Friday, September 30, 2011

വെറുതെ

ബുദ്ധിമാന്മാരുടെ /ബുദ്ധിമതികളുടെ ഒരു നാടാണ് കേരളം . ആരും സമ്മതിക്കും. എല്ലാവരും ആരോഗ്യ പരിപാലനത്തെ കുറിച്ചും  , മരുന്ന് മാഫിയയെ കുറിച്ചും , റോഡ്‌ അപകടങ്ങളെ ക്കുറിച്ചും മിനിമം ഗ്യാരണ്ടി പോലുമില്ലാത്ത  മോശം റോഡുകള്‍ തല്ലി ക്കൂട്ടുന്നതിലേക്ക്  നയിക്കുന്ന കോണ്ട്രാക്ടര്‍ + എഞ്ചിനീയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അവിഹിത കൂട്ട് കെട്ടിനെ കുറിച്ചും എത്ര വേണമെങ്കിലും സംസാരിക്കും. നാട്ടില്‍ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളെ യും നാം അപലപിക്കുകയും അതില്‍ സങ്കടപ്പെടുകയും ചെയ്യും. 
     ഇങ്ങനെ എല്ലാവരും  സൂര്യന് താഴെയുള്ള എല്ലാത്തിനെ കുറിച്ചും സ്വന്തമായ അഭിപ്രായങ്ങള്‍ സൂക്ഷിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണ് ശരിയെന്നു കരുതുകയും ചെയ്യുന്ന ജന ക്കൂട്ടമാണ് കേരളീയര്‍. അവര്‍ തന്റെ അഭിപ്രായങ്ങളോട് യോജിക്കാത്തവരെ മൊത്തം വിഡ്ഢികളാക്കി കണക്കാക്കുകയും ചെയ്യും. തന്നെക്കാള്‍ കേമന്‍ ഇനി ജനിക്കാനിരിക്കുന്ന തേ  ഉള്ളുവെന്ന് ഓരോരുത്തനും കരുതുമ്പോള്‍ /തോന്നുമ്പോള്‍ അവര്‍ എന്ത് ചെയ്യും ? ഒന്നും ചെയ്യില്ല.  ഇങ്ങനെ  നിരന്തരം ചിലച്ചു കൊണ്ടിരിക്കും, എന്നെപ്പോലെ ത്തന്നെ.

    അതിനിടെ നമ്മുടെ ഇടയിലെ അതി ബുദ്ധിമാന്മാരായ ഗുണ്ടകള്‍ നിങ്ങളുടെ വീട് കയറി ഇല്ലാത്ത ആഭരണങ്ങളും  കാശും തിരഞ്ഞു ഒന്നുമില്ലെന്ന് കണ്ടു കോപിച്ചു റേഷന്‍ വാങ്ങാന്‍ മുപ്പതു രൂപയും സംഭാവന ചെയ്തു നിങ്ങളുടെ മുറ്റത്ത് മലവിസര്‍ജ്ജനം നടത്തി തിരിച്ചു പോകും.  
    മലദ്വാരത്തില്‍ പാര കയറ്റി ആരാണ് മലയാളികളെ ഇങ്ങനെ ജീവശ്ശവങ്ങള്‍ ആക്കുന്നത് ?

Thursday, September 29, 2011

ജി.കുമാരപിള്ളയുടെ ഒരു കവിത

ജി.കുമാരപിള്ളയുടെ  ഒരു കവിത , ഇന്ന് വീണ്ടും വായിച്ചപ്പോള്‍...എന്ത് ചെയ്യാന്‍? ഇഷ്ടം പഴയത് പോലെ തന്നെ നില നില്‍ക്കുന്നു എന്ന് കണ്ടു. ആ കവിത പകര്‍ത്തി വക്കുന്നു താഴെ. 

എത്ര യാതൃശ്ചികം

ജി . കുമാര പിള്ള

എത്ര യാതൃശ്ചികം!
 വാരത്തിനന്ത്യമാ; യോടിക്കിതക്കുന്നി -
താലപ്പുഴക്കുള്ള വണ്ടിയും തേടി ഞാന്‍
 കണ്ണിന്റെ മുമ്പിലിന്നൊന്നു    താന്‍ ; ദൂരത്ത്‌
പെണ്ണെന്നു പേര് ഉള്ളരോമല്‍     പരിഭ്രമം !

മാധവ രാവുവോന്നൂറി   ചിരിച്ചുവോ 
 മൂകമായ്  തെല്ലൊന്നു  ചോദിച്ചുവോ  സ്വയം 
പുഞ്ചിരി  കൊള്ളാ തിരിക്കുന്നതെമ്മട്ടു   
പഞ്ചാലോഹോത്ഭാവന്‍  നിത്യന്‍  നിരാമയന്‍
മൂവാണ്ടിനപ്പുറം  -വിശ്വസിക്കാവതോ

 'മൂവാണ്ടിന പ്പുറ   ത്താരായിരുന്നു  ഞാന്‍ 
പോകുന്നിടത്തെക്ക്  പോകുവോനെത്തുന്ന
നേരത്ത്തിലെത്തി ടത്തെത്തിയാലെത്തുവോന്‍

