Sunday, December 5, 2010

പേരുകളുടെ വ്യാപാരി


പേരുകളുടെ വ്യാപാരി

സാവിത്രി രാജീവന്‍

പേരുകളുടെ വ്യാപാരീ
ഞാന്‍ ഒരു പുഴയാണെന്നു
നീ പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു .
ഞാന്‍ ഒരു പാറ യാണെന്നും
ഭൂമിയുടെ ഉയിര്‍ നിറഞ്ഞു കനത്ത താണെന്നും
അതില്‍ ഉഴാനും മറിക്കാ നുമുളള  കലപ്പയാണ്
നീയെന്നും പറയുന്നത് ഞാന്‍ നിഷേധിക്കുന്നില്ല  .
'നീയാണ് എന്റെ  ദിശാ സൂചി 'എന്ന് നീ പ്രശംസിക്കുന്നതും
മിന്നലില്‍ പിളര്‍ന്ന ഭൂമിയാണ്‌ ഞാനെന്നു 
ഉടലിന്റെ ആഴത്തിലും ഇരുളിലും
 മുങ്ങി നിവര്‍ന്നു  പരിശീലനം ലഭിച്ച നീന്തല്‍ വിദഗ്ദ്ധനായി
  വശ്യവാക്കുകള്‍ ചൊരിയുന്നതും .

 പേരുകളുടെ വ്യാപാരീ
ഞാന്‍  ഒരു കിണറാ ണെന്നു  പറയാന്‍  നിനക്കു മടിയില്ല
കിളിയെന്നോ  , പൂവെന്നോ പറയാനും നീ മടിക്കാറില്ല 
"എണ്ണിയാല്‍ തീരാത്ത എത്ര പേരുകള്‍ വേണം നിനക്ക്?" 
എന്നു നീ ചോദിക്കുന്നു
നീ വിളിക്കുന്ന പേരുകളൊന്നും
 എന്റെ  പേരുകളേ  അല്ലെന്നു
ഞാന്‍  പറയില്ലെന്ന് നിനക്കറിയാം
നീയറിയാതെ
ഞാന്‍  എന്റെ പേര് മാറ്റു മെന്നോ
 എനിക്കൊരു പേര് കണ്ടെത്തുമെന്നോ നീ വിചാരിക്കുന്നേയില്ല .
നീയാണല്ലോ പേരുകളുടെ വ്യാപാരി .
എന്നാല്‍
പേരുകളുടെ വ്യാപാരീ,
എനിക്കുണ്ട് നീയറിയാത്ത
 നീയിടാത്ത ഒരു പേര്‍
എനിക്ക് വേണ്ടത്,
ഞാന്‍ തിരയുന്നതും .