Tuesday, June 19, 2012

പോത്ത്


ഞങ്ങളുടെ വീടിന്റെ ചുവരില്‍
പ്രതാപിയായ പോത്തിന്‍ കൊമ്പ്
ഈ കൊമ്പ് ഏതു  തലയി ലേ താണ് ?

തലയ്ക്കു പിന്നിലെ ഉടലും ഉടലിനു പിന്നിലെ വാലും
എവിടെയാണ് മറഞ്ഞിരിക്കുന്നത്?


ചുവരില്‍ അല്ലെങ്കില്‍ ചുവരിന് പിന്നില്‍
മറഞ്ഞു നില്‍ക്കുന്ന പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങനെ ?

പിന്നെ പ്പിന്നെ അവനെ സങ്കല്പ്പിക്കാനായി എന്റെ ശ്രമം
എന്റെ സങ്കല്‍പ്പത്തില്‍
നൂറു നൂറു പോത്തുകള്‍
പക്ഷെ അവക്കെല്ലാം കൊമ്പുണ്ട്

ഞാനന്വേഷിക്കുന്നത്
ഈ കൊമ്പിന്റെ പോത്തിനെയാണ് ,
കൊമ്പില്ലാത്ത ആ പോത്തിനെ .

എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ആ പോത്തിനെ
ഞാന്‍ കാണു ന്നതെങ്ങിനെ ?
ഞാന്‍ സങ്കല്‍പ്പ മുപേ ക്ഷിച്ചു
എങ്കിലും
ഉടലില്ലാത്ത വാലില്ലാത്ത  കാലില്ലാത്ത
അവന്റെ കുളമ്പൊച്ച
ഞാനെപ്പോഴും കേള്‍ക്കുന്നു
ഒരു ദിവസം
അവന്‍ വരും ,
ഈ ചുവര് പിളര്‍ന്നു
ഈ കൊമ്പു ചൂടി, ഈ കൊമ്പ് കുലുക്കി
ഈ മുറി നിറഞ്ഞു
ഈ വീട് നിറഞ്ഞു
അവന്‍ വരും .

സാവിത്രി രാജീവന്‍  (1977)



ചില നേരങ്ങളില്‍ പഴയ കാലം നേരെ മുന്നില്‍ നില്‍ക്കും. അപ്പോള്‍ അത് പോയ കാലമോ , നില നില്‍ക്കുന്ന കാലമോ, വരാന്‍ പോകുന്ന കാലമോ എന്ന് വേര്‍തിരിക്കാനാവില്ല . അങ്ങനെയൊരു നേരത്ത്  എന്റെ 'പോത്ത്' ജീവനോടെ മുന്നില്‍ , കുളമ്പൊച്ച യോടെ .

Monday, April 23, 2012

അതി സാധാരണം

  എന്താണ് ഫിലോസഫി എന്തിനാണ് ഫിലോസഫി , ലൌകിക ജീവിതത്തില്‍ അതായത് ദൈനം ദിന ജീവിതത്തില്‍ തത്വ ശാസ്ത്രങ്ങള്‍  കൊണ്ട് എന്ത് കാര്യം എന്നിങ്ങനെ വലിയ വലിയ അറിവാളന്മാര്‍ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഫിലോസഫി എന്ന് വച്ചാല്‍ എന്താണ്  എന്ന് ചോദ്യം ചെയ്യുന്നതും അതിനു മനുഷ്യ  ജീവിതവുമായി ബന്ധം ഇല്ല എന്നും ഉണ്ടെങ്കില്‍ തന്നെ അത് വെറും ഭാവന മാത്രം ആണ് പ്രാക്ടിക്കല്‍ ആയ ജീവിതത്തില്‍ തത്വ ചിന്തക്കോ എന്തിനു ചിന്തക്ക് തന്നെയോ കാര്യമില്ല എന്ന മട്ടില്‍ വിവരമുണ്ട് എന്ന് നാം ധരിക്കുന്ന ആളുകള്‍ പറയുന്നത് കേട്ട് പല വട്ടം അന്തം വിട്ടിട്ടുണ്ട് ഞാന്‍. ഈയിടെയും അതുണ്ടായി. 
  തത്വശാസ്ത്രത്തിന്റെ നിര്‍വചനം എന്ത് മായിക്കൊള്ളട്ടെ, ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തിന്റെ ബലത്തില്‍ അല്ലാതെ   മനുഷ്യര്‍ക്ക്‌ കഴിയാന്‍ , ജീവിച്ചിരിക്കാന്‍ കഴിയില്ല. ഒരാള്‍ ആപത്തില്‍ അവന്റെ  അമ്മയെ വിളിക്കുമ്പോള്‍, അറിയാതെ ദൈവത്തെ വിളിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്പലത്തിലോ പള്ളിയിലോ പോകുമ്പോള്‍ അയാള്‍ അല്ലെങ്കില്‍ അവള്‍  തനിക്കു തന്നെ വേര്‍തിരിച്ചു അറിയാത്ത ഒരു തത്വത്തില്‍ തന്റെ  ജീവിതം ഊന്നുകയാണ്. ഇനി ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരുവനും റോക്കറ്റ് വിടുമ്പോള്‍ ദൈവത്തിനു നേര്‍ച്ചയും പൂജയും കഴിക്കുന്നതുപോലെ ഒരു  ഭാവനയില്‍ തന്റെ സ്വത്വം ഊന്നുന്നതും നാം കാണുന്നു. ആധുനികമോ പഴഞ്ചനോ ആയ ജീവിത ശൈലിയില്‍ ജീവിച്ചു പോകുന്ന ഏതൊരാളും ഇങ്ങനെ തന്റെ ജീവിതം ഏതെങ്കിലും തത്വ ശാസ്ത്രത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ടായിരിക്കും കഴിയുന്നത്‌. എന്നാല്‍ അയാള്‍ പറയും സാഹിത്യത്തിനു, ഭാവനക്ക് അല്ലെങ്കില്‍ പാട്ടിനോ പടത്തിനോ ഈ ലോകത്ത് ഒന്നും ചെയ്യാനില്ല, സയന്‍സ് മാത്രമാണ് ശരി തെറ്റുകളെയും അറിവുകളെയും ഉല്‍പ്പാദിപ്പിച്ചു മനുഷ്യ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന്. കേള്‍ക്കുമ്പോള്‍ ശെരി എന്ന് തോന്നാം. പാട്ട് കൊണ്ട് പാലം പണിയാന്‍ പറ്റില്ല, ഒരു  ചിത്രത്തിലെ പാലത്തിലൂടെ നടക്കാന്‍ കഴിയില്ല. കവിതയിലൂടെയോ കഥയിലൂടെയോ സഞ്ചരിച്ചാല്‍ അമേരിക്കയിലോ ജര്‍മ്മനിയിലോ നമ്മുടെ ശരീരം എത്തില്ല. 

