Sunday, December 5, 2010

പേരുകളുടെ വ്യാപാരി


പേരുകളുടെ വ്യാപാരി

സാവിത്രി രാജീവന്‍

പേരുകളുടെ വ്യാപാരീ
ഞാന്‍ ഒരു പുഴയാണെന്നു
നീ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു .
ഞാന്‍ ഒരു പാറ യാണെന്നും
ഭൂമിയുടെ ഉയിര്‍ നിറഞ്ഞു കനത്ത താണെന്നും
അതില്‍ ഉഴാനും മറിക്കാ നുമുളള  കലപ്പയാണ്
നീയെന്നും പറയുന്നത് ഞാന്‍ നിഷേധിക്കുന്നില്ല  .
'നീയാണ് എന്റെ  ദിശാ സൂചി 'എന്ന് നീ പ്രശംസിക്കുന്നതും
മിന്നലില്‍ പിളര്‍ന്ന ഭൂമിയാണ്‌ ഞാനെന്നു 
ഉടലിന്റെ ആഴത്തിലും ഇരുളിലും
 മുങ്ങി നിവര്‍ന്നു  പരിശീലനം ലഭിച്ച നീന്തല്‍ വിദഗ്ദ്ധനായി
  വശ്യവാക്കുകള്‍ ചൊരിയുന്നതും .

 പേരുകളുടെ വ്യാപാരീ
ഞാന്‍  ഒരു കിണറാ ണെന്നു  പറയാന്‍  നിനക്കു മടിയില്ല
കിളിയെന്നോ  , പൂവെന്നോ പറയാനും നീ മടിക്കാറില്ല 
"എണ്ണിയാല്‍ തീരാത്ത എത്ര പേരുകള്‍ വേണം നിനക്ക്?" 
എന്നു നീ ചോദിക്കുന്നു
നീ വിളിക്കുന്ന പേരുകളൊന്നും
 എന്റെ  പേരുകളേ  അല്ലെന്നു
ഞാന്‍  പറയില്ലെന്ന് നിനക്കറിയാം
നീയറിയാതെ
ഞാന്‍  എന്റെ പേര് മാറ്റു മെന്നോ
 എനിക്കൊരു പേര് കണ്ടെത്തുമെന്നോ നീ വിചാരിക്കുന്നേയില്ല .
നീയാണല്ലോ പേരുകളുടെ വ്യാപാരി .
എന്നാല്‍
പേരുകളുടെ വ്യാപാരീ,
എനിക്കുണ്ട് നീയറിയാത്ത
 നീയിടാത്ത ഒരു പേര്‍
എനിക്ക് വേണ്ടത്,
ഞാന്‍ തിരയുന്നതും .

Wednesday, November 24, 2010

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍
മാധവിക്കുട്ടിയുടെ  'നീട്ടിവച്ച മധുവിധു' എന്ന കഥയെ കുറിച്ച്‌ 

Saturday, November 13, 2010

ആന്റിന

പബ്ലിക്‌ ആയി സ്വകാര്യ ഡയറി എഴുതുന്ന ഒരാള്‍ ആണ് ഞാന്‍ എന്നു തോന്നുന്നു. ഈ ബ്ലോഗില്‍ അതാണ്‌ നടക്കുന്നത്. ശിഥില ചിന്തകള്‍ .പ്രസക്തവും  അപ്രസക്തവും ആയവ ഉണ്ടാവാം. വിരസമായവ, സാഗത്യമുള്ളവ ...ഇല്ലാത്തവ. തുപ്പല്‍ കൂട്ടി വിഴുങ്ങാതെ ഞാനിത് വീണ്ടും തുടരുന്നു.

കടുത്ത നിരാശയില്‍ ആണ്ട, ഒരാളെ , ഒരു സ്ത്രീയെ ഞാന്‍ ഇന്നലെ കണ്ടു.  പരിചയപ്പെട്ടു .അല്ലെങ്കില്‍ അവര്‍ വെറുതെ എന്നെ തേടി വന്നു എന്നും പറയാം .
മനുഷ്യര്‍ക്ക് ദുഖിക്കാന്‍ കാരണങ്ങള്‍ തേടി പോകേണ്ട കാര്യമില്ല . ജനിച്ചു എന്ന ഒറ്റക്കാരണം തന്നെ ധാരാളം . അത് പോരാതെ  തന്റെ ചുറ്റും  നിന്നു തന്നെ പൊതിയുന്ന ആവേശിക്കുന്ന ഈ ലോകം അവനെ/അവളെ വെറുതെ വിടാനോ?  തീര്‍ച്ചയായും അതുണ്ടാകില്ല . അന്യരായി, അന്യന്റെ മുതലായി, അന്യന്റെ സുഖ ജീവിതത്തിന്റെ കാഴ്ചകളായി,മുന്നില്‍ വന്നു നിന്നു തന്റെ ഇല്ലായ്മകളെ പെരുപ്പിച്ചു മുന്നില്‍ നിര്‍ത്തും .
എന്റെ മുന്നില്‍ ഏറ്റവും  ഭംഗിയായി ഒരുങ്ങി മനോഹരിയായി വന്ന ആ സ്ത്രീയെയും ഈ ലോകം വല്ലാതെ വലയ്ക്കുന്നു എന്നു തോന്നി . ഭര്‍ത്താവ് ഉപേക്ഷിച്ച  /അല്ലെങ്കില്‍ മരിച്ചു പോയ ഒരു സ്ത്രീ . മുതിര്‍ന്ന മക്കള്‍ . ചെറിയ ജോലിയുണ്ട് അവര്‍ക്ക്.  ഒരു കാലത്ത് വലിയ സമ്പന്നയായിരുന്നു.  ഇപ്പോള്‍ വിദേശത്ത് പണിയെടുക്കുന്ന മക്കള്‍ പണം അയക്കുന്നുണ്ട് . ഒരു വിധത്തില്‍ ഒറ്റക്കായി പോയ ഒരു സ്ത്രീയാണ് .
ഇപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ വിവാഹം കഴിക്കാന്‍ പുറപ്പെടുന്നതാണ്‌ അവരെ അസ്വസ്ഥയാക്കുന്നത്, മുള്‍ മുനയില്‍   നിര്‍ത്തുന്നത് . ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ കണ്ടെത്തി അമ്മയുടെ മുന്‍പില്‍ നിര്‍ത്തുന്നു. കണ്ട പാടെ അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ കുട്ടികളുടെ ആഗ്രഹം നിഷേധിക്കാന്‍ ഒരു മടിയും കാണിച്ചില്ല . അക്കാരണം കൊണ്ടു തന്നെ കുട്ടികള്‍ അകന്നു.  കേട്ടാല്‍ അവര്‍ക്ക് തിരുത്താവുന്നതെ ഉള്ളു എന്നു തോന്നും .വാസ്തവത്തില്‍ അതാണ്‌ വേണ്ടതും. എന്റെ 'ഉപദേശവും മറ്റൊന്നായിരുന്നില്ല. അപ്പോള്‍ പരിചയപ്പെട്ട സ്ത്രീ തന്ന, അവരുടെ ഭാഗത്ത്‌ നിന്നുള്ള വിവരണങ്ങള്‍ആണല്ലോ അത് .   അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ ക്ലേശ ത്തില്‍ കേള്‍വിക്കാരി യായി നിന്നു ഞാന്‍  കുട്ടികളുടെ പ്രണയത്തിനു എതിരായി പറയുമെന്ന്. മക്കളുടെ ഉടമസ്ഥരാവാതിരിക്കാന്‍ ആ സ്ത്രീ എന്നു പഠിക്കുന്നോ അന്ന് അവര്‍ക്ക് ശാന്തി ലഭിക്കും എന്നു  എനിക്ക് പറയാന്‍ കഴിയില്ലല്ലോ  . അത് അവര്‍ക്ക് മനസ്സിലാവില്ല എന്നു എനിക്കറിയാം. ഇപ്പോള്‍ ഞാന്‍ എനിക്ക് തോന്നുന്നു  അനാവശ്യമായി ആകാശത്ത് നിന്നെന്ന പോലെ അശാന്തികള്‍ മാത്രം വലിച്ചെടുക്കാന്‍ ഒരാന്റിന യുമായി ജനിച്ച എത്രാമാത്തെയോ ആളെ യാണ് ഞാന്‍ പരിചയപ്പെടുന്നത് എന്നു .

Tuesday, November 9, 2010

ഇടവേളയില്‍ ....

എഴുത്തു കുറഞ്ഞു ..അല്ല ബ്ലോഗ്‌ എഴുത്തു കുറഞ്ഞു . മലയാളനാട് , ഫേസ് ബുക്ക്‌ ഇവ കടന്നു വന്നതാണ് കാരണം . രണ്ടു കൈ , ഒരു തല ......ചെയ്യാനും , ആലോചിക്കാനും പ്രവര്‍ത്തിക്കാനും ഇത് രണ്ടും ചേര്‍ന്ന 'ഞാന്‍ ' . ആ ഞാന്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു നേരം ..അപ്പോഴേ  ശരിയായ എഴുത്തു വരൂ.

ഇപ്പോള്‍ അതിന് വേണ്ടിയുള്ള ആഗ്രഹത്തിലാണ് . കലപിലകള്‍ കിളിയുടെതായാലും ,കാറ്റിന്റെതായാലും  ,കുഞ്ഞുങ്ങളുടെതായാലും തിരകളുടെതായാലും സ്വസ്ഥത തരാത്ത നിമിഷങ്ങളുണ്ട്‌ . അതാണ്‌ എന്നെ ഇപ്പോള്‍ ആവരണം ചെയ്തിരിക്കുന്നത്.
 

എന്റെ മുടന്താണ്  നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
എന്റെ പ്രിയ മിത്രമേ
നിന്നെ ഞാന്‍ നിഷേധിക്കുന്നു.
എന്റെ ഹൃസ്വ ദൃഷ്ടിയോ ദീര്‍ഘ ദൃഷ്ടിയോ
രണ്ടും ചേര്‍ന്ന ആ മിശ്രദൃഷ്ടിയോ
എല്ലാം ചേര്‍ന്ന ഈ ദൃഷ്ടി ദോഷമോ ആണ്
നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
 പ്രിയ സുഹൃത്തെ നിന്നെ ഞാന്‍ വേണ്ടെന്നു വക്കുന്നു.
വായ്‌ നാറ്റമോ
കോടിയ വായില്‍ നിന്നുതിരുന്ന
ആ താളമില്ലാത്ത ആ ചിരിയൊച്ചയോ

ഒരുപക്ഷെ
 പൂക്കാതിരിക്കുന്ന ഈ ഉയിരായിരിക്കാം അ ല്ലെങ്കില്‍  കായ്ക്കതിരിക്കുന്ന ഈ ഉടല്‍
ഇവയാണ് നിന്നേ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നതെങ്കില്‍
എന്റെ മിത്രമേ നിനക്ക് തെറ്റി ,

തടാകത്തില്‍ തെളിയുന്ന സ്വന്തം നിഴലിനായി
നിഴലിനു വേണ്ടി മാത്രമായി,
പൂക്കുന്ന ഒരു മരമായി നില്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം
  ആ തടാകത്തിലേക്ക് വേരറ്റു വീഴുന്നതാണ് .
 *************************************

ഇപ്പോള്‍ ഇത്ര മാത്രം 

Tuesday, April 27, 2010

ഈ ചെറു പുഴ ,ഓരോ പുഴയും .

 അധികം താമസിയാതെ തൂര്‍ന്നു പോകാന്‍ ഇടയുള്ള ഒരു ചെറിയ പുഴയുടെ കരയിലാണ് എന്റെ വാസം .എന്നും പുലരുമ്പോള്‍ ഉണര്ന്നെഴുന്നെല്ലുന്ന ഉടന്‍ ഭയാശങ്കയോടെ പുഴ അവിടെ തന്നെ ഉണ്ടോ എന്നു നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല .നിരന്തരം വന്നു പോകുന്നലോറികളും പെട്ടിഓട്ടോ കളും കയറ്റി കൊണ്ട് പോകുന്ന മണല്‍ ഈ ചെറു പുഴയുടെകാലന്മാരാണ് എന്ന അറിവ് തന്നെ .
തീരത്ത് തന്നെ വസിക്കുന്ന അനേകരില്‍ ഒരാളായ ഞാന്‍ രാത്രിശബ്ദങ്ങളില്‍ പുഴയിളകുന്നതും  മണല്‍ കരയിലെക്കെടുക്കപ്പെടുന്നതും കാണുന്നുണ്ട് .ജീവനും സ്വത്തിനും പൊതു മുതലിനും  കാവല്‍ ആകേണ്ട പോലീസ് കാര്‍ കൃത്യ നിഷ്ഠയോടെ അത് കണ്ടില്ലെന്നു നടിക്കുന്നുണ്ടാവണം.
എങ്കിലും ഒന്നു പറയാതെ വയ്യ പരിസ്ഥിതിയെ പറ്റി യും  നിയമ ലംഘിക്കപ്പെടുന്നു എന്നും ബോധമുള്ള ഒരു സബ് -ഇന്‍സ്പെക്ടര്‍ അഞ്ചാറു മാസം ഈ പ്രദേശത്തിനു കാവല്‍ കിടന്നു .ഇടയ്ക്കിടെ രാത്രിയും പകലും വന്നു പരിസരം നിരീക്ഷിച്ചു  മണല്‍ സംഘങ്ങളെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തു . ആ ഉദ്യോഗസ്ഥന്‍ സ്ഥലം  മാറി പോയി അഥവാ അയാള്‍ മാറ്റപ്പെട്ടു എന്നു തോന്നുന്നു  . നിജ സ്ഥിതി മണല്‍ നേതാവിനും അനുചരന്മാര്‍ക്കും മാത്രം അറിയാം .അതാരായാലും .
കാരണം പുഴ വീണ്ടും ഒരിടവേളക്ക് ശേഷം രാത്രിയില്‍ കുത്തി കീറപ്പെടുന്നതും  മുഴുനീളം    കരയുന്നതും  ഇപ്പോള്‍ എനിക്ക് കേള്‍ക്കാം .പുഴയുടെ വിഹ്വലതകള്‍ എനിക്ക് കാണാം . പഴയ പോലീസ് കാരന് പകരം പോലീസ് കാര്‍ വരുന്നതും കാണാം . പുഴ ഇളകാതെയും  മണല്‍ ലോറികളില്‍ അപ്രത്യക്ഷ മായതിന്റെയും ശേഷം ആണെന്ന് മാത്രം . എനിക്ക് അതിനെ രക്ഷിക്കാന്‍ ആവുമെന്ന് ബോധ്യമില്ല. അതിനാല്‍ പുഴയുടെ മൌന സങ്കടങ്ങള്‍ പങ്കിട്ടു ഞാന്‍ മൌനമായി ഇരിക്കുന്നു .



