Friday, October 28, 2011

പക്ഷമില്ലാതെ

സിനിമകള്‍,  ഡാന്‍സ്‌ ,സര്‍ക്കസ്,  നാടകം , വില്ലടിച്ചാന്‍ പാട്ട്, അങ്ങനെ വിവിധ കലാ പരിപാടികള്‍ ഒന്നും ഇനി ആവശ്യമില്ല  ഇക്കാലത്ത് നമ്മളെ രസിപ്പിക്കാന്‍ . മന്ത്രിമാര്‍, അവര്‍ക്കുള്ള പ്രതി പക്ഷം ഇവരെല്ലാവരും ചേര്‍ന്ന് നടത്തുന്ന റിയാലിറ്റി ഷോ മതിയല്ലോ മൂന്നു കോടി  ജനങ്ങള്‍ക്ക്‌ ഇരുപത്തി നാല് മണിക്കൂറും കണ്ടു രസിക്കാന്‍ ,കേട്ടുരസിക്കാനും. ഇനി ഒരു തെരഞ്ഞെടുപ്പുണ്ടായാല്‍ ജനം ആരെ തെരഞ്ഞെടുക്കും !!ആളുകള്‍ വലിയ വായില്‍ ഒച്ച വക്കുന്നിടത്ത് ആത്മഗതങ്ങള്‍ക്ക് പ്രസക്തിയില്ലെങ്കിലും കേരളത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്‍ വീഴാത്ത  ഓരോരുത്തരം അതാണ്‌ സ്വയം ചോദിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. 
പക്ഷമില്ലാതെ  എന്ന അവസ്ഥ ഇല്ലെന്നു പറയും .എങ്കിലും കാണുന്ന ഒരു പക്ഷവും നമുക്ക് ജീവിതത്തെ കുറിച്ച് പ്രതീക്ഷ തരുന്നില്ലെങ്കില്‍ പുതിയ പക്ഷങ്ങള്‍ക്ക്‌ വേണ്ടി ആളുകള്‍ ആഗ്രഹിച്ചു തുടങ്ങും. രാഷ്ട്രീയക്കാരില്‍ ബഹുമാനം തോന്നുന്ന കാലം എന്നേ അസ്തമിച്ചു  കഴിഞ്ഞു!

Thursday, October 27, 2011

ശീര്‍ഷകം ഇല്ലാതെ

 ഇരുട്ടില്‍ ഇരുന്നു കുത്തിക്കുറിക്കുന്ന അക്ഷരങ്ങള്‍ പോലെ എന്റെ അക്ഷരങ്ങള്‍ക്ക് വടിവ് നഷ്ടപ്പെടുന്നു.
ചിലപ്പോള്‍ അവ ഒന്നിന് മേല്‍ ഒന്നായി പിരമിട് പോലെ വളര്‍ന്നുഎന്നെ തടവിലാക്കുന്നു.
  ചിലപ്പോള്‍ അവ വരികള്‍ പിഴച്ചും  വരികള്‍ വളഞ്ഞും , വരികള്‍ പിളര്‍ന്നും പോകെ പ്പോകെ  സ്വന്തമായി വഴിതേടുന്നു. ഇതാണ് ഞാന്‍ നിനക്ക് വേണ്ടി എഴുതാനിരിക്കുമ്പോള്‍ സംഭവിക്കുന്നത്‌. മുന്നില്‍ നീയില്ലെങ്കിലും നിന്റെ അറിയാ സാന്നിധ്യം, എന്റെ വിരലുകളെ ബന്ധിക്കുന്നു. അതാണ്‌ ഞാന്‍ കുതറി മറിയുമ്പോള്‍  അവയ്ക്ക് ദിശ തെറ്റുന്നത്. അവയുടെ  ചുവടും അതിന്റെ താളവും അതിന്റെ ശാന്തതയും നഷ്ടപ്പെടുന്നത്. അത് കൊണ്ടാണ് അവ പുറം തോട് മാത്രം നിന്റെ മുന്നിലിട്ട് ആത്മാവുമായി അന്തമില്ലാക്കടലിലേക്ക് എടുത്തു ചാടി എന്നെയും നിന്നെയും കബളിപ്പിക്കുന്നത് .
 ഇന്ന് ഞാന്‍ അവയെ തിരികെ വിളിക്കുന്നു. നീ പോലുമറിയാതെ ഞാന്‍  അവയെ ഒളിച്ചു കടത്തുന്നത്  എങ്ങനെയെന്നു പറയാം. 
ഈ ഇളം  കാറ്റ്  എവിടെ നിന്ന്  വരുന്നു എന്ന് നീയും പറയുക. 