     ഇങ്ങനെ ഭാവനയെയും അതിന്റെ ഉല്‍പ്പന്നങ്ങളെയും നിഷേധിക്കുന്ന, അവ അനാവശ്യമാണെന്ന് വാദിക്കുന്ന അരസിക ക്കൂട്ടങ്ങളുടെ ഇടക്കായിപ്പോയ ഒരു നിമിഷം എനിക്ക് ജീവിതം വേണ്ടെന്നു വരെ തോന്നിപ്പോയി. 
       സത്യത്തില്‍ അവര്‍ അങ്ങനെ വാദിക്കുന്നതിനും പറയുന്നതിനും ഒരൊറ്റ ക്കാരണമേ ഉള്ളൂ.  അവര്‍ നിലനില്‍ക്കുന്ന ,അവര്‍ ഇപ്പോള്‍ ജീവിക്കുന്ന, അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ തുടര്‍ന്നും  കിട്ടുന്ന തിനുഉപോല്‍ബലകമായ  ഫിലോസഫി ഏതാണോ  അതില്‍ ആണ്‌  വിശ്വസിക്കുന്നത് . അവന്റെ /അവളുടെ ചുറ്റും നടക്കുന്ന ജീവിതമോ അതില്‍ പിടയുന്ന മറ്റു മനുഷ്യരോ അവര്‍ക്ക് മുന്നില്‍ ഇല്ല. നിലനില്‍ക്കുന്ന സമൂഹം കൊടുക്കുന്ന അറിവുകള്‍, തീറ്റ, ഭോഗം, പണം ഇവയാണ്  ഒരു മനുഷ്യന് വേണ്ടുന്ന അവശ്യം ആവശ്യമായത് എന്ന തത്വം മാത്രമാണ് അവരെ നയിക്കുന്ന, ജീവിപ്പിക്കുന്ന ഘടകം. അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ പണം, അതുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അത്  നടപ്പാക്കുന്നതിനാവശ്യമായ ഇന്ന് നിലനില്‍ക്കുന്ന വഴികള്‍, അതിന്റെ തത്വശാസ്ത്രം എന്താണോ അതാണു അയാളുടെയും  തത്വശാസ്ത്രം . പക്ഷെ അയാള്‍ പറയും അയാള്‍ക്ക്‌ ഫിലോസോഫിയില്‍  വിശ്വാസമില്ല, രാഷ്ട്രീയമില്ല ഞാന്‍ ന്യൂട്രല്‍ ആണ്‌ തുടങ്ങിയ ജല്‍പ്പനങ്ങള്‍. പക്ഷെ  അയാള്‍ / അവള്‍ ആണ്‌ ഈ സമൂഹം മാറ്റങ്ങള്‍ ഇല്ലാതെ തുടരുന്നതിന് , ഭാവന വേണ്ടാതെ ജീവിക്കുന്നതിനു, നേര്‍രേഖയില്‍ സഞ്ചരിക്കുന്ന മാന്യ ദേഹങ്ങള്‍. ആ നേര്‍ രേഖ എത്ര വേണമെങ്കിലും  നിലനില്‍ക്കുന്ന മാന്യ സമൂഹത്തിനു വേണ്ട വിധം അതായത് ,അയാളെ /അവളെ നിലനിര്‍ത്തുന്നതിനാവശ്യമായ വിധം വളയുകയും ചെയ്യും. അതിനുവേണ്ടുന്നതത്വങ്ങള്‍ അവരുടെ ഉള്ളില്‍ ആവിര്‍ഭവിച്ചു കൊണ്ടും ഇരിക്കും. അപ്പോഴും അവര്‍ പറയും അവര്‍ ശാസ്ത്രത്തിന്റെ, സയന്‍സിന്റെ ബലത്തില്‍, മരുന്നുകള്‍ മുതല്‍ വിമാനം, കാര്‍, തീവണ്ടി, മുതലായ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ടു പിടുത്തത്തിന്റെ ബലത്തില്‍ ആണ്‌ ജീവിക്കുന്നത് എന്ന്. ആ കണ്ടു പിടുത്തങ്ങള്‍ക്ക് പിന്നില്‍ ഉള്ള ഭാവനയെ പോലും കാണാനാവാതെ, അംഗീകരിക്കാന്‍ ആവാതെ അന്ധതയില്‍.