 ഒറ്റക്കൊരിന്ദ്രനായ്  ചന്ദ്രനായ്  രാജിച്ചോ -
രുജ്വല ഹങ്കാര ഗംഭീര  പൂരുഷന്‍ .
മൂവാണ്ടിനപ്പുറം -കാലം പറക്കുന്നു
'മൂവാണ്ടിന പ്പുറ   ത്താരായിരുന്നു നീ  ?
 ലോകാന്തരങ്ങള്‍ തന്‍ സൌരയൂഥങ്ങളില്‍
ഏകാന്ത ദീര്‍ഘമാം നിദ്രാ  പഥങ്ങളില്‍
ഞാനാമനന്തതക്ക പ്പുറത്തേതൊരു
താരാ ഗണത്തില്‍ കുടുങ്ങി ക്കിടന്നു നീ ?

കല്ലുപ്പിലുപ്പിന്‍ രസം പോലെ പച്ചില -
ച്ച്ചില്ലയില്‍ പച്ചപോലാട്ടി ന്നോഴുക്കുപോള്‍ ഗാഡ മാ-
യാത്ര മേള ന്യോന്യ ലീനര്‍ നാമെങ്കിലും
അത്ഭുതം തോന്നും കടങ്കഥ ക്കൊപ്പമാ -
എത്ര യാതൃശ്ചികം  നമ്മള്‍ തന്‍ സൌഹൃദം !

എത്ര യാതൃശ്ചികം !
കോടാനു കൊടിയിളിങ്ങി പ്പെരിങ്ങര
ഗോപാല പിള്ള തന്‍  ബീജമായ് വന്നതും
പാരില്‍ പരപ്പില്‍ തെരഞ്ഞി പ്പഴെടത്ത്
പാര്‍വതിയമ്മ തന്‍  ഗര്‍ഭത്തില്‍ വീണതും
പൊന്നോണ നാളിലെ പൂരാട സന്ധ്യയില്‍
 തൊണ്ണൂറ്റി  യൊമ്പ തില്‍ കണ്‍ തുറന്നെന്നതും

കുഞ്ഞായിരുന്ന നാള്‍ പുണ്യം പിറന്നൊരു
പൊന്നായി പൊന്നിലെ പൂവായിരുന്ന നാള്‍
കുറ്റിരുള്‍ പൊത്തി പൊതിഞ്ഞൊരു ഭദ്രമാം
കെട്ടിനകത്തെ  ത്തളത്തിലെ മെത്തയില്‍
ഒന്നിച്ച് ഉറങ്ങുന്ന എന്നെ    തോടാതെയെ
ന്നമ്മയെ കാണാതെ വേന്ദ്രന്‍ ഭയാനകാന്‍
കേട്ടിപ്പിടിച്ചെന്നെ  മാറോട്  ചേര്‍ക്കു മെന്‍
മുത്തശ്ശിയെ ത്തന്നെ കൊത്തിതുലച്ചതും
കുഞ്ഞുപോയ് കുട്ടനായ്  കുട്ടന്‍ കുമാരനായ്
 പിന്നെ കുമാര പിള്ളാഖ്യ നായ്  തീര്‍ന്നതും
ആലപ്പുഴക്കുള്ള വണ്ടികള്‍ ക്കുള്ളിലായ്
കാലത്തിനര്‍ദ്ധം   കഴിക്കുവോനായതും
എത്ര   യാതൃശ്ചികം   ജന്മവും സ്വത്വവും
സ്വത്വ ഭേദങ്ങളും കര്‍മ്മ ബന്ധങ്ങളും !

ഓര്‍ക്കതടിക്കുന്ന കാറ്റില്‍ പറന്നെത്തി -
യോര്‍ക്കാതെ എങ്ങോ  പതിക്കുന്ന വിത്തുപോള്‍
ആട്ടിന്‍ കിടാങ്ങ ളായ് ,യാനയായ് , പൂക്കളായ്
മാത്രക്ക് മാറുന്ന മേഘ രൂപങ്ങള്‍ പോല്‍
പെട്ടെന്നുരുള്‍ പൊട്ടി വെള്ളപ്പെരുംപാച്ചി -
ലെത്തിക്കുലുക്കി കലക്കുന്ന കോട്ട പോല്‍
എത്ര  യാതൃശ്ചികം  ജന്മവും സ്വത്വവും
സ്വത്വ ഭേദങ്ങളും ജന്മവും മൃത്യുവും!

18-12-1972


ജി . കുമാരപിള്ളയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നാണിത് . ജീവിതത്തിന്റെ ആകസ്മിതകളെ ഇങ്ങനെ നോക്കികാണുന്ന ഈ കവിത !

Wednesday, September 28, 2011

കുട്ടികളുടെ കാലന്മാര്‍!