Saturday, October 22, 2011

കാല നീതി

പത്ര വാര്‍ത്തകളില്‍ കൂടി ജീവിക്കരുത് അല്ലെങ്കില്‍ അത് തരുന്ന ആഘാതങ്ങളില്‍ സ്വയം തളച്ചിടരുത് എന്ന് കരുതിയാണ് ഓരോ ദിവസത്തിലേക്കും കണ്ണ് തുറക്കുന്നത്. അത് സാധിക്കാറില്ല. എത്ര കണ്ണടച്ചാലും അത്  പലതരം മനുഷ്യ ജീവിത സങ്കീര്‍ണ്ണ തകളെ  മുന്നിലേക്ക്‌ കൊണ്ട് വന്നു കൊണ്ടിരിക്കും. ഏറ്റവും  അടിയില്‍  ഓരോ വാര്‍ത്തയും ,ഓരോ റിപ്പോര്‍ട്ടും ജീവിതങ്ങളെ കുറിച്ചാണ് എന്നോര്‍ക്കുമ്പോള്‍  അതിനു നേരെ കണ്ണടക്കാന്‍  എങ്ങനെ കഴിയും!
ജനങ്ങളെ മറന്ന്,  അധികാരത്തില്‍ മതിമറന്നു പോയ രാജാക്കന്മാരുടെ ദുര്‍വിധികളെ പറ്റി ചരിത്ര പുസ്തകം നമ്മളോട് പറഞ്ഞു. പ്രജാക്ഷേമ തല്‍പ്പരര്‍ ആയിരുന്ന രാജാക്കന്മാര്‍ ഇന്നും ആ പ്രവര്‍ത്തികളുടെ പേരില്‍ ഓര്‍ക്കപ്പെടുന്നു. അതാതു കാലത്തെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് അവര്‍ ചെയ്ത ചില പ്രവര്‍ത്തികള്‍ എങ്കിലും മറക്കാതിരിക്കാന്‍  നമ്മള്‍ ഇക്കാലത്തും  ബാധ്യ സ്ഥര്‍  ആകുന്നു ചിലപ്പോള്‍. അതു കൊണ്ടാണ് ഒരു നല്ല കുറ്റവിചാരണ പോലും കിട്ടാതെ കൊല്ലപ്പെട്ട കേണല്‍ ഗദ്ദാഫി യെ പത്ര ത്താളുകളില്‍ കാണുമ്പോള്‍ പഴയ സല്‍ഗുണന്മാരായ  രാജാക്കന്മാരെ ഓര്‍മ്മ വരുന്നത്.ഒരു പക്ഷെ സര്‍വാധിപതി കളായി  പ്രജകള്‍ക്കു അസഹ്യമാകും  വിധം  ഭരിച്ചു സ്വന്തം കുഴി തോണ്ടുന്ന പുതിയ രാജാക്കന്മാരുടെ പതനം  ഇങ്ങനെ ആയിരിക്കും. അതായിരിക്കാം നീതി. ഇത്തരം കാഴ്ചകള്‍ നമ്മളെ മനുഷ്യാവസ്ഥ യിലെ അനിവാര്യമായ യാദൃശ്ചികതകളെയും തകിടം മറിയലുകളെയും  ഓര്‍മ്മിപ്പിക്കുന്നു.