Sunday, April 25, 2010

അടച്ച വാതിലിനു മുന്‍പില്‍

'വാതില്‍ അടഞ്ഞിരിക്കുന്നു   അര്‍ദ്ധ രാത്രിയും വന്നു ചേര്‍ന്നിരിക്കുന്നു  '
 ആത്മഹത്യ ചെയ്യാനുറചിരിക്കുന്ന ഓരോ മനസ്സും ഇങ്ങനെ മുന്‍കൂട്ടി വാതില്‍ അടച്ചു അര്‍ദ്ധരാത്രിയാക്കി യായിരിക്കും ഇരിക്കുന്നത് . അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ പുലര്‍ച്ച യുണ്ട്  എന്നറിയാതെ അര്‍ദ്ധരാത്രിയെ തന്നെ വീണ്ടും വീണ്ടും ധ്യാനിച്ച്‌ .
എല്ലാ ആത്മഹത്യയും അത് പോലെ ആണെന്ന് പറയാന്‍ കഴിയില്ല, എങ്കിലും . കാനു സന്യാല്‍ ആത്മഹത്യ ചെയ്തതുപോലെ യാണോ  ശ്രീനാഥും സന്തോഷ്‌ ജോഗിയും ചെയ്ത സ്വയം ഹത്യകള്‍ .
തീര്‍ത്തും ഉത്തരവാദി ത്വത്തില്‍  നിന്നുള്ള ഒളിച്ചോടല്‍ ആയി കാണാന്‍ തോന്നുന്നവിധം  സുതാര്യം ആണ് ആ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്ത മരണ വഴി എന്നു തോന്നുന്നു എനിക്ക് .( അല്ലെങ്കില്‍ നാം നമ്മുടെ സഹ ജീവികളെ നമ്മുടെ തന്നെ സ്വാര്‍ത്ഥത  കൊണ്ട്   ആത്മ ഹത്യയിലെക്കു തള്ളിവിടുകയാണോ )

ഓരോ ജീവിതവും സങ്കീര്‍ണമാണ്  .ഓരോ ജീവിതവും അനന്യമാണ് , ഓരോ ജീവിതവും അയാളെ /അവളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ കുരുക്കുകളില്‍ നിന്നു കുരുക്കുകളിലെക്കുള്ള നടന്നു ഓടിയും ഉള്ള കയറ്റമാണ് .ശരി തന്നെ .പ്രണയിയുടെ മനസ്സ് പോകുന്ന വിധം പ്രണയികള്‍ക്ക് മാത്രം അറിയാം എന്നു പറഞ്ഞത് പോലെ മരണത്തെ പ്രണയിച്ചു ചാവാന്‍ ഒരുങ്ങുന്നവരുടെ മനസ്സും മറ്റൊരാള്‍ക്കും പിടി കിട്ടില്ല . പക്ഷെ ജീവിതം ഇങ്ങനെ ഓടി ഓടി തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍   കൂടെ ഓടുന്ന ,ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരെ  വിട്ടു വഴിയില്‍ മിണ്ടാതെ ഒറ്റക്ക് ഇറങ്ങാന്‍  തോന്നുന്ന ആ തോന്നലിനെ ആണ് നമുക്ക് സ്വാര്‍ഥത എന്നു വിളിക്കാന്‍ തോന്നുന്നത് . ഓടിക്കുഴയുന്നത് മനസ്സിലാകും .പക്ഷെ എന്തിനു ഇങ്ങനെ ത്വര പിടിചോടണം എന്നു ഒരു നിമിഷം ചിന്ത വന്നിരുന്നെങ്കില്‍ .അവരവരുടെ  കൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഭാര്യയേയും കുട്ടികളെയും ഒരു നിമിഷം  ഓര്‍മ്മയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ..എങ്കില്‍ . .

ഒരു സര്‍ഗാത്മക മനസ്സിന് ഉടമയാവുക എന്നു പറയുന്നത് തന്നെ  അസാധാരണ ലോകത്ത് എത്തി ച്ചെരുന്നതിനു തുല്യമാണ് .അസാധാരണ വും സര്‍ഗാത്മകവുമായ മനസ്സുമായി സാധാരണജീവിതം നയിക്കേണ്ടി വരുന്ന , മത്സരിച്ചു ഓടേണ്ടി വരുന്ന ഏതൊരാള്‍ക്കും ആത്മഹത്യ ഒരു രക്ഷ പ്പെടല്‍ പോലുമാണ് ..അതറിയാതെ അല്ല ഞാന്‍ ആത്മഹത്യയുടെ ആവശ്യവും അനാവശ്യവും കൂട്ടിക്കുഴക്കുന്നത് .

ജയിച്ചവരുടെയും തോറ്റ വരുടെതുമായി ,ലോകത്തെകറുപ്പും വെള്ളയും മാത്രമായി കാണാന്‍ തുടങ്ങുന്ന ഓരോരുത്തരും ഇത്തരം മനോഭാവങ്ങളില്‍ കുടുങ്ങുമെന്നുള്ളതിനു ഒരു സംശയവും ഇല്ല .ജീവിതത്തിലെ നിറങ്ങളെ ,പല നിറങ്ങളെ കാണാത്തവര്‍ , തിരിച്ചറിയാത്തവര്‍ , തങ്ങളുടെ മുന്‍പില്‍ മാതൃകകള്‍ ആയി 'വിജയിച്ചവര്‍ എന്നു ചിലരെ പ്രതിഷ്ടിക്കുന്നവര്‍ . . അവര്‍ക്കറിയില്ല താന്‍ അയാളെ പോലെയോ അയാളെ ക്കാള്‍ അധികമോ ആയ 'ഒരു ആള്‍' ആണെന്ന് . അയാളല്ല താനെന്ന് . പക്ഷെ  ആ 'വിജയി' ആവാന്‍ പരിശ്രമിച് ഒടുവില്‍  താന്‍ ഒരു പരാജയം ആണ് ,ആ അപരന്റെ നിലനില്‍പ്പ്‌ പോലെ തനിക്കു നില നില്‍ക്കാന്‍ കഴിയാത്തത് ആണ് തന്റെ പരാജയം എന്നു വിചാരിക്കുന്ന അത്തരക്കാര്‍ക്കു  ജീവിതം എന്നും നരക തുല്യം തന്നെ ആയിരിക്കും .തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സന്തോഷിച്ച ആ നിമിഷങ്ങള്‍ പോലും എത്ര ഉദാത്തമായിരുന്നു എന്നു ഓര്‍ക്കാന്‍ മിനക്കെടാത്തവര്‍ ; അവര്‍ പിന്നെ എന്ത് ചെയ്യും .?

കാനു സന്യാലിന്റെ സ്വയം ഹത്യ പോലെ ,മഹാ തത്വചിന്തകരായ വാള്‍ട്ടര്‍ ബഞ്ചമിന്‍ ന്റെയോ     , ദലെസിന്റെയോ ആത്മഹത്യപോലെ അല്ലെങ്കില്‍ പുരാതന ഭാരതത്തിലെ മഹാപ്രസ്ഥാന പാരമ്പര്യതിലെത് പോലെ , ഉദാത്തമല്ല ഒളിച്ചോട്ട ക്കാരുടെയും  പരാജിതര്‍  ആണ് താനെന്ന് നിശ്ചയിച്ചു ജീവന്‍ ഒടുക്കുന്നവരുടെയും കാര്യം . പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു കഴിഞ്ഞു എന്നും രോഗം തന്നെയും മറ്റുള്ളവരെയും ഒരുപോലെ ക്ലേശി പ്പിക്കുക മാത്രമാണ്  താന്‍ ഈ ജീവിതം തുടരുന്നത് കൊണ്ടുണ്ടാവുന്ന ഫലം  എന്നും തിരിച്ചറിഞ്ഞു , മരിക്കുന്ന നിമിഷം വരെ ചിന്തയിലും വിചിന്തനത്തിലും  മനുഷ്യരാശിയെ കുറിച്ച്‌ മാത്രം വേവലാതി പ്പെട്ടും ഒടുവില്‍ തന്റെ റോള്‍ കഴിഞ്ഞു എന്നു സ്വയം ഏറ്റവും വ്യക്തമായി അറിഞ്ഞു ചെയ്യുന്ന ആ വിട വാങ്ങലുകള്‍ ....അത് സന്യാസിമാരുടെ , നമ്മുടെ പരമ്പരാഗത വാനപ്രസ്തവും പരി നിര്‍വാണവും പോലെ മനോഹരമായ ഒരു ഒടുങ്ങ ലാണ് . അത് ആത്മഹത്യ യല്ലഎന്നാണു ഞാന്‍ പറയുക .

തുടരെ തുടരെ ആത്മഹത്യകള്‍  വാര്‍ത്ത കളായി  വന്നു മനസ്സ് കലക്കി മറിക്കുന്നു. അതിനിടയില്‍ തോന്നിയ ചിലതാണിത് ...ഇനിയും ഒടുങ്ങാത്ത ചിന്തകള്‍ വന്നു നിറയുന്നു എങ്കിലും...നിര്‍ത്താം .








Sunday, March 21, 2010

സിംഹക്കൂട്ടില്‍

സിംഹക്കൂട്ടില്‍
( എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു മൃഗ ശാലയിലെ സിംഹക്കൂട്ടില്‍ കയറിയ ഭയമറിയാത്ത പ്രിയ കവി മാധവിക്കുട്ടിയുടെ ഓര്‍മ്മക്ക് )

സാവിത്രി രാജീവന്‍

ഇന്ന് പരീക്ഷയാണ്‌ ,
നിരന്നു നിന്ന് ചോദ്യങ്ങള്‍ കണ്ണുരുട്ടുന്ന ദിവസം

ഉത്സാഹം കെട്ട കുട്ടി കൂട്ടുകാരിയോട് പറഞ്ഞു
"ഇന്ന് നമുക്ക് മൃഗശാലയില്‍ പോകാം.."
ചോദ്യപ്പേപ്പര്‍ മനസ്സില്‍ നിന്ന് മായ്ച്ച്
അവര്‍ മൃഗശാലയിലേക്ക് പോയി .
മാന്‍ , മയില്‍ ,മുയല്‍
ഒട്ടകം
കടുവ , കഴുത കാണ്ടാമൃഗം
പുലി

ആരും അവരോടു ചോദ്യങ്ങള്‍ ചോദിച്ചില്ല
ഉറുമ്പ്‌ തീനിയോ വേഴാമ്പലോ പോലും;
അതിനാല്‍
കുട്ടിക്കും കൂട്ടുകാരിക്കും
കെട്ട ഉത്സാഹം തെളിഞ്ഞു കിട്ടി .
ഒടുവിലെത്തി
മൃഗരാജാവിന്റെ സന്നിധിയില്‍ .
ജട വിടര്‍ത്തിയിട്ടു ,
കണ്‍ മിഴിച്ചു
സിംഹത്തിന്റെ വിശ്രമക്കിടപ്പ്.
മുന്നില്‍
തളികയില്‍ ചുവന്ന മാംസ ഭക്ഷണം .
' രാജാവ്
സസ്യ ഭുക്കല്ല ' കുട്ടി പറഞ്ഞു .
' രാജാവിന് നിന്നെ തിന്നാനുള്ള സ്നേഹമുണ്ട് ,
അത് നിന്നെ നോക്കുന്നു;
പൂട്ടാത്ത വാതില്‍
ഞാന്‍ തുറക്കട്ടെ ? കൂട്ടുകാരി ചോദിച്ചു
' കേറാമോ സിംഹക്കൂട്ടില്‍ "?

കുട്ടിക്ക് സമ്മതം

'നിന്നെ തളികയില്‍ വച്ച്
അത് ഭക്ഷിക്കും '

"ഉച്ചഭക്ഷണം കഴിച്ച്
വിശ്രമിക്കുന്ന സിംഹം എന്നെ തിന്നില്ല ' കുട്ടിയുടെ ഉറപ്പ്
വിശക്കാത്ത സിംഹത്തിന്റെ വിശ്രമം മുടക്കി കുട്ടി കൂട്ടിനകത്തേക്ക് കയറി
ഭയം ഭയന്ന് പുറത്തു നിന്നു;
അത് കൂടിന്റെ വാതില്‍ തഴുതിട്ടു.

ചീകാത്ത ജടയുമായി സിംഹം
പതുക്കെ പ്പതുക്കെ
ധ്യാനത്തില്‍ നിന്നുണര്‍ന്ന മുനിയെന്നതു പോലെ
കുട്ടിക്കരികിലെത്തി നിന്നു
ചാഞ്ഞു വീണ കുട്ടിയെ
പതുപതുത്ത കൈകളാല്‍ തൊട്ടു
മുതുകില്‍ , കവിളില്‍ ,മൂക്കില്‍
പിന്നെ ഉടലാകെ
നാവുകൊണ്ടുഴിഞ്ഞു
ഒടുവില്‍
ചെവിയില്‍ മൂക്ക് കൊണ്ട് ദീര്‍ഘ ദീര്‍ഘം സ്പര്‍ശിച്ച്
മുടങ്ങിയ ധ്യാനം തുടരാനെന്ന പോലെ
അത് തളികക്ക് മുന്‍പിലേക്ക് തിരിച്ചു പോയി.

സിംഹക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി
സ്കൂളിലേക്ക് നടന്നു.
വിറയ്ക്കുന്ന കൂട്ടുകാരി ചോദിച്ചു ' സിംഹം
നിന്റെ ചെവിയില്‍ എന്താണ് മന്ത്രിച്ചത് ? "

" ഭയമില്ലാത്ത നീ എന്റെ ഇരയല്ല ' എന്നാണ് സിംഹം പറഞ്ഞത്
പേടിയില്ലാത്ത കുട്ടിയെ അതിനു ഇഷ്ടമാണ് എന്നും "
കുട്ടി പുഞ്ചിരിച്ചു .
കുട്ടിക്ക് മുന്‍പില്‍ വരാനുള്ള ചോദ്യങ്ങളും
അവക്കുള്ള ഉത്തരങ്ങളും ഒന്നൊന്നായി
വിടര്‍ന്നു വന്നു
സിംഹത്തിന്റെ ജടയെന്ന പോലെ .


