്തെ പ്പറ്റി പണ്ഡിതന്മാർ നിശ്ശബ്ദ രായിരുന്നു അത് പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത്. അതിൽ മാരാർ ദു:ഖത്തിലും ആയിരുന്നു.  പത്തു വര്ഷത്തിനു ശേഷം, എഴുതിയിട്ടും അയക്കാതെ പോയ, ആ കത്തിനെ ക്കുറിച്ച് അഴീക്കോട് മാരാരോട് പറഞ്ഞപ്പോൾ ' ആ കത്ത് അന്നെനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ അതു  പോലെ രണ്ടു പുസ്തങ്ങൾ കൂടി എഴുതുമായിരുന്നു' എന്നാണ് അദ്ദേഹം വിഷാദത്തോടെ പറഞ്ഞത്.

      ഇങ്ങനെ സുകുമാർ  അഴീക്കോടിനേയും കുട്ടിക്കൃഷ്ണ മാരാരേയും ഭാരത പര്യടനത്തെയും മറ്റും മറ്റും മനസ്സിലേക്ക്  കയറിവരാൻ ഇടയാക്കി ഗീതയുടെ കത്ത്.  ഗീതയെക്കുറിച്ചുള്ള സ്നേഹസ്മരണ എന്നിൽ ശേഷിപ്പിക്കുന്ന ആ   കത്ത് ഇതാ  ഇങ്ങനെയാണ്.......

.



Friday, December 26, 2014

വർഷാവസാനത്തിൽ കൈവന്ന സന്തോഷം

                 വർഷാവസാനത്തിൽ കൈവന്ന സന്തോഷം 

            വളരെ കാലത്തിനു ശേഷം എഴുതുകയാണ്.
         ഇപ്പോൾ ഇതെഴുതാൻ കാരണമുണ്ടായി എന്നും പറയാം. അതിങ്ങനെയാണ് ' അമ്മയെ കുളിപ്പിക്കുമ്പോൾ ' എന്ന എന്റെ  കവിതാ സമാഹാരം ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിനു മുൻപ് തന്നെ ആ കവിതയെ ധാരാളം  സുഹൃത്തുക്കൾ സന്തോഷപൂർവ്വം സ്വീകരിച്ചിരുന്നു വിമുഖതയോ  മുൻവിധികളോ ഇല്ലാതെ ചില കവി സുഹൃത്തുക്കൾ പുസ്തകത്തെ നിരൂപണം ചെയ്യുകയും ചെയ്തു. ഒരു കവിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം. അല്ലെങ്കിൽ മനുഷ്യർക്ക്‌ യഥാർത്ഥ മായി ആനന്ദിക്കാൻ അവസരങ്ങൾ ഇല്ലാതിരിക്കുന്ന ഈ കാലത്ത് തൻറെ  വാക്കുകളും പ്രവർത്തികളും മറ്റൊരാളെ സന്തോഷിപ്പിക്കുന്നു എന്നറിയുന്നത് ഏതൊരാളേയും  സന്തുഷ്ടരാക്കും.

       പക്ഷേ  വാക്കിലും പ്രവർത്തിയിലും ചിന്തയിലും സൌന്ദര്യവും സ്നേഹവും നിലനിർത്താൻ കഴിയുന്നവർ ഇപ്പോൾ എവിടെ യുണ്ട് ? ചാർളി ചാപ്ലിൻ സിനിമയിലേതുപോലെ സ്പാനർ കൊണ്ട്  യന്ത്രത്തിന്റെ ആണിമുറുക്കി മുറുക്കി  സ്വയം  മുറുകി പ്പോയ / അഴിക്കാനാവാതെ കുരുങ്ങിപ്പോയ മനുഷ്യരാണ് ചുറ്റും.അവരുടെ കാഴ്ചയും ചലനവും യാന്ത്രി കമായിക്കഴിഞ്ഞു.  ഇങ്ങനെയൊക്കെയുള്ള ചിന്തയിലും നിരാശയിലും ക്ലേശത്തിലും  ഇരിക്കുമ്പോഴാണ്   എന്നെ ഏറ്റവുമധികം ആഹ്ലാദിപ്പിച്ച ഒരു  കത്ത് ലഭിക്കുന്നത്. അതും കവിതയെ സംബന്ധിക്കുന്നത്.  അതാണ്‌ ഇന്നലെ  ഡോ. എം ലീലാവതി ടീച്ചറുടെ കയ്യിൽ നിന്ന്കിട്ടിയ ഈ കത്ത്. അതിങ്ങനെയാണ്..... 


