Saturday, January 30, 2010

ദേഹാന്തരം

ദേഹാന്തരം
സാവിത്രി രാജീവന്‍


ഉടലോടെയാണ്
ഞാന് പിറന്നത്
എന്നാല് പിറന്ന യുടനെ
അമ്മാവന്റെ കൈകളില് നിന്നൂര്ന്നു
ആകാശത്തെക്കുയര്ന്നു
അത്
അശരീരിയായി
എന്നിട്ടും
ഉടലറിയാത്ത ആ ഉടല്‍
ബാല്യത്തില്‍  വെണ്ണ കട്ട് തിന്നും
യൌവനത്തില്‍
പൂഞ്ചേല ചുറ്റിയും
ഭൂമിയില്‍  സഞ്ചരിച്ചു
കാമുകിയായും അമ്മയായും
മണ്ണില്‍  അവതരിച്ചു .
ഉടലില്ലാതെ കാറ്റി ലുരുളാമെന്നും
ഉടലില്ലാതെ കാറ്റില ലയാമെന്നും
കാമുകിയായി കാത്തിരിക്കാ മെന്നും
ആശാന്റെ കാവ്യ പുസ്തകം
അതിനെ പഠിപ്പിച്ചു .
ഉടലില്‍  ഒരുടലില്ലാതെ
വെണ്ണ തോല്ക്കുമുടലായും
പരം നീണ്ടു വിടര്ന്ന കണ്ണിണ യായും
ഭൂമിയില്‍  നിലനില്ക്കാമെന്നു
ചൊല്ലിയാടിച്ചു ഗുരുക്കന്മാര്‍
ദേഹമില്ലാതെ ദേഹി മാത്രമായോ
ബാധയായോ മായയായോ
പനമുകളില്‍  യക്ഷിയെന്നപോലെ
അദൃശ്യയായി വാഴാമെന്നു
മുത്തശ്ശിമാര്‍ 

അങ്ങനെ മേഘങ്ങളിലേക്കും
കാവ്യങ്ങളിലേക്കും ചേക്കേറി
കന്യാമറിയ പ്രതിമകളിലേക്ക്
കൂട് മാറി
ആത്മ വിദ്യാലയ മുറ്റത്ത് വാദിയായി
ലക്ഷ്മണ രേഖകള്ക്ക് നടുവില്‍  പ്രതിയായി
അത് നില കൊണ്ടു.
അതിനാലാണ്
കടല് താണ്ടിയും കര നോക്കിയും
എന്റെ ഗാമ യെത്തുവോളം
ഞാന് എന്റെ ഉടല്‍  കാണാതെ പോയത്
എന്റെ ഉടല്‍  നോക്കാതെ പോയത്


പണ്ടേ ചരിത്രത്തില്‍
വാസ്കോ ഡാ ഗാമ വന്നു .
മണലില്‍  തിരകള്‍   മായ്ക്കാത്ത പേര് കൊത്തി .


ഇന്ത്യക്ക് ഭൂ പട മെന്ന പോലെ
എനിക്കും കിട്ടി ഉടല്‍
ഉടലില്‍  ഒരു കടലുണ്ടെന്നും
ഉയരുന്ന തിരമാല യുണ്ടെന്നും
അതില്‍  മനുഷ്യ നിര്‍മ്മിത  ക്കപ്പലുകള്‍
സഞ്ചരിക്കാരുണ്ടെന്നും
മഴവില്‍  നിറങ്ങളും ആകാശങ്ങളും
പ്രതിഫലിക്കാരു ണ്ടെന്നും
വൈരങ്ങളും രാഗങ്ങളും
തിളങ്ങാരുണ്ടെന്നും
കപ്പലോട്ടക്കാരന്‍  എന്നെ പഠിപ്പിച്ചു

എന്നാല്‍  ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഏതു ഭൂഖണ്ഡം ആണ്
എന്റെ ഉടല്‍  ?
ഈ ഉടല്‍  ?

(1999) 

Tuesday, January 26, 2010

കോളനിയിലെ കുട്ടി

 കോളനിയിലെ കുട്ടി

മുറിയില്‍ കൂനിയിരിപ്പുണ്ട് മുത്തശ്ശി
നാല്  ദിവസത്തിലൊരിക്കല്‍ കുളി ,
വേഷം മുഷിഞ്ഞ മുണ്ടും ബ്ലൌസും ..പല്ലില്ലാത്ത തുപ്പല്‍ തെറിക്കുന്ന ചിരി ...

ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

..ഹെഡ് മിസ്റെസ്സ് സന്ദര്‍ശിക്കുന്നുണ്ട് കോളനിയിലെ വീടുകള്‍ .നല്ല തറവാടി കുട്ടികള്‍ ,രോഗാണു വിമുക്തമായ വീടുകളില്‍ നിന്ന് വന്നവര്‍ മാത്രം പഠിക്കുന്ന സ്കൂളാണ് ..വൈറസ്സുകള്‍ ക്കെന്ന  പോലെ രോഗാണു വാഹകരായഅച്ഛനമ്മമാര്‍ക്കും ആ സ്കൂളില്‍ പ്രവേശനമില്ല ..പിന്നെ യാണ് മുത്തശ്ശി..

കുട്ടി കാഴ്ച മങ്ങിയ കണ്ണുകളുള്ള മുത്തശ്ശിയെ നോക്കി .ലീനാമ്മ  മാഡം വരുമ്പോള്‍ അമ്മയും അച്ഛനും ഈ മുത്തശ്ശിയെ എന്ത് ചെയ്യും .?
പഴഞ്ചന്‍ മുത്തശ്ശിമാര്‍ ആധുനിക ലോകത്ത് അനര്‍ത്ഥ ങ്ങള്‍  ഉണ്ടാക്കും എന്നല്ലേ ബീന മാഡം  ഇന്നലെ പഠിപ്പി ച്ചത്? കാരണം അവര്‍ക്ക് സയന്‍സും കണക്കും അറിഞ്ഞുകൂടാ .ചന്ദ്രനില്‍ ആള് കയറിയത് പോലും വിശ്വസിക്കില്ല ..സൂര്യ ഗ്രഹണ സമയത്ത് ചാണക വെള്ളത്തില്‍ കാണുന്ന സൂര്യനെയും ചന്ദ്രനേയും തൊഴുതു പ്രാര്‍ഥിക്കും, ബൈനോക്കുലര്‍  കാഴ്ചയില്‍ തീരെ വിശ്വാസം പോര. അതൊന്നും പോരാഞ്ഞു കുട്ടികളോട് അമ്പിളി മാമാന്റെയും സംസാരിക്കുന്ന കുറുക്കന്‍ , മുയല്‍ പക്ഷി കൂട്ടങ്ങളുടെയും കഥ പറയും  ..ആര്‍ക്കാ അറിഞ്ഞു കൂടാത്തത് പക്ഷിയും മൃഗവും ഒന്നും വര്‍ത്തമാനം പറയില്ലെന്ന് .അതൊക്കെ ഒട്ടുംശാസ്ത്ര ജ്ഞാനം ഇല്ലാത്തവര്‍ പോലും സമ്മതിക്കും . എന്നിട്ടും നേര്‍ വഴിക്കുള്ള  കാര്യങ്ങള്‍ അറിയാനും പറയാനും മിനക്കെടാതെ ഈ അമ്മൂമ്മമാര്‍ , ചില അപ്പൂപന്‍ മാരും കുട്ടികള്‍ക്ക് പറക്കുന്ന കുന്നിനെ പറ്റിയും കടലിലെ കൊട്ടാരത്തെ പറ്റിയും ഒക്കെ പറഞ്ഞു കേള്‍പ്പിക്കും ..കുഞ്ഞുങ്ങളെ ....! ഒന്നാലോചിച്ചു നോക്കൂ  കുന്നിനു പറക്കാന്‍ കഴിയുമോ/  ഭൂമിയുടെ ഗ്രാവിറ്റേഷന്‍  ഫോര്‍സ്‌ ഒരു കല്ലിനെ പോലും പറക്കാന്‍ വിടില്ല ഉവ്വോ? എന്നിട്ടാണ് പറക്കുന്ന കുന്നുകള്‍ ..
മരക്കൊമ്പില്‍ സമയം തൂങ്ങിക്കിടക്കുന്നത് കാണിച്ചു ഹോം വര്‍ക്ക് ചെയ്യുന്നത് നീട്ടി വപ്പിക്കാന്‍  പോലും അവര്‍ക്ക് മടിയില്ല. '