Sunday, April 22, 2012

പുതിയ ലോകം

    വീഡിയോ ഗെയിം  നെ കുറിച്ച്  പോസ്റ്റ്‌ ചെയ്തതിന്റെ തുടര്‍ച്ചയാണിത്‌.  വാസ്തവത്തില്‍ എന്റെ മകനും സുഹൃത്തുക്കളും  ഗെയിം ഡെവലപ്പ് മെന്റ്  എന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞും ആഗ്രഹിച്ചും കൊണ്ട് ചെറുപ്പം മുതല്‍ നടക്കുന്നു എന്നത് കൊണ്ടല്ല പുതിയ ലോകം എങ്ങനെ , ഏതെല്ലാം വിധം മാറി മറിയുന്നു, കുട്ടികള്‍ അതില്‍ എങ്ങനെയെല്ലാം ഇടപെടുന്നു എന്നൊക്കെ അറിയാന്‍ എനിക്കുള്ള ആഗ്രഹം കൊണ്ട് കൂടിയാണ് ഒരു കവിക്ക്‌ അപ്രാപ്യമോ, അറിയാത്തതോ ആയ മേഖല യിലേക്ക് ഞാന്‍ എത്തി നോക്കുന്നത്. . നാം ജീവിച്ചിരിക്കുന്ന ലോകത്തിന്റെ ഗതി വിഗതികള്‍ അറിയാന്‍ ശ്രമിക്കത്ടത്തില്‍  പരം വിഡ്ഢിത്തം എന്താണ് ?
അതാണ്‌ ഇങ്ങനെ പലതരം ലോകത്തേക്ക് തുറക്കുന്ന ജനലിനു മുന്‍പില്‍ ഞാന്‍ ഇരിക്കുന്നത്. കാഴ്ച്ചക്കാരിയും, കൂട്ടാളിയും ,അനുഭവസ്ഥയും എല്ലാമായി. പുതിയ ലോകം സ്വപനം കാണുന്ന കുട്ടികള്‍ക്ക് ആശംസകള്‍!

     puthiya lokam , Let the Games Begin 'ഇവിടെ വായിക്കാം .

Tuesday, April 17, 2012

ഇന്‍ വിസിബ്ള്‍ ഹാന്‍ഡ്‌ ഷോ


കമ്പോളത്തിന് എതിരായി  സ്വന്തം സര്‍ഗ്ഗ ശേഷിയെ ഉപയോഗിക്കാന്‍  താത്പര്യമുള്ള ,അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ ചിത്രങ്ങളുടെ പരദര്‍ശനം തിരുവനന്തപുരത്തെ  ക്രന്റ്റ് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. 'ഇന്‍വിസിബ്ള്‍ ഹാന്റ്സ് ' എന്ന് പേരിട്ട ഗ്രൂപ്പ് ഷോ യില്‍ എന്നെ ആകര്‍ഷിച്ച പന്ത്രണ്ടോളം ചിത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തവും ഏതോ അദൃശ്യ കരങ്ങളാല്‍ വിളക്കി ചെര്‍ക്കപ്പെട്ടവയുമാണ്. ആ കലാകാരന്മാര്‍ പറയുന്നത് കാണാത്ത ദൈവത്തിന്റെ അദൃശ്യ കരങ്ങളുടെ സാന്നിധ്യത്തെ കുറിച്ചല്ല എന്ന് വ്യക്തം . കാരണം ഭൌതികമായ, നില നില്‍പ്പിന്റെതായ  ഒരു ലോകത്ത് നിന്ന് അതിനെ കുറിച്ചാണ് അവര്‍ പറയുന്നതെന്ന് ഓരോ കലാസൃഷ്ടിയും അവ സൃഷ്ടിക്കുന്ന അന്തരീക്ഷവും കാണിയെ ബോധ്യപ്പെടുത്തും. ജ്യോതിലാല്‍ , ഷാജു നെല്ലായ്,  സുന്ദര്‍ , ശ്രീലാല്‍ തുടങ്ങി ഏഴ് ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് .

  ഇനി ആ അദൃശ്യകൈകളുടെ സാന്നിദ്ധ്യം. അതെന്താണെന്നും അതിനെ  എങ്ങനെ നേരിടാനാകുമെന്നും ഓരോ സര്‍ഗ്ഗാത്മക ജീവിയും അവരവരുടേതായ വിധത്തില്‍ ചിന്തിക്കുന്നുണ്ടാവും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെയാണ് വിപണി നമ്മളെ ധനാര്‍ത്തി യിലും , കീര്‍ത്തി മോഹത്തിലും, ലൈംഗിക ആക്രാന്തങ്ങളിലും, അധികാര മദോന്മത്ത തയിലും  മറ്റും മറ്റുമായി ചുറ്റിവരിയുമ്പോള്‍ അതില്‍ നിന്നെല്ലാമുള്ള പ്രതിരോധത്തിനായി നമ്മുടെ സര്‍ഗ്ഗ ചേതനയെ ഉണര്‍ത്തേണ്ടത്  ആവശ്യമായി വരുന്നുന്നത്. അങ്ങനെ നമ്മുടെ ഉല്‍ വിളികളുടെ  , നൈതികതയുടെ അടിസ്ഥാനത്തില്‍ സര്‍ഗാത്മകമായി ജീവിക്കാന്‍ പരിശ്രമിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ തൊന്നും , താര പദവിയോ, പണമോ, അധികാരമോ, നമുടെ ഏഴയലത്ത്  വന്നെത്തി നോക്കില്ല. അത് വേണ്ടെന്നു വക്കുന്നവരിലൂടെ യാണ് ലോകം മുന്നോട്ടു  പോകുന്നതെന്ന് ഇപ്പോഴും ഞാന്‍  വിചാരിക്കുന്നു. അതിനര്‍ത്ഥം ജീവിതം നിസ്സംഗമായ ഒഴുകാന്‍ അനുവദിക്കല്‍ ആണ് എന്നല്ല. വിഡ്ഢികളുടെ ത്യാഗം അല്ല ഓരോ കാലത്തുമുള്ള 'തിന്മ'കളെ തിരിച്ചറിയുന്നതും അതിനെതിരെ സ്വന്തം  ഇ ച്ഛാ ശക്തിയും സര്‍ഗ്ഗ വൈഭവവും കൊണ്ട് പ്രതിരോധം തീര്‍ക്കെണ്ടാതുമാണ് എന്നാണു. 
 ഈ ഏഴു ചിത്രകാരന്മാരുടെ ചിത്രങ്ങളില്‍ അത്തരത്തില്‍ ഒരു വിപണി മൂല്യങ്ങള്‍ക്കനുസരിച്ചുള്ള  ഒഴുക്കിന് പകരം അതിനു എതിരെ തുഴയാന്‍ ഉള്ള പരിശ്രമം കാണുന്നു. അവര്‍ക്ക് എന്റെ ആശംസകള്‍!