 എനിക്കറിയാം  ഒരു നല്ല തുറന്ന മനസ്സ് കാണുന്നത്, ഏതൊരാളേയും ഉന്നതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന്. ടീച്ചറുടെ ആത്മാർത്ഥ മായ വാക്കുകൾ അവരിലെ സഹൃദയത്വത്തെയും നന്മയേയും വെളിപ്പെടുത്തുമ്പോൾ  നമുക്കും അത് വെളിച്ചമാവുന്നു  എന്ന് ഞാൻ കരുതുന്നു.  

              ഇത് ഇങ്ങനെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിന് ഒരു കാരണം കൂടിയുണ്ട്.  .ലീലാവതി ടീച്ചർ എനിക്കയച്ച  ഈ കത്തിലെ ഉള്ളടക്കം എന്നെ ആഹ്ലാദിപ്പിക്കുന്നു.  ആ സന്തോഷം എന്നെയും എന്റെ കവിതയേയും സ്നേഹിക്കുന്ന സുഹൃത്തുക്കളുമായും പങ്കുവക്കുക .  ഈ  വർഷം എനിക്ക് കിട്ടിയ വലിയ ഒരംഗീകാരമായി, ഏതൊരു അവാർഡിനെ ക്കാളും മീതെ  ഞാനിതിനെ കണക്കാക്കുന്നത് കൊണ്ട് കൂടിയാണത്. 

             ഈ വർഷാവസാനം  എനിക്കായി ഇങ്ങനെയൊരു സമ്മാനം നൽകിയതിനു ലീലാവതി ടീച്ചർക്കുള്ള  എൻറെ സ്നേഹവും നന്ദിയും ഇതോടൊപ്പമുണ്ട്.നേരിട്ട് കാണാൻ ഇതുവരെ അവസരം വന്നില്ല. നേരിട്ട് കാണാത്ത എത്രപേരെ നമ്മൾ മനസ്സുകൊണ്ടറിയുന്നു, കാണുന്നു,  കവിതപോലെ അനുഭവിക്കുന്നു.


Friday, December 20, 2013

ഒരേ ദുർഘട സ്ഥാനത്ത്



നമ്മൾ കാണുന്നത് ഒരേ കാഴ്ചകൾ 
കേൾക്കുന്നത് ഒരേ ഒച്ചകൾ

 അറിയുന്നത് ഒരേ നിശ്ശബ്ദത 
ചലിക്കുന്നത്‌  ഒരേ നാട്ടുവഴികളിൽ 
കിടക്കുന്നതോ ഒരേ തെരുവരുകുകളിൽ 
ഭരിക്കുന്ന രാജാവിനും മന്ത്രിക്കുമില്ല 
മാറ്റങ്ങൾ 
നാം പൂജിക്കുന്ന മെതിയടികളും 
നമ്മെ അനുഗ്രഹിക്കുന്ന ദ ണ്ഡും  
ഒന്നുതന്നെ 

എന്നിട്ടും 
എന്റെ സ്വന -ദർശന ഗ്രാഹികൾ 
പിടിച്ചെടുക്കുന്നതും 
 ഉള്ളിലേക്ക് 
അയക്കുന്നതും 
മെലിഞ്ഞ സ്പർശിനി കളാൽ 
തൊടുമ്പോൾ ഞാനറിയുന്നതും 
പറയുന്നതും 
എങ്ങനെ മറ്റൊന്നായിരിക്കുന്നു?
എങ്ങനെ  വ്യത്യാസപ്പെട്ടിരിക്കുന്നു
നിന്റെതിൽ നിന്ന്?

ദൈവങ്ങളുയും  മനുഷ്യരുടേതും  പോലെ 
നമ്മളുടെ  കാഴ്ചകൾ, 
ശബ്ദങ്ങളും നിശ്ശബ്ദതകളും 
ഭിന്നമായിരിക്കുന്നു.
നമ്മളോ 
തമ്മിൽ തമ്മിൽ  ദൃശ്യപ്പെടാതായിരിക്കുന്നു,
 എങ്കിലും
 നിൽപ്പൊരേ 
ദുർഘടസ്ഥാനത്ത്!