ഇങ്ങനെ യൊക്കെ ഇന്നലെ യും ബീന മാഡം ക്ലാസ്സില്‍ ,കോളനി വിസിറ്റിനെ പറ്റി ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു. ബീന മാഡം സ്വന്തം അനുഭവത്തില്‍ നിന്നാണ് മുത്തശ്ശി മുത്തശ്ശന്മാരുടെ വിജ്ഞാന മില്ലായ്മയെ  കുറിച്ച്‌ കുട്ടികളോട് പറയുന്നത് .കാരണം ബീനാ മാഡത്തിന്റെ മകള്‍ ഡോക്ടര്‍ ആകാതെ കഥ എഴുത്തിലേക്ക് ആണ്   തിരിഞ്ഞത്; മകന്‍ ആകട്ടെ എഞ്ചിനീയര്‍ ആകാതെ നാടകവും കളിച്ചു നടക്കുന്നു . ജീവിത പരാജയത്തിന്റെ മൂര്‍ത്തികള്‍ എന്നാണു അവരെ പറ്റി പറയുമ്പോള്‍ ബീന മാഡ ത്തിനു  വായില്‍ വരുന്ന വിശേഷണം. ഒക്കെ വീട്ടിലെ ആ തള്ള കാരണം ..അതുകൊണ്ടാണ് പലതരം രോഗാണുക്കളെ നാം അകറ്റുന്നത് പോലെ വീട്ടില്‍ മുത്തശി മുതശ്ഷന്മാരെയും രോഗാണു ക്കള്‍ ആയി  കരുതി അകറ്റണം  എന്നവര്‍ കുട്ടികളെ ഉത്ബോധിപ്പിക്കുന്നത്
ഹാര്‍പിക് കൊണ്ട്  കക്കൂസ് കഴുകി.ഡെറ്റോള്‍ കൊണ്ട് വാഷ്‌ ബസിന്‍, നിലം മിനുക്കിയത് ആ മഞ്ഞക്കളര്‍ ദ്രാവകം കൊണ്ട്.....അമ്മയും അച്ഛനും നിര്‍ത്താതെ  പണിയെടുക്കുകയാണ്
കൊതുക് ,പാറ്റ ,പല്ലി ,ചിലന്തി ,ഈച്ച  തുടങ്ങിയ കീടങ്ങളല്ല ,സൂക്ഷ്മ ദര്‍ശിനിയില്‍ പതിഞ്ഞു കിടന്നു നമ്മുടെ തല തല്ലി പൊളിച്ചു സമൂലം നമ്മുടെ ജീവിതം ഇടിച്ചു പിഴിയുന്നവയാണ് ഈ കീടാണ്‌ക്കള്‍.
പക്ഷെ ,
ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

അതിഥി മൂക്ക് പൊത്താതെ പോയി കക്കൂസിലിരിക്കണമെങ്കില്‍ ഫ്ലാഷ് മാജിക് കാട്ടണം. ബാത്ത് റൂം അതിഥി മുറിപോലെ തിളങ്ങണം .പച്ച നിറത്തിലുള്ള ആ ഡിഷ്‌ വാഷ് കൊണ്ട് തന്നെ പാത്രം കഴുകണം ..രോഗാണുക്കള്‍ വളഞ്ഞ ഈ സ്ഥലത്ത് എങ്ങനെ ജീവിക്കുന്നുനമ്മള്‍ ഇങ്ങനെ എല്ലാം ചെയ്യാതെ ?.
നമ്മള്‍ ഈ സ്ചൂളിനെയും അതിന്റെ  പരിസരത്തെയും അതായത് നമ്മുടെ കോളനിയും എല്ലാ രോഗത്തില്‍ നിന്നും അണുക്കളില്‍ നിന്നും സംരക്ഷിച്ചു ലോകത്തിനു തന്നെ മാതൃകയാക്കാന്‍  തീരുമാനിച്ചിരിക്കയല്ലേ . അതിനോട് സഹകരിക്കാത്തവര്‍ കോളനി വിട്ടു പോകണം എന്നാണു നമ്മുടെ ആവശ്യവും അഭ്യര്‍ഥനയും പോലും .അല്ലെ..
അതുകൊണ്ടാണ് ഈ ഇടക്കാല  പരിശോധനകള്‍ .ആരെങ്കിലും തീരുമാനങ്ങള്‍  നടപ്പാക്കുന്നില്ലേ എന്നല്ല അത് തെറ്റിക്കുന്നോ എന്നാണു നമുക്ക് പരിശോധിക്കാനുള്ളത് .കുട്ടികളെ ...!അത് കൊണ്ട് ഞങ്ങള്‍ നാളെ നിങ്ങളുടെ ഭാവനങ്ങളിലേക്ക് പരിശോധനക്കായി വരുന്നു."

"മാഡം ബീനയും ലീനയും   രമേശന്‍ മാഷും പ്രിന്‍സിപ്പല്‍ ദയാനിധിയും മാനേജര്‍ ചിത്തിര കണ്ടത്തിലും ഉണ്ടാവും കൂടാതെ തോമസ്‌ എന്ന സഹായിയും" .
അച്ഛന്‍ അമ്മയോട് വേവലാതി പെട്ട് പറയുന്നത് കുട്ടി കേട്ടു .

മുത്തശ്ശിയെ എന്ത് ചെയ്യും അവര്‍ ....കുട്ടി യും വേവലാതി പെട്ടു


ഒക്കെ ശരിയല്ലേ ..പക്ഷെ വളഞ്ഞു കൂനിയ മുത്തശ്ശിയെ എന്ത് ചെയ്യും ? രോഗാണു പോലെ കൈകാര്യം ചെയ്യണ മെന്നോ?