Wednesday, October 19, 2011

നിശ

കുഞ്ഞു കുഞ്ഞു നിശാ ശലഭങ്ങള്‍ ഇന്നലെ അപ്രതീക്ഷിത മായി എന്റെ മുറിയില്‍ കടന്നു വന്നു. രാത്രി പത്തിനും പത്തരക്കും ഇടക്ക്  . അപ്പോഴാകാം അവയ്ക്ക് പറക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. പ്യൂപ്പയായിരുന്ന  അവരുടെ ബാല്യം ഞാന്‍ കണ്ടിരുന്നില്ല. എന്റെ മുറിയിലേക്ക് വന്നവയില്‍ പല നിറക്കാരും  തരക്കാരും ഉണ്ടായിരുന്നു. പച്ച, ഇളം തവിട്ടു, കറുപ്പില്‍ വരയുള്ളവര്‍..അങ്ങനെ ഒരു കൂട്ടം. 
രാത്രി വളരെ വൈകിയും അവ  മുറിയില്‍ പറന്ന് കളിച്ചു. ഇടയ്ക്കു വിശ്രമിച്ചു. പച്ചയും തവിട്ടും കറുപ്പും ശലഭങ്ങള്‍ തമ്മില്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നുണ്ടോ എന്നറിയാന്‍ എനിക്കുണ്ടായിരുന്നു ആകാംക്ഷ. ചുവരില്‍ പറ്റി ചേര്‍ന്നിരുന്ന, വലിപ്പത്തില്‍ ഏറ്റവും ചെറിയതായ ഇളം തവിടന്‍ ഇരുന്നിടത്തു നിന്ന് അനങ്ങിയതേയില്ല. എന്തായിരിക്കും അതിനു ഹേതു. വീട് വിട്ടിറങ്ങി പോന്ന പിണങ്ങിയ കുഞ്ഞിനെ പ്പോലെ അത് ഭിത്തിയോട് പറ്റി ച്ചേര്‍ന്നിരുന്നു. ചിലവ നിലത്തു പരതി നടന്നു. മധുരമുള്ളതൊന്നും താഴെ അവക്കായി കിടന്നിരുന്നില്ല. ചിലവ ധ്യാനത്തിലെന്ന പോലെ  ചിറകടച്ചു തൊഴുതിരുന്നു. പച്ച നിറക്കാരന്‍ മാത്രം കട്ടിലില്‍ വിശ്രമിക്കാനെന്നവിധം പറന്നിറങ്ങി. പിന്നെ സുഷുപ്തിയില്‍. അവ പറക്കട്ടെ , ചിറകു പൂട്ടി ധ്യാനത്തിലമരട്ടെ, വെളിച്ചത്തിന് നേരെ കുതിച്ചു തളര്‍ന്നു വീണു പോകട്ടെ, ഒടുവില്‍ വിശ്രമിക്കട്ടെ എന്ന് നിനച്ചു   വിളക്ക് കെടുത്താതെയും വാതിലടക്കാതെയും   തുറന്നിട്ട ജനവാതില്‍ പ്പാളികള്‍ ചാരാതെയും  ഞാന്‍ .. 
 പകലായി ,സൂര്യനായി ,വെളിച്ചമായി..നിശാ ശലഭങ്ങള്‍ എവിടെപ്പോയി മറഞ്ഞിരിക്കാം .

ഇന്ന് രാത്രി അവ ഈ ജനലിലൂടെ പറന്നിറങ്ങുമോ എന്റെ മുറിയില്‍ വെളിച്ചമായി..


Sunday, October 16, 2011

99%

ആ തൊണ്ണൂറ്റൊന്‍പതു  ശതമാനത്തിന്റെ കൂടെ.......
ആ തൊണ്ണൂറ്റി ഒന്‍പതില്‍   ഒരാള്‍ 
അതിന്റെ ബാക്കിയിലല്ല,
അതിന്റെ ശേഷിപ്പിലല്ല,