Thursday, March 22, 2012

തെറി

പെണ്‍കുട്ടികള്‍  ആണുങ്ങള്‍ പറയുന്ന തെറിവാക്കുകളുടെ അര്‍ഥം മനസ്സിലാക്കേണ്ടതിന്റെയും   അതിനുവേണ്ടി സ്വയം തെറിവാക്കുകളില്‍ പ്രാവീണ്യം നേടേണ്ടതിന്റെയും  ആവശ്യം രസകരമായി വിവരിച്ചു ഒരു പെണ്‍കുട്ടി എഴുതിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ആണ്. ലേഖനവുമായി നേരിട്ട് ബന്ധമില്ലാത്തത്.

സിനിമകളില്‍ ആയാലും ജീവിതത്തില്‍  ആയാലും തെറി വാക്കുകള്‍ ഏറിയ  കൂറും സ്ത്രീ ശരീരവും  അവളുടെ ലൈംഗികാ വയവങ്ങളുമായി  ബന്ധപ്പെട്ടാണ്  വലിയ വായില്‍ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെടുന്നത്. അതിനു എന്താവാം കാരണം. പെണ്‍ ശരീരം ഒരേ സമയം ആകര്‍ഷണവും വികര്‍ഷണവും ഒരുപോലെ ഉണ്ടാക്കുന്നു എന്നോ. അതോ സദാ സമയവും സ്ത്രീ ഉടലിന്റെ അനാട്ടമി ചിന്തയില്‍ നില്‍ക്കുന്നതുകൊണ്ട് ആണുങ്ങള്‍ ഇങ്ങനെ ആക്രോശി ക്കുന്നതായിരിക്കുമോ? അവന്റെ തലച്ചോറിലെ ഇമേജിന്റെ ആദിയും അന്തവും പെണ്ണ വയവങ്ങളില്‍  തീരുന്നുവോ? പെണ്‍ ഉടലിനോടുള്ള അദമ്യമായ അഭിനിവേശം കാരണം ആയിരിക്കാം ഓരോരുത്തനും അവന്റെ വായില്‍  പെണ്‍ ഉടല്‍ കഷ്ണങ്ങള്‍ വാക്കുകളായി ഇങ്ങനെ ചവച്ചു തുപ്പുന്നത് തെറി രൂപത്തില്‍. എന്തൊരു ജീര്‍ണ്ണത! എന്തൊരു അധ:പ്പതനം!  അശ്ലീലത്തിന്റെ അധോലോകത്തില്‍ നിന്ന് , ആണ്ടു മുങ്ങലില്‍ നിന്ന് പുറത്ത് കടക്കാതെ മനുഷ്യന് മോചനം സാധ്യമല്ലെന്ന് ഞാന്‍ കരുതുന്നു.

Thursday, March 1, 2012

സൂരി

മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന സൂരി എന്ന കഥ  Soory - Short story  

ഇവിടെ വായിക്കാം.

Saturday, February 18, 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം - 3