     ഉത്തരവാദിത്യമില്ലാത്ത ഒരു ജനക്കൂട്ടമായി മാറി മലയാളികള്‍ എന്ന്  പറഞ്ഞാല്‍ ആക്ഷേപമാവുമോ?  ബൈക്കുകളും കമ്പ്യൂട്ടറും സ്കൂള്‍ ബസ്സുകളും ആണോ കേരളത്തിലെ കുട്ടികളുടെ കാലന്മാര്‍ എന്ന്  ചോദിച്ചാലോ  ? കേട്ടറിവുകള്‍ വച്ചു, കണ്ടറിവുകള്‍ വച്ച്  നോക്കുമ്പോള്‍ അങ്ങനെ വിശ്വസിക്കാനാണ് തോന്നുക .
  നമ്മുടെ മുതിര്‍ന്ന കുട്ടികളുടെ ജീവിതം നോക്കുക. കമ്പ്യൂട്ടറിന്   മുന്നില്‍ പതിനെട്ടു മണിക്കൂറും ജോലിചെയ്യ്തു ബൈക്കില്‍ കേറി വീടെത്തി തിന്നും തിന്നാതെയും  ഉറങ്ങി  എന്ന് കാണിച്ചും അവര്‍ ജീവിത ചക്രം ചലിപ്പിക്കുന്നു. ഇരു പതിനും മുപ്പഞ്ചിനും ഇടക്കുള്ള യുവാക്കള്‍. അവര്‍ക്ക്  വ്യായമാവുമില്ല വിശ്രമവും ഇല്ല. ഉള്ളത് മേല്‍പ്പറഞ്ഞ വിധമുള്ള  അധ്വാനത്തിന് ധാരാളം കൂലി കൊടുക്കുന്നു/കിട്ടുന്നു  എന്ന വ്യാജ വിശ്വാസവും ഏറിവരുന്ന വണ്ണവും രോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും മാത്രം. (ലോക മുതലാളിമാര്‍ നടത്തുന്ന ബര്‍ഗര്‍ ചായക്കടകള്‍ കൂടി ഇവിടെ സജീവമായാല്‍ കുറെ കൂടി നന്നാവും അന്തരീക്ഷം!!!!) അവരുടെ ചെറുപ്പം ഊറ്റി ക്കുടിച്ചു മള്‍ടി നാഷണല്‍ കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോഴേക്കും  ഇവര്‍ ഏട്ടിലെ പശു പോലെ പുല്ലു  തിന്നാന്‍ പോലും കഴിവില്ലാത്ത വെറും ശരീരങ്ങള്‍ മാത്രമാകും.( സത്യത്തില്‍ ഇക്കാലത്തെ ഏററവും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗം ഈ അസംഘടിത  ഐ.ടി പ്രൊഫഷണലുകള്‍ ആണെന്ന് ഞാന്‍ കരുതുന്നു. )
      ബോംബു സ്ഫോടനങ്ങളിലും , യുദ്ധങ്ങളിലും, ഭൂകമ്പങ്ങളിലും മരിക്കുന്നതിനേക്കാള്‍ ആളുകള്‍ കേരളത്തില്‍ ആരോ ദിവസവും റോഡുകളില്‍ മരിച്ചു വീഴുന്നു. ഉത്തരവാദിത്വ മില്ലാത്ത സ്കൂള്‍ അധികൃതര്‍, ഡ്രൈവര്‍മാര്‍ , വിവിധയിനം ഉദ്യോഗസ്ഥര്‍, എല്ലാവരും ചേര്‍ന്നു എങ്ങനെ സാധാരണ ജീവിതം അസാധ്യമാക്കിക്കൊണ്ടിരിക്കുന്നു എന്ന് നമ്മള്‍ ഇന്നലെയും അനുഭവിച്ചറിഞ്ഞു. നിസ്സംഗതയാണ് ഏറ്റവും  വലിയ പാപമെങ്കില്‍ നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാരുകളെക്കാള്‍  പാപികള്‍ വേറെയില്ല. അവരെ തോളിലേറ്റുന്ന നമ്മളെക്കാള്‍ നിസ്സഹായരും.  


