Friday, November 18, 2011

ഒരാള്‍

       കഴിഞ്ഞ തിങ്കളാഴ്ച എന്റെ അയല്‍ക്കാരന്‍ മരിച്ചു. അമ്പതു വയസ്സ് കഴിഞ്ഞ അയാള്‍ക്ക്‌ ഭാര്യയും രണ്ടു കുട്ടികളും. വീട്ടു ജോലികള്‍ക്ക് പുറമേ ഓഫീസ് ജോലിയുള്ള സ്നേഹമുള്ള ഭാര്യയും, അതിലേറെ അച്ഛനെ സ്നേഹിക്കുന്ന കുട്ടികളും അയാള്‍ക്കുണ്ടായിരുന്നു. നാല് വീടുകള്‍ക്കപ്പുറത്തായിരുന്നു  അവര്‍ താമസിച്ചിരുന്നത്. എന്നും കാണാറില്ല, സംസാരിക്കാറുമില്ല. എങ്കിലും അവര്‍ അവിടെ ഉണ്ടെന്നു ഞങ്ങള്‍ക്കും ഞങ്ങള്‍ നാല് വീടുകള്‍ ക്കപ്പുറത്ത് ഉണ്ടെന്നു  അവര്‍ക്കും അറിയാമായിരുന്നു. ഒരിക്കല്‍ അയാളുടെ മകള്‍ പാഠപുസ്തകത്തില്‍ ഉള്ള എന്റെയൊരു കവിതയുടെ അര്‍ത്ഥവും സാരവും ചോദിച്ചറിയാന്‍ വന്നിട്ടുമുണ്ടായിരുന്നു. അങ്ങനെ ഇരിക്കെ അവര്‍ക്ക് മറ്റേതോ  ടൌണിലേക്ക് മാറ്റമായി. മാറ്റമായെങ്കിലും പൂട്ടിയിട്ട വീട് തുറന്നു പരിശോധിക്കാന്‍ മാസത്തില്‍ ഒരിക്കല്‍ അയാള്‍ വന്നു. പ്രദേശത്ത് എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തി തിരിച്ചു പോയി. പഠനം പൂര്‍ത്തിയാക്കിയ മകന്‍ ജോലിയില്‍ പ്രവേശിച്ചു. മകള്‍ പഠനത്തില്‍ .
            എത്ര നേര്‍ രേഖയില്‍ ഉള്ള ജീവിതം! അവരെ കുറച്ചു ഓര്‍ക്കുമ്പോള്‍ അതാണ്‌ തോന്നുക. അയാളുടെ അല്ലെങ്കില്‍ അവരുടെ ജീവിതം ഭംഗിയുള്ളതായിരുന്നു എന്ന് അവരുടെ വീടിനോടും മതിലിനോടും അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. മരിച്ചു കിടക്കുന്ന അച്ഛനെ ഓര്‍ത്തു വിലപിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ അത് ബോധ്യമാവുകയും ചെയ്തു.
ഹൃദയ സ്തംഭനം ആയിരുന്നു മരണ കാരണം. അതും അയാള്‍ താമസിക്കുന്ന നഗരത്തില്‍ നിന്നും ഏറെ അകലെ, മറ്റൊരു സംസ്ഥാനത്തെ  ഓഫീസിലെ  പണിക്കിടയില്‍. ഭാര്യ അവരുടെ ജോലിസ്ഥലത്ത്, കുട്ടികള്‍ അവരവരുടെ പണി സ്ഥലത്തും  പഠന സ്ഥലത്തും. ഓഫീസില്‍ വെറുതെ വീണു മരിച്ചത് കാരണം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു വന്ന പൊതിഞ്ഞു കെട്ടിയ മൃത ശരീര മായി അയാള്‍ കിടക്കുന്നതാണ് വീട്ടുകാര്‍ക്കും അയല്‍ക്കാരായ ഞങ്ങള്‍ ക്കും കാണാന്‍ ആയതു.  
        ചുറ്റുമുള്ളവര്‍ പലതും പറഞ്ഞു വിലപിക്കുന്നതിനിടെ, പലതും ഓര്‍ത്തു നെടുവീപ്പിടുന്നതിനിടെ, മന്ദഹാസം മായാത്ത മുഖവുമായി അയാള്‍ കിടന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവന്റെ ഒരു ആത്മ സംതൃപ്തി ആ മുഖത്ത് കണ്ടതായി എനിക്ക് തോന്നി. അതല്ലാതെ അയാളുടെ മുഖത്തെ പുഞ്ചിരിക്കു വേറെ എന്താണ് അര്‍ത്ഥം ?


No comments: