Friday, November 22, 2013

പുരാണങ്ങൾ മുതൽ തെഹൽക്ക വരെ

 ആട്ടിൻ കുട്ടിയും ബ്രഹ്മാവും ( ഒരു ദ്രുത പ്രതികരണം)  

   വെളുത്ത പഞ്ഞിക്കെട്ടു പോലെ സുന്ദരിയായ ആട്ടിൻ  കുട്ടി ബ്രഹ്മാവിനടുത്തെത്തി   സങ്കടം പറഞ്ഞു. 'എനിക്കൊരു സങ്കടമുണ്ട് പ്രഭോ !
 പറയൂ കുഞ്ഞേ 'എന്നായി ബ്രഹ്മാവ്‌.
 'ഭൂമിയിൽ  ഞങ്ങളുടെ ജീവിതം നായ നക്കി ക്കൊണ്ടിരിക്കയാണ് ?
 
'അതിന് നായകളെ ഉന്മൂല നാശം ചെയ്താലോ' എന്ന് ഉടൻ പ്രതികരിച്ച ബ്രഹ്മാവിനോട് ആട്ടിന കുട്ടി പറഞ്ഞു 'അത് ഒരു ഭാഷാ പ്രയോഗം മാത്രമാണ്ബ്രഹ്മാവേ, യഥാർത്ഥത്തിൽ നായ്ക്കളെ കുറിച്ചല്ല എന്റെ പരാതി. അവ മാന്യർ തന്നെ. ഞങ്ങളെ കണ്ടാൽ ഉടൻ വായിൽ വെള്ളം നിറയുന്ന ഒരു കൂട്ടരുണ്ട് , മനുഷ്യർ എന്ന് പറയും.
 ബ്രഹ്മാവിന്റെ മുഖത്ത് പഴയ കഥകളിലെ  വീര നായകർക്കെന്ന പോലെ അത്ഭുതം കൂറി.  ആട്ടിൻ കുട്ടി തുടർന്നു. മനുഷ്യർ ഞങ്ങളോട് പറയും, സ്നേഹത്തോടെ ' ആട്ടിൻ  കുട്ടികളേ! ഇങ്ങനെമിനു  മിനുത്ത രോമ കുപ്പായ മിട്ട നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ വായിൽ നിറവെള്ളം കവിയുന്നു. ഉടുപ്പുരിച്ച നിങ്ങളുടെ ചുവന്നു തുടുത്ത മേനികൾ ,ഹാ! അതിന്റെ രുചിയേറുന്ന വിവിധ ഭാഗങ്ങൾ കടിച്ചു രസിക്കുന്നതിനെ കുറിച്ചുള്ള ഭാവനകൾ  ഞങ്ങളെ വിറളി പിടിപ്പിക്കുന്നു. ഈ ആവേശത്തെ ഞങ്ങൾക്ക്  തടുക്കാൻ ആവുന്നില്ല. ഞങ്ങൾ എന്ത് ചെയ്യേണ്ടു? ഞങ്ങൾ നിങ്ങളെ കൂട്ടിലിടുകയേ  ഇല്ല. അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് ഞങ്ങൾ നിങ്ങളെ പതുക്കെ രുചി യറിഞ്ഞു  നിങ്ങൾക്കു കൂടി രസിക്കും വിധംആവശ്യത്തിനു,  ഉപ്പും പുളിയും എരിവും മധുരവും ചേർത്ത് നൊട്ടി  നുണഞ്ഞു കഴിക്കുകയെ ഉള്ളൂ . ഒട്ടും വേദനിപ്പിക്കാതെ , നഖം തൊട്ടു രോമ കൂപങ്ങൾ വരെ സൌന്ദര്യം വഴിയുന്ന നിങ്ങളെ ക്കണ്ട് മതി മറക്കുന്നതിനു ഞങ്ങളോട് പൊറുക്കുക!" 