Tuesday, September 27, 2011

ജീവിതത്തില്‍ ഒരു നിമിഷം 2

.................ഇതിനകം അയാള്‍  പൊന്മാനു  മായി കൂട്ട് ചേര്‍ന്ന് കഴിഞ്ഞിരുന്നു  അതല്ലെങ്കില്‍ അയാള്‍ക്ക്‌ അങ്ങനെ നീരൊഴുക്കി ലേക്ക്  കൂപ്പു കുത്താന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. അയാള്‍ ഒരു അതി സാധാരണക്കാരനായിരുന്നല്ലോ. 
   നിത്യവും അയാള്‍ പുഴയിലേക്ക് കാല്‍ നീട്ടിയിരിക്കുന്ന ആ പാറയില്‍ ഇരുന്നും  കിടന്നും പാഴാക്കി ക്കളയുന്ന സമയത്തെ കുറിച്ച് പരാതി പറയുന്ന ഭാര്യയെ അന്ന് അയാള്‍ നിര്‍ന്നിമേഷം നോക്കിയതെന്തുകൊണ്ടാകാം ? 'എന്റെ ചൂണ്ടയില്‍ മത്സ്യങ്ങളൊന്നും    കൊത്താത്തത് എന്ത് കൊണ്ടാണെന്ന് നിനക്കറിയാമോ' എന്നയാള്‍ അവളോട്‌ ചോദിച്ചതും ?'നിങ്ങള്‍ക്കു ചൂണ്ടയിടാനും അവയെ വലക്കുള്ളില്‍ കുടുക്കാനും അറിയാത്തത് കൊണ്ട് എന്ന് അവള്‍ പറഞ്ഞതിനോട് ,ഒരു മത്സ്യത്തെ മറ്റൊന്ന് എങ്ങനെ...ഞാന്‍ ഒരു തിമിംഗല  മായിരുന്നെങ്കില്‍ ഒരു പക്ഷെ  .' എന്ന് പാതി വഴിയില്‍ മുറിച്ച  വാചകവും....
      അയാള്‍ കരയില്‍ അകപ്പെട്ടു പോയ ഒരു മത്സ്യ മാണെന്ന്  അയാളെ ബോധ്യപ്പെടുത്തിയത് ആരായിരിക്കും?അതേ ബോധ്യത്തിലാണോ  അയാള്‍ മുളം ചില്ലയില്‍ അയാളുടെ തലയ്ക്കു മീതെ ഇരുന്നു ഇടയ്ക്കിടെ കുലുങ്ങുന്ന ആ നീല നിറക്കാരന്‍ പൊന്മാനോട് സ്വകാര്യങ്ങള്‍ പങ്കു വച്ചത്. ഒരു പൊന്മാനല്ലാതെ ഒരു മത്സ്യത്തെ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആത്മഗതം ചെയ്തത് ?..........


Saturday, September 24, 2011

.ജീവിതത്തില്‍ ഒരു നിമിഷം -1

പുഴ അയാളെ നോക്കി ആ നേരം മന്ദഹസിച്ചു. അയാള്‍ പുഴയിലേക്ക് ഉന്തി നിന്ന കല്ലില്‍ വെറുതെ യിരുന്നു. ഇരു വശങ്ങളിലും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മുളകള്‍ ക്കുള്ളില്‍ തിങ്ങി ഞെരിഞ്ഞു ഞെരിഞ്ഞു ഒരു കാറ്റ്  പുറത്തേക്ക് വന്നു  നിറമില്ലാത്ത പുഴക്കാറ്റുമായി കൂടിക്കലര്‍ന്നു.   നിറഞ്ഞ സന്ധ്യയിലെ ചുവന്ന  വെളിച്ചത്തില്‍ മുളകള്‍ അയാള്‍ക്ക്‌ നേരെ വെറുതെ തലയാട്ടി ക്കൊണ്ടിരുന്നു. അയാള്‍ അതെല്ലാം കാണുന്നുണ്ടായിരുന്നോ ? കാക്കകളും മൈനയും അണ്ണാനും കാറ്റിലുലയുന്ന മുളകളോട്  കളിപറഞ്ഞു കൊണ്ടിരിക്കുന്നത്   അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നോ ?സംശയമാണ്. പുഴ നീരിന്റെ സാന്നിധ്യമല്ലാതെ ഒന്നും അയാള്‍ അറിയുന്നുണ്ടായിരുന്നില്ലേ ആനിമിഷം.?  അടുത്ത നിമിഷം പുഴയോട് ചേര്‍ന്നു കടലിലേക്ക്‌ പോകാന്‍ ആവേഗം പൂണ്ടു നിലക്കുന്ന ഒരാത്മാവിനെ അയാള്‍ പിടിച്ച്‌ നിര്‍ത്തിയിരിക്കുകയായിരുന്നു. അതിന്റെ പിടച്ചിലും  കുതറലും കാറ്റിനോടോ  കാക്കയോടോ  മൈനയോടോ അയാള്‍ക്ക്‌  പറയാന്‍ ആവുമായിരുന്നില്ല.........

Thursday, September 22, 2011

നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും മറ്റൊരാള്‍ സദാ നോക്കി ക്കൊണ്ടിരിക്കുന്നു, മോണിട്ടര്‍  ചെയ്യുന്നു എന്ന് കരുതുക. ആ ചിന്ത തന്നെ ഒരാളെ ഭ്രാന്തന്‍/ഭ്രാന്തി ആക്കും.  അതിലൂടെ കടന്നു പോകുന്നവരും ഒരു പക്ഷെ അങ്ങനെ മോണിട്ടര്‍ ചെയ്യുക എന്ന ജോലി ചെയ്യാന്‍  നിര്‍ബന്ധിതരാകു ന്ന ചാര ഉദ്യോഗസ്ഥര്‍ക്കും ചിലപ്പോള്‍ ഭ്രാന്തു വന്നേക്കാം. ഇങ്ങനെ ഭരണ കൂടത്തിന്റെ നിരീക്ഷണ വലയത്തില്‍ അകപ്പെടുത്തി വിചാരണ ക്കും  തടവിനും വിധേയമാക്കുന്നത് ഭരിക്കുന്ന മന്ത്രിയുടെയോ മേലുദ്യോഗസ്ഥന്റെയോ തികച്ചും വ്യക്തി പരമായ ഹീന നേട്ടത്തിനു വേണ്ടിയാണെങ്കില്‍ സെന്‍സിറ്റീവ് ആയ ഒരു ചാരന് പോലും ചിലപ്പോള്‍ താന്‍ ചെയ്യുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തിയുടെ ആഴം തിരിച്ചറിഞ്ഞു അതില്‍ നിന്ന് വിട്ടുമാറാന്‍ ആഗ്രഹം തോന്നാം.