മലയാള മനോരമ പത്രത്തില്‍ തിരുവനന്തപുരത്ത് നിന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു . ചെറുപ്പക്കാരനായ ഒരു സീരിയല്‍ നടന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ  മതിലിനു മുകളില്‍ രാത്രി കാലങ്ങളില്‍ കയറിപ്പറ്റി നഗ്നതാ പ്രദര്‍ശനം നടത്തിയത് നാട്ടുകാരും പോലീസും പിടികൂടി . നടനെ അറസ്റ്റു ചെയ്തു . ഏഴുതവണ അയാള്‍ ഈ വിധം പ്രവര്‍ത്തിച്ചി ട്ടുണ്ടെന്നു സമ്മതിച്ചു.  ഈ സംഭവം സീരിയല്‍ നടന്റെ  ചിത്രവും പ്രായവും അടക്കമുള്ള വിവരണങ്ങ ളോടെ തിരുവനന്തപുരം നിവാസികളുടെ  ശ്രദ്ധയില്‍ കൊണ്ടുവന്ന നാട്ടുകാരുടെയും പോലീസുകാരുടെയും പത്ര ധര്‍മ്മസ്ഥ രുടേയും ശുഷ്കാന്തി ശ്രദ്ധേയം ! ഈ നടന്റെ അല്ലെങ്കില്‍ ഈ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഞരമ്പ്‌ രോഗികളെയും ലൈംഗിക  വൈകൃതക്കാരെയും പേരും നാളും ചിത്രങ്ങളും സഹിതം പത്രത്തില്‍ അച്ചടിച്ച്‌  നാട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന രീതി അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്യുന്നതാണോ? അവരെ സമൂഹത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യാന്‍ ആണോ ഈ വിധം അവരെ തുറന്നു കാണിക്കുന്നത്? എന്തായിരിക്കും വാസ്തവത്തില്‍ ഈ ജാതി വാര്‍ത്തകള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് സമൂഹത്തിനു കിട്ടുന്ന നേട്ടം? വൈകൃതക്കാരനെ കണ്ടാല്‍ ഒഴിഞ്ഞു പോകാം എന്നായിരിക്കുമോ?  അതോ ഇങ്ങനെ ചെയ്യുന്നവന് തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത മനോ നിലയില്‍ അയാള്‍ ചെയ്യുന്ന പ്രവര്‍ത്തി എന്ന  നിലയില്‍ , ഒരു രോഗം എന്ന നിലയില്‍ കണ്ടു അയാളെ ചികിത്സിക്കാന്‍ സഹായിക്കയാണോ മാനസിക രോഗം ഈ വിധം ബാധിക്കാത്തവര്‍ , താരതമ്യേന കുറഞ്ഞവര്‍ ചെയ്യേണ്ടത് ? ( ഈ തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നതിനെ ന്യായീകരിച്ചു   കൊണ്ടല്ല ഈ ചോദ്യം. കേരളത്തിലെ ഒരു വിധപ്പെട്ട സ്ത്രീകള്‍ക്ക്  എല്ലാം തന്നെ കാലാ കാലങ്ങളായി ഇത്തരം രോഗികളെ നേരിടേണ്ടി വന്നിട്ടുണ്ട്  /വരാറുണ്ട്. പ്രായഭേദ മേന്യേ. അറപ്പും ജുഗുപ്സയുമാണ് അതുകാണുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും തോന്നുകയെന്നത് കാണിക്കുന്നവന് മാത്രമേ അറിയാതുള്ളൂ.)
  തിരുവനന്തപുരത്തെ പല ഹോട്ടലുകളില്‍  നിന്നും ചീഞ്ഞതും അളിഞ്ഞതുമായ ഭക്ഷണ സാധനങ്ങള്‍, മരുന്ന് കടകളില്‍ നിന്ന് നിരോധിക്കപ്പെട്ടതും , നിലവാരം കുറഞ്ഞതും,   കാലാവധി കഴിഞ്ഞിട്ടും വില്‍ക്കുന്ന മരുന്നുകള്‍ തുടങ്ങിയവ പോലീസും മറ്റും റൈഡ് ചെയ്തു ഇടയ്ക്കിടെ പിടിക്കാറുണ്ട്. എന്നാല്‍ ഒരൊറ്റ പത്രത്തിലും ഏത് കട, ഏത് ഹോട്ടല്‍ ആരാണ് മുതലാളി,തൊഴിലാളി എന്ന്  എഴുതിക്കാണാറില്ല.  എന്തിനു 'മാന്യന്മാരായ' കൊലപാതകികളെയും 'മാന്യ' ന്മാരായ കള്ളന്മാരെയും മുഖം മൂടിയും പേര് വെളിപ്പെടുത്താതെ യും   ആണ് ജയിലിലേക്കും ലോക്കപ്പിലേക്കും കൊണ്ട് പോവുക. ഇന്നത്തെ  സീരിയല്‍ നടന്റെ പേരുവിവരം അടക്കമുള്ള സംഗതികള്‍ വായിച്ചു കണ്ടപ്പോള്‍ ഉറപ്പായി ഇനി മുതല്‍ ഇരട്ട ത്താപ്പുകള്‍ ഇല്ലാത്ത സുതാര്യമായ റിപ്പോര്‍ട്ടുകള്‍ ആയിരിക്കും  നമുക്ക് ലഭിക്കുക എന്ന്.
മേല്‍പ്പറഞ്ഞ നടന്റെ സീരിയല്‍ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍  ടി വി അടിക്ടുമല്ല. പക്ഷെ  അയാളുടെ നിര്‍ഭാഗ്യവതിയായ ഭാര്യയേയും അച്ഛന്‍ അമ്മ ഇവരെയും കുറിച്ച് ഓര്‍ത്ത്  കഷ്ടം തോന്നുന്നു. ആ പത്ര റിപ്പോട്ട് നിരപരാധികളായ അവര്‍ക്ക് നല്‍കുന്ന മാനസിക പീഡനം വലുതാവും എന്ന് തന്നെ ഞാന്‍ കരുതുന്നു.

വലുതും ചെറുതുമായ ലൈഗിക കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടാന്‍ കിട്ടുന്ന ഒരവസരവും ആഘോഷമാക്കാതെ വിടാന്‍ ഇക്കാലത്തെ മലയാളി തയ്യാറല്ല അതിനു തെളിവാണ് ഈ വാര്‍ത്ത. 

Thursday, February 9, 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം - 2

      ഞാന്‍  കാണുമ്പോള്‍  സുഹൃത്ത്‌ കുറച്ചു ഖിന്നയായിരുന്നു. എന്ത് പറ്റി അവര്‍ക്ക് എന്ന് ആലോചിച്ചു തീരും മുന്‍പേ അവര്‍   പറഞ്ഞു. 'ഞാന്‍ കഴിഞ്ഞ ആഴ്ച . ഒരു മാല വാങ്ങി. വജ്രം പതിച്ചതു .കുറച്ചേറെ പണമായി. ലക്ഷങ്ങള്‍." 'കൊള്ളാം നന്നായി'. ഞാന്‍ പറഞ്ഞു.  എങ്കിലും അത് പറയുമ്പോള്‍ സുഹൃത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലായ്മ. ഇത്രയും കാശ് ചിലവാക്കിയിട്ടും സന്തോഷം വരുന്നില്ലെന്നോ? "എന്താ കാര്യം , പറയുമ്പോള്‍ ഒരു ആഹ്ലാദം കാണുന്നില്ലല്ലോ" ഞാന്‍ കളിയായി ചോദിച്ചു.  ' ഞാന്‍ ഇത്ര കാശ് ചിലവാക്കി മാല വാങ്ങാന്‍ ചെന്നിട്ടു ആ കടക്കാര്‍ മാലകളുടെ സ്റ്റോക്ക്‌ ഒന്ന് കാണിക്കണമല്ലോ. ആ ഡിസൈന്‍ കാണിക്കൂ ഈ ഡിസൈന്‍ കാണിക്കൂ എന്ന് എത്ര പറഞ്ഞാലാണ്  അവര്‍ മുഖത്തേക്ക് തുറിച്ചു നോക്കി മനസ്സില്ല മനസ്സോടെ എടുക്കുന്നത്.' സുഹൃത്ത്‌   ദീര്‍ഘമായി  നിശ്വസിച്ചു. എനിക്ക് മനസ്സിലായില്ല. സാധാരണ  വില്‍പ്പനക്കാര്‍, അതും ആഭരണ കടക്കാര്‍, വാങ്ങാന്‍ ചെല്ലുന്നവരോട് സാമാന്യം ഭേദപ്പെട്ട പെരുമാറ്റം കാഴ്ച വക്കേണ്ടതല്ലേ. ഇതെന്തു പറ്റി . സുഹൃത്തിനെ  പോലെ ഞാനും വിസ്മയിച്ചു. 