(കുട്ടികളുടെ മാസികയായ  'തളിരില്‍ '2009 സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് )





Wednesday, March 3, 2010

നാം ആഗ്രഹിക്കുന്ന ജീവിതം

മലയാളികള്‍ ഇതിനേക്കാള്‍ നല്ല നേതാക്കളെയും ഭരണവും  അര്‍ഹിക്കുന്നുണ്ട് എന്നു  മലയാളിയല്ലാത്ത  ഒരെഴുത്തുകാരന്‍ പറഞ്ഞതായി വായിച്ചു .അദ്ദേഹം ഉദ്ദേശിച്ചത് ഇപ്പോഴത്തെ ഭരണക്കാരെ മാത്രമോ അതിലെ നേതാക്കളെ മാത്രമോ ആണോ അല്ലയോ എന്നറിയില്ലെങ്കിലും ,ഇത് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ഒരു വ്യത്യാസം ഇല്ല . ഏതു കക്ഷിയിലെ നേതാവും ഒരു പോലെ തന്നെ എന്നു നമുക്കറിയാം . അധികാരത്തിനു ഒരു മുഖമേ ഉള്ളു . ആരാണോ ഭരിക്കപ്പെടുന്നത് അവരെ പീഡിപ്പിച്ചും അനു നയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്ക് നിര്‍ത്തുക അവരെ ഉപയോഗപ്പെടുത്തുക. വോട്ടു ചെയ്യാന്‍ അവര്‍ വേണം ,ഭരണത്തില്‍ വരാന്‍ ,അധികാരികള്‍ ആയി വാഴാന്‍ അവര്‍ വേണം എന്നുള്ള കാര്യം  പോലും അധികാരം കയ്യില്‍ കിട്ടിയാല്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരും  മറക്കും .അതാണല്ലോ കണ്ടു വരുന്നത്.
അല്ലെങ്കില്‍ ഏതു രാജ്യത്തെ സാധാരണക്കാരാണ് ഇപ്പോഴുള്ള അവരുടെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം അര്‍ഹിക്കാത്തത്‌ ? സുഡാന്‍ ലെയോ  ,അഫ്ഘാനിസ്താനിലെയോ ഇറാക്കി ലെയോ പാക്കിസ്ഥാനിലെയോ ജനങ്ങള്‍  ആഗ്രഹിക്കുന്ന ജീവിത മാണോ അവര്‍ക്ക് കിട്ടുന്നത് ?

ഇങ്ങനെ പരത്തി പറയേണ്ട കാര്യമില്ല . ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീ  ച്ഛര്‍ദി യും ക്ഷീണവും  കൊണ്ട് മരിച്ചു പോയി . ആരുമില്ലാത്ത അറുപതു വയസ്സായ അവരുടെ മൃത ദേഹം മറവു ചെയ്യാന്‍ കുത്തിമറച്ച ആ നിലം പതിക്കാ റായ നാലുകാല്‍ ഓല പുരയിലെ അടുക്കള കുഴിക്കേണ്ടി വന്നു . ആ സ്ത്രീ മരണ ശേഷം പോലും ഒരു മനുഷ്യ പരിഗണന അര്‍ഹിക്കുന്നില്ലെന്നോ ?  കയ്യേറ്റക്കാര്‍ ഏക്കര്‍  കണക്കിന് കുന്നും മലയും സ്വന്തമാക്കി വച്ചും കച്ചവടം നടത്തി യും വീണ്ടും വീണ്ടും  പണവും പദവിയും അധികാരവും മേല്‍ക്കു മേല്‍ വര്‍ധിപ്പിച്ചു കൊണ്ട് , ഇത്തരം ഭൂരിഭാഗം വരുന്ന മനുഷ്യ ജീവിതങ്ങളെ അവര്‍ക്ക് കൂടി അവകാശപ്പെട്ട ഈ ഭൂമിയില്‍ നിന്നു  ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ച .

 ഇത്തരം കാഴചകള്‍ ലോകത്ത് നടക്കുന്നത് കാണാന്‍ , കണ്ണ് വെറുതെ ഒന്നു തുറക്കുകയെ വേണ്ടു .. കൃഷ്ണന്റെ വായില്‍ കാണുന്ന വിവിധ  ദൃശ്യങ്ങള്‍ പോലെ ആ  കാഴ്ചകള്‍  നമ്മുടെ മുന്‍പില്‍ തെളിയാന്‍ . പക്ഷെ  അടുക്കള കുഴിയില്‍ മറവു ചെയ്യപ്പെട്ട ആ പാവം സ്ത്രീയെ പോലെതന്നെ  ഒരു വിധത്തില്‍ നിസ്സഹായരായ നിങ്ങളും ഞാനും ..നമ്മളും ഈ കാഴ്ചയും ഇത്തരം നീതി കേടിന്റെ  കാഠിന്യവും  ഇഷ്ട പ്പെടുന്നില്ലെന്നത്  സത്യം . അങ്ങനെ ഉള്ളു പൊട്ടുന്ന ആളുകളാണ് നമ്മള്‍ എങ്കില്‍  എങ്ങനെ ഈ ജീവിതം മധുരമായി തോന്നും ..തോന്നുന്നില്ലെങ്കില്‍ അപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാ ണ് നമുക്ക് ലഭിക്കുന്നത്  എന്നു നമുക്കെങ്ങനെ വിശ്വസിക്കാന്‍ ആകും ?
അത് കൊണ്ടാണ് നമ്മുടെ ചെറു സന്തോഷങ്ങളില്‍ പോലും നിസ്സഹായതയുടെ ഒരു നിലവിളി യൊച്ച കലരുന്നത്എന്നു ഞാന്‍ വിചാരിക്കുന്നു .




Saturday, February 27, 2010

ശരീരത്തിന്മേല്‍ ഉള്ള അവകാശം

അലോപ്പതി അതായത് മോഡേന്‍ മെഡിസിന്‍ എന്നു ഡോക്ടര്‍ മാര്‍ പറയുന്ന ശാസ്ത്ര ശാഖ ഹോമിയോ പതി എന്നു പറയുന്ന ചികിലസാരീതി ,ഇന്ത്യയില്‍ ആണെങ്കില്‍ ആയുര്‍വേദം , യൂനാനി  ,നാട്ടു വൈദ്യം , യോഗ , മന്ത്രവാദം , തുടങ്ങി അനേകം  ഇനം ചികിത്സകരും ചികിത്സാ രീതികളും നിലാവില്‍ ഉണ്ട് .ഈ വക ചികിത്സകരെ തേടി രോഗ ശാന്തി ഉപായങ്ങള്‍ ക്കായി ആളുകള്‍ പോകാറുണ്ട് . കുറച്ചു കാലമായി ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളില്‍ ഹോമിയോ ചികിത്സ ഒട്ടും 'ശാസ്ത്രീയ' മല്ലാത്തതുകൊണ്ട്  ആ ചികിത്സാ വിധി പരി ശീലിപ്പിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അതിനു പണം ചിലവഴിക്കുന്നതും ഇംഗ്ലണ്ടിലെ ഭരണക്കാര്‍ നിര്‍ത്തണം എന്നു മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന  വിഭാഗം ശക്തമായി വാദിക്കുന്നു  എന്നു റിപ്പോര്ട് ചെയ്യുന്നു .
എന്തായിരിക്കാം അതിനു പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശം .നമ്മള്‍ അതൊരിക്കലും അറിയാന്‍ പോകുന്നില്ല .
ഹോട്ടല്‍ വ്യവസായത്തെ ക്കാള്‍ എന്ത് കൊണ്ടും ലാഭവും പ്രതി ഫലവും ആരോഗ്യ വ്യവസായം രംഗത്തു നിന്നു ലഭിക്കും എന്നത്കൊണ്ട് തന്നെ ആകുമോ ? ആതുര സേവനം സേവനം അല്ലാതായിട്ടു അനേകം പതിറ്റാണ്ടുകള്‍ ആയി .അത് പണം മുടക്കി പണം കൊയ്യുന്ന ഒരു മേഖല  മാത്രം . അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തെ  യന്ത്ര ഭാഗങ്ങളെ  പോലെ പരിഗണിക്കുന്ന പാശ്ചാത്യ ചികിത്സാ  സമ്പ്രദായം അതിന്റെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി  മനുഷ്യ സമൂഹം അംഗീകരിക്കുകയും ചെയ്യ്തു / ചെയ്യുന്നു . ചികിത്സകന്‍  മനുഷ്യനെ ഏതു രീതിയില്‍ പരിഗണിച്ചാലും രോഗം മാറണം എന്നല്ലാതെ രോഗിക്ക് വേറെ എന്ത് ചിന്ത . അത് ശരി യാണ്  താനും . ആയുര്‍വേദം നല്ലതാണോ , ഹോമിയോ  നല്ലതാണോ , യൂനാനി യും അക്യു പഞ്ചര്‍ ചികിത്സയും  ,യോഗയും നല്ലതാണോ , മനുഷ്യര്‍ക്ക്‌ ഗുണം ചെയ്യുന്നതാണോ ഇവ എന്നൊന്നും ഇനി ആലോചിക്കേണ്ട കാര്യം യുക്തിക്കും ,കാഴ്ചക്കും  പണത്തിനും  മാത്രം പ്രാധാന്യം നല്‍കുന്ന ഒരു വ്യവസായ ലോകത്ത് നിന്നു പ്രതീക്ഷിച്ചു കൂടാ .
പിന്നെ ആരാണ് മനുഷ്യ ജീവിതത്തെ  മനുഷ്യ ശരീരത്തെ യടക്കം സമഗ്രമായി  കണ്ടു ചികിത്സിച്ചിരുന്ന പഴയ സമ്പ്രദായങ്ങളെ യും പുതിയ അറിവുകളെയും സമന്വയിപ്പിച്ച്  ഏറ്റവും  മാനുഷികമായ പരി ഗണനകള്‍  ഉള്ള ഒന്നു വികസിപ്പിച്ചെടുക്കുക .  മനുഷ്യ യന്ത്രം തുരുമ്പ് പിടിക്കാതെ നോക്കേണ്ടത് മരുന്ന് കച്ചവടക്കാര്‍ തൊട്ടു മെഡിക്കല്‍ യന്ത്ര സാമഗ്രി കള്‍ ഉത്പാതിപ്പിക്കുന്ന  വ്യവസായികള്‍ വരെയുള്ളവരുടെ ലാഭവര്‍ധ നവിനുള്ള ഉപാധിയായിരിക്കെ  അത് അവരുടെ  ആവശ്യമായിരിക്കെ അതിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ ഇനി ഉണ്ടാവുമോ?  അവരെ അന്തിനു പ്രേരിപ്പിക്കാത്ത അച്ഛനമ്മമാരും  ?  ഉണ്ടാവാതിരിക്കില്ല ...

ഈ ശിഥില ചിന്ത തത്കാലം ഇവിടെ നില്‍ക്കട്ടെ ...!

Tuesday, February 23, 2010

നിഘണ്ടു


'നനുനനുത്ത വാക്കുകള്‍ കൊണ്ട് നീ എന്നെ മൂടണം
പൂക്കള്‍ കൊണ്ടെന്ന പോലെ
എല്ലാ വാക്കുകളും
പുഴയുടെ ഇളം നീല നിറത്തിലും കടല്‍ തിരകളില്‍ വീണു നനവാര്‍ന്നതു  മാകണം
അവയില്‍ തുടിക്കുന്നത് നിന്റെ  അനുരാഗ ലോലമായ നോട്ടങ്ങളിലെ ചുടു നിശ്വാസങ്ങള്‍ ...'

ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍
എന്റെ പ്രേമം  വഴിയുന്ന പദ നിഘണ്ടു വാക്കുകള്‍ പൂഴ്ത്തി വച്ചു തുടങ്ങി
പേജുകള്‍ സങ്കോചിപ്പിച്ചു  ചുരുങ്ങാനും .
'പ്രണയ നിഘണ്ടു വിലെ വാക്കുകള്‍ നീ മറന്നു പോകട്ടെ' എന്നു ഒരു വാചകം
ഒന്നാം പേജില്‍ എനിക്ക് കാണത്തക്കവിധം തുറന്നു  വച്ചു
പ്രണയിനിക്കൊപ്പം  വരുന്ന ആ സുഗന്ധ കാറ്റ് വിരല്‍ ഞൊ ടിച്ചു
കളിയാക്കി കടന്നു പോയി .

പകരം വന്നത്..
പ്രണയ ശവയാത്ര ക്ക്  കൂട്ട് പോകാന്‍  കുറെ വാക്കുകള്‍ ..

 ആധി,  വ്യാധി , അശാന്തി ,
  അസ്വാതന്ത്ര്യം ,അസ്വസ്ഥത ,യുദ്ധം ,
ഒളിപ്പോരു,ബോംബു ,നാറ്റോ ,
വിശപ്പ്‌ , രോഗം , വാര്‍ധക്യം ,
അശരണര്‍   ,അബല , ആദിവാസി ,
ബലാല്‍ സംഗം ,കൊള്ള, കൊല, കൊള്ളിവെപ്പു...

അങ്ങനെ 'പ്രണയ ശവയാത്രാ  നിഘണ്ടു'വില്‍ വാക്കുകള്‍ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു ..
വാക്കുകള്‍ വളര്‍ന്നു കൊണ്ടേ യിരിക്കുന്നു,
നീണ്ടു കൊണ്ടേയിരിക്കുന്നു ...







Monday, February 15, 2010

നിറകുടം

അടച്ചു വച്ച പാത്രം തുറന്നപ്പോള്‍ അത് പുറത്തു ചാടി
ശൂന്യത!
വിക്കാത്ത വാക്കുകള്‍ വളച്ചു അത് ചോദിച്ചു .
എന്തിനു നീ  കുടത്തിന്റെ മൂടി നീക്കി ?
എവിടെ എനിക്കിരിക്കാനൊരിടം?
നിറയാന്‍ ഒരിടമില്ലാതെ
ശൂന്യത നിശൂന്യതയായി നടമാടി കൊണ്ടിരിക്കെ
ചിന്തയില്‍ മുഴുകിയ എന്നെ നോക്കി അത് പറഞ്ഞു ,
ചിന്താ ഭാരം കളഞ്ഞേക്കൂ
ഞാന്‍ കവിതയില്‍ കുടിയിരുന്നോളാം,
പേടിവേണ്ട .