 Florian Henckel Von Donnersmarck സംവിധാനം ചെയ്ത The Lives Of Others എന്ന ജര്‍മന്‍ സിനിമ സ്റ്റേറ്റ് സര്‍ വൈലന്സിന്റെ തീക്ഷ്ണ ത ആഴത്തില്‍ ചിത്രീ കരിക്കുന്നു. രാഷ്ട്രീയ സിനിമ യുടെ ശക്തി !അതെ സമയം  ഒട്ടും വാചാലതയോ അമിതാവേശാമോ കാണിക്കാത്ത പ്രതിപാദനം.  നല്ല സിനിമ കണ്ടതിന്റെ സന്തോഷത്തില്‍ ഒരു ദിവസം.

Tuesday, September 20, 2011

കച്ചവട കാലം

ഒരു വയസ്സില്‍ തന്നെ  ദു:ഖ ഗാനങ്ങള്‍ ടി വിയിലും റേഡിയോ വിലും കേട്ടാല്‍ സങ്കടപ്പെട്ടു കരയുന്ന ഒരു കുഞ്ഞു എന്റെ  അയല്‍വാസിയായി ഉണ്ടായിരുന്നു. അവള്‍ക്ക് ഭാഷ യില്‍ പ്രാവീണ്യം വന്നു തുടങ്ങിയപ്പോള്‍ തന്നെ വേണ്ട, ആ പാട്ട് വേണ്ട' എന്ന് പറയാന്‍ ആണ് പഠിച്ചത് . കരഞ്ഞു നിലവിളിച്ചു കൊണ്ടുള്ള സെന്റിമെന്റല്‍ വഴു വഴുക്ക് പാട്ടുകളില്‍  തെന്നി വീഴാതെ അവള്‍ ഇപ്പോള്‍ ഒരു നാല് വയസ്സ് കാരിയായി. ഈയിടെ ഞാന്‍ ഒരു യാത്രയില്‍ അവളെ കണ്ടു .എവിടെ നിന്നോ കേട്ട് ഹൃദിസ്ഥ മാക്കിയ ഒരു കീര്‍ത്തനം അക്ഷര സ്ഫുട തയോടെ എന്നെ ചൊല്ലി കേള്‍പ്പിച്ചു അവള്‍. എപ്പോഴും ചിരിമാത്രമുള്ള കുഞ്ഞു മുഖം നിറങ്ങള്‍ കണ്ടാല്‍ സംഗീതം കേട്ടാല്‍ ജ്വലിക്കും. എത്രനേരം വേണമെങ്കിലും ഉണര്‍വിന്റെ  താളങ്ങള്‍ നിറഞ്ഞ പാട്ടുകള്‍ കേട്ട് അനങ്ങാതിരിക്കും. ചിലപ്പോള്‍ മൈക്കല്‍  ജാക്ക്സണ്‍ ആരാധകനായ അവളുടെ സമ പ്രായക്കാരന്‍ ആഗ്നയ് 'ഡയ്ഞ്ചറസ്..' എന്ന് പാടി വട്ടം കറങ്ങുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പിന്നെ പ്ലയിറ്റില്‍  കയറിനിന്നു കുച്ചുപുടി കളിക്കും. സ്കൂളില്‍ അവളുടെ ചേച്ചി കാണിക്കുന്നത് സ്കൂള്‍ കലാപരിപാടിക്ക്‌   അവള്‍ കണ്ടിട്ടുണ്ട്. ഈ തരം കഴിവുകളും ഭാവുകത്വവും , ഭാവനയും ഉള്ള കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ടാവാം. ശരി തന്നെ . ഇപ്പോള്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ അതൊക്കെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 
   പക്ഷെ അവരുടെ ആ പ്രോത്സാഹനം കുട്ടികളെ സ്റാര്‍ സിങ്ങറില്‍ പാടി പ്രശസ്തിയും പണവും ഉണ്ടാക്കാന്‍ പറ്റുന്നവര്‍ ആക്കണം എന്നതിലോ , ചിത്രം വരയ്ക്കുന്ന കുട്ടികള്‍ ആ രേഖകള്‍  കൊണ്ട്  ഏതു  വഴിയില്‍ പോയാല്‍ കാശ് സമ്പാദിക്കുന്നവര്‍   ആയി മാറും എന്നതിലുമാണ്  അവരുടെ ഊന്നല്‍. അത് കൊണ്ടുള്ള അന്തിമ ഫലം കുട്ടികള്‍ കലയെ കച്ചവടം ചെയ്തു എങ്ങനെ ജീവിത വിജയം നേടാം എന്ന വഴിയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്നാണു. കച്ചവട ചരക്കായി  മാറുന്ന കല യില്‍ പിന്നെ മുന്നോട്ടു  പോക്കില്ല. അത് മനുഷ്യമനസ്സ് മായി  പ്രതി പ്രവര്‍ത്തിച്ചു അവനെ അനുഭൂതി കളുടെ തിരകളില്‍ ഏറ്റി കൊണ്ട് പോവുകയുമില്ല. സേവനം വ്യവസായമായി മാറിയ കാലത്ത് കല കച്ചവട സാമഗ്രിയാകാതെ എങ്ങനെ! അത് കച്ചവട സാമഗ്രിമാത്രമായി മാറാതിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.