  'എന്താ ഇങ്ങനെ തോന്നാന്‍ ഞാന്‍ ചോദിച്ചു. അവര്‍ക്ക് വെറുതെ തോന്നിയതാവും. " എന്ത് പറയാനാ ടീച്ചറെ , എന്നെ അവര്‍ക്ക് അത്ര പിടിച്ചില്ലായിരിക്കും ' വീണ്ടും ആശയക്കുഴപ്പം.  സാധനം വാങ്ങാന്‍ ചെല്ലുന്നവരുടെ നേരെ   കടക്കാര്‍ക്ക് അനിഷ്ടം തോന്നേണ്ട കാര്യമെന്ത്? 
' കടക്കാര്‍ എന്ത് ചെയ്തു'? ഞാന്‍ അത്ഭുതം മറയ്ക്കാതെ  ചോദിച്ചു. 
' എന്റെ കോലം കണ്ടപ്പോള്‍ അവര്‍ക്ക് ഞാന്‍ വജ്രാഭരണം വാങ്ങാന്‍ യോഗ്യയല്ലെന്ന് തോന്നിക്കാണും . അല്ലെങ്കില്‍ ഇവര്‍ വജ്രാഭരണം വെറുതെ കണ്ടു രസിക്കാന്‍ വന്നതാണ് എന്നും കാല്‍ പ്പവന്‍ മാലയും വാങ്ങി പോകുകയേ ഉള്ളൂ എന്നും വിചാരിച്ചു കാണും.'
 കോലത്തിനെന്താ കുഴപ്പം? ഞാന്‍ വീണ്ടും അന്ധാളിച്ചു. നല്ല  സാരി. പഴയ തരത്തില്‍ പെട്ട ഡിസൈന്‍ ആണെങ്കിലും കാഞ്ചീപുരം.ലളിതമായ ക്രീം കളര്‍, ഒരൊറ്റ സ്വര്‍ണ്ണ മാല ,കട്ടിയുള്ള സ്വര്‍ണ്ണ വള. നീണ്ട പിന്നിയിട്ട മുടി, ചെറിയ പൊട്ട്. നല്ല വൃത്തിയും ഐശ്വര്യവും ഉള്ള മുഖം. എനിക്ക് സുഹൃത്തിനെ  സൂക്ഷിച്ചു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. (കൂട്ടത്തില്‍ പറയാതിരിക്കാന്‍ കഴിയില്ല കൈക്കൂലിയോ കള്ളത്തരമോ കാണിക്കാതെ തന്റെ പ്രൊഫഷന്റെ എത്തിക്സും ,മര്യാദയും പാലിക്കുന്ന ആദര്‍ശ ശുദ്ധിയുള്ള ഒരാളാണ് എന്റെ ഈ സുഹൃത്ത്‌)

"എന്നെ കണ്ടതും ഞാന്‍ വജ്രാഭരണം വാങ്ങാന്‍ യോഗ്യയല്ലെന്ന് അവര്‍ തീരുമാനിച്ചു കളഞ്ഞു.ടീച്ചറെ". ഡോക്ടര്‍ തന്റെ നിരാശയും അവഹേളിക്കപ്പെട്ടു  എന്ന തോന്നലും മറച്ചു വയ്ക്കാതെ പറഞ്ഞു.  
എന്ത് പറയണം എന്ന് എനിക്കും മനസ്സിലായില്ല. 

  അവര്‍ അങ്ങനെ പെരുമാറാന്‍ എന്താ കാരണം എന്നാണു  വിചാരിക്കുന്നത് ? ഞാന്‍  സുഹൃത്തിനെ സമാധാനിപ്പിക്കുന്ന ശബ്ദത്തില്‍  ചോദിച്ചു.  "ഓ!എന്റെ സാരിക്ക് മിനുങ്ങുന്ന 'പല്ലു' ഇല്ലായിരുന്നല്ലോ, എന്റെ കാതില്‍ തോളറ്റം വരെ ഞാന്നു കിടക്കുന്ന 'ഇമിറ്റേഷന്‍ കുണുക്കും,ഇമിറ്റേഷന്‍ മാലയും വളയും വിരല്‍ മുഴുക്കെ മോതിരവും ഇല്ലല്ലോ ,  വില്ല് പോലെ വളഞ്ഞ ഷേപ്പ് ചെയ്ത പുരികവും, സ്ട്രെയിറ്റ്  ചെയ്ത മുടിയും ഇല്ല എന്റെ  ടീച്ചറെ." 
അവര്‍  പാതി പരിഹാസം കലര്‍ത്തി പറഞ്ഞു. 
'ഈ പറഞ്ഞതൊക്കെ ഉള്ള ഒരു പെണ്ണ് ടെലിവിഷന്‍ സീരിയലിലെ പുരാണ കഥാപാ ത്രങ്ങളെ പോലെ വേഷമിട്ടു വന്നപ്പോള്‍ എടുത്തു കൊടുപ്പ് കാരുടെ ഒരു ഉത്സാഹം കാണണം . അവര്‍ ഒരു പാട് വാങ്ങും എന്ന് കരുതി അവരൊക്കെ  ആ പെണ്ണിന്റെ പിന്നാലെ ചെന്നിട്ടെന്താ അവള്‍ ഒരു കുഞ്ഞു കമ്മലും വാങ്ങി അവരെ നോക്കി ചിരിച്ചോണ്ട് പോയി. " ഞാന്‍ ചിരിച്ചു.  'അത് കണക്കായിപ്പോയി' എന്ന്  സുഹൃത്തും   മനസ്സ് തുറന്നു ചിരിച്ചു. 