അതിന്റെ ഭീമന്‍ ഒന്നിലല്ല, 
അതിന്റെ  ഇമ്മിണി വലിയ ഒന്നിലല്ല !
ഒന്നുകള്‍ കാണാത്ത  തൊണ്ണൂറ്റി ഒന്‍പതില്‍ !!
ഒന്നുകള്‍ കേള്‍ക്കാത്ത  തൊണ്ണൂറ്റി ഒന്‍പതില്‍ !!
ഒന്നില്ലാത്ത  തൊണ്ണൂറ്റി  ഒന്‍പതില്‍

തൊണ്ണൂ റ്റൊന്‍പതു എനിക്ക് പഥ്യ മാകുന്നു , 
ഒന്നിനേക്കാള്‍ ഒന്നു മില്ലായ്മ പഥ്യമാകുന്നത്  പോലെ 
ചിട്ട ഗാനങ്ങളില്‍  കേള്‍ക്കാത്ത
അതിന്റെ
അവതാള ചിട്ടയും മട്ടും പഥ്യമാകുന്നു,
നിങ്ങള്‍ക്കെന്നത് പോലെ 
എനിക്കും !


Friday, October 14, 2011

ഐറ്റം ഡാന്‍സുകാര്‍

     "അല്ലെങ്കില്‍ പെണ്ണുങ്ങള്‍ എന്തിനെഴുതണം. അവര്‍  ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും മുഖ്യമായും അവര്‍ക്ക് വേണ്ടിയല്ലല്ലോ. ആണോ ? അത്രയ്ക്ക് സ്വാര്‍ത്ഥ ചിന്ത ആകാമോ പെണ്ണുങ്ങള്‍ക്ക്‌? പെറാനും,കുടുംബം പോറ്റാനുംഒരുകൂട്ടര്‍ , സ്വരാജ്യ സ്നേഹികളായ, വീടിനു പൊന്മണി വിളക്കുകള്‍.ഇനി ആകുടുംബം കുടുംബമായി നില നിര്ത്തുന്നതോ ,കുടുംബം വേണ്ടാത്ത ശരീര വില്‍പ്പന തൊഴിലാളികള്‍. അതിനും അവശ്യം വേണ്ടത് സ്ത്രീകള്‍ തന്നെ. സമ്മതിച്ചു. ഇതിലെവിടെയാണ്  എഴുത്തിന്റെ ആവശ്യം? ഇക്കാര്യങ്ങള്‍ക്ക്  ശരീരം ആരോഗ്യത്തോടെ നില നിര്‍ത്തിയാല്‍ മാത്രം മതി .അതിനു വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കാന്‍ ...നോക്കിന്‍ , നമുക്ക് എത്രയാണ് പ്രസിദ്ധീകരണങ്ങള്‍ ,എത്രയാണ് ചാനലുകള്‍, എത്രയാണ് ആത്മീയ വാദികള്‍ എത്രയാണ് ഭൌതിക വാദികള്‍! അതൊക്കെ കണ്ടും  കേട്ടും പഠിച്ചും ഇരുന്നു രാജ്യ സേവികമാരായി , പ്രതിഷ്ഠ കളായി  ഇരിക്കുന്നതിനു  പകരം ചിലര്‍ സ്വയം എഴുതാനോ ചിത്രം വരക്കാനോ നൃത്തം ചെയ്യാനോ നാടകം കളിക്കാനോ തുനിയും .അപ്പോഴാണ്‌ സമൂഹത്തിനു താളം തെറ്റുന്നത്. താളം തെറ്റിയ ഒരു സമൂഹത്തില്‍ എങ്ങനെ ജീവിക്കും? ദൈവമേ ..ഓര്‍ക്കാന്‍ വയ്യ. !