Monday, September 19, 2011

ടി വി കൊണ്ടുള്ള പ്രയോജനം !

എന്റെ അഭിരുചികള്‍ ആണ് ലോകോത്തരം എന്ന് ഞാന്‍ പറയുകയില്ല. പക്ഷെ ടി.വിയിലും പ്രിന്റ്‌ മീഡിയകളിലും പ്രത്യക്ഷപ്പെടുന്ന എഴുത്തുകളും ചര്‍ച്ചകളും  കണ്ടും വായിച്ചും കഴിയുകയാണെങ്കില്‍ ഒരാളുടെ സര്‍ഗാത്മകതയും ഭാവുകത്വവും ചീഞ്ഞളിയാന്‍ അധികം താമസം വേണ്ട എന്ന് പറയാന്‍ മാത്രം ഉള്ള സെന്‍സ് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു ണ്ട്  . മലയാളം ചാനലുകള്‍ മാത്രം ആണ് കാണുന്നതെങ്കില്‍ പിന്നെ പറയേണ്ട കാര്യമില്ല. പ്രേതം ,പിശാചു, ഭക്തി, ഇക്കിളി റിപ്പോര്‍ട്ടുകള്‍ , എസ എം എസ രാഷ്ട്രീയം, 'ബലാത്സംഗ ' ചര്‍ച്ച . കൃത്രിമ കഥാ സന്ദര്‍ഭങ്ങള്‍  മാത്രം ഒരുക്കി നീങ്ങുന്ന നന്മ വേഴ്സസ്  തിന്മ സീരിയലുകള്‍, ചര്‍വിത ചര്‍വണ സിനിമകള്‍, കൃത്രിമ ശബ്ദത്തില്‍ ഒരേ വിധം അവതരിക്കപ്പെടുന്ന കവിതാലാപനങ്ങള്‍, മിനുങ്ങുന്ന തുണികളുടെ ഇളക്കങ്ങള്‍, തമാശ എന്ന പേരില്‍ കാണിക്കുന്ന അലമ്പുകള്‍  ...എത്ര കാലം ഒരാള്‍ ഇത് കണ്ടു 'രസിക്കും '. 

അരുന്ധതി റോയിയുടെ ലേഖനത്തില്‍ ആണെന്ന് തോന്നുന്നു, ഇങ്ങനെ സൂചിപ്പിച്ചത്; ആദിവാസികളെ നിഷ്ക്രിയരും അവരുടെ അവകാശങ്ങളെ പറ്റി ബോധം ഇല്ലാത്തവരുമായി നില നിര്‍ത്താന്‍ ,അവരുടെ കുടുംബങ്ങള്‍ക്ക് ഓരോ ടി വി വാങ്ങി കൊടുത്താല്‍ മതി എന്നും അതോടെ വേറെ ആക്ഷന്‍സ് ന്റെ ആവശ്യം വരില്ലെന്നും , തീവ്രവാദികളെ പിടിക്കുന്ന സ്കോഡിലെ ഒരു പോലീസ് കാരന്‍ ഗൌരവമായി തന്നെ പറഞ്ഞു എന്ന്. 

രാജ്യത്തുടനീളം ഉള്ള ആളുകള്‍ ഇങ്ങനെ ബോധശൂന്യര്‍ ആയിക്കഴിഞ്ഞു എന്ന് ചുരുക്കം!


Saturday, September 17, 2011

വാക്കുകള്‍ മുടന്തുന്നു

  പെട്രോളിന് വില കൂടി. സമരം ചെയ്തു അത് കുറയ്ക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടാവുമോ? ചെറിയ ഈ പ്രക്ഷോപം കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ? ആളുകളെ നട്ടം തിരിക്കുന്ന വിലക്കയറ്റം സാധാരണക്കാരെയും ഇടത്തരക്കാരെയും വീണ്ടും വീണ്ടും അസംതൃപ്തിയിലേക്കും കര്‍ഷകരെ ആത്മഹത്യയിലേക്കും തള്ളി വിട്ടു കൊണ്ടിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
  ഭരിക്കുന്ന കക്ഷികള്‍ സ്വന്തം നിലനില്‍പ്പ്‌ പോലും മറന്നു പെട്രോള്‍ കമ്പനികളെ സഹായിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. സാധാരണ ജനങ്ങളെ ,അവരുടെ  അശാന്ത ജീവിതങ്ങളെ 'ജനസേവകര്‍ ' ക്ക് കാണാന്‍ ആവുന്നില്ല. അവര്‍ ഉള്ളില്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുക യാണെന്നും! വരൂ! കാണൂ.. ഈ തെരുവിലെ രക്തം '....എന്ന കവി വാക്യങ്ങള്‍ കൊണ്ട് നേര്‍ പ്രയോജനം ഉണ്ടാവില്ലെങ്കിലും ഓരോ നിസ്സഹായ ജീവിതവും അവരെ മേല്‍ ചവിട്ടുന്നവരോട് അതാണ്‌ ആവശ്യപ്പെടുന്നത് എന്ന് നാം അറിയുന്നു.തങ്ങളുടെ ചോര പൊടിയുന്ന ജീവിതത്തിലേക്ക് നോക്കാന്‍ .