'ഇനി ഇപ്പൊ പച്ചക്കറി ക്കടയിലും തുണി ക്കടയിലും ആശുപത്രിയിലും എല്ലാം ആളുകളുടെ പരിഗണന കിട്ടണ മെങ്കില്‍ കഥകളിക്കാരെ പോലെ തിളങ്ങുന്ന തുണിത്തരങ്ങളും ആഭരണങ്ങളും  അണിഞ്ഞു ചെല്ലേണ്ടി വരുമോ എന്ന ഇപ്പൊ പേടി '  വില കൂടിയ ആഭരണം  വാങ്ങിയിട്ടും ഒരു സന്തോഷവും അതില്‍ നിന്ന് കിട്ടാത്ത തു പോലെ  നിരുന്മേഹയായി സുഹൃത്ത്‌ പറഞ്ഞു മുഖത്ത് ഒരു പാഠം പഠിച്ച മട്ട്. 

മലയാളികള്‍  പുറം പകിട്ടില്‍ വല്ലാതെ ഭ്രമിച്ചിരിക്കയാണ് എന്നാണോ എന്റെ സുഹൃത്ത്‌ പറയുന്നത്? 'മലയാളികള്‍  നല്ല മിന്നുന്നതും തിളങ്ങുന്നതുമായ വസ്ത്രം ഉടുത്തു നടക്കട്ടെ' എന്റെ ചങ്ങാതീ ' ഞാന്‍ തമാശ പറയാന്‍ ശ്രമിച്ചു.  'ആയിക്കോട്ടെ . പക്ഷെ മിനുങ്ങാത്ത തുണി ഉടുത്ത് നടക്കുന്നവരെ  കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകള്‍ എന്ന വിധം കാണരുത്. കുണുക്ക് ഇടാന്‍   താല്പര്യം ഇല്ലാത്തവര്‍ കടയില്‍  കയറിയാല്‍ സാധനം കിട്ടില്ലെന്നോ?  സുഹൃത്തിനു  മലയാളികളോട് മൊത്തം അമര്‍ഷം ഉണ്ടെന്നു തോന്നി.  
   സുഹൃത്തിന്റെ  ഖിന്ന വര്‍ത്തമാനം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായി സംശയം. ഡിസൈനര്‍ ഡ്രസ്സും ആഭരണങ്ങളും  ഇല്ലാത്തത്   കൊണ്ടായിരിക്കുമോ ഇന്നലെ ആ ഓട്ടോ റിക്ഷക്കാരന്‍ എന്നെ അയാളുടെ ഓട്ടോയില്‍ കയറ്റാന്‍ മടിച്ചത്? മിനി സ്ക്രീനില്‍ കാണുന്നതുപോലെചുവന്ന ടൈല്‍ പാകിയ മുറ്റവും  ബട്ടന്‍ ഞെക്കിയാല്‍  തുറക്കുന്ന വലിയ ഗേറ്റും ഇല്ലാത്തത് കണ്ടാണോ അയാള്‍  മുഖത്ത് ഒരു  പു ച്ഛ ഭാവം കാണിച്ചതും   ഇരട്ടി ചാര്‍ജ് വേണമെന്ന് ശഠിച്ചതും ?

