Sunday, March 21, 2010

സിംഹക്കൂട്ടില്‍

സിംഹക്കൂട്ടില്‍
( എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു മൃഗ ശാലയിലെ സിംഹക്കൂട്ടില്‍ കയറിയ ഭയമറിയാത്ത പ്രിയ കവി മാധവിക്കുട്ടിയുടെ ഓര്‍മ്മക്ക് )

സാവിത്രി രാജീവന്‍

ഇന്ന് പരീക്ഷയാണ്‌ ,
നിരന്നു നിന്ന് ചോദ്യങ്ങള്‍ കണ്ണുരുട്ടുന്ന ദിവസം

ഉത്സാഹം കെട്ട കുട്ടി കൂട്ടുകാരിയോട് പറഞ്ഞു
"ഇന്ന് നമുക്ക് മൃഗശാലയില്‍ പോകാം.."
ചോദ്യപ്പേപ്പര്‍ മനസ്സില്‍ നിന്ന് മായ്ച്ച്
അവര്‍ മൃഗശാലയിലേക്ക് പോയി .
മാന്‍ , മയില്‍ ,മുയല്‍
ഒട്ടകം
കടുവ , കഴുത കാണ്ടാമൃഗം
പുലി

ആരും അവരോടു ചോദ്യങ്ങള്‍ ചോദിച്ചില്ല
ഉറുമ്പ്‌ തീനിയോ വേഴാമ്പലോ പോലും;
അതിനാല്‍
കുട്ടിക്കും കൂട്ടുകാരിക്കും
കെട്ട ഉത്സാഹം തെളിഞ്ഞു കിട്ടി .
ഒടുവിലെത്തി
മൃഗരാജാവിന്റെ സന്നിധിയില്‍ .
ജട വിടര്‍ത്തിയിട്ടു ,
കണ്‍ മിഴിച്ചു
സിംഹത്തിന്റെ വിശ്രമക്കിടപ്പ്.
മുന്നില്‍
തളികയില്‍ ചുവന്ന മാംസ ഭക്ഷണം .
' രാജാവ്
സസ്യ ഭുക്കല്ല ' കുട്ടി പറഞ്ഞു .
' രാജാവിന് നിന്നെ തിന്നാനുള്ള സ്നേഹമുണ്ട് ,
അത് നിന്നെ നോക്കുന്നു;
പൂട്ടാത്ത വാതില്‍
ഞാന്‍ തുറക്കട്ടെ ? കൂട്ടുകാരി ചോദിച്ചു
' കേറാമോ സിംഹക്കൂട്ടില്‍ "?

കുട്ടിക്ക് സമ്മതം

'നിന്നെ തളികയില്‍ വച്ച്
അത് ഭക്ഷിക്കും '

"ഉച്ചഭക്ഷണം കഴിച്ച്
വിശ്രമിക്കുന്ന സിംഹം എന്നെ തിന്നില്ല ' കുട്ടിയുടെ ഉറപ്പ്
വിശക്കാത്ത സിംഹത്തിന്റെ വിശ്രമം മുടക്കി കുട്ടി കൂട്ടിനകത്തേക്ക് കയറി
ഭയം ഭയന്ന് പുറത്തു നിന്നു;
അത് കൂടിന്റെ വാതില്‍ തഴുതിട്ടു.

ചീകാത്ത ജടയുമായി സിംഹം
പതുക്കെ പ്പതുക്കെ
ധ്യാനത്തില്‍ നിന്നുണര്‍ന്ന മുനിയെന്നതു പോലെ
കുട്ടിക്കരികിലെത്തി നിന്നു
ചാഞ്ഞു വീണ കുട്ടിയെ
പതുപതുത്ത കൈകളാല്‍ തൊട്ടു
മുതുകില്‍ , കവിളില്‍ ,മൂക്കില്‍
പിന്നെ ഉടലാകെ
നാവുകൊണ്ടുഴിഞ്ഞു
ഒടുവില്‍
ചെവിയില്‍ മൂക്ക് കൊണ്ട് ദീര്‍ഘ ദീര്‍ഘം സ്പര്‍ശിച്ച്
മുടങ്ങിയ ധ്യാനം തുടരാനെന്ന പോലെ
അത് തളികക്ക് മുന്‍പിലേക്ക് തിരിച്ചു പോയി.

സിംഹക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി
സ്കൂളിലേക്ക് നടന്നു.
വിറയ്ക്കുന്ന കൂട്ടുകാരി ചോദിച്ചു ' സിംഹം
നിന്റെ ചെവിയില്‍ എന്താണ് മന്ത്രിച്ചത് ? "

" ഭയമില്ലാത്ത നീ എന്റെ ഇരയല്ല ' എന്നാണ് സിംഹം പറഞ്ഞത്
പേടിയില്ലാത്ത കുട്ടിയെ അതിനു ഇഷ്ടമാണ് എന്നും "
കുട്ടി പുഞ്ചിരിച്ചു .
കുട്ടിക്ക് മുന്‍പില്‍ വരാനുള്ള ചോദ്യങ്ങളും
അവക്കുള്ള ഉത്തരങ്ങളും ഒന്നൊന്നായി
വിടര്‍ന്നു വന്നു
സിംഹത്തിന്റെ ജടയെന്ന പോലെ .