കുട്ടിക്ക് മാഡ ത്തിനെ പേടിയുണ്ട് .അവര്‍ വന്നു കണ്ടാല്‍ കോളനി പരിശോധനക്കിടയില്‍ ..ഒളിപ്പിച്ചു വച്ചാലോ   ....പക്ഷെ മുത്തശ്ശി  ഒന്ന് തുമ്മിയാല്‍ കഴിഞ്ഞു ..എല്ലാം പൊളിയും ..അമ്മ യും അച്ഛനും എന്ത് ചെയ്യണം എന്നറിയാതെ തെക്ക് വടക്ക് നടക്കുകയാണ് .
ഈ കോളനിയില്‍ ഒരു പക്ഷെ തന്റെ വീട്ടില്‍ മാത്രമേ മുത്തശ്ശി കാണൂ. ഈ സ്കൂളില്‍ പഠിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നത് കുട്ടി ഓര്‍ത്തു . അതില്‍ ഒന്ന് ഇതായിരുന്നു വയസ്സ് ചെന്നവര്‍ ഉണ്ടാവരുത് .മുത്തശ്ശിക്ക് വയസ്സായെന്നു ആര് പറഞ്ഞു .എന്താ അല്ലെങ്കി വയസ്സ് .? ഓ! ഭൂമിക്കും ,ചന്ദ്രനും സൂര്യനും മഴക്കും എല്ലാം വയസ്സുണ്ട് എന്ന  മട്ടിലാണ് ..സയന്‍സ് എന്ന് പറഞ്ഞാല്‍ തന്നെ ഒരു തുരന്നെടുപ്പാണ് . തുറന്നാല്‍ കിട്ടാത്തതൊക്കെ ,  അതില്‍ കൊള്ളാ ത്തതൊക്കെ അതിനു   പുറത്തു .
കണക്കില്‍ മനസ്സില്ല പക്ഷെ മനസ്സില്‍ കണക്കു വേണമത്രേ ..കുട്ടിക്ക് എന്തൊക്കെയോ പിഴച്ചു എന്ന് തോന്നി ..

എന്താ ഈ സയന്‍സ് എന്ന് വച്ചാല്‍ ? ദൈവത്തിന്റെ പര്യായം ?
 ആണെന്ന് തോന്നുന്നു .തൂണിലും തുരുമ്പിലും ഉണ്ട്  ദൈവം എന്ന് പറഞ്ഞത് ആറ്റം കണ്‍സപ്റ്റ് ആണെന്നാണ് ബീനാ മാഡം പറഞ്ഞത് . ദൈവമാണോ സയന്‍സ് ഉണ്ടാക്കിയത് ?അതെ ..അതിനെന്താ സമയം ..ദൈവദോഷം ഉണ്ടാക്കുന്നതൊന്നും നമ്മള്‍പറയാനോ ചിന്തിക്കാനോ പാടില്ല എന്നും ബീന മാഡം പറയാറുണ്ട്‌ .


രോഗാണുക്കളെ കുറിച്ച്‌ ഏതു കുട്ടിക്കുമറിയാം
കക്കൂസിലെ, വാഷ്‌ ബെസിനിലെ , തൊലിയിലെ, തലയിലെ, കണ്ണിലെ, കാലിലെ ..ഹോ എന്ത് മാത്രം രോഗാണു ക്ക ളാ.സയന്സാണ് രോഗാണുക്കളെയും അവറ്റയെ കൊല്ലാനുള്ള മരുന്നും കണ്ടു പിടിച്ചത്  .നമ്മുടെ കോളനിയില്‍   അണുനാശിനി  ഫാക്ടറി ഉണ്ടാക്കിയത് പിന്നെ എന്തിനാ .വലിയ ശാസ്ത്രജ്ഞരാ  അതിന്റെ പിന്നില്‍ .കച്ചവടക്കാര്‍ ഒന്നു മല്ല .അവര്‍ ചെയ്യുന്ന സേവനത്തെ പറ്റി ബീന മാഡ ത്തിനു എന്ത് ബഹുമാനമാണ് .
കുളിക്കാത്ത മുത്തശ്ശിക്ക് ചുറ്റും രോഗാണുക്കള്‍ നൃത്തം വക്കുന്നു എന്ന് ബീനാ മാഡം പറഞ്ഞാല്‍ എന്ത് ചെയ്യും ?
മുത്തശ്ശിയെ സാനി ഫ്രഷ്‌ ല്‍  മുക്കാന്‍ പറ്റുമോ ?
അച്ഛനും അമ്മയും എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട് . കുട്ടിക്ക് സമാധാനമായി .  ഈ സ്കൂളിലെ പഠിത്തം നിര്‍ത്തി മറ്റേതെങ്കിലും സ്ഥലത്തേക്ക്  പോകാം എന്ന് എത്ര തവണയായി പറയുന്നു ‍. അപ്പോള്‍ അച്ഛനും അമ്മയും സ്കൂളിന്റെ കേമത്തം പറയും .അവിടെ പഠിച്ചാല്‍ വലിയ കേമന്‍  ആകാമത്രെ   ...എന്നിട്ടോ... അറിയാതതിനും അറിയുന്നതിനും എല്ലാം നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കി മനുഷ്യരാശിയെ  അറിവില്‍ ആറാടിക്കാം അത്രേ  ..കുട്ടിക്ക് ഈ പറഞ്ഞതൊന്നും ഗ്രഹിക്കാന്‍ ആയില്ലെങ്കിലും ആ സ്കൂളില്‍ നിന്നോ കോളനിയില്‍ നിന്നോ അവര്‍ പോകില്ല എന്ന് മനസ്സിലായി .

മിട്ടായി  ഗുളിക വില്‍ക്കുന്നു എന്ന് പറഞ്ഞു രാഹുലിന്റെ അച്ഛനെ കോളനിയില്‍ നിന്നും  രാഹുലിനെ സ്കൂളില്‍ നിന്ന് കൂടി പുറത്താക്കി . അമ്മയാണ് പറഞ്ഞത് രാഹുലിന്റെ അച്ഛന്‍ ജെര്‍മനിയിലോ  മറ്റോ പോയി പഠിച്ച  ഹോമിയോ ഡോക്ടര്‍  ആണെന്ന്. ഡോക്ടര്‍ അല്ലെ പിന്നെ എന്താ പ്രശ്നം എന്ന് കുട്ടിയുടെ ചേച്ചി ചോദിച്ചു ..അതൊന്നും സയന്സല്ല മോളെ മന്ത്രവാദം പോലെ ഒന്നാണെ ന്നാ ഈപ്പന്‍ കോരുത് ഡോക്ടര്‍ പറഞ്ഞത്  അദ്ദേഹം അമേരിക്കയില്‍ നിന്നാണ് ഡോക്ടര്‍ ആയതു . അപ്പൊ അതല്ലേ ശെരി ..? "ഈപ്പന്‍ കോരുത് കോളനിയുടെ രക്ഷധികാരിയാണ് .
കുട്ടിക്ക് അത് മനസ്സിലായില്ല . ഒരു ഡോക്ടറെ ശരി പറയുള്ളൂ? ചേച്ചിയോട് ചോദിയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ചേച്ചി രാഹുലിന്റെ അച്ഛന്റെ  കാര്യം മറന്നു.