Monday, February 6, 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം-1

രോഗാതുരമായ രണ്ടു മാസത്തിനു ശേഷം വീണ്ടും ബ്ലോഗ്‌ എഴുത്ത്. ചുറ്റും പല വിധ രോഗങ്ങളാല്‍ വേദനിക്കുന്നവര്‍ ഉണ്ട് എന്ന കാര്യം അറിയാമെങ്കിലും   ഉടലും മനസ്സും വേര്‍പെട്ടു നില്‍ക്കുന്ന ചില അവസ്ഥകളില്‍ ഉടല്‍ മനസ്സിനെ അനുസരിക്കില്ല. കുറച്ചൊക്കെ നിന്റെ ഉടലിന്റെ വേദന യഥാര്‍ത്ഥം  തന്നെ എന്ന്  അതിനോട് ലേശം മമത കാണിക്കൂ എന്ന് അത് പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ മമത കാണിച്ചു രണ്ടു മാസം . 
അതല്ല എന്റെ വിഷയം .
  കൊറഗര്‍ എന്ന, കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്ഗോഡ് ജില്ലയിലെ  ഒരു ആദിവാസി സമൂഹത്തെ കുറിച്ച്  എനിക്ക് വലിയ അറിവില്ല. എന്നാല്‍ അറിയുന്ന കാര്യം വളരെ പരിതാപകരമാണ് താനും. കൊറഗര്‍  കുറ്റിയറ്റു  പോകാന്‍ പാകത്തില്‍ വിരലിലെണ്ണാവുന്ന വിധം ആയി ക്കഴിഞ്ഞു. സര്‍ക്കാര്‍ കണക്കു പ്രകാരം തൊള്ളായിരത്തി നാല്‍പ്പത്തി രണ്ടു പേര്‍. പണ്ട് ഈ മലയാള രാജ്യത്തെ അനേകം രാജാക്കന്മാരില്‍ ഒരു കൂട്ടരായിരുന്നു ഈ കൊറഗ  വംശത്തില്‍ പെട്ടവരുടെ മുന്‍ഗാമികള്‍ എന്ന് ചരിത്രം പറയുന്നു. ഇപ്പോഴുള്ള ഈ ജന വിഭാഗം നശിക്കുന്നതോട് കൂടി മറ്റൊരു ആദിമ സംസ്കാരം കൂടി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷ്മമാകും. ഇപ്പോള്‍ തന്നെ കുറഗര്‍ അവരുടെ ആദി ജീവിതത്തില്‍ നിന്ന് മാറി ക്രിസ്ത്യാനികള്‍ ആയും  ഹിന്ദുക്കള്‍ ആയും അവരുടെ വിശ്വാസങ്ങളെ മാറി സ്ഥാപിച്ചു കഴിഞ്ഞു. എങ്കിലും അത് വെറും പുറം ലേപനം പോലെ നില്‍ക്കുകയെ ഉള്ളു എന്ന് നമുക്കറിയാം. ഇനി ഈ മാറ്റങ്ങള്‍ കൊണ്ട് അവരടെ ജീവിത ഗതിയില്‍ എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ല .അത്  കൂടുതല്‍ പരിതാപകരമാവുകയല്ലാതെ. സര്‍ക്കാര്‍ വച്ച് കെട്ടി കൊടുത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന ഒരു കൂട്ടം കുടുംബങ്ങളെ  ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ കൂടി ഒരു യുവതി  കാണിച്ചു തന്നു. വോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ സര്‍ക്കാരിന്റെ കണക്കില്‍ പെടാതെ ദാരിദ്ര്യവും  രോഗവും കൊണ്ട് പൊറുതി മുട്ടി കഴിയുന്ന കുറെ മനുഷ്യ ജീവനുകള്‍. ദേഹമാസകലം ചൊറി പിടിച്ച മുതിര്‍ന്നവരും കുട്ടികളും വൃദ്ധരും എത്ര! കണ്ണില്‍ നിസ്സംഗ ശൂന്യതയുമായി  വെറുതെ ഇരിക്കുന്നവര്‍ എത്ര!..കിടപ്പും ഇരുപ്പും മലമൂത്ര വിസര്‍ജനവും, ഒരേ സ്ഥലത്ത് തന്നെ നടത്തി കഴിയുന്നവര്‍. കിടക്കാന്‍ ഇടമില്ലാതതുകൊണ്ട് സര്‍ക്കാര്‍ കെട്ടികൊടുത്ത പൊതു കക്കൂസ് വീടാക്കി കക്കൂസിന് മുകളില്‍ കിടക്കുന്നവര്‍ എത്ര!..കക്കൂസ്  തന്നെ വീടാക്കി അതില്‍ ഉറങ്ങുന്നവര്‍!   ...മുതിര്‍ന്നവര്‍ ചാരായവും  പിഞ്ചു കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ  ലഹരി മരുന്നുകള്‍ക്കും അടിപ്പെട്ടു കഴിയുന്നു. ഒരു രണ്ടു മിനുട്ട്  റിപ്പോര്‍ട്ട്   സമകാല കൊറഗ ജീവിതത്തെപ്പറ്റി ഇത്രയും അറിവുകള്‍ കൂടി എനിക്ക് പകര്‍ന്നു തന്നു. വിദ്യാഭ്യാസമോ സ്ഥിര ജോലിയോ, വരുമാനമോ ഇല്ലാതെ ജീവിക്കുന്ന അവര്‍ മലയാളികള്‍കളുടെ മനസ്സില്‍ ഒരു നീറല്‍ പോലും ആവാത്തതെന്തു ?
   കാടു വെട്ടി കൃഷി ഭൂമി ആക്കിയതും പോരാതെ ഇപ്പോള്‍ റിസോര്‍ട്ടുകള്‍ പണിഞ്ഞു വെള്ളക്കാരെ കൊണ്ട് വന്നു താമസിപ്പിച്ചു കാശുണ്ടാക്കാനാണ് ഇനിയുള്ള ടൂറിസം കളി. അതിനിടെ എന്ത് ആദി വാസി, എന്ത് സാധാരണക്കാര്‍, എന്ത് പരിസ്ഥിതി. എന്തിലും വ്യവസായവും പണവും മാത്രം കാണുന്ന ആര്‍ത്തി പിടിച്ച വ്യവസായ പ്രമുഖര്‍ ക്ക് അതൊന്നും കാണേണ്ട കാര്യമില്ല. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി അറുപത്തഞ്ചു കൊല്ലം ആയിട്ടും ഇത്രയും പരിതാവസ്ഥയില്‍ ആളുകള്‍ ഇവിടെ കഴിയുന്നു എന്ന് തിരിച്ചറിയാത്ത ഭരണാധികാരികള്‍. അവര്‍ക്ക് ഈ കഷ്ട ജീവിതങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ എന്ത് ന്യായം? ന്യായം ഒന്ന് മാത്രം.ഈ ദരിദ്ര വാസികള്‍ക്ക് ഇതൊക്കെ മതി. അവര്‍ പുഴുക്കളെ പോലെ കഴിയട്ടെ. അവസാനം  അവര്‍ ഈ ആദിമ നിവാസികള്‍ ഈ ഭൂമിയില്‍ നിന്ന് പതുക്കെ ഇല്ലാതാവട്ടെ.എന്നിട്ട് വേണം അവരുടെ കാടുകള്‍ ,അവരുടെ ജീവിതം എല്ലാം തട്ടി പ്പറിച്ചു സ്വന്തമാക്കാന്‍. ഇതാണ്, ചുരുക്കത്തില്‍ ആദിവാസികളെ മനുഷ്യരായി കണക്കാതിരിക്കുന്നതിനു പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന മനോഭാവം.  പഴയ ബ്രിട്ടീഷു കാരുടെ മനോഭാവം തന്നെ. അങ്ങനെ  നിന്ന് നോക്കുമ്പോള്‍ അവര്‍ നമുക്ക് അപരിഷ്ക്രുതര്‍ .അവര്‍ക്ക് ഒറ്റമുറി വീട് മതി. 

   അവരുടെ കാടുകള്‍, അവരുടെ ആവാസ വ്യവസ്ഥ, അവയെല്ലാം സംരക്ഷിച്ചു  അവര്‍ക്ക് ജീവിക്കാനുതകും വിധം നിലനിര്‍ത്താന്‍ കച്ചവട ക്കണ്ണുകള്‍ ഇല്ലാത്ത, മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ഭരണാധികാരി യെങ്കിലും  ഉണ്ടാവുമോ? ഈ കാര്യത്തില്‍ ഞാന്‍ ശുഭാപ്തി വിശ്വാസിയല്ല.