Tuesday, November 29, 2011

ആന്ദ്രെ ബ്രെവിക്

എഴുപത്തി  ഏഴു  , യുവാക്കളെയും കുട്ടികളെയും വെടി വച്ചു കൊല്ലുകയും നൂറ്റി അന്‍പത്തി ഒന്നു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നോര്‍വെക്കാരന്‍  ആന്ദ്രെ ബ്രെവിക്  എന്ന  മുപ്പത്തി രണ്ടു കാരനെ  മാനസിക രോഗി യാണെന്ന് കണ്ടെത്തലില്‍ ജയിലിലെക്കയക്കുന്നതിനു പകരം ചികിത്സക്കായി  അയക്കണമെന്നാണ്   മാനസിക രോഗ വിദഗ്ദ്ധന്മാര്‍  പറയുന്നത്. അയാള്‍ മനപൂര്‍വം അല്ല കൂട്ടക്കുരുതി നടത്തിയത് എന്നാണ് വാദം. ഒരു ഭ്രാന്തന് കിട്ടുന്ന ആനുകൂല്യം ! യൂറോപ്പിനെ മുസ്ലിമ്ങ്ങളുടെയും മാര്‍ക്സിസ്റ്റു  കളുടെയും  കയ്യില്‍ നിന്നു രക്ഷപ്പെടുത്താന്‍ അയാള്‍ കണ്ട പദ്ധതിയായിരുന്നല്ലോ കൂട്ടക്കൊല. എന്ത് കൊണ്ടാണ് അയാളുടെ ചെയ്തി  ഈ വിധം ഭ്രാന്തിലേക്ക് ചുരുക്കി അയാളുടെ തീവ്ര വാദത്തെയും ചെയ്ത കൂട്ടക്കൊലയെയും നിസ്സാരമാക്കുന്നത്.  മരിച്ച നിരപരാധികളായ യുവതീ യുവാക്കള്‍ക്ക് എങ്ങനെ യാണ് നീതി ലഭിക്കാന്‍ പോകുന്നത്?   തങ്ങളുടെ നിസഹായാവസ്ഥയില്‍ കലി കയറുന്ന   ഒരു കൂട്ടം ആളുകള്‍ സംഘടിച്ചു  ചെയ്യുന്ന പ്രവര്‍ത്തികള്‍ തീവ്ര വാദം എന്ന വകുപ്പിലേക്ക് മാറുന്നതും  അവര്‍ രാജ്യദ്രോഹികള്‍ എന്ന് നിലയിലേക്ക് മാറുന്നതും  നാം കാണുന്നു. പക്ഷെ ഇപ്പോള്‍ ബ്രെവിക് ന് കിട്ടിയ നീതി യുടെ  യുക്തിയനുസരിച്ച്, അതായത്    ബ്രെവിക് തന്റെ രാഷ്ട്രീയ നിലപാടില്‍  നിന്നു കൊണ്ട് കൂട്ടക്കൊല നടത്തിയത് ഭ്രാന്താണെങ്കില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ തീവ്ര വാദികള്‍ക്കും ആ ആനുകൂല്യം കിട്ടേണ്ട താണ് . അവരെയെല്ലാം വിടെണ്ടതും  ആശുപത്രികളിലേക്ക് തന്നെ . മാനസിക രോഗ വിദഗ്ധര്‍ അവരെ പരിചരിക്കട്ടെ!

http://www.bbc.co.uk/news/world-15936276



Sunday, November 27, 2011

ഫ്ലോറന്‍സ് നൈറ്റിംഗേല്‍സ് !

ആശുപത്രികളില്‍ രാപകല്‍ ജോലിചെയ്യുന്ന  നഴ്സുമാരുടെ ജോലി ഭാരത്തെ  കുറിച്ചും അവരുടെ വേതനത്തെ കുറിച്ചുമൊന്നും ആരും വേവലാതിപ്പെട്ടു    കണ്ടിട്ടില്ല. കേരളത്തില്‍ കൂണ്‍  പോലെ പെരുകി  പെരുകി വരുന്ന ആതുര ശുശ്രൂഷാ കേന്ദ്രങ്ങളുടെ നട്ടെല്ല് തന്നെ യാണ് തുച്ഛ  ശമ്പളത്തില്‍   പണിയെടുക്കുന്ന അവിടങ്ങളിലെ നഴ്സുമാര്‍. ഓരോ ആശുപത്രിയും ഓരോ വിധമാണ് അവരവരുടെ  സ്ഥാപനത്തിലെ നഴ്സുമാരെ ചൂഷണം ചെയ്യുക. അവരെ തൊഴിലാളികള്‍ ആയി കണക്കാതിരിക്കുന്നത് കാരണം അവര്‍ അവരുടെ ചൂഷണ തിനെതിരായി  ഒച്ച ഉയര്‍ത്താന്‍ തുടങ്ങിയാല്‍ പിന്‍ തുണക്കാന്‍ ആളില്ലാതാകുന്നു. ഫാക്റ്ററിയില്‍ പണിയെടുക്കുന്നവര്‍  മാത്രമാണ് തൊഴിലാളികള്‍ എന്ന് തോന്നും. തൊഴില്‍ എടുക്കുന്നവര്‍ മുഴുവന്‍ തൊഴിലാളികള്‍ ആണ് എന്ന്  ഇക്കൂട്ടര്‍ക്ക് ബോധം വരുന്നത് എന്നാണാവോ.
നഴ്സുമാരെ പ്പോലെ തന്നെ ചൂഷണ ത്തിനു  വിധേയരായി കഴിയുന്ന  ഐ  ടി പ്രൊഫഷണ്‌കളുടെ  കാര്യവും ഇതിന്റെ  കൂടെ ഓര്‍ക്കണം.