വാക്കുകള്‍ മുടന്തുന്നു...എങ്ങനെ തുടരാന്‍ ..

Friday, September 16, 2011

ആഗ്നയിന്റെ ഓണം

ആഗ്നയ് ഓണം ആഘോഷിച്ചു തിരിച്ചു പോയി. ഓണ ദിവസത്തിനു മുന്‍പ് തന്നെ.

അല്ലെങ്കിലും കൊയ്തും മെതിയും നെല്ലും കണ്ണാന്തളി പ്പൂക്കളും   തുമ്പയും  തൃക്കാക്കരയപ്പനും മുറ്റത്ത് നിരന്നിരുന്ന ആ പഴയ ഓണം ആഗ്നയ് മാത്രമല്ല എന്റെ കുട്ടികളും കണ്ടിട്ടില്ല. ഓണം മാര്‍ക്കറ്റിലും പാക്കറ്റിലും പാകേജുകളായി ടി വിയിലും ആയി ,നമ്മള്‍ മാവേലിയെ പോലെ ഓണത്തിന്റെ കാഴ്ചക്കാര്‍  ആയിക്കഴിഞ്ഞു. 
ആഗ്നയിന്റെ മാവേലി!

  പുതിയ ഓണം ഇങ്ങനെ ഒക്കെയാണ് എന്ന് പ്രത്യേകം കാണിച്ചു കൊടുക്കേണ്ട കാര്യമില്ല. ഓണത്തിന്റെ പേരില്‍ വട്ടത്തിലും ചതുരത്തിലും ഇട്ട പൂക്കള ഡിസൈന്‍ കണ്ടു രസിച്ചു അവന്‍ പോയക്കഴിഞ്ഞു. അവന്റെ മഹാബലിയും മഹാബലിക്കു വരാനുള്ള ചെറിയ വണ്ടിയും എന്റെ ചുവരില്‍ വരച്ചു വച്ച് ഡല്‍ഹിക്ക് !


Monday, September 12, 2011

ഓണം

        ഈ വര്‍ഷത്തെ ഓണം കഴിഞ്ഞു. ഓണ ചന്തകളില്‍ പോകാതിരുന്നത് കൊണ്ടും, ചാനല്‍ ഓണക്കളികള്‍ കാണാതിരുന്നത് കൊണ്ടും ശാന്തമായ ഓണദിവസങ്ങള്‍ കിട്ടി. തമിഴ് നാട്ടില്‍ നിന്നുള്ള പൂക്കളും ,ഇന്ത്യയുടെ പല സംസ്ഥാനത്ത് നിന്നുള്ള കര കൌശല ഐറ്റ ങ്ങളും തുണിത്തരങ്ങളും കൊണ്ട് എന്റെ ഓണം 'സമ്പന്ന'മായില്ല.ദരിദ്രവും. രണ്ടു മൈനകള്‍ ,ഒരു ഉപ്പന്‍ , രണ്ടു അണ്ണാന്‍ മാര്‍ ,പത്തിരുപതു കാക്കകള്‍, ഒരു ചാവാലി പ്പട്ടി യും രണ്ടു സന്താനങ്ങളും , വൃദ്ധനായ കാല്‍ സ്വാധീനം കുറഞ്ഞ ഒരു പൂച്ച, അയലത്തെ രണ്ടു വയസ്സുകാരന്‍ കുട്ടി, ചെമ്പരത്തി പ്പൂ പറിക്കാന്‍ വന്ന ഒരു  പതിനാലുകാരി ഇത്രയും പേര്‍ ഓണ ദിവസം എന്നെ സന്ദര്‍ശിച്ചു . പിന്നെ വന്നു ഒരിളം കാറ്റ്, ചരിഞ്ഞു വീഴുന്ന നേര്‍ത്ത മഴയും. പിന്നാലെ കവിതയും .
               സമ്പന്നമായ ഒരോണം !