അതല്ലല്ലോ ഇപ്പൊ കാര്യം ....മുത്തശ്ശിയെ എന്ത് ചെയ്യും .
അമ്മയുടെയും അച്ഛന്റെ യും മുഖം എന്തോ പറയുന്നുണ്ട് .പരിഹാരം കണ്ടു എന്ന്  ചേച്ചിയോട് പറയുന്നുണ്ടല്ലോ . ചേച്ചിക്ക് അതില്‍ വലിയ താത്പര്യം കാണാനുമില്ല . ഓ ! എന്ന് സ്വന്തം മുറി കീട  വിമുക്തമാക്കാന്‍ പോയി ചേച്ചി ! .ചേച്ചിയുടെ വെള്ള പൂച്ച യുടെ കൊഴിഞ്ഞ രോമം എടുത്തു കളയാനുണ്ടാകും.


മുത്തശ്ശിയെ ഒന്ന് കണ്ടു വരാം .കുട്ടി പതുക്കെ മുത്തശ്ശിയുടെ മുറിയില്‍ കാല്‍ വച്ചു നല്ല സുഗന്ധം .നിലവും കട്ടിലും മാര്‍ബിള്‍ പലക പാകിയ വിചിത്ര മേശയും അവിടെ തന്നെ യുണ്ട് മുത്തശ്ശിയെ പക്ഷെ കാണാനില്ല . ഒരു പക്ഷെ മേശക്കകത്താക്കിയി ട്ടുണ്ടാകുമോ  മുത്തശ്ശിയെ ? അങ്ങനെ യാണെങ്കില്‍ ശ്വാസം മുട്ടില്ലേ .കുട്ടി ഇതുവരെ ആ മേശ തുറന്നു നോക്കിയിട്ടില്ല . അതിന്റെ പിന്നില്‍ ചുമരില്‍ പറ്റിചെര്‍ന്ന സ്വിച്ച് ആണ് തുറക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. മുത്തശ്ശിക്ക് കല്ലുപാകിയ ആ മേശ കൈകൊണ്ടൊന്നും തുറക്കാന്‍ ആവില്ലല്ലോ .

കുട്ടി വിചാരിച്ചു .
പുറത്തു ശബ്ദം കേള്‍ക്കുന്നുണ്ട് .ബീനാ മാഡവും കൂട്ടരും വന്നിട്ടുണ്ടാവും .കുട്ടി മുത്തശ്ശിയുടെ മുറിയില്‍ ചുറ്റി പറ്റി നിന്നു
. വാതില്‍ തുറന്നു പ്രിന്‍സിപ്പലും രമേശന്‍ മാഷും പിന്നാലെ ബീനാ മാഡവും കയറി . വീടിന്റെ വൃത്തിയില്‍  സന്തുഷ്ടരാണ് എന്ന മുഖ ഭാവം അവരില്‍  കുട്ടി കണ്ടു . ഇപ്പൊ മുത്തശ്ശി ഇറങ്ങി വന്നാല്‍ ? അവര്‍...
കുട്ടിക്ക് പരിഭ്രമം തോന്നി.

പക്ഷെ മുത്തശ്ശി ഇറങ്ങി വന്നില്ല . പകരം ബീനാ മാഡം മേശ തുറക്കാനായി മാര്‍ബിളില്‍ കൈവച്ചു .
അച്ഛന്റെ മുഖം വിളറിയോ .അച്ഛന്റെ അമ്മയെ , തന്റെ മുത്തശ്ശിയെ അവര്‍ കണ്ടു പിടിക്കുമോ . 'മേശക്കകവും നോക്കണം മിസ്റ്റര്‍ ഗോപി ..' എന്ന വാചകത്തോടെ . ആകാമല്ലോ അച്ഛന്‍ പറഞ്ഞു .അച്ഛന്‍ മുത്തശ്ശിയെ  മേശക്കകത്തു വച്ചിട്ടുണ്ട് എന്ന് കുട്ടിക്ക് പിന്നെയും സംശയം തോന്നി .അച്ഛന്‍ അത്ര ഇഷ്ടത്തോടെയല്ല മേശതുറന്നത് 

കൌതുകത്തോടെ ബീനാ മാഡം ചുവരിലെ സ്വിച്ചില്‍ വിരല്‍ തൊട്ടതും കനമുള്ള അതിന്റെ മേല്‍ പാളി ഉയര്‍ന്നു മാറുകയും  , മേശയുടെ  ഉള്‍വശം തെളിയുകയും ചെയ്തു ..ക്ലീന്‍  ആയ അതിന്റെ  ഉള്ളില്‍ മുത്തശ്ശി ഇല്ലായിരുന്നു .കുട്ടി നെടുവീര്‍പ്പിട്ടു .

ബീനാ മാഡവും കൂട്ടരും അച്ഛനും അമ്മയും മുറിയില്‍ നിന്ന് പുറത്തിറങ്ങി . കുട്ടി മുത്തശ്ശി വരുന്നതും കാത്തു മുത്തശ്ശിയുടെ  കട്ടിലില്‍ ഇരുന്നു. പൂക്കളുടെ   സുഗന്ധം നിറഞ്ഞ മുറിയില്‍ ജനലിലൂടെ സന്ധ്യവെളിച്ചതിനോടൊപ്പം ഇളവെയില്‍ വള്ളി യില്‍ പിടിച്ചു  മുത്തശ്ശി ഇറങ്ങി വന്നു .

അപ്പോഴാണ്‌ കുട്ടിക്ക് മനസ്സിലായത് മുത്തശ്ശി കഥയില്‍  പറഞ്ഞത്   വെറും കഥയല്ല എന്ന് ; കളിയല്ല എന്നും .അമ്പിളി മാമന്റെ തണുത്ത രശ്മിയില്‍  തൂങ്ങി ഊഞ്ഞാല്‍ ആടുന്ന കുട്ടിയെ കുറിച്ചായിരുന്നു മുത്തശ്ശി ഈയിടെ പറഞ്ഞ  ഒരു കഥ ...ഇപ്പോള്‍ കുട്ടിക്ക് മനസ്സിലായി സൂര്യന്റെ ചെറു ചൂടുള്ള രശ്മിയില്‍ പിടിച്ചും ഒളിച്ചു കളിക്കാമെന്ന് .മുത്തശ്ശി അതല്ലേ ഇപ്പോള്‍ ചെയ്തത് . മുത്തശ്ശി പൂക്കള്‍ക്കൊപ്പം   മന്ദഹസിച്ചു കൊണ്ട് കുട്ടിയുടെ ഉള്ളില്‍ മധുരം നിറച്ചു .

കുട്ടി പുതിയൊരു കഥയ്ക്ക് ചെവിയോര്‍ത്തു കൊണ്ട് മുത്തശ്ശിയുടെ മടിയിലേക്ക്‌ ചാഞ്ഞു..മുത്തശി മുറിയില്‍ തന്നെ ഉണ്ടായിരുന്നു എന്നും അച്ഛനോ അമ്മക്കോ ബീന മാഡ ത്തിനോ  കൂട്ടര്‍ക്കോ കാണാന്‍ ആവാത്തവിധം പൂക്കളുടെ സുഗന്ധത്തില്‍ മറഞ്ഞു ,അതില്‍ പറ്റി പ്പിടിച്ചു  നില്‍ക്കുകയായിരുന്നു എന്നും മുഖവുരയായി പറഞ്ഞു കൊണ്ട്മുത്തശ്ശി  മറ്റൊരു കഥ പറയാന്‍ തുടങ്ങി .