Thursday, February 11, 2010

പോക്ക്

ചിലച്ചു കൊണ്ട്  പറക്കുന്ന പക്ഷി
കാറ്റിനെയും വെളിച്ചത്തെയും മുറിച്ചു
തന്റെ പാട്ട്  മരങ്ങളിലേക്കും ഇലച്ചാര്‍ത്ത് കളിലേക്കും  വിതറി
കടന്നു പോകുന്നത് പോലെ
അത്ര അനായാസമാക ണം.

തിങ്ങിയ പുഴ യില്‍
കരയിലേക്കും  ആഴങ്ങളിലെക്കും തുഴയുന്ന മത്സ്യം കണക്കെ
താളത്തില്‍ ആവണം   അപ്പോള്‍ ശാസ വേഗം .

പുലിയെ കണ്ട പുള്ളിമാനിന്റെ നടുക്കം കണ്‍കളില്‍ ഉണ്ടാവരുത് ,
പകരം  ബുദ്ധന്റെ  നീണ്ടിടം പെട്ട കണ്ണിലെ ആ തിളങ്ങുന്ന ശാന്തത ,
അതുമല്ലെങ്കില്‍
നൃത്തം ചെയ്തു തളര്‍ന്ന നടരാജന്റെ കണ്ണിലെ ഹര്‍ഷം .

കൈ നീട്ടുന്നത്  പൊട്ടാത്ത  ഒരു പിടി വള്ളിയിലെക്കാവരുത് ,
മിന്നലിന്റെ  സ്വര്‍ണ  നൂലിലെക്കൊ
വെയിലിന്റെ  വെള്ളി ക്കമ്പി യിലെക്കോ ആകണം ..

വീണ്ടും വീണ്ടും വെളിച്ചത്തിലേയ്ക്കു കുതിക്കുന്ന
ഉടലും ഉയിരുമറിയാത്ത ഈയലിനപോലെ ആകരുത് 
,വെളിച്ചമായി തീര്‍ന്ന അതിന്റെ  കുതിപ്പ് ..
കെടാനോ കെടുത്താനോ ,
അണയാനോ അകലാണോ അല്ല
പടരാനും പരത്താനുമാണ് അതിന്റെ ഊളി.

അതിനാലാണ് മിന്നല്‍ വള്ളിയില്‍ തൂങ്ങി
അനായാസം അത് പറക്കുമ്പോള്‍
 അതിന്റെ ഇല്ലാത്ത
ഒരൊഴിഞ്ഞ  കൂടിനെ പറ്റി
ഞാന്‍നിന്നോട് പറയാത്തത്








Monday, February 8, 2010

ചില നേര്‍ കാഴ്ചകളെ പറ്റി -വെറുതെ

   നമ്മുടെ പൌര ബോധത്തെ കുറിച്ച്‌ ഉപന്യസിക്കണമെന്നു ആരെങ്കിലും പറഞ്ഞാല്‍ എന്റെ ഉപന്യാസം താഴെ പറയുന്ന മൂന്നു നാല് ഉദാഹരണങ്ങളില്‍ കൂടി ആയിരിക്കും പുറത്തു വരുക.ഇതാ ഇതുപോലെയുള്ള നേര്‍ അനുഭവങ്ങളിലൂടെ .

കോട്ടയത്തെക്കുള്ള  എന്റെ ബസ്‌ യാത്ര കുറച്ചു നീണ്ടതായിരുന്നു . ഒരു സമ്മേളനത്തില്‍ , സെമിനാറില്‍ പങ്കെടുക്കാനാണ് . മനുഷ്യ സഹജമായ ഒരാവശ്യമാണ് എനിക്കും എന്റെ കൂട്ടുകാരിക്കും അത്രയേറെ  നീണ്ട യാത്രക്കൊടുവില്‍ ഉണ്ടായതു . ഒന്നു ടോയ് ലറ്റില്‍  പോകണം . ബസ്‌ സ്റാന്റിലെ ടോയ് ലറ്റിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു . കൂട്ടുകാരി വാതില്‍ക്കല്‍ കാവല്‍ നിന്നു . ഞാന്‍ മൂത്രപ്പുരയുടെ വാതില്‍ തുറന്നു അകത്തേക്ക് കാല്‍ വച്ചു. അകത്തേക്കുള്ള കാല്‍ വെപ്പ് പക്ഷെ ഏകദേശം  മുട്ടോളം എത്തുന്ന മൂത്ര സംഭരണി യിലെക്കായിരുന്നു . എന്റെ നിവൃത്തികേട് കൊണ്ട് ആ മൂത്ര സംഭരണി യെ എനിക്ക് ആശ്രയിക്കേണ്ടി വന്നു ..വെള്ളം , ടാപ്പ്‌ .ഇതൊന്നും ആ പ്രദേശത്ത് തന്നെ ഇല്ലായിരുന്നു .അതിവൃത്തിഹീന മായിരുന്ന ആ മൂത്രപ്പുരയിലെ ഒറ്റ കയറ്റം കൊണ്ട് രാത്രിയാകുന്നതിനു മുന്‍പേ എനിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി ,കലശലായ പനിയും .ഡോക്ടര്‍ ,മരുന്ന് എല്ലാമായി  യാത്ര , സമ്മേളനം എല്ലാം നരക തുല്യമായ ഒരോര്‍മ്മയായി എന്റെ യുള്ളില്‍ ഇപ്പോഴും നില്‍ക്കുന്നു ..ആ കക്കൂസ് പോലെ തന്നെ .( ബസ്‌ സ്ടാന്റ്റ്  എന്നു  കേട്ടാല്‍ എന്റെ മനസ്സില്‍ കോട്ടയം ബസ് സ്റാന്റിലെ   ആ ദിവസം ഓടി വരികയായി ; ഇപ്പോള്‍ , ഈ യിടെ ആ നിലക്ക് എന്തെങ്കിലും മാറ്റം  വന്നോ എന്നു എനിക്ക് അറിയില്ല .എങ്കിലും ).കോട്ടയം  ബസ് സ്ടാന്റ്റ്  മൂത്രപ്പുര അനുഭവം കഴിഞ്ഞു പിന്നെയും ഉണ്ടല്ലോ അനുഭവങ്ങള്‍ .
എറണാകുളത്തെ  കാര്യം തന്നെ എടുക്കാം അത് രണ്ടു ദിവസം മുന്‍പേ നടന്നത് .

സൌത്ത് റയില്‍ വെ  സ്റേഷന്‍  ആണ് സ്ഥലം .പുറത്തൊക്കെ നല്ല വൃത്തിയും വെടുപ്പും ഉണ്ട് . ഇരിക്കാനും നില്‍ക്കാനും സൌകര്യമുണ്ട് . തീര്‍ച്ചയായും ഒന്നിനും വലിയ കുറ്റം പറയാനില്ല . എന്നാല്‍ പണം കൊടുത്തു ടോയ്ലറ്റില്‍ കയറുമ്പോഴാണ് നമ്മുടെ പൌര ബോധം എത്രയാണെന്ന് തിരിച്ചറിയുക . മുട്ടോളം  മൂത്രം നിറഞ്ഞു തടാകമായില്ലെങ്കിലും ആവശ്യത്തിനു അതുണ്ട് . ഒരു ബക്കറ്റും കപ്പും അതിനുള്ളില്‍ വച്ചിട്ടുമുണ്ട്  ടൈല്‍സ് ഇട്ട വൃത്തിയുള്ള നിലമാണ്‌ . പക്ഷെ ഇതൊക്കെയായിട്ടും അതുപയോഗിക്കുന്നവര്‍ മൂത്രം  ഒഴിച്ച് കഴിഞ്ഞാല്‍ ഒരു കപ്പ്‌ വെള്ളം അതിനു മേലെ  ഒഴിക്കാന്‍ നില്‍ക്കാതെ പിന്നീട് വരുന്നവര്‍ക്കായി തന്റെ മൂത്ര സുഗന്ധവും മൂത്രവും അവശേഷിപ്പിച്ചു പോകുന്നതിനെ , ആ മനോ ഭാവത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം ?

ഇനി വരുന്നത് ഇന്ദിരാഗാന്ധി യുടെ പേരില്‍ അറിയപ്പെടുന്ന ദല്‍ഹിയിലെ ആ അന്താരാഷ്‌ട്ര വിമാന ത്താവളത്തിലെ    കുളിമുറിയും കക്കൂസുമാണ് . ഈയിടെ   എനിക്ക് അതിലൊന്നില്‍  കയറാന്‍  ഉള്ള 'ഭാഗ്യം ' സിദ്ധിച്ചു . വിമാനത്താവളത്തിലെ   വൃത്തിയും ഭംഗിയും ഞാന്‍ വിസ്തരിക്കേണ്ട കാര്യമില്ല . എല്ലാം വെട്ടി തിളങ്ങുന്നത്  തന്നെ . ടോയലട്ടും അങ്ങനെ തന്നെ ആയിരിക്കണമല്ലോ .വെള്ളം , ടിഷ്യൂ പേപ്പര്‍ വേസ്റ്റ്  ബാസ്കറ്റ്  എല്ലാമുണ്ട് . അതില്‍ കയറാന്‍ വരുന്നവരോ  വിദേശിയും സ്വദേശിയുമായ പരിഷ്കാരികള്‍ .ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് അല്ലെ. പക്ഷെ നാം പ്രതീക്ഷിക്കാത്തത് അവിടെയും സംഭവിക്കാം . വെള്ളവും വെളിച്ചവും , വേസ്റ്റ് ബാസ്കടും ടിഷ്യൂ പേപ്പറും ഉണ്ടെങ്കിലും അവ ഒന്നുപോലും ഉപയോഗിക്കാതെ  ചോര പുരണ്ട സാനിട്ടറി നാപ്കിന്‍ ടോയലറ്റിന്റെ മൂലയ്ക്ക് വേസ്റ്റ് ബാസ്കട്ടിനടുത്തു തന്നെ വക്കുക , മലവും മൂത്രവും വിസര്‍ജിച്ചു  വെള്ളം കൈകൊണ്ടു തൊടാതെ  എഴുന്നേറ്റു പോവുക .....
എന്തായിരിക്കാം അങ്ങനെ ചെയ്യുന്ന ഒരു മഹിളയുടെ മനസ്സില്‍ ..അതും വിമാനയാത്രക്കാരിയായ ഒരു മഹിളാ  രത്നത്തിന്റെ . ..എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല . എങ്കിലും ഒരു കാര്യം തോന്നി.  തന്റെ പിന്നാലെ കയറാന്‍ വരുന്ന തന്നെ പോലുള്ള ഒരുത്തിക്ക് കുറഞ്ഞപക്ഷം ഒരു ഓക്കാനത്തിനുള്ള   വക നല്‍കണം .

ഇനിയുമുണ്ട് മാലിന്യ വിശേഷം  . ഞങ്ങളുടെ വീടിനു മുന്‍പില്‍ ഒരു പുഴയുണ്ട് .സ്വാഭാവികമായും അതിനു ഒരു തീരവും. . പുഴയില്‍ നിന്നുള്ള കുളിര്‍ കാറ്റു കൊണ്ട്  ഇരിക്കാം എന്നു നിങ്ങള്‍ കരുതിയെങ്കില്‍ അത് വെറുതെ . തീരത്ത് ഞങ്ങളുടെ ഉമ്മറത്ത്‌ എന്ന വിധം സ്ഥിരം മലവും മൂത്രവും വിസര്‍ജ്ജിച്ചു  ഞങ്ങളുടെ രാവിനെയും രാവിലെകളെയും സന്ധ്യകളെയും ഒരു പോലെ മലിന ഗന്ധത്താല്‍ നിറക്കാന്‍ ആളുകള്‍ ഉണ്ട് .
അവര്‍ക്ക് കക്കൂസുകള്‍ ഉണ്ടാവില്ലായിരിക്കും , സാധുക്കള്‍ എന്നാണെങ്കില്‍ ..അതല്ല .അവര്‍ക്ക്ക് അതിനുള്ള എല്ലാ സംവിധാനങ്ങളും  ഉണ്ട് . പക്ഷെ ചൊട്ടയിലെ ശീല മല്ലേ , മാറ്റാന്‍ പറ്റുമോ ?  ..പുഴ ത്തീരത്ത് 'കക്കൂസുക ' ഒഴുക്കില്ലാത്ത ആപുഴയില്‍ കഴുകുക അതില്‍ തന്നെ കുളിക്കുക ....അതാണ്‌ കാലാ കാലങ്ങളായുള്ള ശീലം  . ധരിക്കുന്ന വസ്ത്രമാണ് നമ്മള്‍ എന്നു പറയുന്നതുപോലെ ശീലമാണല്ലോ നമ്മള്‍ . ഇനി ഈ പുഴ യെ പറ്റി ...പുഴ എന്നു പറഞ്ഞാല്‍ നമ്മുടെ ആന്ധ്രപ്രദേശിലെ കൃഷ്ണാ നദിപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഴയൊന്നുമല്ല  എന്നറിയാമല്ലോ  . ഒരു വലിയ തോട് അത്രതന്നെ . ഇ പ്പോള്‍  അതിന്റെ തീരത്തെപറ്റി നിങ്ങള്‍ക്കു ഒരു ഏകദേശ  ധാരണ കിട്ടിയിട്ടുണ്ടാകുമല്ലോ .

ഇത്രയും അമേധ്യ/മലിന  സംബന്ധിയായ അനുഭവത്തില്‍ നിന്നു എനിക്ക് മനസ്സിലായ ,അല്ലെങ്കില്‍ ഞാന്‍ ഉരുത്തിരിച്ച ഒരു സിദ്ധാന്തം ഇങ്ങനെ പോകുന്നു .
മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ  അമേധ്യത്തിനു കൊടുക്കുന്ന അത്ര ബഹുമാനം / പ്രാധാന്യം പോലും അന്യനു /അപരന് കൊടുക്കുന്നില്ല  . അല്ലെങ്കില്‍ അവന്റെ സ്വയം രമിക്കല്‍  സ്വന്തം തീട്ടതിനു സുഗന്ധമാണ് എന്നു വിശ്വസിക്കാവുന്ന വിധം സ്വാര്‍ത്ഥം കൊണ്ട്  നിറഞ്ഞിരിക്കുന്നു .പരിഷ്കാരി എന്നും സമ്പന്നര്‍ എന്നും വിദ്യാഭ്യാസം കൊണ്ട് വിവരം വച്ചവര്‍ എന്നും നാം പറയുന്ന കൂട്ടര്‍  മുതല്‍ ഈ പറഞ്ഞതൊന്നും ഇല്ലാത്തവര്‍  വരെ ഇക്കാര്യത്തില്‍ സമന്മാര്‍ . 