      ജീന്‍സും ചുടിദാറു മിട്ടു   കാലുകള്‍ സ്വതന്ത്രാക്കി അവര്‍ നടക്കാന്‍ തുടങ്ങിയത് പോകട്ടെ എന്ന് വക്കാം, പഠിച്ചു പഠിച്ചു  ആകാശവും കടന്നു ശൂന്യാകാശം കടന്നു അപ്പുറം പോകാന്‍  ചിലര്‍ തുനിഞ്ഞതും ക്ഷമിക്കാം കാരണം അവരുടേത് വലിയ താളപ്പിഴകള്‍ അല്ല , തന്റെ പാതികള്‍ക്ക് ചില സ്വാതന്ത്ര്യ മൊക്കെ അനുവദിച്ചില്ലെങ്കില്‍ അവറ്റ ഇതില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തു വച്ചാലോ! അതും നമ്മള്‍ നോക്കണമല്ലോ ..കഴുത്തില്‍ കെട്ടിയ കയറുകള്‍ ഇടയ്ക്കിടെ അയച്ചു കൊടുക്കണം എങ്കിലേ അവറ്റകള്‍ കെട്ടുകള്‍ മറന്നു മേയുന്ന പശുക്കളെ പോലെ പുല്ലു തിന്നു സന്തോഷിക്കൂ. എങ്കിലേ തങ്ങള്‍ ചെയ്യുന്നത് സ്വതന്ത്ര്യാഘോഷ മാണെന്ന്  നിനച്ചു ഉടു തുണിയുരിഞ്ഞു നൃത്തം ചെയ്യൂ. അത് കാണാന്‍ ആര്‍ക്കാണ് താത്പര്യ മില്ലാത്തത്! നല്ല ചോദ്യം ? പെണ്ണുങ്ങള്‍ അതാസ്വദിക്കില്ല എന്നോ ? അതിന്റെ കാരണം നമുക്കറിയില്ലേ? ഹോ ഹോ .. പെണ്ണുങ്ങള്‍ക്ക്‌ തമ്മില്‍ തമ്മില്‍ കാണുന്നതെ അസഹ്യമാണെന്ന  മഹത് വചനം  കേട്ടിട്ടില്ലേ ? നമ്മളെ പോലുള്ളവരുടെ തല ചേരും  , കുറഞ്ഞത്‌ ഇക്കാര്യത്തില്‍ എങ്കിലും! അവര്‍ രണ്ടും ചേര്‍ന്നാല്‍ ഉള്ള ആ   നാല് .....ചേരില്ല .." എന്നാ പ്രമാണം. ഹി ഹി..അത് തന്നെ !
അസൂയ.
  "മനസ്സിലാകാത്തത് ഇത്രയേ ഉള്ളൂ. സിനിമയിലെ ഐറ്റം ഡാന്‍സ് കാരെ പ്പോലെ സമൂഹത്തി ല്‍ ഐറ്റം  ഡാന്‍സ് കളിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് തങ്ങളെന്ന് അവറ്റകള്‍ ക്ക് മനസ്സിലാകാത്തത് എന്താണോ എന്തോ ! പേറും വീട്ടിലെ അപ്രമാദിത്വവും തന്നെ അവര്‍ക്ക് ധാരാളം ! അല്ല പിന്നെ. എങ്കിലും ആരാ ഇപ്പോള്‍ അവര്‍ക്ക് ഒന്ന് ബുദ്ധി ഉപദേശിച്ചു കൊടുക്കുക, പറഞ്ഞ പണി ചെയ്തു പോകിന്‍ പെണ്ണുങ്ങളെ ,എഴുതാനും വായിക്കാനും നിറങ്ങള്‍ കൊണ്ട് കളിക്കാനും നാടകം നടിക്കാനും നടക്കാതെ എന്ന് .ഇനി ഇതൊക്കെ ചെയ്തെ അടങ്ങൂ എന്നുണ്ടെങ്കില്‍  ഞങ്ങള്‍ പറയും പോലെ  ചെയ്യിന്‍ എന്നും !"

"ചൂടാകല്ലേ, ഇന്നത്തേക്ക് ഇത് മതി എന്നോ ..എങ്കില്‍ മതി."