Sunday, January 24, 2010

ചിതല്‍ തിന്നാത്ത അത്

ഭര്‍ത്താവും  മകളും മരിച്ചു മുപ്പതിലേറെ വര്‍ഷമായി തനിച്ചു ജീവിക്കുന്ന അവരെ ഈ യാത്രയിലും ഞാന്‍ കണ്ടു. അവര്‍ വര്‍ഷാവര്‍ഷം നടത്തുന്ന പഴനി തീര്‍ഥാടന ത്തിനുള്ള വ്രതതിലാണ് . കാവി മുണ്ടും ബ്ലൌസും കാവി തോര്‍ത്തും മുറുക്കി ചുവപ്പിച്ച  ചുണ്ടും കറുപ്പിച്ച പല്ലും .പുകയില കൂട്ടിയുള്ള മുറുക്ക് ആണ്  അവരുടെ ജീവിതത്തിലെ ഒരാനന്ദം  എന്ന് എനിക്ക് തോന്നാറുണ്ട്.
പഴനി മല കയറുന്നത് വീടു തോറും കയറി അരിയോ പണമോ ഭിക്ഷയായി സ്വീകരിച്ചു ആ സമ്പാദ്യം കൊണ്ടാണ് .
'ഏതു വഴിയാണ്  പോകുന്നത് ? ട്രെയിനിലോ ബസ്സിലോ "ഞാന്‍ ചോദിച്ചു .
"അത് ബസ്സി തന്നെ. പാലക്കാട് വഴി" . അവര്‍ പറഞ്ഞു .

"എത്ര വീടു കയറി ഇന്ന് "അമ്മ ചോദിച്ചു .എന്നാ പോക്ക് ?"
നാലീസം കഴിഞ്ഞു .അവര്‍ പറഞ്ഞു . ഇന്ന് അവടെ ആ ഇല്ലത്തും പിന്നെ ഇവിടേം മാത്രേ ആയുള്ളൂ .. ഇനി ദാ അവടൊക്കെ ഒന്ന് കേറണം' അവര്‍ അകലേക്ക്‌ ചൂണ്ടി പറഞ്ഞു . '
വല്ലതും കഴിച്ചോ ഏടത്തി കുശലം ചോദിച്ചു വന്നു . ഒരു പാത്രം നിറയെ അരിയും കയ്യിലുണ്ട് . ചാക്കരിയല്ലോ തമ്പുരട്യെ ?
ചക്കരിയല്ലെങ്കി കഞ്ഞിക്കു  കൊള്ളാല്ലോ ന്നു വച്ചിട്ടെ .
' അല്ല 'ഏടത്തി പറഞ്ഞു . 'ഇത് കഞ്ഞിക്കു നല്ലതാ' എന്ന് കൂട്ടിച്ചേര്‍ത്തു .
ചോറുണ്ട് കഴിക്കുന്നോ കുറച്ചു?  അമ്മ വീണ്ടും അവരെ ക്ഷണിച്ചു .
"ആയിക്കോട്ടെ ഇന്ന് രാവിലെ ഒരു കട്ടന്‍ ചായ കുടിച്ചതെ ഉള്ളു "
അവര്‍ വയറു തടവി .
"അങ്ങേ ഇല്ലത്ത് ചെന്നപ്പോ ദോശേം ചായേം തരാരുന്നു എന്ന് പറഞ്ഞു പക്ഷെ ആ തമ്പ്രാട്ടി  പനി കാരണം കുളിച്ചിട്ടില്ല. കുളിക്കാതെ ആണ്  ഒക്കെ ഉണ്ടാക്യേതു ;പഴനിക്കു പോകല്ലേ ശുദ്ധം മാറി കഴിക്കാന്‍ പാടുണ്ടോ ചക്ക്യെ എന്ന് ചോദിച്ചു ..അതോണ്ട് കുടിച്ചില്ല ,ശുദ്ധാ ശുദ്ധം നോക്കാതെ പറ്റില്യാലോ.."

ഞാന്‍ ഭൂതകാലത്തിലേക്ക് പോയതല്ല ..ഭൂതകാലം വിടാതെ പിന്തുടരുന്ന ചിലര്‍ എന്നെ തേടി വന്നതാണ്.
അവര്‍ വ്രതമെടുത്ത് പഴനിക്കു പോകുമ്പോള്‍ എന്റെ വയസ്സു ചെന്ന അമ്മയെ കണ്ടു യാത്ര പറയുന്നു ..സ്നേഹത്തോടെ, ഒരു പക്ഷെ  അമ്മ പോലും ആഗ്രഹിക്കാത്ത അല്ലെങ്കില്‍ മറന്ന തമ്പുരാട്ടി വിളികളില്‍ പത്തോ എഴുപതോ കൊല്ലം പിന്നിലേക്ക്‌ തിരിഞ്ഞ് നടക്കുന്നു. ബസ്സിലും ട്രെയിനിലും കയറുന്നു ഫോണില്‍ സംസാരിക്കുന്നു , എന്താ നാടിന്റെ ഒരു മാറ്റം അല്ലെ തമ്പ്രട്ട്യെ എന്ന് അതിശയം കൊള്ളുമ്പോഴും ചിതല്‍ തിന്നാത്ത എന്തോ ഒരോര്‍മ്മയുടെ നൂല്‍ പിന്നിട്ട കാലത്തില്‍ കെട്ടി അവര്‍ ...
അതെന്തിനാകാം ?

Tuesday, January 5, 2010

'Whenever you hear something new you immediately converts it according to your prejudices ..you destroy its newness, you distroy its freshness .And anybody who tries to learn individually , who goes away from crowd ,is not only a stranger but is dangerous ..(for you) ...." Zarathustra ,the laughing prophet .

Friday, January 1, 2010

തിരുവനന്ത പുരം എനിക്ക് തന്ന ഭംഗികളില്‍ ഒന്ന്.- ചെല്ലമ്മ എന്ന അമ്മൂമ്മ


അവര്‍ക്ക് എഴുപത്തി നാലോ എഴുപത്തി അഞ്ചോ വയസ്സ് പ്രായം ഉണ്ടാകണം .പക്ഷെ ഞാന്‍ കാണുമ്പോള്‍ അവര്‍ അത്രയും വൃദ്ധ യായിരുന്നില്ല . കഷ്ടിച്ച് നാലര അടി ഉയരം , ചെറിയ മെലിഞ്ഞ ശരീരം ,ഇരുപത്തഞ്ചു കൊല്ലം മുന്‍പാണ് . എന്റെ രണ്ടാമത്തെ മകന്‍ ജനിക്കുന്നതിനു മുന്‍പ് ..
അമ്പതു വയസ്സില്‍ തന്നെ  വായില്‍ ഒറ്റ പല്ല് പോലുമില്ലാതെ കണ്ടാല്‍ അറുപതോ എഴുപതോ എന്ന് എന്നെ കൊണ്ട് സംശയിപ്പിച്ചു നിന്ന് അവര്‍ . ഈ ചെറിയ ഉയിര്‍  വച്ച് അവര്‍ എന്നെ എങ്ങനെ സഹായിക്കും അടുക്കളയില്‍ എന്ന്  ഞാന്‍  മുഖം ചുളിപ്പിച്ചു നില്‍ക്കെ അവര്‍ പറഞ്ഞു .."