ഈ ഉത്തേജക   വാക്യങ്ങൾ കേട്ട് എന്റെ അമ്മ അമ്മൂമ്മ മാർക്ക് അവരോടു ദയയും, സ്നേഹവും തോന്നി. മനുഷ്യർക്ക് ഞങ്ങളോടുള്ള  സ്നേഹധാരയെ കുറിച്ച്  അവർ പറഞ്ഞു തന്നു. സംശയം പ്രകടിപ്പിച്ച ഞങ്ങളെ 'അമ്മുവിൻറെ ആട്ടിൻ കുട്ടി എന്ന രാമു കാര്യാട്ടിന്റെ സിനിമ കാണാൻ പ്രേരിപ്പിച്ചു. മേയുന്നതിനിടെ മ്യൂസിയം മുറ്റത്തെ ഒരു മൂലയിൽ  എല്ലാവർക്കും കാണത്തക്കവിധം ആയിരുന്നു ആ ആട്ടിൻ  കുട്ടിക്കഥ  ഞങ്ങൾക്ക് വേണ്ടി അവർ കാണിച്ചിരുന്നത്'


' അപ്പോൾ , ബ്രഹ്മാവ്‌ വിസ്മയപ്പെട്ടു  '  സിനിമയിൽ നിന്ന് പോലും പാഠങ്ങൾ പഠിച്ചിട്ടും നിങ്ങൾ മനുഷ്യരെ ക്കുറിച്ച് പരാതി പറയാൻ ഇടയായതെന്ത്?

'ആട്ടിൻ കുട്ടി തുടർന്നു . പ്രഭോ , മനുഷ്യരുടെ രീതികൾ വിചിത്രമാണ്. അവർ വാക്കുകൾക്കും  പ്രവർത്തിക്കും  തമ്മിൽ ബന്ധം ഉണ്ടാകണം എന്ന് നിർബന്ധം ഉള്ളവരല്ല.
 
'എന്നുവച്ചാൽ?'  ബ്രഹ്മാവ്‌ മനസ്സിലാകായ്കയുടെ നെറ്റി ചുളിച്ചു.

അതിനെക്കുറിച്ച് പറയാൻ എന്റെ വാക്കുകൾക്ക് ശക്തി  പോരാ പ്രഭോ, അങ്ങ് ഭൂമിലേക്ക് ഇറങ്ങി വന്നോ വരാതെയോ മനുഷ്യരെ  വീക്ഷിക്കുക. 

ഒരു നിമിഷം ബ്രഹ്മാവ്‌ കണ്ണടച്ചു. ഒരു നിമിഷം , ഭൂമിയിലെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്‌,  നീണ്ട ചൂളം വിളിയോടെ പായുന്ന തീവണ്ടി, ആകാശം വരെ ഉയര്ന്നു പോകുന്ന ഒരു ലിഫ്റ്റ്‌, വിമാനം ...എല്ലാറ്റിലും ഒരേ ദൃശ്യങ്ങൾ, മനുഷ്യന്റെ കൈകളുടെ ക്ലോസപ്പുകൾ...നീട്ടിപ്പിടിച്ചവ, ആഞ്ഞു വലിക്കുന്നവ, പിടക്കുന്ന കഴുത്തുകൾ, അവയിൽ നിന്നെല്ലാം  ആട്ടിൻ കുട്ടികളുടെതെന്ന പോലെ യുള്ള ആർത്ത  നാദങ്ങൾ.... കാഴ്ചകണ്ട്‌ തീർന്ന ബ്രഹ്മാവ് വീണ്ടും കണ്ണ് തുറന്നപ്പോൾ ..അതാ നിൽക്കുന്നു പത്തു പതുത്ത വെള്ള രോമം കൊണ്ട് പൊതിഞ്ഞ വെൽ വെറ്റു പോലെ മിനുസവും തിളക്കവുമുള്ള മേനിയും  കറുത്ത കണ്ണിൽ  ദൈന്യവുമായി ആട്ടിൻ  കുട്ടി, കഴുത്തോ കാലോ ഓടിയാതെ, ചോര പൊടിയാതെ മിടുക്കിയായി.പക്ഷേ കണ്ട  