Friday, September 2, 2011

ആഗ്നയ് ന്റെ വിശേഷങ്ങള്‍

      ആഗ്നയിനു നാലുവയസ്സ്‌. യു കെ ജി യിലേക്ക് കയറി. ഡല്‍ഹിയില്‍ താമസം. വര്‍ത്തമാനം പറയാന്‍ ഹിന്ദിയും ചെറുതായി ഇംഗ്ലീഷും  ഉപയോഗിച്ച് തുടങ്ങി.കുഞ്ഞി ശ്ശബ്ദത്തില്‍ ,കൊഞ്ചലോടെ പലതും പറഞ്ഞു തുടങ്ങി.  ആഗ്നേയ് ഇന്നലെ യാണ് ഓണം കാണാന്‍ കേരളത്തിലേക്ക് വന്നത്. കേരളത്തിലെ പച്ചയും കാടും കണ്ട്.' യേ ജെന്ഗ്ള്‍ ഹേ ? " എന്ന് ചോദിച്ചു. പുഴ കണ്ട് 'ഈ വെള്ളം എവിടന്നു വന്നു ' എന്ന് ഹിന്ദിയില്‍ അന്വേഷിച്ചു .  തിരുവനന്തപുരം റോഡിലെ കുഴികളില്‍  വീണു കാറ്  കുലുങ്ങി ക്കുലുങ്ങി നീങ്ങുമ്പോള്‍ തല കൂട്ടിയിടിക്കുന്നതില്‍ രസിച്ചു ചിരിച്ചു. ഓണപ്പൂക്കളം കണ്ട് അതുപോലെ ഒന്ന് വേണമെന്ന് കരയാന്‍  ഭാവിച്ചു. മഴയില്‍ തുള്ളിക്കളിച്ചു. ജലദോഷം പിടിപെടുമെന്നു അവന്റെ അമ്മയുടെ പേടിയെ  വെള്ളത്തില്‍ കളഞ്ഞു പൂര്‍വാധികം സന്തോഷത്തിലായി വെള്ളം കളി. എല്ലാം കുട്ടികള്‍ കാണിക്കുന്നത് തന്നെ. അവരുടെ ലോകത്തെ ഭാഷയും കാഴ്ചയും ഏറെ വ്യത്യസ്ഥം. വിശപ്പിലും  , വ്യസനത്തിലും, ആഹ്ലാദത്തിലും അവര്‍ വേറെ വേറെ കുഞ്ഞുങ്ങളാകും. മഴ പെയ്യുന്നത് പോലെ  പെയ്തും തോര്‍ന്നും കാറ്റില്‍ പറന്നും.
     എന്നാല്‍ ആഗ്നെയിനെ  പോലെ ഇത്ര ചെറിയ കുട്ടി ക്കും അന്ന ഹസാരെ എന്ന പേര് പറയുന്നത് കേട്ടാല്‍ തിരിഞ്ഞു അന്ന ഹസാര ' എന്ന് പറയും എന്ന് ഞാന്‍ കരുതിയില്ല .ആ പേര്  ആഗ്നയ് പല തവണ  കേട്ടിട്ടുണ്ടാകും , സമര സ്ഥലത്തെ ജന ക്കൂട്ടവും അവന്‍ ഒരു പക്ഷെ കണ്ടിട്ടുണ്ടാവും. ടി വി യുടെ ഒരു 'പ്രഭാവം'   എന്ന്  മാത്രം പറഞ്ഞാല്‍ മതിയാകുമോ? കുട്ടികള്‍ ചലിക്കുന്ന വഴി വലിയവര്‍ക്കു അറിയാത്തതുപോലെ അവര്‍ ശൂന്യാകാശത്ത് നിന്ന് പോലും പലതും പിടിച്ചെടുക്കും. അവര്‍ക്കുണ്ട് നമുക്കില്ലാത്ത ആറാം ഇന്ദ്രിയം! ഇനി എന്താണ് ആഗ്നേയ് എന്നോട്  ഹസരെയേ പറ്റി പറഞ്ഞത് എന്നല്ലേ? 'അന്ന ഹസാരെ' എന്ന് എന്റെ വായില്‍ നിന്ന്  അനാവശ്യമായി വന്നതും ആഗ്നേയ് പറഞ്ഞു. ' അന്ന ഹസാരെ"..ഞാന്‍  അവനെ  കളിപ്പിക്കുന്നത്  പോലെ  ചോദിച്ചു    ' who is Anna Hazare ?അതാരാ? " അതുകേട്ടു  നെറ്റി ചുളിച്ചു ആഗ്നയിന്റെ ഉത്തരം . " who is anna hasara! Anna hazara is a temple!" നാല് വയസ്സുകാരന് എന്തെല്ലാം അറിയാം ...അല്ലെങ്കില്‍ അവന്‍ ചുറ്റുപാടും നടക്കുന്നത് എങ്ങനെയൊക്കെ മനസ്സിലാക്കുന്നു ,എന്നോര്‍ത്ത് വലിയ വിസ്മയം തോന്നി.ആരും പറയാതെ ,പറഞ്ഞു പഠിപ്പിക്കാതെ അവന്‍ എന്തൊക്കെ ഉള്ളില്‍ സംഭരിക്കുന്നു, അറിവായും അനുഭവമായും. കുട്ടികളുടെ ലോകം പക്ഷികളുടെ ലോകം പോലെ അല്ലെങ്കില്‍ എനിക്കറിയാത്ത എല്ലാത്തിനെയും  പോലെ എന്നെ ആശ്ചര്യ പ്പെടുത്തുന്നു.  എന്നെ മോഹിപ്പിക്കുന്നു. !!