(കുട്ടികളുടെ മാസികയായ  'തളിരില്‍ '2009 സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് )





Wednesday, March 3, 2010

നാം ആഗ്രഹിക്കുന്ന ജീവിതം

മലയാളികള്‍ ഇതിനേക്കാള്‍ നല്ല നേതാക്കളെയും ഭരണവും  അര്‍ഹിക്കുന്നുണ്ട് എന്നു  മലയാളിയല്ലാത്ത  ഒരെഴുത്തുകാരന്‍ പറഞ്ഞതായി വായിച്ചു .അദ്ദേഹം ഉദ്ദേശിച്ചത് ഇപ്പോഴത്തെ ഭരണക്കാരെ മാത്രമോ അതിലെ നേതാക്കളെ മാത്രമോ ആണോ അല്ലയോ എന്നറിയില്ലെങ്കിലും ,ഇത് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ഒരു വ്യത്യാസം ഇല്ല . ഏതു കക്ഷിയിലെ നേതാവും ഒരു പോലെ തന്നെ എന്നു നമുക്കറിയാം . അധികാരത്തിനു ഒരു മുഖമേ ഉള്ളു . ആരാണോ ഭരിക്കപ്പെടുന്നത് അവരെ പീഡിപ്പിച്ചും അനു നയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്ക് നിര്‍ത്തുക അവരെ ഉപയോഗപ്പെടുത്തുക. വോട്ടു ചെയ്യാന്‍ അവര്‍ വേണം ,ഭരണത്തില്‍ വരാന്‍ ,അധികാരികള്‍ ആയി വാഴാന്‍ അവര്‍ വേണം എന്നുള്ള കാര്യം  പോലും അധികാരം കയ്യില്‍ കിട്ടിയാല്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരും  മറക്കും .അതാണല്ലോ കണ്ടു വരുന്നത്.
അല്ലെങ്കില്‍ ഏതു രാജ്യത്തെ സാധാരണക്കാരാണ് ഇപ്പോഴുള്ള അവരുടെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം അര്‍ഹിക്കാത്തത്‌ ? സുഡാന്‍ ലെയോ  ,അഫ്ഘാനിസ്താനിലെയോ ഇറാക്കി ലെയോ പാക്കിസ്ഥാനിലെയോ ജനങ്ങള്‍  ആഗ്രഹിക്കുന്ന ജീവിത മാണോ അവര്‍ക്ക് കിട്ടുന്നത് ?

ഇങ്ങനെ പരത്തി പറയേണ്ട കാര്യമില്ല . ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീ  ച്ഛര്‍ദി യും ക്ഷീണവും  കൊണ്ട് മരിച്ചു പോയി . ആരുമില്ലാത്ത അറുപതു വയസ്സായ അവരുടെ മൃത ദേഹം മറവു ചെയ്യാന്‍ കുത്തിമറച്ച ആ നിലം പതിക്കാ റായ നാലുകാല്‍ ഓല പുരയിലെ അടുക്കള കുഴിക്കേണ്ടി വന്നു . ആ സ്ത്രീ മരണ ശേഷം പോലും ഒരു മനുഷ്യ പരിഗണന അര്‍ഹിക്കുന്നില്ലെന്നോ ?  കയ്യേറ്റക്കാര്‍ ഏക്കര്‍  കണക്കിന് കുന്നും മലയും സ്വന്തമാക്കി വച്ചും കച്ചവടം നടത്തി യും വീണ്ടും വീണ്ടും  പണവും പദവിയും അധികാരവും മേല്‍ക്കു മേല്‍ വര്‍ധിപ്പിച്ചു കൊണ്ട് , ഇത്തരം ഭൂരിഭാഗം വരുന്ന മനുഷ്യ ജീവിതങ്ങളെ അവര്‍ക്ക് കൂടി അവകാശപ്പെട്ട ഈ ഭൂമിയില്‍ നിന്നു  ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ച .

 ഇത്തരം കാഴചകള്‍ ലോകത്ത് നടക്കുന്നത് കാണാന്‍ , കണ്ണ് വെറുതെ ഒന്നു തുറക്കുകയെ വേണ്ടു .. കൃഷ്ണന്റെ വായില്‍ കാണുന്ന വിവിധ  ദൃശ്യങ്ങള്‍ പോലെ ആ  കാഴ്ചകള്‍  നമ്മുടെ മുന്‍പില്‍ തെളിയാന്‍ . പക്ഷെ  അടുക്കള കുഴിയില്‍ മറവു ചെയ്യപ്പെട്ട ആ പാവം സ്ത്രീയെ പോലെതന്നെ  ഒരു വിധത്തില്‍ നിസ്സഹായരായ നിങ്ങളും ഞാനും ..നമ്മളും ഈ കാഴ്ചയും ഇത്തരം നീതി കേടിന്റെ  കാഠിന്യവും  ഇഷ്ട പ്പെടുന്നില്ലെന്നത്  സത്യം . അങ്ങനെ ഉള്ളു പൊട്ടുന്ന ആളുകളാണ് നമ്മള്‍ എങ്കില്‍  എങ്ങനെ ഈ ജീവിതം മധുരമായി തോന്നും ..തോന്നുന്നില്ലെങ്കില്‍ അപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാ ണ് നമുക്ക് ലഭിക്കുന്നത്  എന്നു നമുക്കെങ്ങനെ വിശ്വസിക്കാന്‍ ആകും ?
അത് കൊണ്ടാണ് നമ്മുടെ ചെറു സന്തോഷങ്ങളില്‍ പോലും നിസ്സഹായതയുടെ ഒരു നിലവിളി യൊച്ച കലരുന്നത്എന്നു ഞാന്‍ വിചാരിക്കുന്നു .