ഇപ്പോള്‍ നഴ്സുമാരെ കുറിച്ച് ഓര്‍ക്കാന്‍ കാരണം കൊല്ലത്ത് എസ എന്‍ ആശുപത്രിയിലെ നഴ്സുമാര്‍ സമരം ചെയ്തതും അവരെ ഗുണ്ടകളെ വച്ച് തല്ലി ഓടിച്ചു എന്നും ഉള്ള വാര്‍ത്ത  കണ്ടത് കൊണ്ടാണ്. ഞാന്‍ ജോലിചെയ്തിരുന്ന  സ്ഥാപനത്തില്‍ തൂപ്പ് കാരിയായി ജോലി ചെയ്തിരുന്ന ഒരാളുടെ  മകള്‍ നഴ്സിംഗ് പഠിക്കാന്‍ ചേര്‍ന്നതിന്റെ സന്തോഷം എന്നോട് പങ്കുവച്ചിരുന്നു . കടം വാങ്ങിയും മറ്റും ആ കുട്ടിയെ അവര്‍ പഠിപ്പിച്ചു. അവസാന വര്ഷം ആകുമ്പോഴേക്കും അവരുടെ സന്തോഷം വലുതായിരുന്നു. ഇനി കുട്ടിക്ക് ജോലി കിട്ടും കല്യാണം നടത്തണം. ആഭരണം വാങ്ങണം എല്ലാം കുട്ടിയുടെ ശമ്പളം കിട്ടിയിട്ട് വേണം . എന്നാല്‍ ഒരു ദിവസം അവര്‍ സങ്കടപ്പെട്ടു വന്നിരിക്കുന്നത് കണ്ടു. മകള്‍ തോറ്റു പോയോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു ഞാന്‍ വിവരം  ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.അവരുടെ കുട്ടി  നല്ല മാര്‍ക്കില്‍ ജയിച്ചു .സര്‍ട്ടിഫിക്കറ്റിന്   ചെന്നപ്പോള്‍ ആണ് അറിയുന്നത്  അവള്‍ പഠിച്ച കോളേജിന്റെ ആശുപത്രിയില്‍ രണ്ടു വര്ഷം ശമ്പളമില്ലാതെ സേവനം ചെയ്തതിനു ശേഷമേ സര്‍ടിഫിക്കറ്റ് കൊടുക്കൂ എന്ന്. സര്‍ട്ടിഫിക്കറ്റ്   പിടിച്ചു വച്ചതുകാരണം സ്ഥാപനം വിട്ടു പോകാനും നിവൃത്തിയില്ല.  അനിയനെ പഠിപ്പിക്കണം ,നല്ല ഉടുപ്പ് വാങ്ങിക്കൊടുക്കണം . എല്ലാം ശമ്പളം കിട്ടിയിട്ട് എന്ന് മകള്‍ പറയുന്നത്  ആവര്‍ത്തിച്ചു അവര്‍ കരഞ്ഞു.
ഇങ്ങനെ പട്ടാളത്തിലെ നിര്‍ബന്ധ സേവനം പോലെ ആശുപത്രിക്കാര്‍ സൌജന്യ സേവനം പിടിച്ചു വാങ്ങുന്നുമുണ്ട്  അവരുടെ നിത്യ ചൂഷണ ത്തിനു  പുറമേ. സ്ത്രീകള്‍ കൂടുതല്‍ ഉള്ള മേഖല ആയതു കൊണ്ടാവും   രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ അടിമ വര്‍ഗ്ഗത്തോട്  ഇത്ര അവഗണന എന്ന് തോന്നുന്നു. ഫ്ലോറന്‍സ് നൈറ്റിംഗേല്‍ മാര്‍ക്ക് നല്ലത് വരട്ടെ!

Thursday, November 24, 2011

ഡാം! ഡാം !

    മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിച്ചു, ഇല്ല എന്ന നിലയില്‍ നില്‍ക്കുന്നു. നൂറോ അതിലധികമോ   വര്‍ഷം  പഴക്കമുള്ള ഡാം ഇപ്പോള്‍ പൊട്ടും എന്ന നിലയില്‍ ആണെന്ന ഭീതിയില്‍ മലയാളികള്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒരു പത്തു വര്‍ഷമെങ്കിലും  ആയിക്കാണണം.  അങ്ങനെ തകരുകയാണെങ്കില്‍ ഏകദേശം മുപ്പതു ലക്ഷം മലയാളികള്‍ അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ അടക്കം എന്നേക്കുമായി ഇല്ലാതാവും എന്ന ഭീതി പ്പെടുത്തുന്ന  ചിന്തയാണ്  പൊതുവേ കേരളീയര്‍ക്കുള്ളത്. ആലോചിക്കും തോറും ഭയം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ചെറു ഭൂമി കുലുക്കങ്ങള്‍ വന്നു ആ  പേടി ഇരട്ടിപ്പിക്കുന്നു. ഇങ്ങനെ ഭീതിയുടെ വാള്‍ തലക്കും കാല്‍ക്കലും വച്ചാണ് വളരെ നാളായി  മലയാളിയുടെ ഉറക്കം. അതിനാണ് പരിഹാരം കാണുന്നു എന്ന് കേള്‍ക്കുന്നത്.
    ഇപ്പോഴുള്ള ഡാമിന് പകരം  മുല്ലപ്പെരിയാറിന്റെ  മറ്റൊരു  സ്ഥലത്ത് ഒരു വന്‍കിട ഡാം ഉണ്ടാക്കാനാണ് പദ്ധതിയെന്ന് കേള്‍ക്കുന്നു. അതുണ്ടാക്കിയാല്‍ എത്രയോ ഏക്കര്‍ വനഭൂമി പോകുമെന്നും ,പരിസ്ഥിതി   നാശം വരുമെന്നും പരിസ്ഥിതിയെ കുറിച്ച് ബോധവാന്‍/വതി  കളായവര്‍ പറയുന്നതും കേള്‍ക്കുന്നു. അടിക്കടി ചെറുതായി കുലുങ്ങി കുലുങ്ങി ഭൂമി നമ്മളെ പേടിപ്പിക്കുന്നു മുണ്ട്. എങ്കില്‍  പുഴകളില്‍, അവയുടെ കൈവഴികളില്‍ ചെറു ഡാമുകള്‍ ഉണ്ടാക്കി പരിസ്ഥിതിക്ക്  കോട്ടം  തട്ടാതെ, കൃഷിയിടങ്ങളില്‍ വെള്ളം ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ക്കൊണ്ട് , ഡാമുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു കൂടെ? അങ്ങനെ ബദല്‍ സംവിധാനങ്ങള്‍ ചെയ്തു കൃഷിക്കാര്‍ക്ക് വെള്ളം ലഭിക്കാനും  പൊളിയാറായ ഡാം ഇടിഞ്ഞു വീഴാതെ നോക്കാനും ,അതിനകത്ത് താങ്ങാവുന്നതില്‍ അധികം വെള്ളം കേറാന്‍ അനുവദിക്കാതിരിക്കാനും പ്രശ്നപരിഹാരക്കാര്‍ ആലോചിക്കുന്നുണ്ടാകുമോ? ഉണ്ടാകുമെന്ന് തോന്നുന്നില്ല.   ഇനിയൊരു  നൂറ്റി അമ്പതു  കൊല്ലം നില നില്‍ക്കുന്ന അത്ര ഉറപ്പുള്ള  ഡാം പണിയാനുള്ള സന്നാഹം, സാങ്കേതിക വൈദഗ്ധ്യം ഉള്ളവര്‍ ആയിരിക്കും ആ പണി ചെയ്യുക എന്ന് വിശ്വസിക്കുക മാത്രമേ സാധാരണക്കാരായ ആളുകള്‍ക്ക് വഴിയുള്ളൂ. കാരണം അത് വലിയ ഒരു  ഡാം മാത്രമല്ലല്ലോ. പണം കായ്ക്കുന്ന ഒരു വന്‍ മരമാണല്ലോ.  നമ്മുടെ റോഡു പണി തട്ടിപ്പുകാര്‍ ചെയുന്നത് പോലെ അതില്‍ നിന്ന് കമ്പിയും സിമന്റും മോഷ്ടിച്ച് , കോടി കോടിക്കണക്കിനുള്ള  പണത്തിന്റെ വെട്ടിപ്പ് സാധ്യത ഉപയോഗപ്പെടുത്തി പണിഞ്ഞു തീര്‍ന്നു മൂന്നാം ദിവസം അത് പൊട്ടി പോകുമോ എന്ന്  പറയാന്‍ ഇപ്പോള്‍ എന്തായാലും കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം മലയാളികള്‍. എന്തായാലും സാധാരണക്കാരെ ഭീതിയില്‍ നിന്നും മാത്രമല്ല തമിഴ് നാട് ശത്രു രാജ്യമാണെന്ന് മലയാളികളും മലയാളികള്‍ ശത്രുക്കള്‍ ആണെന്ന്  തമിഴനും കരുതുന്ന സ്ഥിതി വിശേഷം മാറാനും പ്രശ്നം  പരിഹരിച്ചാല്‍ മാത്രമേ കഴിയൂ.  സദാ ആത്മാഹൂതി ചെയ്യാന്‍ സന്നദ്ധമായ  മനസ്സുമായാണ് തമിഴന്റെ നില്‍പ്പ് എന്ന് തോന്നാറുണ്ട്. അതിനെ മുതലാക്കി  രാഷ്ട്രീയ പാര്‍ട്ടികള്‍ സദാ അധികാരക്കളികള്‍ കളിക്കുകയും ചെയ്യുന്നു. ചെയ്യുന്ന പ്രവര്‍ത്തി കളോട്   ആത്മാര്‍ഥത ഉള്ള ചിലരെങ്കിലും ഈ ഡാം പ്രശ്ന പരിഹാര /പണിയില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥന പരിഹാരമാണെങ്കില്‍  പ്രാര്‍ഥിക്കാന്‍ ഞാന്‍ തയ്യാറാണ്.!!