കുഞ്ഞേ ഞാന്‍ മുറ്റം തൂക്കുകയും തുണി അലക്കുകയും കറിക്ക് അരിഞ്ഞു തരുകയും വീട്ടിനകം തൂത്ത് തുടക്കുകയും ചെയ്യാം ."
ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമോ ഈ ചെറിയ ഉടലിനു.? ഞാന്‍ സംശയിച്ചു ആ സംശയം ഉടന്‍ അവര്‍ക്ക് മനസ്സിലായി.
"അപ്പുറത്തെ ജോലി ഇതിലൊക്കെ കൊറേ കൂടുതലാ കുഞ്ഞേ ..ഇവിടെ സാറും മോനും കുഞ്ഞു മല്ലെ ഉള്ളു ...തുണി കുറവാകും സ്ഥലോം കുറവാണ് തൂത്ത് തൊടക്കാന്‍ നിക്ക് പറ്റും കുഞ്ഞേ .."
അവര്‍ക്ക് എന്റെ സഹായിയായി നിലക്കാന്‍ താല്പര്യമാണ് എന്ന് മനസ്സിലായി .. നിന്നോട്ടെ .
എന്റെ മടികള്‍ക്കൊരു കൂട്ടായി ,എന്റെ അക്ഷരങ്ങള്‍ക്കും നിറങ്ങള്‍ക്കും ഉണരാന്‍ ഒരു സന്ദര്‍ഭം. ഒരുപക്ഷെ ഇവര്‍ ഒരുക്കി തരുന്ന ഈ ഇടവേളയുടെ നീളം സഹായിച്ചേക്കാം..
അങ്ങനെയാണ്  ചെല്ലമ്മ എന്ന  ആ സാധു സ്ത്രീ എന്റെ ജീവിതത്തിലേക്ക്  വരുന്നത് .ഏറ്റവും ഭംഗിയുള്ള അവരുടെ പല്ലില്ലാത്ത ആ ചിരിയുമായി എന്റെയും എന്റെ കുട്ടികളുടെയും ജീവിതത്തില്‍ വെറുതെ വന്നു ചേര്‍ന്നത്‌ .
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ ക്ക് മുന്‍പ് .

ഭൂമി തിരിയലില്‍ അന്നും മാറ്റമുണ്ടായിരുന്നില്ല..അതങ്ങനെ ..അടുക്കളക്കാരിക്കും  തൂപ്പുകാരിക്കും , ജയിലര്‍ക്കും പോലീസിനും ,മന്ത്രിക്കും  തന്ത്രിക്കും കള്ളനും കൊലപാതകിക്കും  പട്ടി പൂച്ച മൃഗാദികള്‍ക്കും എന്തിനു നമ്മള്‍ ഇന്നറിയുന്ന  എല്ലാ  വസ്തുവകകളും വഹിച്ചു കൊണ്ട് തിരിഞ്ഞ് കൊണ്ടേയിരുന്നു ......
അത് കൊണ്ടാവണം എന്റെ ജീവിതം മാറിമറിഞ്ഞു ....അല്ലെങ്കില്‍ അത്
 പിന്നെ  എത്ര മാറി മറിഞ്ഞില്ല !!!
...................
എന്റെ അഭാവത്തില്‍ കുട്ടികള്‍ക്ക് കൂട്ടായി, പാചകം ലവലേശം അറിയാത്ത അവര്‍ . എന്റെ കോളേജു പഠിത്തം മുതല്‍ ജോലി തേടലും തെണ്ടലും തുടങ്ങി എന്തെല്ലാം ..അതൊന്നും അവര്‍ക്ക്  അറിയേണ്ട കാര്യം  ഇല്ലായിരുന്നു .....അവര്‍ അതൊന്നും കണ്ടതും കേട്ടതുമില്ല .

എന്റെ ,അല്ലെങ്കില്‍ ഞങ്ങളുടെ ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങള്‍ അവര്‍ക്ക് അറിയുമായിരുന്നോ എന്ന് സംശയമാണ് .. ഉദാഹരണത്തിന്  'കുഞ്ഞിനെ ടി വീല്‍ കണ്ടുഇന്നലെ .മരുമോള് കാണിച്ചു തന്നു...ഫോട്ടം അത്രയ്ക്ക് നന്നായില്ല  ഇല്ലേ കുഞ്ഞേ ..' എന്ന് പറഞ്ഞു 'അവര്‍ക്ക് ഫോട്ടം പിടിക്കാനൊന്നും അറിയില്ലായിരിക്കും എന്ന് ടി വിയില്‍ എന്റെ ചന്തമില്ലയ്മക്ക്  ഫോട്ടോ ഗ്രാഫറെ കുറ്റം പറയുന്ന അവര്‍ക്ക് വേറെ ഒന്നും അറിയാനോ പറയാനോ ആവുമായിരുന്നില്ല..
 
 ബലമില്ലാത്ത ആ കൈകള്‍ കൊണ്ട് എന്ത് ചെയതാലും ശരിയാകില്ല  എന്ന് കരുതി പരമാവധി ശ്രദ്ധിച്ചാണ് അവര്‍ ഒര്രോന്നും ചെയ്തിരുന്നത്..അങ്ങിനെ അങ്ങിനെ അവര്‍.അവര്‍ക്ക് അറിയാവുന്ന ചെറു ജോലികള്‍ ചെയ്ത് ,മന്ദഹസിക്കുന്ന പ്രസാദം നിറഞ്ഞ മുഖവുമായി എന്റെ ജീവിതത്തില്‍ ഇങ്ങനെ വന്നു പൊയ്ക്കൊണ്ടിരുന്നു.

.. ഇടയ്ക്കിടെ രോഗങ്ങള്‍ അലട്ടുമ്പോള്‍ മരുന്ന് വാങ്ങാതെ , മരുന്ന് വാങ്ങിയാല്‍ മരിച്ചു പോകുമ്പോള്‍ ആകെയുള്ള സമ്പാദ്യ മായ ആ ആയിരം രൂപ യില്‍ കുറവ് വരും   എന്ന് പേടിച്ചു മരുന്ന് കഴിക്കാതെ...
ഞാന്‍ എത്ര പറഞ്ഞാലാണ് അവര്‍ ഏതെങ്കിലും ഒരു വൈദ്യനെ കാണുക ..പേരക്കുട്ടികള്‍ക്ക്‌ നോട്ടു പുസ്തകം വാങ്ങാനും . വളയും വെള്ളികൊലുസും  വാങ്ങാനും അവര്‍ ഉടല്‍ അറിയാതെ പണിചെയ്തു .മൂന്നോ നാലോ വീടുകളില്‍ ഒരേ തരം മടുപ്പിക്കുന്ന പാത്രം കഴുകലും തുണി അലക്കലും
.മകന്റെ പ്രാരാബ്ദങ്ങള്‍ ഓര്‍ത്തു കണ്ണ് നിറച്ചു..ഒരിക്കലും അത് പറഞ്ഞു എന്നോട്  കടം വാങ്ങാനോ കൂടുതല്‍ കൂലി ചോദിക്കാനോ മുതിര്‍ന്നില്ല..

കുഞ്ഞിനു എന്റെ കാര്യം എല്ലാം അറിയാലോ എന്ന് പോലും  അവര്‍ സൂചിപ്പിച്ചില്ല ...

അവര്‍ക്ക് എന്നെയും കുട്ടികളെയും എന്റെ ഭര്‍ത്താവിനെയും അവരുടെ മക്കളെ പോലെയും പേരക്കുട്ടികളെ പോലെയും ഇഷ്ടമായിരുന്നു എന്ന് എന്നാണു എനിക്ക് മനസ്സിലാവുന്നത് ?

ഞാന്‍ മനസ്സ് മടുത്തു നില്‍ക്കുന്ന ഒരു നിമിഷം ..ഭാഷയോ ,സംഭാഷണമോ ഇല്ലാതെ; തികച്ചും എന്റെ ജീവിതത്തില്‍ നിന്ന് എത്രയോ വിദൂരത്തില്‍ നില്‍ക്കുന്ന  നിരക്ഷരയായ അവര്‍ 'എന്താ കുഞ്ഞേ ' എന്ന് ചോദിച്ചു എന്നെ അത്ഭുതപ്പെടുത്തിയ നിമിഷമാണോ...
അവര്‍ എന്നെ അറിയുന്നു എന്ന്  ഞാന്‍ അറിഞ്ഞത് ? .ഒരു പക്ഷി കൊടുങ്കാറ്റും മഴയും തിരിച്ചറിയുന്നത്‌ പോലെ ..അത്രയും സ്വാഭാവികമായി അവര്‍ എന്നെ അറിയുന്നു എന്ന്  അന്ന് ഞാന്‍ വിസ്മയിച്ചോ..
ഉണ്ടായിരിക്കണം . ഒരു പക്ഷിയെ പോലെ നിഷ്കളങ്കയായ അവര്‍ ...

 ജോലി സ്ഥലം മാറി ഞങ്ങള്‍ വടക്കന്‍ കേരളത്തിലേക്ക് യാത്രയായ ആ നേരം..അമ്മയെ വേര്‍പെട്ടു പോകുന്ന കുഞ്ഞിനെ പോലെ എത്ര വലിയ ദു:ഖമാണ്ഞങ്ങളുടെ ആ യാത്രപറയല്‍ അവര്‍ക്ക് ഉണ്ടാക്കിയത്.. തീര്‍ത്തും അത്ഭുത മായിരുന്നു  അത് ....അവര്‍ അനാഥ യല്ലായിരുന്നല്ലോ  .


അവരുടെ മൂന്നു മക്കള്‍, പേരക്കുട്ടികള്‍ , വീടിനു തൊട്ടടുത്ത്‌ തന്നെ ഞാന്‍  എന്റെ സുഹൃത്തിന്റെ വീട്ടില്‍  ഒരു ജോലിയും ഏര്‍പ്പാട് ചെയ്തിരുന്നല്ലോ ..അവര്‍ക്ക് ആയിരം രൂപ കയ്യില്‍ ഇല്ലാതെ വരരുത്  രോഗം പിടിപെട്ടു കിടക്കുമ്പോള്‍ എന്ന് അവര്‍ പറഞ്ഞു പറഞ്ഞു  ഞാനും ആഗ്രഹിച്ചു തുടങ്ങിയിരുന്നു.. മകന് അവരെ മറവു ചെയ്യാന്‍ പണം കടം വാങ്ങേണ്ടി  വരരുത്  എന്ന് മാത്രമായിരുന്നു ആ ആയിരം രൂപ സൂക്ഷിക്കുന്നതില്‍ അവര്‍ കാണിച്ച വാശിയുടെ അടിസ്ഥാനം ..പേരക്കുട്ടികള്‍ പേനക്കും പെന്‍സിലിനു മായി  അത് ചോദിക്കുമ്പോള്‍ കൊടുത്തു പോകുന്നു എന്ന് പരാതിപ്പെട്ടു ഇടക്കൊക്കെ ..എങ്കില്‍ അത് പോസ്റ്റ്‌ ഓഫീസില്‍ നിക്ഷേപിക്കാന്‍ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞതനുസരിച്ച് അത് പോസ്റ്റ്‌ ഓഫീസിലെ മേശക്കുള്ളിലായി....മാസം ഒരു നൂറു രൂപ കൂടി അതില്‍ ഇടൂ എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് അതും അവര്‍ ചെയ്തു
എന്നാല്‍ .ദരിദ്രനായ ഇളയ മകന് അത്യാവശ്യം വന്നപ്പോള്‍ അയ്യായിരം രൂപയായി വികസിച്ച ആ പണം മുഴുവന്‍ അവര്‍ അവനു സമ്മാനിച്ചു  എങ്കിലും  അന്ന് ആയിരം രൂപ കയ്യിലില്ലാത്ത നേരം താന്‍ മരിച്ചു പോകുമോ എന്ന സങ്കടത്തില്‍ എന്റെ മുന്‍പില്‍ ആദ്യമായി ആ പല്ലില്ലാത്ത ചിരി മാഞ്ഞ മുഖം ഞാന്‍ കണ്ടു..
പണം കുമിഞ്ഞ ഒരു ഇന്ദ്രോ നൂയി ഒന്ന് മല്ല ഞാന്‍  .എങ്കിലും മാസ ശമ്പളം  800 രൂപ ഉള്ള ഒരു ക്ലാര്‍ക്ക്  പണി എനിക്കുണ്ടായിരുന്നു അന്ന് ..അത് കൊണ്ടാണ്   ഒരായിരം രൂപ  'ഇത് കയ്യില്‍ വച്ചോളു' എന്ന് കൊടുത്തു സമാധാനിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത് ...എത്ര നന്നായി അത് എന്ന് ഇപ്പോള്‍ തോന്നുന്നു ...

 അവരുടെ ജീവിതത്തെ കുറിച്ച്‌ എനിക്ക് വളരെ ഏറെ  ഒന്നും അറിയില്ല .അല്ലെങ്കില്‍ ഒന്നും ഏറെയില്ല അറിയാന്‍ ...അതുമല്ലെങ്കില്‍ അറിയുന്നത് തന്നെ മതിയാകും ആ ജീവിതം കാണാന്‍ ....പതിമൂന്നു വയസ്സില്‍ പട്ടാളത്തില്‍ ഡ്രൈവര്‍ ആയ ഒരാള്‍, അവരെക്കാള്‍ കുറെ പ്രായമുള്ള ഒരാള്‍; കല്യാണം കഴിച്ചു ..ഇരുപതു വസസ്സിനിടെ മൂന്നു കുട്ടികള്‍ ജനിച്ചു ..അതിനിടെ അവരുടെ അനുജത്തിയുമായി , ഇഷ്ടത്തില്‍ ആയ  ഭര്‍ത്താവ് അനുജത്തിയെ കൂട്ടി വേറെ ജീവിതം തുടങ്ങി .അനുജത്തി എട്ടിലോ ഒന്‍പതിലോ പഠിക്കാന്‍ അവരുടെ കൂടെ വന്നതായിരുന്നു.