Wednesday, October 12, 2011

അല്ലാതിരിക്കാന്‍

ഓരോ മലയാളിയും കേരളത്തില്‍ ജീവിക്കുന്നത് പത്രവാര്‍ത്തകളിലൂടെയാണ്‌.  അങ്ങനെ ശ്വസിക്കുന്നതും തിന്നുന്നതും ഉറങ്ങുന്നതും പത്രം ടി വി വാര്‍ത്തകളിലൂടെ ആയിത്തീര്‍ന്ന   മലയാളിക്ക് മുന്നില്‍ ദിവസവും പിറന്നു വീഴുന്നത് ചോരയില്‍ കുളിച്ച അശുഭകാര്യങ്ങള്‍ ,അശുഭ വാര്‍ത്തകള്‍ തന്നെ. കൊടും കള്ളന്മാര്‍ നാട് നീളെ ഭീതി വിതച്ചു സ്വതന്ത്ര മായി വിലസുമ്പോള്‍ പണയം വച്ച കാശുമായി പോകുന്ന സാധുവിനെ കള്ളനാക്കി ആദര്‍ശ ധീര തയും സമൂഹ മനസ്സാക്ഷിയുടെ ഉണര്‍വും പ്രദര്‍ശിപ്പിക്കുന്ന നാട്ടുകാര്‍. റോഡില്‍ നടന്നു പോകുന്നവരെയും നില്‍ക്കുന്നവരെയും ഇടിച്ചിട്ടു വണ്ടിയും കൊണ്ട് പായുന്നവര്‍; അവര്‍ ചോര വാര്‍ന്നു മരിക്കുന്നതും നോക്കി  മൊബൈലില്‍ ഫോട്ടോ എടുത്തു രസിക്കുന്ന  എല്ലാറ്റിലും രസം കണ്ടെത്തുന്ന  'ആദര്‍ശ ധീരരായ' മറ്റൊരാള്‍ ക്കൂട്ടം.


 ആള്‍ക്കൂട്ടത്തിനു  മനസ്സോ മനസ്സാക്ഷിയോ  ആദര്‍ശമോ ധീരതയോ ഇല്ല. അവര്‍ കൂട്ടം കൂടി നില്‍ക്കുന്ന ഒറ്റപ്പെട്ട ഭീരുക്കള്‍ മാത്രം. ഇങ്ങനെയുള്ള ഭീരുക്കൂട്ടങ്ങളില്‍ ഒരാളായി,   അന്യരെ ദ്രോഹിക്കുന്നവരായി മാറാന്‍ മാത്രം കൂട്ടം കൂടുന്നവരായി  വലിയ ഒരാള്‍ക്കൂട്ടത്തെ  ഞാന്‍ കാണുന്നു. ഞാന്‍ അവരില്‍ ..............ഒരാള്‍?? അല്ലാതിരിക്കാന്‍ യത്നിക്കുന്ന  ഒരാള്‍ ഒരു പക്ഷെ....

Monday, October 3, 2011

ജോണ്‍ ബി. ഹിഗ്ഗിന്‍സ്

ജോണ്‍ ബി. ഹിഗ്ഗിന്‍സ് എന്ന അമേരിക്കന്‍ സംഗീതജ്ഞനെ പറ്റി മുന്‍പ് കേള്‍ക്കാന്‍ ഇടയായില്ല.അത് വളരെ കഷ്ടമായിപ്പോയി എന്ന് ഈയിടെ അദ്ദേഹത്തിന്റെ ചില ത്യാഗരാജ കൃതികള്‍ കേട്ട് കഴിഞ്ഞപ്പോള്‍ തോന്നി. ഇനി അദ്ദേഹം പാടിയ കര്‍ണ്ണാടക സംഗീത കൃതികള്‍ മുഴുവന്‍ കേട്ടാല്‍ മാത്രമേ സ്വസ്ഥത വരൂ എന്ന് തോന്നുന്നു. അത്ര നന്നായി തോന്നി കേട്ടതെല്ലാം .അപ്പോള്‍ കേള്‍ക്കാത്തത് അതിലും കേമമാകും എന്നല്ലേ വിചാരിക്കേണ്ടത്. 

1939 -ല്‍ ജനിച്ചു 1984 ല്‍ അകാലത്തില്‍  മരിച്ച അദ്ദേഹത്തിന്റെ ഒരു കീര്‍ത്തനാലാപനം  കേള്‍ക്കുക.