Tuesday, November 22, 2011

കര്‍ഷകര്‍ വേറെന്തു ചെയ്യും !

ഒരുമാസത്തിനകം ഒന്‍പതു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു, കേരളത്തില്‍. വയനാട്ടിലും കോട്ടയത്തും പാലക്കാട്ടും കണ്ണൂരുമായി. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന ആളുകള്‍. പച്ചക്കറിയും നെല്ലും  കപ്പയും, കൂര്‍ക്കയും, വാഴപ്പഴങ്ങളും കുരുമുളകും കൃഷിചെയ്തു നഗരവാസികളെയും മേലനങ്ങാ  പണി ചെയ്യുന്ന ബഹു ഭൂരി പക്ഷത്തെയും , വസ്ത്രമുലയാതെ അവരെ വാഗ്ദാന പെരുമഴയില്‍ കുളിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും തീറ്റാന്‍ ഉള്ളത്  തങ്ങളാല്‍ കഴിയും വിധം സൃഷ്ടിക്കാന്‍ ശ്രമിച്ച അവര്‍ക്കുള്ള   കൂലി കട ബാധ്യതയായും  ,അനാരോഗ്യമായും,അവസാനം ജപ്തി നോടീസായും കൊടുത്തു മണ്ണിനടിയിലേക്ക്‌  നന്ദിയോ, ആചാരവെടിയോ ഇല്ലാതെ പറഞ്ഞയക്കുന്നതാണ് നാം  ഈ കാണുന്നത്.
ഇങ്ങനെ ദുരിതമനുഭവിക്കുന്നവരെ ദുരിതത്തെ പറ്റി ആര് പറഞ്ഞാലും, ഏതു സാധാരണക്കാരന്‍ പറഞ്ഞാലും, ശബ്ദിച്ചാലും അവര്‍  തീവ്രവാദികള്‍ ആയി മുദ്രകുത്തപ്പെടുകയും ചെയ്യും. അങ്ങനെ കാരണവന്‍മാര്‍ക്കെതിരെ     തിരിയുന്ന അനന്തിരവന്മാരുടെ തലമുറ  ഇപ്പോള്‍ കുറ്റിയറ്റ് പോവുകയും ചെയ്തു.
അതുമല്ല എണ്ണമില്ലാത്ത ദുരിത ജീവിതങ്ങള്‍ കണ്മുന്‍പില്‍ ഉണ്ടെങ്കിലെ  സ്വന്തം സമ്പത്ത്  അധികമധികം മധുരവും  മൂല്യമുള്ളതുമാവൂ.  എല്ലാവരും കുഷ്ഠരോഗിയായാലാണ് പട്ടു പോലെ നേര്‍ത്ത ചര്‍മ്മം അതി പട്ടുപോലെ മിനുസമായി തോന്നുക. അതുകൊണ്ട് കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമ്പോള്‍ ഇറക്കുമതി ഭക്ഷണം രുചിക്കുന്നവര്‍ക്ക് തങ്ങളുടെ തീറ്റക്ക്‌ മധുരം കൂടുതല്‍ തോന്നും.
  മരിച്ച കര്‍ഷകരുടെ ടെലിവിഷനില്‍ കണ്ട ഓരോ മുഖത്തും ക്ലേശം ഘനീഭവിച്ചത് പോലെ  തോന്നിയത് ,എന്റെ തോന്നല്‍ മാത്രമല്ല.