പക്ഷെ  ഞാന്‍ കാണുമ്പോഴേക്കും ആ അനുജത്തിയാല്‍  ഉപേക്ഷിക്കപ്പെട്ട വൃദ്ധനായ, രോഗിയും അഗതിയുമായ  അയാളെ ശുശ്രൂഷിക്കുന്ന ദയാലുവായിരുന്നു അവര്‍ .. പട്ടാളത്തിലെ പെന്‍ഷന്‍ അനുജത്തിയാണ് വാങ്ങുന്നത് എന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു  ..അതായത് അയാള്‍ അവരുടെ ദയയില്‍ മാത്രം കഴിയുകയാണ് എന്നായിരുന്നു അതിന്റെ അര്‍ഥം....എങ്ങനെ ആയാലും മരിക്കാന്‍ നേരം എന്റെ അടുത്ത് വന്നല്ലോ എന്നോ മറ്റോ അവര്‍ വിചാരിച്ചിരിക്കുമോ എന്നറിയില്ല......


ഞങ്ങളുടെ ജീവിതം പല വഴികളില്‍ ഒഴുകുന്ന കാലമായിരുന്നു അത് ...

ജോലിയും സ്ഥലവും കാലവും മാറി ..അതിനാല്‍ തന്നെ
അവര്‍ എഴോ എട്ടോ കൊല്ലം ഞങ്ങളുടെ വഴികളിലെങ്ങും വന്നില്ല..
ഞങ്ങള്‍ അവര്‍ ക്ക് എത്താവുന്ന പ്രദേശങ്ങളില്‍ ആയിരുന്നില്ലല്ലോ ..


എന്നാല്‍ ഈയിടെ ..മൂന്നോ നാലോ മാസങ്ങള്‍ക്ക് മുന്‍പ് ആണത്  സംഭവിച്ചത്.....ഞങ്ങളുടെ ഒരു സുഹൃത്ത്‌ സന്ധ്യക്ക്‌ വിളിക്കുന്നു.. നിങ്ങളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ചെല്ലമ്മ യെന്ന ഒരു സ്ത്രീ നിങ്ങളെയും കുട്ടികളെയും കാണണ മെന്നു പറഞ്ഞു വല്ലാതെ കരയുകയും  സങ്കടപെടുകയും ചെയ്യുന്നു എന്ന്.. അവര്‍ മരിക്കാന്‍ കിടക്കുകയാണ്  എന്നും  സുഹൃത്ത്‌ കൂട്ടിച്ചേര്‍ത്തു...

സുഹൃത്തിനു, ഏകദേശം പത്തുകൊല്ലം മുന്‍പ് എന്റെ കുട്ടികള്‍ 'പല്ലില്ലാത്ത അമ്മൂമ്മ'  എന്ന് വിളിച്ചിരുന്ന  അവരെ കുറിച്ച്‌ ഒന്നും അറിയില്ല... ഞങ്ങളെ അറിയുന്ന ആളാണ്‌ ഈ സുഹൃത്ത്‌  എന്ന് എങ്ങനെയോ വിവരം കിട്ടിയതിനാലാണ് ആ അമ്മൂമ്മയുടെ മക്കള്‍ അവരുടെ ആഗ്രഹം സാധിക്കാനാവുമോ എന്ന് പരീക്ഷിക്കാന്‍ തുനിഞ്ഞത്....  കുട്ടികള്‍ പല പ്രദേശങ്ങളിലാണ് ...ഡല്‍ഹിയിലും മുംബൈ  യിലും ..ഞങ്ങളും അത്ര അടുത്തല്ല...എങ്കിലും  കേട്ട പാടെ അവരെ കാണാന്‍ പോകുന്നതിനെ കുറിച്ച്‌ മാത്രമായി ചിന്ത.. പിറ്റേന്ന് തന്നെ ഞങ്ങള്‍ക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല ..എല്ലും തോലുമായി പോയ ആ കുഞ്ഞു ശരീരം എന്നെ കണ്ടു  കണ്ണീരു നിര്‍ത്താന്‍ ആവാതെ ..അവര്‍ എന്റെ കൈ ചുട്ടു പൊള്ളുന്ന അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.. .... ഞാന്‍ വിട്ടാല്‍ അവര്‍ മരിച്ചു പോകും എന്ന് അവര്‍ വിചാരിക്കുന്ന പോലെ...അല്ലെങ്കില്‍  കുഞ്ഞു വന്നല്ലോ എന്ന് മാത്രം ഇടയ്ക്കിടെ പറഞ്ഞു കൊണ്ട്......
ദുബായില്‍ പണിയെടുക്കുന്ന അവരുടെ മെക്കാനിക് ആയ പേരക്കുട്ടി അവര്‍ക്ക് രണ്ടു നിലയില്‍ ഒരു വീടും , മറ്റു സൌകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്‌ ..ഇപ്പോള്‍ അവര്‍ക്ക് പണത്തിനു അത്ര ആവശ്യം ഇല്ലല്ലോ  എന്നും മക്കളും പേരക്കുട്ടികളും ,അവരെ നന്നായി  ചികില്‍സിക്കുന്നുണ്ടാവും  എന്നും  എനിക്ക് തോന്നി..അത് കുറെ വാസ്തവവും ആയിരുന്നു....


എങ്കിലും അവര്‍ക്ക് സ്വന്തമായി  തന്‍ അധ്വാനിച്ച പണം കയ്യില്‍ ഇല്ലാത്തതില്‍ അതിയായ ഖേദം ഉണ്ട് എന്ന് എനിക്ക് തോന്നി...കിടപ്പിലാവുന്നത് വരെ അവര്‍ ഒരു വീട്ടില്‍ എങ്കിലും പണി ചെയ്യാനായി പോയിരുന്നു എന്ന് മരുമകള്‍ എന്നോട് പറയുകയും ചെയ്തു ..'പറഞ്ഞാലൊന്നും കേള്‍ക്കില്ല .വയ്യെങ്കിലും പോകും..അതാ ഇത്ര വയ്യാതായത്..." എന്ന മരുമകളുടെ വാക്കുകളില്‍  അവര്‍ ക്ഷീണയായി മന്ദഹസിച്ചു എന്നെ നോക്കി..
അത് നോക്കിക്കൊണ്ട്‌ തന്നെ ഞാന്‍ പഴപ്പൊതി യോടൊപ്പം   ഒരായിരം രൂപ 'ഇതിരിക്കട്ടെ മരുന്ന് വാങ്ങാന്‍' എന്ന് പറഞ്ഞു ഞാന്‍ കയ്യില്‍ വച്ചപ്പോള്‍ ....അവര്‍ ആ പഴയ, കുട്ടികളുടെ  വിളിയിലെ പല്ലില്ലാത്ത, ആ അമ്മൂമ്മയായി , തുറന്ന ആ ചിരിയുമായി  എന്റെ മുന്‍പില്‍.....


ഇന്നലെ അവര്‍ മരിച്ചു....ഇനി ആ ചിരിയില്ലെന്നോ... ഉണ്ട് ..എന്റെ മുന്‍പില്‍ എന്റെ കുട്ടികളുടെ മുന്‍പില്‍...ഞങ്ങളുടെ മുന്‍പില്‍...ഒരു പക്ഷെ ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലും.....