നിങ്ങള്‍ക്കു വിയോജിക്കാം . നാറാത്ത ഒരു പബ്ലിക്‌ ടോയ് ലറ്റില്‍ കയറാന്‍ സാധിക്കുന്ന ദിവസം വരുന്നു എങ്കില്‍ , പുഴയോരത്തെ ഞങ്ങളുടെ  സ്വന്തം വീടിനുള്ളില്‍ മല ഗന്ധമേല്‍ക്കാതെ  ഉറങ്ങാന്‍,  ഉണരാനും  സാധിക്കുന്ന  ഒരു ദിനം വരുന്നു  എങ്കില്‍  ഞാനും മേല്‍ പറഞ്ഞതിനോട്  സ്വയം വിയോജിക്കാം .








Saturday, January 30, 2010

ദേഹാന്തരം

ദേഹാന്തരം
സാവിത്രി രാജീവന്‍


ഉടലോടെയാണ്
ഞാന് പിറന്നത്
എന്നാല് പിറന്ന യുടനെ
അമ്മാവന്റെ കൈകളില് നിന്നൂര്ന്നു
ആകാശത്തെക്കുയര്ന്നു
അത്
അശരീരിയായി
എന്നിട്ടും
ഉടലറിയാത്ത ആ ഉടല്‍
ബാല്യത്തില്‍  വെണ്ണ കട്ട് തിന്നും
യൌവനത്തില്‍
പൂഞ്ചേല ചുറ്റിയും
ഭൂമിയില്‍  സഞ്ചരിച്ചു
കാമുകിയായും അമ്മയായും
മണ്ണില്‍  അവതരിച്ചു .
ഉടലില്ലാതെ കാറ്റി ലുരുളാമെന്നും
ഉടലില്ലാതെ കാറ്റില ലയാമെന്നും
കാമുകിയായി കാത്തിരിക്കാ മെന്നും
ആശാന്റെ കാവ്യ പുസ്തകം
അതിനെ പഠിപ്പിച്ചു .
ഉടലില്‍  ഒരുടലില്ലാതെ
വെണ്ണ തോല്ക്കുമുടലായും
പരം നീണ്ടു വിടര്ന്ന കണ്ണിണ യായും
ഭൂമിയില്‍  നിലനില്ക്കാമെന്നു
ചൊല്ലിയാടിച്ചു ഗുരുക്കന്മാര്‍
ദേഹമില്ലാതെ ദേഹി മാത്രമായോ
ബാധയായോ മായയായോ
പനമുകളില്‍  യക്ഷിയെന്നപോലെ
അദൃശ്യയായി വാഴാമെന്നു
മുത്തശ്ശിമാര്‍ 

അങ്ങനെ മേഘങ്ങളിലേക്കും
കാവ്യങ്ങളിലേക്കും ചേക്കേറി
കന്യാമറിയ പ്രതിമകളിലേക്ക്
കൂട് മാറി
ആത്മ വിദ്യാലയ മുറ്റത്ത് വാദിയായി
ലക്ഷ്മണ രേഖകള്ക്ക് നടുവില്‍  പ്രതിയായി
അത് നില കൊണ്ടു.
അതിനാലാണ്
കടല് താണ്ടിയും കര നോക്കിയും
എന്റെ ഗാമ യെത്തുവോളം
ഞാന് എന്റെ ഉടല്‍  കാണാതെ പോയത്
എന്റെ ഉടല്‍  നോക്കാതെ പോയത്


പണ്ടേ ചരിത്രത്തില്‍
വാസ്കോ ഡാ ഗാമ വന്നു .
മണലില്‍  തിരകള്‍   മായ്ക്കാത്ത പേര് കൊത്തി .


ഇന്ത്യക്ക് ഭൂ പട മെന്ന പോലെ
എനിക്കും കിട്ടി ഉടല്‍
ഉടലില്‍  ഒരു കടലുണ്ടെന്നും
ഉയരുന്ന തിരമാല യുണ്ടെന്നും
അതില്‍  മനുഷ്യ നിര്‍മ്മിത  ക്കപ്പലുകള്‍
സഞ്ചരിക്കാരുണ്ടെന്നും
മഴവില്‍  നിറങ്ങളും ആകാശങ്ങളും
പ്രതിഫലിക്കാരു ണ്ടെന്നും
വൈരങ്ങളും രാഗങ്ങളും
തിളങ്ങാരുണ്ടെന്നും
കപ്പലോട്ടക്കാരന്‍  എന്നെ പഠിപ്പിച്ചു

എന്നാല്‍  ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഏതു ഭൂഖണ്ഡം ആണ്
എന്റെ ഉടല്‍  ?
ഈ ഉടല്‍  ?

(1999) 

Tuesday, January 26, 2010

കോളനിയിലെ കുട്ടി

 കോളനിയിലെ കുട്ടി

മുറിയില്‍ കൂനിയിരിപ്പുണ്ട് മുത്തശ്ശി
നാല്  ദിവസത്തിലൊരിക്കല്‍ കുളി ,
വേഷം മുഷിഞ്ഞ മുണ്ടും ബ്ലൌസും ..പല്ലില്ലാത്ത തുപ്പല്‍ തെറിക്കുന്ന ചിരി ...

ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

..ഹെഡ് മിസ്റെസ്സ് സന്ദര്‍ശിക്കുന്നുണ്ട് കോളനിയിലെ വീടുകള്‍ .നല്ല തറവാടി കുട്ടികള്‍ ,രോഗാണു വിമുക്തമായ വീടുകളില്‍ നിന്ന് വന്നവര്‍ മാത്രം പഠിക്കുന്ന സ്കൂളാണ് ..വൈറസ്സുകള്‍ ക്കെന്ന  പോലെ രോഗാണു വാഹകരായഅച്ഛനമ്മമാര്‍ക്കും ആ സ്കൂളില്‍ പ്രവേശനമില്ല ..പിന്നെ യാണ് മുത്തശ്ശി..

കുട്ടി കാഴ്ച മങ്ങിയ കണ്ണുകളുള്ള മുത്തശ്ശിയെ നോക്കി .ലീനാമ്മ  മാഡം വരുമ്പോള്‍ അമ്മയും അച്ഛനും ഈ മുത്തശ്ശിയെ എന്ത് ചെയ്യും .?
പഴഞ്ചന്‍ മുത്തശ്ശിമാര്‍ ആധുനിക ലോകത്ത് അനര്‍ത്ഥ ങ്ങള്‍  ഉണ്ടാക്കും എന്നല്ലേ ബീന മാഡം  ഇന്നലെ പഠിപ്പി ച്ചത്? കാരണം അവര്‍ക്ക് സയന്‍സും കണക്കും അറിഞ്ഞുകൂടാ .ചന്ദ്രനില്‍ ആള് കയറിയത് പോലും വിശ്വസിക്കില്ല ..സൂര്യ ഗ്രഹണ സമയത്ത് ചാണക വെള്ളത്തില്‍ കാണുന്ന സൂര്യനെയും ചന്ദ്രനേയും തൊഴുതു പ്രാര്‍ഥിക്കും, ബൈനോക്കുലര്‍  കാഴ്ചയില്‍ തീരെ വിശ്വാസം പോര. അതൊന്നും പോരാഞ്ഞു കുട്ടികളോട് അമ്പിളി മാമാന്റെയും സംസാരിക്കുന്ന കുറുക്കന്‍ , മുയല്‍ പക്ഷി കൂട്ടങ്ങളുടെയും കഥ പറയും  ..ആര്‍ക്കാ അറിഞ്ഞു കൂടാത്തത് പക്ഷിയും മൃഗവും ഒന്നും വര്‍ത്തമാനം പറയില്ലെന്ന് .അതൊക്കെ ഒട്ടുംശാസ്ത്ര ജ്ഞാനം ഇല്ലാത്തവര്‍ പോലും സമ്മതിക്കും . എന്നിട്ടും നേര്‍ വഴിക്കുള്ള  കാര്യങ്ങള്‍ അറിയാനും പറയാനും മിനക്കെടാതെ ഈ അമ്മൂമ്മമാര്‍ , ചില അപ്പൂപന്‍ മാരും കുട്ടികള്‍ക്ക് പറക്കുന്ന കുന്നിനെ പറ്റിയും കടലിലെ കൊട്ടാരത്തെ പറ്റിയും ഒക്കെ പറഞ്ഞു കേള്‍പ്പിക്കും ..കുഞ്ഞുങ്ങളെ ....! ഒന്നാലോചിച്ചു നോക്കൂ  കുന്നിനു പറക്കാന്‍ കഴിയുമോ/  ഭൂമിയുടെ ഗ്രാവിറ്റേഷന്‍  ഫോര്‍സ്‌ ഒരു കല്ലിനെ പോലും പറക്കാന്‍ വിടില്ല ഉവ്വോ? എന്നിട്ടാണ് പറക്കുന്ന കുന്നുകള്‍ ..
മരക്കൊമ്പില്‍ സമയം തൂങ്ങിക്കിടക്കുന്നത് കാണിച്ചു ഹോം വര്‍ക്ക് ചെയ്യുന്നത് നീട്ടി വപ്പിക്കാന്‍  പോലും അവര്‍ക്ക് മടിയില്ല. '

ഇങ്ങനെ യൊക്കെ ഇന്നലെ യും ബീന മാഡം ക്ലാസ്സില്‍ ,കോളനി വിസിറ്റിനെ പറ്റി ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു. ബീന മാഡം സ്വന്തം അനുഭവത്തില്‍ നിന്നാണ് മുത്തശ്ശി മുത്തശ്ശന്മാരുടെ വിജ്ഞാന മില്ലായ്മയെ  കുറിച്ച്‌ കുട്ടികളോട് പറയുന്നത് .കാരണം ബീനാ മാഡത്തിന്റെ മകള്‍ ഡോക്ടര്‍ ആകാതെ കഥ എഴുത്തിലേക്ക് ആണ്   തിരിഞ്ഞത്; മകന്‍ ആകട്ടെ എഞ്ചിനീയര്‍ ആകാതെ നാടകവും കളിച്ചു നടക്കുന്നു . ജീവിത പരാജയത്തിന്റെ മൂര്‍ത്തികള്‍ എന്നാണു അവരെ പറ്റി പറയുമ്പോള്‍ ബീന മാഡ ത്തിനു  വായില്‍ വരുന്ന വിശേഷണം. ഒക്കെ വീട്ടിലെ ആ തള്ള കാരണം ..അതുകൊണ്ടാണ് പലതരം രോഗാണുക്കളെ നാം അകറ്റുന്നത് പോലെ വീട്ടില്‍ മുത്തശി മുതശ്ഷന്മാരെയും രോഗാണു ക്കള്‍ ആയി  കരുതി അകറ്റണം  എന്നവര്‍ കുട്ടികളെ ഉത്ബോധിപ്പിക്കുന്നത്
ഹാര്‍പിക് കൊണ്ട്  കക്കൂസ് കഴുകി.ഡെറ്റോള്‍ കൊണ്ട് വാഷ്‌ ബസിന്‍, നിലം മിനുക്കിയത് ആ മഞ്ഞക്കളര്‍ ദ്രാവകം കൊണ്ട്.....അമ്മയും അച്ഛനും നിര്‍ത്താതെ  പണിയെടുക്കുകയാണ്
കൊതുക് ,പാറ്റ ,പല്ലി ,ചിലന്തി ,ഈച്ച  തുടങ്ങിയ കീടങ്ങളല്ല ,സൂക്ഷ്മ ദര്‍ശിനിയില്‍ പതിഞ്ഞു കിടന്നു നമ്മുടെ തല തല്ലി പൊളിച്ചു സമൂലം നമ്മുടെ ജീവിതം ഇടിച്ചു പിഴിയുന്നവയാണ് ഈ കീടാണ്‌ക്കള്‍.
പക്ഷെ ,
ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

അതിഥി മൂക്ക് പൊത്താതെ പോയി കക്കൂസിലിരിക്കണമെങ്കില്‍ ഫ്ലാഷ് മാജിക് കാട്ടണം. ബാത്ത് റൂം അതിഥി മുറിപോലെ തിളങ്ങണം .പച്ച നിറത്തിലുള്ള ആ ഡിഷ്‌ വാഷ് കൊണ്ട് തന്നെ പാത്രം കഴുകണം ..രോഗാണുക്കള്‍ വളഞ്ഞ ഈ സ്ഥലത്ത് എങ്ങനെ ജീവിക്കുന്നുനമ്മള്‍ ഇങ്ങനെ എല്ലാം ചെയ്യാതെ ?.
നമ്മള്‍ ഈ സ്ചൂളിനെയും അതിന്റെ  പരിസരത്തെയും അതായത് നമ്മുടെ കോളനിയും എല്ലാ രോഗത്തില്‍ നിന്നും അണുക്കളില്‍ നിന്നും സംരക്ഷിച്ചു ലോകത്തിനു തന്നെ മാതൃകയാക്കാന്‍  തീരുമാനിച്ചിരിക്കയല്ലേ . അതിനോട് സഹകരിക്കാത്തവര്‍ കോളനി വിട്ടു പോകണം എന്നാണു നമ്മുടെ ആവശ്യവും അഭ്യര്‍ഥനയും പോലും .അല്ലെ..
അതുകൊണ്ടാണ് ഈ ഇടക്കാല  പരിശോധനകള്‍ .ആരെങ്കിലും തീരുമാനങ്ങള്‍  നടപ്പാക്കുന്നില്ലേ എന്നല്ല അത് തെറ്റിക്കുന്നോ എന്നാണു നമുക്ക് പരിശോധിക്കാനുള്ളത് .കുട്ടികളെ ...!അത് കൊണ്ട് ഞങ്ങള്‍ നാളെ നിങ്ങളുടെ ഭാവനങ്ങളിലേക്ക് പരിശോധനക്കായി വരുന്നു."

"മാഡം ബീനയും ലീനയും   രമേശന്‍ മാഷും പ്രിന്‍സിപ്പല്‍ ദയാനിധിയും മാനേജര്‍ ചിത്തിര കണ്ടത്തിലും ഉണ്ടാവും കൂടാതെ തോമസ്‌ എന്ന സഹായിയും" .
അച്ഛന്‍ അമ്മയോട് വേവലാതി പെട്ട് പറയുന്നത് കുട്ടി കേട്ടു .