Friday, November 18, 2011

ഒരാള്‍

       കഴിഞ്ഞ തിങ്കളാഴ്ച എന്റെ അയല്‍ക്കാരന്‍ മരിച്ചു. അമ്പതു വയസ്സ് കഴിഞ്ഞ അയാള്‍ക്ക്‌ ഭാര്യയും രണ്ടു കുട്ടികളും. വീട്ടു ജോലികള്‍ക്ക് പുറമേ ഓഫീസ് ജോലിയുള്ള സ്നേഹമുള്ള ഭാര്യയും, അതിലേറെ അച്ഛനെ സ്നേഹിക്കുന്ന കുട്ടികളും അയാള്‍ക്കുണ്ടായിരുന്നു. നാല് വീടുകള്‍ക്കപ്പുറത്തായിരുന്നു  അവര്‍ താമസിച്ചിരുന്നത്. എന്നും കാണാറില്ല, സംസാരിക്കാറുമില്ല. എങ്കിലും അവര്‍ അവിടെ ഉണ്ടെന്നു ഞങ്ങള്‍ക്കും ഞങ്ങള്‍ നാല് വീടുകള്‍ ക്കപ്പുറത്ത് ഉണ്ടെന്നു  അവര്‍ക്കും അറിയാമായിരുന്നു. ഒരിക്കല്‍ അയാളുടെ മകള്‍ പാഠപുസ്തകത്തില്‍ ഉള്ള എന്റെയൊരു കവിതയുടെ അര്‍ത്ഥവും സാരവും ചോദിച്ചറിയാന്‍ വന്നിട്ടുമുണ്ടായിരുന്നു. അങ്ങനെ ഇരിക്കെ അവര്‍ക്ക് മറ്റേതോ  ടൌണിലേക്ക് മാറ്റമായി. മാറ്റമായെങ്കിലും പൂട്ടിയിട്ട വീട് തുറന്നു പരിശോധിക്കാന്‍ മാസത്തില്‍ ഒരിക്കല്‍ അയാള്‍ വന്നു. പ്രദേശത്ത് എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തി തിരിച്ചു പോയി. പഠനം പൂര്‍ത്തിയാക്കിയ മകന്‍ ജോലിയില്‍ പ്രവേശിച്ചു. മകള്‍ പഠനത്തില്‍ .
            എത്ര നേര്‍ രേഖയില്‍ ഉള്ള ജീവിതം! അവരെ കുറച്ചു ഓര്‍ക്കുമ്പോള്‍ അതാണ്‌ തോന്നുക. അയാളുടെ അല്ലെങ്കില്‍ അവരുടെ ജീവിതം ഭംഗിയുള്ളതായിരുന്നു എന്ന് അവരുടെ വീടിനോടും മതിലിനോടും അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. മരിച്ചു കിടക്കുന്ന അച്ഛനെ ഓര്‍ത്തു വിലപിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ അത് ബോധ്യമാവുകയും ചെയ്തു.
ഹൃദയ സ്തംഭനം ആയിരുന്നു മരണ കാരണം. അതും അയാള്‍ താമസിക്കുന്ന നഗരത്തില്‍ നിന്നും ഏറെ അകലെ, മറ്റൊരു സംസ്ഥാനത്തെ  ഓഫീസിലെ  പണിക്കിടയില്‍. ഭാര്യ അവരുടെ ജോലിസ്ഥലത്ത്, കുട്ടികള്‍ അവരവരുടെ പണി സ്ഥലത്തും  പഠന സ്ഥലത്തും. ഓഫീസില്‍ വെറുതെ വീണു മരിച്ചത് കാരണം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു വന്ന പൊതിഞ്ഞു കെട്ടിയ മൃത ശരീര മായി അയാള്‍ കിടക്കുന്നതാണ് വീട്ടുകാര്‍ക്കും അയല്‍ക്കാരായ ഞങ്ങള്‍ ക്കും കാണാന്‍ ആയതു.  
        ചുറ്റുമുള്ളവര്‍ പലതും പറഞ്ഞു വിലപിക്കുന്നതിനിടെ, പലതും ഓര്‍ത്തു നെടുവീപ്പിടുന്നതിനിടെ, മന്ദഹാസം മായാത്ത മുഖവുമായി അയാള്‍ കിടന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവന്റെ ഒരു ആത്മ സംതൃപ്തി ആ മുഖത്ത് കണ്ടതായി എനിക്ക് തോന്നി. അതല്ലാതെ അയാളുടെ മുഖത്തെ പുഞ്ചിരിക്കു വേറെ എന്താണ് അര്‍ത്ഥം ?