 കാഴ്ചകൾ മിന്നി തെളിയുന്നല്ലോ, തന്റെ നിയന്ത്രണ ബട്ടണ്‍ ആരമർത്തും ...കൂടുതൽ ആലോചിക്കാൻ മിനക്കെടാതെ  ബ്രഹ്മാവ്‌ ആട്ടിൻ  കുട്ടിയുടെ നേർക്ക്‌ കയ്യുയർത്തി പ്പറഞ്ഞു.  എനിക്ക് സഹിക്കാനാവുന്നില്ല...ആട്ടിൻ  കുട്ടീ , നീ എന്റെ മുന്നിൽ നിന്ന് പോകൂ..എന്റെ കണ്മുൻപിൽ നിന്നും മാറിപ്പോകൂ ........ഞാൻ മനുഷ്യരെ കുറ്റം പറയില്ല..നിന്റെ ഈ പതുപതുത്ത മേനിയും തൊലിയുരിച്ച  ഉടലും.....

കടപ്പാട് : പുരാണങ്ങൾ  മുതൽ തെഹൽക്ക വരെ 

Friday, November 15, 2013

സാഹിത്യത്തറവാട്


തറവാട് അങ്ങ് ദൂരെ കാണാം , ചെറുതായി. കാരണം നീണ്ട ഡ്രൈവ് ഇന്‍ കഴിഞ്ഞു വേണം തറ വാട്ടില്‍ എത്താന്‍ .
പടിപ്പുരക്ക് മുന്നില്‍ നിന്നു നോക്കിയാല്‍ പൂമുഖത്തിന്റെ കൊത്തുപണിയുള്ള നാല് തൂണുകള്‍ കഷ്ടിച്ച് കാണാം .വിശാലമായ ഉമ്മറത്തെ ചാരുപടിയില്‍ കാല് തൂക്കിയിട്ട് ഇരിക്കുന്നവരെയും നിരത്തിയിട്ടിരിക്കുന്ന, സിംഹാസനം പോലുള്ള ഉയര്‍ന്ന കസേരയില്‍ ഇരിക്കുന്നവരെയും കാണാന്‍ പടിപ്പുരയില്‍ നിന്നാല്‍ പറ്റില്ല . നക്ഷത്ര നിരീക്ഷണതിനെന്ന വണ്ണം വച്ചിരിക്കുന്ന ബൈനോക്കുലെസ് ഒരു പക്ഷെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം . അല്ലെങ്കില്‍ പതുക്കെ അകത്തു പ്രവേശിക്കണം ! അകത്തു പ്രവേശിക്കാനോ ?
നല്ല കഥ യായി !
പടിപ്പുര കാവല്‍ക്കാരെ നിങ്ങള്‍ കണ്ടില്ലെന്നോ ? അവര്‍ സാധാരണക്കാരല്ല . പരിശോധനകള്‍ കൃത്യമായി നടത്തി മാത്രം ആളുകളെ അകത്തു പ്രവേശിക്കുന്നതില്‍ ശുഷ്കാന്തി കാട്ടുന്നവര്‍ .
എന്തൊക്കെ പരിശോധനയാണ് എന്നോ?
പറയാതിരിക്കുകയാണ് നല്ലത് ... ജനന തീയതി മുതല്‍ പിറന്ന വീട്, ജാതി , കുലം ,ബന്ധുക്കള്‍ ,ശത്രുക്കള്‍ , മിത്രങ്ങള്‍ , മുതല്‍ നിങ്ങള്‍ ജനിച്ചു എന്നും ജീവിച്ചിരിക്കുന്നു എന്നും വരെ ബോധ്യപ്പെടുത്തണം . അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പടിപ്പുര മുറ്റം വരെ പ്രവേശനം ലഭിച്ചേക്കാം , കൂടിയാല്‍ തറവാട്ടു മുറ്റം വരെയും പ്രവേശിപ്പി ച്ചെക്കാം.