മുത്തശ്ശിയെ എന്ത് ചെയ്യും അവര്‍ ....കുട്ടി യും വേവലാതി പെട്ടു


ഒക്കെ ശരിയല്ലേ ..പക്ഷെ വളഞ്ഞു കൂനിയ മുത്തശ്ശിയെ എന്ത് ചെയ്യും ? രോഗാണു പോലെ കൈകാര്യം ചെയ്യണ മെന്നോ?

കുട്ടിക്ക് മാഡ ത്തിനെ പേടിയുണ്ട് .അവര്‍ വന്നു കണ്ടാല്‍ കോളനി പരിശോധനക്കിടയില്‍ ..ഒളിപ്പിച്ചു വച്ചാലോ   ....പക്ഷെ മുത്തശ്ശി  ഒന്ന് തുമ്മിയാല്‍ കഴിഞ്ഞു ..എല്ലാം പൊളിയും ..അമ്മ യും അച്ഛനും എന്ത് ചെയ്യണം എന്നറിയാതെ തെക്ക് വടക്ക് നടക്കുകയാണ് .
ഈ കോളനിയില്‍ ഒരു പക്ഷെ തന്റെ വീട്ടില്‍ മാത്രമേ മുത്തശ്ശി കാണൂ. ഈ സ്കൂളില്‍ പഠിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നത് കുട്ടി ഓര്‍ത്തു . അതില്‍ ഒന്ന് ഇതായിരുന്നു വയസ്സ് ചെന്നവര്‍ ഉണ്ടാവരുത് .മുത്തശ്ശിക്ക് വയസ്സായെന്നു ആര് പറഞ്ഞു .എന്താ അല്ലെങ്കി വയസ്സ് .? ഓ! ഭൂമിക്കും ,ചന്ദ്രനും സൂര്യനും മഴക്കും എല്ലാം വയസ്സുണ്ട് എന്ന  മട്ടിലാണ് ..സയന്‍സ് എന്ന് പറഞ്ഞാല്‍ തന്നെ ഒരു തുരന്നെടുപ്പാണ് . തുറന്നാല്‍ കിട്ടാത്തതൊക്കെ ,  അതില്‍ കൊള്ളാ ത്തതൊക്കെ അതിനു   പുറത്തു .
കണക്കില്‍ മനസ്സില്ല പക്ഷെ മനസ്സില്‍ കണക്കു വേണമത്രേ ..കുട്ടിക്ക് എന്തൊക്കെയോ പിഴച്ചു എന്ന് തോന്നി ..

എന്താ ഈ സയന്‍സ് എന്ന് വച്ചാല്‍ ? ദൈവത്തിന്റെ പര്യായം ?
 ആണെന്ന് തോന്നുന്നു .തൂണിലും തുരുമ്പിലും ഉണ്ട്  ദൈവം എന്ന് പറഞ്ഞത് ആറ്റം കണ്‍സപ്റ്റ് ആണെന്നാണ് ബീനാ മാഡം പറഞ്ഞത് . ദൈവമാണോ സയന്‍സ് ഉണ്ടാക്കിയത് ?അതെ ..അതിനെന്താ സമയം ..ദൈവദോഷം ഉണ്ടാക്കുന്നതൊന്നും നമ്മള്‍പറയാനോ ചിന്തിക്കാനോ പാടില്ല എന്നും ബീന മാഡം പറയാറുണ്ട്‌ .


രോഗാണുക്കളെ കുറിച്ച്‌ ഏതു കുട്ടിക്കുമറിയാം
കക്കൂസിലെ, വാഷ്‌ ബെസിനിലെ , തൊലിയിലെ, തലയിലെ, കണ്ണിലെ, കാലിലെ ..ഹോ എന്ത് മാത്രം രോഗാണു ക്ക ളാ.സയന്സാണ് രോഗാണുക്കളെയും അവറ്റയെ കൊല്ലാനുള്ള മരുന്നും കണ്ടു പിടിച്ചത്  .നമ്മുടെ കോളനിയില്‍   അണുനാശിനി  ഫാക്ടറി ഉണ്ടാക്കിയത് പിന്നെ എന്തിനാ .വലിയ ശാസ്ത്രജ്ഞരാ  അതിന്റെ പിന്നില്‍ .കച്ചവടക്കാര്‍ ഒന്നു മല്ല .അവര്‍ ചെയ്യുന്ന സേവനത്തെ പറ്റി ബീന മാഡ ത്തിനു എന്ത് ബഹുമാനമാണ് .
കുളിക്കാത്ത മുത്തശ്ശിക്ക് ചുറ്റും രോഗാണുക്കള്‍ നൃത്തം വക്കുന്നു എന്ന് ബീനാ മാഡം പറഞ്ഞാല്‍ എന്ത് ചെയ്യും ?
മുത്തശ്ശിയെ സാനി ഫ്രഷ്‌ ല്‍  മുക്കാന്‍ പറ്റുമോ ?
അച്ഛനും അമ്മയും എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട് . കുട്ടിക്ക് സമാധാനമായി .  ഈ സ്കൂളിലെ പഠിത്തം നിര്‍ത്തി മറ്റേതെങ്കിലും സ്ഥലത്തേക്ക്  പോകാം എന്ന് എത്ര തവണയായി പറയുന്നു ‍. അപ്പോള്‍ അച്ഛനും അമ്മയും സ്കൂളിന്റെ കേമത്തം പറയും .അവിടെ പഠിച്ചാല്‍ വലിയ കേമന്‍  ആകാമത്രെ   ...എന്നിട്ടോ... അറിയാതതിനും അറിയുന്നതിനും എല്ലാം നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കി മനുഷ്യരാശിയെ  അറിവില്‍ ആറാടിക്കാം അത്രേ  ..കുട്ടിക്ക് ഈ പറഞ്ഞതൊന്നും ഗ്രഹിക്കാന്‍ ആയില്ലെങ്കിലും ആ സ്കൂളില്‍ നിന്നോ കോളനിയില്‍ നിന്നോ അവര്‍ പോകില്ല എന്ന് മനസ്സിലായി .

മിട്ടായി  ഗുളിക വില്‍ക്കുന്നു എന്ന് പറഞ്ഞു രാഹുലിന്റെ അച്ഛനെ കോളനിയില്‍ നിന്നും  രാഹുലിനെ സ്കൂളില്‍ നിന്ന് കൂടി പുറത്താക്കി . അമ്മയാണ് പറഞ്ഞത് രാഹുലിന്റെ അച്ഛന്‍ ജെര്‍മനിയിലോ  മറ്റോ പോയി പഠിച്ച  ഹോമിയോ ഡോക്ടര്‍  ആണെന്ന്. ഡോക്ടര്‍ അല്ലെ പിന്നെ എന്താ പ്രശ്നം എന്ന് കുട്ടിയുടെ ചേച്ചി ചോദിച്ചു ..അതൊന്നും സയന്സല്ല മോളെ മന്ത്രവാദം പോലെ ഒന്നാണെ ന്നാ ഈപ്പന്‍ കോരുത് ഡോക്ടര്‍ പറഞ്ഞത്  അദ്ദേഹം അമേരിക്കയില്‍ നിന്നാണ് ഡോക്ടര്‍ ആയതു . അപ്പൊ അതല്ലേ ശെരി ..? "ഈപ്പന്‍ കോരുത് കോളനിയുടെ രക്ഷധികാരിയാണ് .
കുട്ടിക്ക് അത് മനസ്സിലായില്ല . ഒരു ഡോക്ടറെ ശരി പറയുള്ളൂ? ചേച്ചിയോട് ചോദിയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ചേച്ചി രാഹുലിന്റെ അച്ഛന്റെ  കാര്യം മറന്നു.

അതല്ലല്ലോ ഇപ്പൊ കാര്യം ....മുത്തശ്ശിയെ എന്ത് ചെയ്യും .
അമ്മയുടെയും അച്ഛന്റെ യും മുഖം എന്തോ പറയുന്നുണ്ട് .പരിഹാരം കണ്ടു എന്ന്  ചേച്ചിയോട് പറയുന്നുണ്ടല്ലോ . ചേച്ചിക്ക് അതില്‍ വലിയ താത്പര്യം കാണാനുമില്ല . ഓ ! എന്ന് സ്വന്തം മുറി കീട  വിമുക്തമാക്കാന്‍ പോയി ചേച്ചി ! .ചേച്ചിയുടെ വെള്ള പൂച്ച യുടെ കൊഴിഞ്ഞ രോമം എടുത്തു കളയാനുണ്ടാകും.


മുത്തശ്ശിയെ ഒന്ന് കണ്ടു വരാം .കുട്ടി പതുക്കെ മുത്തശ്ശിയുടെ മുറിയില്‍ കാല്‍ വച്ചു നല്ല സുഗന്ധം .നിലവും കട്ടിലും മാര്‍ബിള്‍ പലക പാകിയ വിചിത്ര മേശയും അവിടെ തന്നെ യുണ്ട് മുത്തശ്ശിയെ പക്ഷെ കാണാനില്ല . ഒരു പക്ഷെ മേശക്കകത്താക്കിയി ട്ടുണ്ടാകുമോ  മുത്തശ്ശിയെ ? അങ്ങനെ യാണെങ്കില്‍ ശ്വാസം മുട്ടില്ലേ .കുട്ടി ഇതുവരെ ആ മേശ തുറന്നു നോക്കിയിട്ടില്ല . അതിന്റെ പിന്നില്‍ ചുമരില്‍ പറ്റിചെര്‍ന്ന സ്വിച്ച് ആണ് തുറക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. മുത്തശ്ശിക്ക് കല്ലുപാകിയ ആ മേശ കൈകൊണ്ടൊന്നും തുറക്കാന്‍ ആവില്ലല്ലോ .

കുട്ടി വിചാരിച്ചു .
പുറത്തു ശബ്ദം കേള്‍ക്കുന്നുണ്ട് .ബീനാ മാഡവും കൂട്ടരും വന്നിട്ടുണ്ടാവും .കുട്ടി മുത്തശ്ശിയുടെ മുറിയില്‍ ചുറ്റി പറ്റി നിന്നു
. വാതില്‍ തുറന്നു പ്രിന്‍സിപ്പലും രമേശന്‍ മാഷും പിന്നാലെ ബീനാ മാഡവും കയറി . വീടിന്റെ വൃത്തിയില്‍  സന്തുഷ്ടരാണ് എന്ന മുഖ ഭാവം അവരില്‍  കുട്ടി കണ്ടു . ഇപ്പൊ മുത്തശ്ശി ഇറങ്ങി വന്നാല്‍ ? അവര്‍...
കുട്ടിക്ക് പരിഭ്രമം തോന്നി.

പക്ഷെ മുത്തശ്ശി ഇറങ്ങി വന്നില്ല . പകരം ബീനാ മാഡം മേശ തുറക്കാനായി മാര്‍ബിളില്‍ കൈവച്ചു .
അച്ഛന്റെ മുഖം വിളറിയോ .അച്ഛന്റെ അമ്മയെ , തന്റെ മുത്തശ്ശിയെ അവര്‍ കണ്ടു പിടിക്കുമോ . 'മേശക്കകവും നോക്കണം മിസ്റ്റര്‍ ഗോപി ..' എന്ന വാചകത്തോടെ . ആകാമല്ലോ അച്ഛന്‍ പറഞ്ഞു .അച്ഛന്‍ മുത്തശ്ശിയെ  മേശക്കകത്തു വച്ചിട്ടുണ്ട് എന്ന് കുട്ടിക്ക് പിന്നെയും സംശയം തോന്നി .അച്ഛന്‍ അത്ര ഇഷ്ടത്തോടെയല്ല മേശതുറന്നത് 

കൌതുകത്തോടെ ബീനാ മാഡം ചുവരിലെ സ്വിച്ചില്‍ വിരല്‍ തൊട്ടതും കനമുള്ള അതിന്റെ മേല്‍ പാളി ഉയര്‍ന്നു മാറുകയും  , മേശയുടെ  ഉള്‍വശം തെളിയുകയും ചെയ്തു ..ക്ലീന്‍  ആയ അതിന്റെ  ഉള്ളില്‍ മുത്തശ്ശി ഇല്ലായിരുന്നു .കുട്ടി നെടുവീര്‍പ്പിട്ടു .

ബീനാ മാഡവും കൂട്ടരും അച്ഛനും അമ്മയും മുറിയില്‍ നിന്ന് പുറത്തിറങ്ങി . കുട്ടി മുത്തശ്ശി വരുന്നതും കാത്തു മുത്തശ്ശിയുടെ  കട്ടിലില്‍ ഇരുന്നു. പൂക്കളുടെ   സുഗന്ധം നിറഞ്ഞ മുറിയില്‍ ജനലിലൂടെ സന്ധ്യവെളിച്ചതിനോടൊപ്പം ഇളവെയില്‍ വള്ളി യില്‍ പിടിച്ചു  മുത്തശ്ശി ഇറങ്ങി വന്നു .

അപ്പോഴാണ്‌ കുട്ടിക്ക് മനസ്സിലായത് മുത്തശ്ശി കഥയില്‍  പറഞ്ഞത്   വെറും കഥയല്ല എന്ന് ; കളിയല്ല എന്നും .അമ്പിളി മാമന്റെ തണുത്ത രശ്മിയില്‍  തൂങ്ങി ഊഞ്ഞാല്‍ ആടുന്ന കുട്ടിയെ കുറിച്ചായിരുന്നു മുത്തശ്ശി ഈയിടെ പറഞ്ഞ  ഒരു കഥ ...ഇപ്പോള്‍ കുട്ടിക്ക് മനസ്സിലായി സൂര്യന്റെ ചെറു ചൂടുള്ള രശ്മിയില്‍ പിടിച്ചും ഒളിച്ചു കളിക്കാമെന്ന് .മുത്തശ്ശി അതല്ലേ ഇപ്പോള്‍ ചെയ്തത് . മുത്തശ്ശി പൂക്കള്‍ക്കൊപ്പം   മന്ദഹസിച്ചു കൊണ്ട് കുട്ടിയുടെ ഉള്ളില്‍ മധുരം നിറച്ചു .