Saturday, November 12, 2011

ചില എഴുത്തുകാര്‍

 ചില എഴുത്തുകാര്‍  അങ്ങനെയാണ് . ട്രെന്‍ഡ് എന്താണോ അതനുസരിച്ചാണ് അവരുടെ എഴുത്ത് രീതി. വിജയത്തിലേക്കുള്ള വഴി എളുപ്പം ആകാന്‍  അതല്ലേ നല്ലത് എന്ന് അവര്‍ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തി; പിന്നെ അതനുസരിച്ചാണ് പ്രവര്‍ത്തനം.
 അവര്‍ക്ക് ക്രാഫ്റ്റില്‍  ആണ് വിശ്വാസം എന്നെനിക്കു തോന്നുന്നു. ക്രാഫ്റ്റ് വേണ്ട എന്നല്ല ,കര കൌശലത്തെ തള്ളിക്കളയുകയുമല്ല . ഒരു ഡിസൈന്‍ അല്ലെങ്കില്‍ മോള്‍ഡ് ഉണ്ടാക്കി അതിലേക്കു അക്ഷരങ്ങള്‍ പകര്‍ന്നു തള്ളുന്നതാണ് ക്രിയേഷന്‍ എന്ന് വിചാരിക്കുന്നവര്‍ക്ക്  മേല്‍പ്പറഞ്ഞ ക്രാഫ്ടാണ് ആദ്യന്തികമായി കല.
   അങ്ങനെ വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിച്ചു വിജയം കൈവരിക്കുകയും ചെയ്ത  ഒരാളെ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയ പ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്ത് നിന്നുമുള്ള ഒരു നോവലിസ്റ്റ് . വിജയം എന്ന് ഉദ്ദേശിച്ചത് ഇത്രയേ ഉള്ളു അവരുടെ ആ സൃഷ്ടി കൊള്ളാം എന്ന് ചിലര്‍ പറയുകയും അതവര്‍ക്ക് വീണ്ടും ആ വഴിയില്‍ പുതിയ ഒരെണ്ണം ഉണ്ടാക്കാന്‍ ആവേശം നല്‍കുകയും ചെയ്തു.
 ഞാന്‍ കാണുമ്പോള്‍ പുതിയ ഒരു പുസ്തകം എഴുതാനുള്ള  ഉത്സാഹത്തില്‍ ആണ്  അവര്‍ .അതി സമ്പന്നയായ അവര്‍ക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്. വലിയ ആര്‍ഭാട ജീവിത മുണ്ട്. വ്യവസായി യായ അച്ഛന്‍, മറ്റൊരു വ്യവസായി യായ ഭര്‍ത്താവ്. അനേകം വേലക്കാര്‍ ..പരിവാരങ്ങള്‍. ഇതിനിടക്ക്‌ അവര്‍ എഴുതിയ ആദ്യ നോവല്‍ ഒരു പ്രത്യേക സമുദായത്തെ കുറിച്ചായിരുന്നു. അവരുടെ സ്വന്തം സമുദായത്തെ കുറിച്ചല്ല. താരതമ്യേന ദരിദ്രരായ  കഷ്ട ജീവിതം നയിക്കുന്നവരെ കുറിച്ച് ആയിരുന്നു അത്. പ്രത്യേകിച്ചും അവരുടെ ചില ആചാരങ്ങളെ കുറിച്ച്. ഇംഗ്ലീഷിലാണ് എഴുത്ത് .
അത് ക്ലിക്ക് ചെയ്തു എന്നറിഞ്ഞു അവര്‍ അടുത്ത നോവലിനുള്ള കഥാ തന്തു അനേഷിക്കുന്ന കാലത്താണ് ഞാന്‍ പരിചയപ്പെടുന്നത്.  പറഞ്ഞു വന്നപ്പോള്‍ അവര്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത  ഒരു ദളിത/ ഗോത്രജീവിതമാണ് നോവല്‍ വിഷയം.  ആ സാധു ജീവിതങ്ങളെ കുറിച്ച്  വായിച്ചു പഠിച്ചും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചും അവര്‍ക്ക് ഒരു നോവല്‍ എഴുതണം. അതാണ്‌ ലക്‌ഷ്യം. കേരളത്തില്‍ വന്നു താമസിച്ചാല്‍ അങ്ങനെ ഒരു പഠനത്തിനു സാധ്യത ഉണ്ടോ എന്നും അവര്‍ക്കറിയണം.

  അവരുടെ ചോദ്യവും ആഗ്രഹവും കേട്ടപ്പോള്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഫൈന്‍ ആര്‍ട്സ് കോളേജു സന്ദര്‍ശിച്ച ഒരു പേരുകേട്ട ചിത്രകാരിയെ ഓര്‍മ്മവന്നു.  സ്വന്തം ചിത്രങ്ങളുടെ സ്ലൈഡ് സ് കാണിക്കുകയും അതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്ത അതിഥിയായ അവരോടു ചിലവിദ്യാര്‍ഥികള്‍  ചോദിച്ച ചോദ്യങ്ങളും ഞാന്‍ ഓര്‍ത്തു. ചിത്രകാരിയുടെ വളരെ വലിയ എട്ടോ പത്തോ ലക്ഷം ഉറുപ്പിക ക്ക്   വിറ്റു പോയ ചിത്രത്തെ ചൂണ്ടി ആയിരുന്നു ചോദ്യം.  ചിത്ര കാരിയുടെ ആ വലിയ ക്യാന്‍വാസില്‍  ആദി വാസി കലാകാരി/കാരന്മാര്‍ വരച്ച ഒരു ചിത്രം കൂടി ഒട്ടിച്ചു ചേര്‍ത്തിരുന്നു. "എന്തിനാണ് മാഡം അതില്‍ ട്രൈബല്‍ ചിത്രം കൊളാഷ് ആയി ചേര്‍ത്തത് എന്ന ചോദ്യത്തിനു പെട്ടെന്ന് അന്ധാളിച്ചു പോയ ആര്‍ടിസ്റ്റ് പറഞ്ഞു.' അത് ഇഷ്ടമായത് കൊണ്ടാണ് എന്ന് ' വേറെ റെലവന്‍സ് ഒന്നുമില്ലേ എന്ന് കുട്ടികള്‍.  വളരെ നല്ല കലാകാരിയായ അവര്‍ നിഷ്കളങ്കമായി ഇല്ലെന്നു ഉത്തരം പറഞ്ഞു. വിദ്യാര്‍ഥികള്‍ വീണ്ടും ചോദ്യങ്ങള്‍ കൊണ്ട് അവരെ കുടുക്കി .' മാഡം ആ പെയിന്റിംഗ് എത്ര സംഖ്യ ക്കാണ്  വിറ്റത്/ അതില്‍ ആദിവാസി കലാകാരന്മാര്‍ക്ക് എത്ര കൊടുത്തു, ആചിത്രം അവരോടു വാങ്ങിയപ്പോള്‍ അവര്‍ക്ക് എത്രയാണ് കൊടുത്തത്  ? താങ്കള്‍ അവരെ ചൂഷണം ചെയ്യുകയാണെന്ന് സമ്മതിക്കുമോ ?' തുടങ്ങി നിര്‍ത്താതെ ചോദ്യങ്ങള്‍. പെട്ടെന്ന് തന്നെ അവര്‍ക്ക് താന്‍ ചെയ്തതിലെ നീതി കേടിനെ പറ്റി ബോധ്യം വന്നപോലെ .അവര്‍ കുട്ടികള്‍ പറഞ്ഞതിനെ കുറിച്ച് താന്‍ ഗൌരവ പൂര്‍വ്വം ആലോചിക്കുമെന്ന് പറഞ്ഞു തന്റെ സംഭാഷണം അവസാനിപ്പിച്ചു.
പക്ഷെ എനിക്കറിയാമായിരുന്നു. ഞാന്‍ പരിചയപ്പെട്ട ഈ  നോവലിസ്റ്റ് ഇത്തരം ചോദ്യങ്ങള്‍ കൊണ്ടൊന്നും പിന്മാറുന്ന കൂട്ടത്തില്‍ അല്ല എന്ന്. അത് കൊണ്ട് തന്നെ ഞാന്‍ നിശ്ശബ്ദയായിരുന്നു. അവര്‍  ഗോത്ര ജീവിതത്തിന്റെ, ഭൌതിക മായി ദരിദ്രമായ അവരുടെ പുറം ജീവിതത്തെ കണ്ടു, അവരുടെ തനതായ സംസ്കാരത്തെ അവര്‍ക്ക് തോന്നുന്ന രീതിയില്‍ നിര്‍വചിച്ചോ  അതിനെ കാണാതെയോ  ഒരു നോവല്‍ ഇതിനകം എഴുതിയിട്ടുണ്ടാകാം. വെള്ളകാര്‍ നമ്മെ നോക്കിയ ആ കണ്ണുകള്‍ നമ്മള്‍ അവരില്‍ നിന്നും കടം കൊണ്ട് കഴിഞ്ഞിട്ട് നാളുകള്‍ പലതായല്ലോ.