നിങ്ങള്‍ക്ക് എന്താണ് പ്രവേശനം കിട്ടാത്തതെന്നോ..?കാരണം ...നിങ്ങള്‍ മേല്‍പ്പറഞ്ഞ യോഗ്യതകളില്‍ ചിലത് ശരിയായി പറഞ്ഞു കാണില്ല . അല്ലെങ്കില്‍ തെറ്റായി പറഞ്ഞു കാണണം - അതുമല്ലെന്കില്‍ തറവാട്ടിലേക്കുള്ള പ്രവേശനത്തിനുള്ള നിബന്ധനകില്‍ ചിലത് ( അത് രഹസ്യമായതിനാല്‍ അതെന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പിടികിട്ടാന്‍ പോകുന്നില്ല എന്നത് മറ്റൊരു കാര്യം ) തറവാട്ടു കാരണവന്മാരുടെതുമായി ഒത്തു പോകുന്നുണ്ടാവില്ല .
നിങ്ങള്‍ക്ക് ഒന്നും പിടികിട്ടുന്നില്ല എന്നോ ? നിങ്ങള്‍ തറവാട്ടില്‍ കാലെടുത്തു കുത്തുന്നതിനു മുന്‍പേ തന്നെ നിഷ്കാസിതനും പടിയടച്ചു പിണ്ഡം വക്കപ്പെട്ടവനുമാണ് .അത്രയുമേയുള്ളൂ അതിന്റെ യാഥാര്‍ത്ഥ്യം .
നിങ്ങള്‍ തറവാട്ടിലേക്ക് കയറേണ്ട എന്ന് ഉറപ്പിച്ചുവെന്നോ ?
എങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ എന്റെ ചങ്ങാതീ .. അങ്ങനെ നിങ്ങള്‍ തീരുമാനിച്ചാല്‍ ജീവിതത്തിലൊരിക്കലും നിങ്ങളുടെ കാരണവന്മാര്‍ പട്ടും വളയുമെന്നല്ല, നിങ്ങളുടെ ഓഹരി പോലും തരില്ല .അരിയിട്ട് വാഴ്ചയുടെ കാര്യം പിന്നെ പറയാനുമില്ല .
അതും പോരാഞ്ഞു നിങ്ങളുടെ മരണം ഉത്സവമായി , മേള പ്പദങ്ങളോടെ, എണ്ണക്ക് പകരം കണ്ണീര്‍ ഒഴിച്ച് കത്തിച്ച നിലവിളക്കിനു മുന്‍പില്‍ തെളിഞ്ഞാടാന്‍ കാരണവരും കാര്യസ്ഥന്മാരും ഉണ്ടാവില്ല
.എന്ത് !! നിങ്ങള്‍ അത് കൂട്ടാക്കുന്നില്ലെന്നോ ?
പതുക്കെ പറയൂ കാര്യസ്ഥന്മാര്‍ കേള്‍ക്കും . അവര്‍ ചെവി വട്ടം പിടിക്കുന്നത്‌ കണ്ടില്ലേ . കേട്ടാല്‍ ഒരു പക്ഷെ അവര്‍ വിചാരണക്ക് ശേഷം നിങ്ങളുടെ കൈ തന്നെ വെട്ടിയേക്കാം , കണ്ണ് തന്നെ ചൂഴ്ന്നേക്കാം നാവു തന്നെ പിഴുതേക്കാം...
അതും കൂട്ടാക്കുന്നില്ലെന്നോ ?
എങ്കില്‍ മംഗളം ഭവിക്കട്ടെ..!!!

THURSDAY 15 JANUARY 2009