കുട്ടി പുതിയൊരു കഥയ്ക്ക് ചെവിയോര്‍ത്തു കൊണ്ട് മുത്തശ്ശിയുടെ മടിയിലേക്ക്‌ ചാഞ്ഞു..മുത്തശി മുറിയില്‍ തന്നെ ഉണ്ടായിരുന്നു എന്നും അച്ഛനോ അമ്മക്കോ ബീന മാഡ ത്തിനോ  കൂട്ടര്‍ക്കോ കാണാന്‍ ആവാത്തവിധം പൂക്കളുടെ സുഗന്ധത്തില്‍ മറഞ്ഞു ,അതില്‍ പറ്റി പ്പിടിച്ചു  നില്‍ക്കുകയായിരുന്നു എന്നും മുഖവുരയായി പറഞ്ഞു കൊണ്ട്മുത്തശ്ശി  മറ്റൊരു കഥ പറയാന്‍ തുടങ്ങി .

Sunday, January 24, 2010

ചിതല്‍ തിന്നാത്ത അത്

ഭര്‍ത്താവും  മകളും മരിച്ചു മുപ്പതിലേറെ വര്‍ഷമായി തനിച്ചു ജീവിക്കുന്ന അവരെ ഈ യാത്രയിലും ഞാന്‍ കണ്ടു. അവര്‍ വര്‍ഷാവര്‍ഷം നടത്തുന്ന പഴനി തീര്‍ഥാടന ത്തിനുള്ള വ്രതതിലാണ് . കാവി മുണ്ടും ബ്ലൌസും കാവി തോര്‍ത്തും മുറുക്കി ചുവപ്പിച്ച  ചുണ്ടും കറുപ്പിച്ച പല്ലും .പുകയില കൂട്ടിയുള്ള മുറുക്ക് ആണ്  അവരുടെ ജീവിതത്തിലെ ഒരാനന്ദം  എന്ന് എനിക്ക് തോന്നാറുണ്ട്.
പഴനി മല കയറുന്നത് വീടു തോറും കയറി അരിയോ പണമോ ഭിക്ഷയായി സ്വീകരിച്ചു ആ സമ്പാദ്യം കൊണ്ടാണ് .
'ഏതു വഴിയാണ്  പോകുന്നത് ? ട്രെയിനിലോ ബസ്സിലോ "ഞാന്‍ ചോദിച്ചു .
"അത് ബസ്സി തന്നെ. പാലക്കാട് വഴി" . അവര്‍ പറഞ്ഞു .

"എത്ര വീടു കയറി ഇന്ന് "അമ്മ ചോദിച്ചു .എന്നാ പോക്ക് ?"
നാലീസം കഴിഞ്ഞു .അവര്‍ പറഞ്ഞു . ഇന്ന് അവടെ ആ ഇല്ലത്തും പിന്നെ ഇവിടേം മാത്രേ ആയുള്ളൂ .. ഇനി ദാ അവടൊക്കെ ഒന്ന് കേറണം' അവര്‍ അകലേക്ക്‌ ചൂണ്ടി പറഞ്ഞു . '
വല്ലതും കഴിച്ചോ ഏടത്തി കുശലം ചോദിച്ചു വന്നു . ഒരു പാത്രം നിറയെ അരിയും കയ്യിലുണ്ട് . ചാക്കരിയല്ലോ തമ്പുരട്യെ ?
ചക്കരിയല്ലെങ്കി കഞ്ഞിക്കു  കൊള്ളാല്ലോ ന്നു വച്ചിട്ടെ .
' അല്ല 'ഏടത്തി പറഞ്ഞു . 'ഇത് കഞ്ഞിക്കു നല്ലതാ' എന്ന് കൂട്ടിച്ചേര്‍ത്തു .
ചോറുണ്ട് കഴിക്കുന്നോ കുറച്ചു?  അമ്മ വീണ്ടും അവരെ ക്ഷണിച്ചു .
"ആയിക്കോട്ടെ ഇന്ന് രാവിലെ ഒരു കട്ടന്‍ ചായ കുടിച്ചതെ ഉള്ളു "
അവര്‍ വയറു തടവി .
"അങ്ങേ ഇല്ലത്ത് ചെന്നപ്പോ ദോശേം ചായേം തരാരുന്നു എന്ന് പറഞ്ഞു പക്ഷെ ആ തമ്പ്രാട്ടി  പനി കാരണം കുളിച്ചിട്ടില്ല. കുളിക്കാതെ ആണ്  ഒക്കെ ഉണ്ടാക്യേതു ;പഴനിക്കു പോകല്ലേ ശുദ്ധം മാറി കഴിക്കാന്‍ പാടുണ്ടോ ചക്ക്യെ എന്ന് ചോദിച്ചു ..അതോണ്ട് കുടിച്ചില്ല ,ശുദ്ധാ ശുദ്ധം നോക്കാതെ പറ്റില്യാലോ.."

ഞാന്‍ ഭൂതകാലത്തിലേക്ക് പോയതല്ല ..ഭൂതകാലം വിടാതെ പിന്തുടരുന്ന ചിലര്‍ എന്നെ തേടി വന്നതാണ്.
അവര്‍ വ്രതമെടുത്ത് പഴനിക്കു പോകുമ്പോള്‍ എന്റെ വയസ്സു ചെന്ന അമ്മയെ കണ്ടു യാത്ര പറയുന്നു ..സ്നേഹത്തോടെ, ഒരു പക്ഷെ  അമ്മ പോലും ആഗ്രഹിക്കാത്ത അല്ലെങ്കില്‍ മറന്ന തമ്പുരാട്ടി വിളികളില്‍ പത്തോ എഴുപതോ കൊല്ലം പിന്നിലേക്ക്‌ തിരിഞ്ഞ് നടക്കുന്നു. ബസ്സിലും ട്രെയിനിലും കയറുന്നു ഫോണില്‍ സംസാരിക്കുന്നു , എന്താ നാടിന്റെ ഒരു മാറ്റം അല്ലെ തമ്പ്രട്ട്യെ എന്ന് അതിശയം കൊള്ളുമ്പോഴും ചിതല്‍ തിന്നാത്ത എന്തോ ഒരോര്‍മ്മയുടെ നൂല്‍ പിന്നിട്ട കാലത്തില്‍ കെട്ടി അവര്‍ ...
അതെന്തിനാകാം ?

Tuesday, January 5, 2010

'Whenever you hear something new you immediately converts it according to your prejudices ..you destroy its newness, you distroy its freshness .And anybody who tries to learn individually , who goes away from crowd ,is not only a stranger but is dangerous ..(for you) ...." Zarathustra ,the laughing prophet .

Friday, January 1, 2010

തിരുവനന്ത പുരം എനിക്ക് തന്ന ഭംഗികളില്‍ ഒന്ന്.- ചെല്ലമ്മ എന്ന അമ്മൂമ്മ


അവര്‍ക്ക് എഴുപത്തി നാലോ എഴുപത്തി അഞ്ചോ വയസ്സ് പ്രായം ഉണ്ടാകണം .പക്ഷെ ഞാന്‍ കാണുമ്പോള്‍ അവര്‍ അത്രയും വൃദ്ധ യായിരുന്നില്ല . കഷ്ടിച്ച് നാലര അടി ഉയരം , ചെറിയ മെലിഞ്ഞ ശരീരം ,ഇരുപത്തഞ്ചു കൊല്ലം മുന്‍പാണ് . എന്റെ രണ്ടാമത്തെ മകന്‍ ജനിക്കുന്നതിനു മുന്‍പ് ..
അമ്പതു വയസ്സില്‍ തന്നെ  വായില്‍ ഒറ്റ പല്ല് പോലുമില്ലാതെ കണ്ടാല്‍ അറുപതോ എഴുപതോ എന്ന് എന്നെ കൊണ്ട് സംശയിപ്പിച്ചു നിന്ന് അവര്‍ . ഈ ചെറിയ ഉയിര്‍  വച്ച് അവര്‍ എന്നെ എങ്ങനെ സഹായിക്കും അടുക്കളയില്‍ എന്ന്  ഞാന്‍  മുഖം ചുളിപ്പിച്ചു നില്‍ക്കെ അവര്‍ പറഞ്ഞു .."

കുഞ്ഞേ ഞാന്‍ മുറ്റം തൂക്കുകയും തുണി അലക്കുകയും കറിക്ക് അരിഞ്ഞു തരുകയും വീട്ടിനകം തൂത്ത് തുടക്കുകയും ചെയ്യാം ."
ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമോ ഈ ചെറിയ ഉടലിനു.? ഞാന്‍ സംശയിച്ചു ആ സംശയം ഉടന്‍ അവര്‍ക്ക് മനസ്സിലായി.
"അപ്പുറത്തെ ജോലി ഇതിലൊക്കെ കൊറേ കൂടുതലാ കുഞ്ഞേ ..ഇവിടെ സാറും മോനും കുഞ്ഞു മല്ലെ ഉള്ളു ...തുണി കുറവാകും സ്ഥലോം കുറവാണ് തൂത്ത് തൊടക്കാന്‍ നിക്ക് പറ്റും കുഞ്ഞേ .."
അവര്‍ക്ക് എന്റെ സഹായിയായി നിലക്കാന്‍ താല്പര്യമാണ് എന്ന് മനസ്സിലായി .. നിന്നോട്ടെ .
എന്റെ മടികള്‍ക്കൊരു കൂട്ടായി ,എന്റെ അക്ഷരങ്ങള്‍ക്കും നിറങ്ങള്‍ക്കും ഉണരാന്‍ ഒരു സന്ദര്‍ഭം. ഒരുപക്ഷെ ഇവര്‍ ഒരുക്കി തരുന്ന ഈ ഇടവേളയുടെ നീളം സഹായിച്ചേക്കാം..
അങ്ങനെയാണ്  ചെല്ലമ്മ എന്ന  ആ സാധു സ്ത്രീ എന്റെ ജീവിതത്തിലേക്ക്  വരുന്നത് .ഏറ്റവും ഭംഗിയുള്ള അവരുടെ പല്ലില്ലാത്ത ആ ചിരിയുമായി എന്റെയും എന്റെ കുട്ടികളുടെയും ജീവിതത്തില്‍ വെറുതെ വന്നു ചേര്‍ന്നത്‌ .
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ ക്ക് മുന്‍പ് .

ഭൂമി തിരിയലില്‍ അന്നും മാറ്റമുണ്ടായിരുന്നില്ല..അതങ്ങനെ ..അടുക്കളക്കാരിക്കും  തൂപ്പുകാരിക്കും , ജയിലര്‍ക്കും പോലീസിനും ,മന്ത്രിക്കും  തന്ത്രിക്കും കള്ളനും കൊലപാതകിക്കും  പട്ടി പൂച്ച മൃഗാദികള്‍ക്കും എന്തിനു നമ്മള്‍ ഇന്നറിയുന്ന  എല്ലാ  വസ്തുവകകളും വഹിച്ചു കൊണ്ട് തിരിഞ്ഞ് കൊണ്ടേയിരുന്നു ......
അത് കൊണ്ടാവണം എന്റെ ജീവിതം മാറിമറിഞ്ഞു ....അല്ലെങ്കില്‍ അത്
 പിന്നെ  എത്ര മാറി മറിഞ്ഞില്ല !!!
...................
എന്റെ അഭാവത്തില്‍ കുട്ടികള്‍ക്ക് കൂട്ടായി, പാചകം ലവലേശം അറിയാത്ത അവര്‍ . എന്റെ കോളേജു പഠിത്തം മുതല്‍ ജോലി തേടലും തെണ്ടലും തുടങ്ങി എന്തെല്ലാം ..അതൊന്നും അവര്‍ക്ക്  അറിയേണ്ട കാര്യം  ഇല്ലായിരുന്നു .....അവര്‍ അതൊന്നും കണ്ടതും കേട്ടതുമില്ല .

എന്റെ ,അല്ലെങ്കില്‍ ഞങ്ങളുടെ ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങള്‍ അവര്‍ക്ക് അറിയുമായിരുന്നോ എന്ന് സംശയമാണ് .. ഉദാഹരണത്തിന്  'കുഞ്ഞിനെ ടി വീല്‍ കണ്ടുഇന്നലെ .മരുമോള് കാണിച്ചു തന്നു...ഫോട്ടം അത്രയ്ക്ക് നന്നായില്ല  ഇല്ലേ കുഞ്ഞേ ..' എന്ന് പറഞ്ഞു 'അവര്‍ക്ക് ഫോട്ടം പിടിക്കാനൊന്നും അറിയില്ലായിരിക്കും എന്ന് ടി വിയില്‍ എന്റെ ചന്തമില്ലയ്മക്ക്  ഫോട്ടോ ഗ്രാഫറെ കുറ്റം പറയുന്ന അവര്‍ക്ക് വേറെ ഒന്നും അറിയാനോ പറയാനോ ആവുമായിരുന്നില്ല..
 
 ബലമില്ലാത്ത ആ കൈകള്‍ കൊണ്ട് എന്ത് ചെയതാലും ശരിയാകില്ല  എന്ന് കരുതി പരമാവധി ശ്രദ്ധിച്ചാണ് അവര്‍ ഒര്രോന്നും ചെയ്തിരുന്നത്..അങ്ങിനെ അങ്ങിനെ അവര്‍.അവര്‍ക്ക് അറിയാവുന്ന ചെറു ജോലികള്‍ ചെയ്ത് ,മന്ദഹസിക്കുന്ന പ്രസാദം നിറഞ്ഞ മുഖവുമായി എന്റെ ജീവിതത്തില്‍ ഇങ്ങനെ വന്നു പൊയ്ക്കൊണ്ടിരുന്നു.

.. ഇടയ്ക്കിടെ രോഗങ്ങള്‍ അലട്ടുമ്പോള്‍ മരുന്ന് വാങ്ങാതെ , മരുന്ന് വാങ്ങിയാല്‍ മരിച്ചു പോകുമ്പോള്‍ ആകെയുള്ള സമ്പാദ്യ മായ ആ ആയിരം രൂപ യില്‍ കുറവ് വരും   എന്ന് പേടിച്ചു മരുന്ന് കഴിക്കാതെ...
ഞാന്‍ എത്ര പറഞ്ഞാലാണ് അവര്‍ ഏതെങ്കിലും ഒരു വൈദ്യനെ കാണുക ..പേരക്കുട്ടികള്‍ക്ക്‌ നോട്ടു പുസ്തകം വാങ്ങാനും . വളയും വെള്ളികൊലുസും  വാങ്ങാനും അവര്‍ ഉടല്‍ അറിയാതെ പണിചെയ്തു .മൂന്നോ നാലോ വീടുകളില്‍ ഒരേ തരം മടുപ്പിക്കുന്ന പാത്രം കഴുകലും തുണി അലക്കലും
.മകന്റെ പ്രാരാബ്ദങ്ങള്‍ ഓര്‍ത്തു കണ്ണ് നിറച്ചു..ഒരിക്കലും അത് പറഞ്ഞു എന്നോട്  കടം വാങ്ങാനോ കൂടുതല്‍ കൂലി ചോദിക്കാനോ മുതിര്‍ന്നില്ല..