Friday, November 11, 2011

നാര്‍സിസസിന്റെ പിന്‍ഗാമികള്‍

     ടി വി , സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാലത്തെ മനുഷ്യരെ എങ്ങനെ  ഭ്രാന്തു പ്പിടിപ്പിക്കുന്നു എന്നതിന് ഒരു അവസാനവുമില്ല എന്ന് തോന്നുന്നു. ഇപ്പോള്‍ തന്നെ ഐശ്വര്യാ   റോയിക്ക് ഒന്ന് സമാധാനമായി പ്രസവിക്കാന്‍ എന്തെല്ലാം കടമ്പകള്‍ തരണം ചെയ്യണം. സിസേറിയനോ സാധാരണ പ്രസവമോ ഇവയില്‍ രണ്ടില്‍ ഒന്നായിരിക്കും അവരുടെതും. ഒരേ വഴി, ഒരേ നില .പറഞ്ഞിട്ടെന്തു കാര്യം. ചാനലുകളും പത്രക്കാരും അമാനുഷിക പ്രസവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു എന്നറിഞ്ഞു പത്തു കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു മീഡിയ കളെ   നിയന്ത്രിക്കുന്ന മേലാളര്‍. അത് നന്നായി. ഐശ്വരായിക്ക് സമാധാനപൂര്‍വ്വം പ്രസവിക്കാന്‍ അത് സംഗതിയാക്കുമല്ലോ !


    ടി വി യില്‍ അല്ലെങ്കില്‍  പത്രത്തില്‍ സ്വന്തം മുഖം  അടിച്ചു വരാന്‍ കള്ളനും കൊലപാതകികളും വരെ ആകാന്‍ ആളുകള്‍ മടിക്കുന്നില്ലെന്നു തോന്നുന്നു. ചില കള്ളന്മാരെ, പിടിച്ചു പറിക്കാരെ, റിപ്പര്‍ മോഡല്‍ കൊലയാളികളെ  ഒക്കെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നതിന്റെ ചിത്രങ്ങളിലും വീഡിയോ കളിലും  അവര്‍ കാണിക്കുന്ന ചേഷ്ടകള്‍ കണ്ടാല്‍ അതില്‍ കുറഞ്ഞ ഒന്നുമല്ല  തോന്നുക. ചിലര്‍ക്ക് മന്ദഹാസം ,ചിലര്‍ക്ക് നിറഞ്ഞ ചിരി, ചിലര്‍ക്ക് അഭിമാനം. ചിലര്‍ തല ഉയര്‍ത്തി മാത്രം പോകുന്നു .എല്ലാവരുടെയും വിചാരം അവരൊക്കെ ആ ഫോട്ടോ/വീഡിയോ കളില്‍ കൂടി  'അനശ്വരര്‍ (immortal) ആയി ത്തീര്‍ന്നു എന്നാണ്. ഇതാണ് ശരിയായ ബിംബാരാധന ,സ്വന്തം ബിംബത്തെ ആണെന്നെ ഉള്ളു.  നാര്‍സിസസ്  എത്ര നിഷ്ക്കളങ്കന്‍. അയാളുടെ പിന്‍ഗാമികള്‍ കണ്ണാടിക്കു മുന്‍പില്‍ നിന്നും , ലെന്‍സിനു മുന്‍പില്‍ നിന്നും മാറുന്നെയില്ല! അവര്‍ സ്വന്തം പ്രതിച്ഛായ, അതെന്തു തരവുമാകട്ടെ അതില്‍ ഭ്രമിച്ചു ഒരേ നില്‍പ്പ് തന്നെ.

Friday, November 4, 2011

തോന്ന്യാക്ഷരങ്ങള്‍

 
 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്

പഠിച്ചതോ പാടിയത് അതോ, പഠിപ്പിച്ചതോ പാടിയത് ?
പാടിയതോ കേട്ടത് ,കേട്ടതോ പാടിയത്?
എന്നല്ലേ ചോദ്യം ...
പഠിച്ചതല്ല പാടിയത്  പഠിപ്പിച്ചതല്ല പഠിച്ചത് എന്ന് ചൊല്ലി കാരണവര്‍ ചൂരലെടുത്തു
പൊട്ടക്കിണറ്റിന്   പതിനായിരം വട്ടം വലം വച്ചു
 ചതുര്‍ത്ഥി നാളില്‍ പഠിച്ചതൊക്കെ ഓലയിലെഴുതി  കാണിക്കയെന്നും ,
തുള്ളിക്കളിച്ചു ചൊല്ലി തിമിര്‍ത്തു   കേള്‍പ്പിക്കയെന്നും  കല്‍പ്പിച്ചു

പക്ഷെ ഞാനോ
ആ ഓല യല്ലേ ഈ കിണറ്റില്‍ കളഞ്ഞു
ആ എഴുത്താണി  യല്ലേ ഈ കിണറ്റില്‍ എറിഞ്ഞു 
ആ ഒച്ചയല്ലേ കാട്ടില്‍ കളഞ്ഞൂ ,
ആ പാഠ മല്ലെ കാറ്റില്‍ പറന്നൂ..
അതിനാലല്ലേ കാരണവര്‍ തപിച്ചൂ   ,
അതിനാലല്ലേ കാരണവര്‍ ശപിച്ചൂ ..
പഠിച്ചത് പാടാന്‍ ഇനിയെന്നെക്കിട്ടില്ലേ എന്ന് പാടി ത്തീര്‍ന്നതും
പടിയടച്ചില്ലേ കാരണവര്‍ ?
പാലം വലിച്ചില്ലേ  കാരണവര്‍ ?
കരി മേഘമൊന്നില്‍ പ്രാകി പറത്തീലെ, പ്രാഞ്ചി പ്പറത്തീലെ   കാരണവര്‍?
അതൊന്നും പോരാഞ്ഞ് തറവാടിന്‍ താഴത്ത് പടിയോളം വന്നെത്തി തുരുതുരെ തുപ്പീലെ കാരണവര്‍ ?
നീട്ടി ത്തുരു തുരെ തുപ്പീലെ  കാരണവര്‍?

എന്നിട്ട്  ഞാനോ
പഠിയാത്തതും  ചൊല്ലി
,
പറയാത്തതും ചൊല്ലി 
 മാനത്തും മച്ചിലും കേറിയിറങ്ങുന്നു ,
ഉടു തുണി യില്ലാത്തോരുടയോനെ  സൃഷ്ടിച്ചും
 ഉടു തുണി യില്ലാത്തോരുടയോളെ സൃഷ്ടിച്ചും
പാടത്തിരിക്കുന്നു, പടിമേലിരിക്കുന്നു
പടിഞ്ഞാറേ പാറയില്‍ കിഴക്കോട്ടിരുന്നിട്ടു
ഇടംകാലുനീട്ടി മലര്‍ന്നു കിടക്കുന്നു.....

 തോന്നിയത് പോലെ പാടാതെ ,
പഠിച്ചതും പഠിപ്പിച്ചതും മാത്രം പാടി നടക്കാനാണ് കാരണവര്‍ കല്‍പ്പിച്ചത്
കാരണവരല്ലേ, പഠിപ്പിച്ചതല്ലേ എന്ന് കരുതി
മഴയത്തും ,കാറ്റത്തും വെയിലത്തും  നിന്നു പാടി പഠിച്ചതൊക്കെ പാടി ത്തുടങ്ങി
അപ്പോഴോ
പഠിച്ചതല്ല നാക്ക് ചൊല്ലിയത്, പഠിഞ്ഞതല്ല  മനസ്സ് ചൊല്ലിയത്
.....

സാവിത്രി രാജീവന്‍ 
 2011 സെപ്റ്റംബര്‍ ലക്കം  മാതൃഭൂമി ആഴച്ചപ്പതിപ്പി ല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 
 

Wednesday, November 2, 2011

മത്സ്യാവതാരം



മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച  'മത്സ്യാവതാരം' എന്ന കഥ യിലേക്കുള്ള ലിങ്ക് .