കുഞ്ഞിനു എന്റെ കാര്യം എല്ലാം അറിയാലോ എന്ന് പോലും  അവര്‍ സൂചിപ്പിച്ചില്ല ...

അവര്‍ക്ക് എന്നെയും കുട്ടികളെയും എന്റെ ഭര്‍ത്താവിനെയും അവരുടെ മക്കളെ പോലെയും പേരക്കുട്ടികളെ പോലെയും ഇഷ്ടമായിരുന്നു എന്ന് എന്നാണു എനിക്ക് മനസ്സിലാവുന്നത് ?

ഞാന്‍ മനസ്സ് മടുത്തു നില്‍ക്കുന്ന ഒരു നിമിഷം ..ഭാഷയോ ,സംഭാഷണമോ ഇല്ലാതെ; തികച്ചും എന്റെ ജീവിതത്തില്‍ നിന്ന് എത്രയോ വിദൂരത്തില്‍ നില്‍ക്കുന്ന  നിരക്ഷരയായ അവര്‍ 'എന്താ കുഞ്ഞേ ' എന്ന് ചോദിച്ചു എന്നെ അത്ഭുതപ്പെടുത്തിയ നിമിഷമാണോ...
അവര്‍ എന്നെ അറിയുന്നു എന്ന്  ഞാന്‍ അറിഞ്ഞത് ? .ഒരു പക്ഷി കൊടുങ്കാറ്റും മഴയും തിരിച്ചറിയുന്നത്‌ പോലെ ..അത്രയും സ്വാഭാവികമായി അവര്‍ എന്നെ അറിയുന്നു എന്ന്  അന്ന് ഞാന്‍ വിസ്മയിച്ചോ..
ഉണ്ടായിരിക്കണം . ഒരു പക്ഷിയെ പോലെ നിഷ്കളങ്കയായ അവര്‍ ...

 ജോലി സ്ഥലം മാറി ഞങ്ങള്‍ വടക്കന്‍ കേരളത്തിലേക്ക് യാത്രയായ ആ നേരം..അമ്മയെ വേര്‍പെട്ടു പോകുന്ന കുഞ്ഞിനെ പോലെ എത്ര വലിയ ദു:ഖമാണ്ഞങ്ങളുടെ ആ യാത്രപറയല്‍ അവര്‍ക്ക് ഉണ്ടാക്കിയത്.. തീര്‍ത്തും അത്ഭുത മായിരുന്നു  അത് ....അവര്‍ അനാഥ യല്ലായിരുന്നല്ലോ  .


അവരുടെ മൂന്നു മക്കള്‍, പേരക്കുട്ടികള്‍ , വീടിനു തൊട്ടടുത്ത്‌ തന്നെ ഞാന്‍  എന്റെ സുഹൃത്തിന്റെ വീട്ടില്‍  ഒരു ജോലിയും ഏര്‍പ്പാട് ചെയ്തിരുന്നല്ലോ ..അവര്‍ക്ക് ആയിരം രൂപ കയ്യില്‍ ഇല്ലാതെ വരരുത്  രോഗം പിടിപെട്ടു കിടക്കുമ്പോള്‍ എന്ന് അവര്‍ പറഞ്ഞു പറഞ്ഞു  ഞാനും ആഗ്രഹിച്ചു തുടങ്ങിയിരുന്നു.. മകന് അവരെ മറവു ചെയ്യാന്‍ പണം കടം വാങ്ങേണ്ടി  വരരുത്  എന്ന് മാത്രമായിരുന്നു ആ ആയിരം രൂപ സൂക്ഷിക്കുന്നതില്‍ അവര്‍ കാണിച്ച വാശിയുടെ അടിസ്ഥാനം ..പേരക്കുട്ടികള്‍ പേനക്കും പെന്‍സിലിനു മായി  അത് ചോദിക്കുമ്പോള്‍ കൊടുത്തു പോകുന്നു എന്ന് പരാതിപ്പെട്ടു ഇടക്കൊക്കെ ..എങ്കില്‍ അത് പോസ്റ്റ്‌ ഓഫീസില്‍ നിക്ഷേപിക്കാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞതനുസരിച്ച് അത് പോസ്റ്റ്‌ ഓഫീസിലെ മേശക്കുള്ളിലായി....മാസം ഒരു നൂറു രൂപ കൂടി അതില്‍ ഇടൂ എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് അതും അവര്‍ ചെയ്തു
എന്നാല്‍ .ദരിദ്രനായ ഇളയ മകന് അത്യാവശ്യം വന്നപ്പോള്‍ അയ്യായിരം രൂപയായി വികസിച്ച ആ പണം മുഴുവന്‍ അവര്‍ അവനു സമ്മാനിച്ചു  എങ്കിലും  അന്ന് ആയിരം രൂപ കയ്യിലില്ലാത്ത നേരം താന്‍ മരിച്ചു പോകുമോ എന്ന സങ്കടത്തില്‍ എന്റെ മുന്‍പില്‍ ആദ്യമായി ആ പല്ലില്ലാത്ത ചിരി മാഞ്ഞ മുഖം ഞാന്‍ കണ്ടു..
പണം കുമിഞ്ഞ ഒരു ഇന്ദ്രോ നൂയി ഒന്ന് മല്ല ഞാന്‍  .എങ്കിലും മാസ ശമ്പളം  800 രൂപ ഉള്ള ഒരു ക്ലാര്‍ക്ക്  പണി എനിക്കുണ്ടായിരുന്നു അന്ന് ..അത് കൊണ്ടാണ്   ഒരായിരം രൂപ  'ഇത് കയ്യില്‍ വച്ചോളു' എന്ന് കൊടുത്തു സമാധാനിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത് ...എത്ര നന്നായി അത് എന്ന് ഇപ്പോള്‍ തോന്നുന്നു ...

 അവരുടെ ജീവിതത്തെ കുറിച്ച്‌ എനിക്ക് വളരെ ഏറെ  ഒന്നും അറിയില്ല .അല്ലെങ്കില്‍ ഒന്നും ഏറെയില്ല അറിയാന്‍ ...അതുമല്ലെങ്കില്‍ അറിയുന്നത് തന്നെ മതിയാകും ആ ജീവിതം കാണാന്‍ ....പതിമൂന്നു വയസ്സില്‍ പട്ടാളത്തില്‍ ഡ്രൈവര്‍ ആയ ഒരാള്‍, അവരെക്കാള്‍ കുറെ പ്രായമുള്ള ഒരാള്‍; കല്യാണം കഴിച്ചു ..ഇരുപതു വസസ്സിനിടെ മൂന്നു കുട്ടികള്‍ ജനിച്ചു ..അതിനിടെ അവരുടെ അനുജത്തിയുമായി , ഇഷ്ടത്തില്‍ ആയ  ഭര്‍ത്താവ് അനുജത്തിയെ കൂട്ടി വേറെ ജീവിതം തുടങ്ങി .അനുജത്തി എട്ടിലോ ഒന്‍പതിലോ പഠിക്കാന്‍ അവരുടെ കൂടെ വന്നതായിരുന്നു.


പക്ഷെ  ഞാന്‍ കാണുമ്പോഴേക്കും ആ അനുജത്തിയാല്‍  ഉപേക്ഷിക്കപ്പെട്ട വൃദ്ധനായ, രോഗിയും അഗതിയുമായ  അയാളെ ശുശ്രൂഷിക്കുന്ന ദയാലുവായിരുന്നു അവര്‍ .. പട്ടാളത്തിലെ പെന്‍ഷന്‍ അനുജത്തിയാണ് വാങ്ങുന്നത് എന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു  ..അതായത് അയാള്‍ അവരുടെ ദയയില്‍ മാത്രം കഴിയുകയാണ് എന്നായിരുന്നു അതിന്റെ അര്‍ഥം....എങ്ങനെ ആയാലും മരിക്കാന്‍ നേരം എന്റെ അടുത്ത് വന്നല്ലോ എന്നോ മറ്റോ അവര്‍ വിചാരിച്ചിരിക്കുമോ എന്നറിയില്ല......


ഞങ്ങളുടെ ജീവിതം പല വഴികളില്‍ ഒഴുകുന്ന കാലമായിരുന്നു അത് ...

ജോലിയും സ്ഥലവും കാലവും മാറി ..അതിനാല്‍ തന്നെ
അവര്‍ എഴോ എട്ടോ കൊല്ലം ഞങ്ങളുടെ വഴികളിലെങ്ങും വന്നില്ല..
ഞങ്ങള്‍ അവര്‍ ക്ക് എത്താവുന്ന പ്രദേശങ്ങളില്‍ ആയിരുന്നില്ലല്ലോ ..


എന്നാല്‍ ഈയിടെ ..മൂന്നോ നാലോ മാസങ്ങള്‍ക്ക് മുന്‍പ് ആണത്  സംഭവിച്ചത്.....ഞങ്ങളുടെ ഒരു സുഹൃത്ത്‌ സന്ധ്യക്ക്‌ വിളിക്കുന്നു.. നിങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ചെല്ലമ്മ യെന്ന ഒരു സ്ത്രീ നിങ്ങളെയും കുട്ടികളെയും കാണണ മെന്നു പറഞ്ഞു വല്ലാതെ കരയുകയും  സങ്കടപെടുകയും ചെയ്യുന്നു എന്ന്.. അവര്‍ മരിക്കാന്‍ കിടക്കുകയാണ്  എന്നും  സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തു...

സുഹൃത്തിനു, ഏകദേശം പത്തുകൊല്ലം മുന്‍പ് എന്റെ കുട്ടികള്‍ 'പല്ലില്ലാത്ത അമ്മൂമ്മ'  എന്ന് വിളിച്ചിരുന്ന  അവരെ കുറിച്ച്‌ ഒന്നും അറിയില്ല... ഞങ്ങളെ അറിയുന്ന ആളാണ്‌ ഈ സുഹൃത്ത്‌  എന്ന് എങ്ങനെയോ വിവരം കിട്ടിയതിനാലാണ് ആ അമ്മൂമ്മയുടെ മക്കള്‍ അവരുടെ ആഗ്രഹം സാധിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ തുനിഞ്ഞത്....  കുട്ടികള്‍ പല പ്രദേശങ്ങളിലാണ് ...ഡല്‍ഹിയിലും മുംബൈ  യിലും ..ഞങ്ങളും അത്ര അടുത്തല്ല...എങ്കിലും  കേട്ട പാടെ അവരെ കാണാന്‍ പോകുന്നതിനെ കുറിച്ച്‌ മാത്രമായി ചിന്ത.. പിറ്റേന്ന് തന്നെ ഞങ്ങള്‍ക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല ..എല്ലും തോലുമായി പോയ ആ കുഞ്ഞു ശരീരം എന്നെ കണ്ടു  കണ്ണീരു നിര്‍ത്താന്‍ ആവാതെ ..അവര്‍ എന്റെ കൈ ചുട്ടു പൊള്ളുന്ന അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.. .... ഞാന്‍ വിട്ടാല്‍ അവര്‍ മരിച്ചു പോകും എന്ന് അവര്‍ വിചാരിക്കുന്ന പോലെ...അല്ലെങ്കില്‍  കുഞ്ഞു വന്നല്ലോ എന്ന് മാത്രം ഇടയ്ക്കിടെ പറഞ്ഞു കൊണ്ട്......
ദുബായില്‍ പണിയെടുക്കുന്ന അവരുടെ മെക്കാനിക് ആയ പേരക്കുട്ടി അവര്‍ക്ക് രണ്ടു നിലയില്‍ ഒരു വീടും , മറ്റു സൌകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്‌ ..ഇപ്പോള്‍ അവര്‍ക്ക് പണത്തിനു അത്ര ആവശ്യം ഇല്ലല്ലോ  എന്നും മക്കളും പേരക്കുട്ടികളും ,അവരെ നന്നായി  ചികില്‍സിക്കുന്നുണ്ടാവും  എന്നും  എനിക്ക് തോന്നി..അത് കുറെ വാസ്തവവും ആയിരുന്നു....


എങ്കിലും അവര്‍ക്ക് സ്വന്തമായി  തന്‍ അധ്വാനിച്ച പണം കയ്യില്‍ ഇല്ലാത്തതില്‍ അതിയായ ഖേദം ഉണ്ട് എന്ന് എനിക്ക് തോന്നി...കിടപ്പിലാവുന്നത് വരെ അവര്‍ ഒരു വീട്ടില്‍ എങ്കിലും പണി ചെയ്യാനായി പോയിരുന്നു എന്ന് മരുമകള്‍ എന്നോട് പറയുകയും ചെയ്തു ..'പറഞ്ഞാലൊന്നും കേള്‍ക്കില്ല .വയ്യെങ്കിലും പോകും..അതാ ഇത്ര വയ്യാതായത്..." എന്ന മരുമകളുടെ വാക്കുകളില്‍  അവര്‍ ക്ഷീണയായി മന്ദഹസിച്ചു എന്നെ നോക്കി..
അത് നോക്കിക്കൊണ്ട്‌ തന്നെ ഞാന്‍ പഴപ്പൊതി യോടൊപ്പം   ഒരായിരം രൂപ 'ഇതിരിക്കട്ടെ മരുന്ന് വാങ്ങാന്‍' എന്ന് പറഞ്ഞു ഞാന്‍ കയ്യില്‍ വച്ചപ്പോള്‍ ....അവര്‍ ആ പഴയ, കുട്ടികളുടെ  വിളിയിലെ പല്ലില്ലാത്ത, ആ അമ്മൂമ്മയായി , തുറന്ന ആ ചിരിയുമായി  എന്റെ മുന്‍പില്‍.....


ഇന്നലെ അവര്‍ മരിച്ചു....ഇനി ആ ചിരിയില്ലെന്നോ... ഉണ്ട് ..എന്റെ മുന്‍പില്‍ എന്റെ കുട്ടികളുടെ മുന്‍പില്‍...ഞങ്ങളുടെ മുന്‍പില്‍...ഒരു പക്ഷെ ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലും.....