Friday, August 26, 2011

തീവണ്ടി ഭക്ഷണം

    ട്രെയിനുകളിലെ യാത്ര ചിലപ്പോള്‍ സന്തോഷം തരും. തിരക്കില്ലാത്ത, അതേസമയം മനുഷ്യര്‍ ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍. അങ്ങനെ ഒരു സമാധാന യാത്ര ആഗ്രഹിച്ചാണ്  ജന ശതാബ്ദി യില്‍ കയറിയത് കോഴിക്കോട്ടു നിന്നും കോട്ടയം വഴി വരുന്ന തീവണ്ടി ശീതികരിച്ച മുറി. പാറ്റയും   മൂട്ടയും നിറഞ്ഞു കവിഞ്ഞിട്ടില്ല . ഇല്ല എന്ന് തന്നെ പറയാം. പരശുരാമിലെയും വേണാടി ലെയും മുറികളെ അപേക്ഷിച്ച് . അവയിലെ  എ സി മുറിയില്‍ ഇരുന്നാല്‍ അഞ്ചു മിനിട്ടിനകം ശരീരം ചൊറിഞ്ഞു തുടങ്ങും. പാറ്റ ഇഴയുകയും എലി കള്‍ പരക്കം പാഞ്ഞു  ചിലപ്പോള്‍ കാലില്‍ നക്കിയോ കടിച്ചോ നമ്മളെ ഞെട്ടിപ്പിച്ചു  എന്നും വരും. കഴിക്കാനുള്ള ഭക്ഷണം വയ്ക്കാന്‍ നിവര്‍ത്തി വക്കാവുന്ന ചെറിയ പലക നിവര്‍ത്തിയാല്‍  ഒരു റിഫ്ലെക്സ്   പോലെ സിനിമയില്‍ ഗര്‍ഭിണിയായ നായിക ഒക്കാനിക്കാന്‍ ഇടം തേടി  പാഞ്ഞു പോകും പോലെ നമ്മള്‍ ഓടാന്‍ ആഗ്രഹിക്കും.

       സാധനങ്ങള്‍ ,പേപ്പര്‍ മുതലായവ വക്കാന്‍ മുന്നിലെ സീറ്റില്‍ നമുക്ക്  അഭിമുഖമായി ഘടിപ്പിച്ച ചെറിയ  റെക്സിന്‍ സഞ്ചിയില്‍ നിന്ന് നമുക്ക് എന്തും പ്രതീക്ഷിക്കാം , പാറ്റയോ, അതിനു മുന്‍പ് ഇരുന്നവര്‍ അവശേപ്പിച്ചു പോയ പഴകിയ ,നാറ്റമുള്ള ഭക്ഷണ സാധനങ്ങളോ, ഒലിച്ചു വീഴുന്ന കാപ്പിയോ/ചായയോ എന്തും.

        ഇതില്‍ നിന്നും  കുറച്ചു വ്യത്യാസമുണ്ട് ജനശതാബ്ദിക്ക് , കാശും കൂടുതല്‍ വാങ്ങുന്നുണ്ടല്ലോ.ഭക്ഷണത്തിനും ടിക്കറ്റിനും സര്‍വീസിനും  എല്ലാം. എന്നിട്ടെന്താ ? ഈ കോട്ടയം വഴി വന്ന വണ്ടി എന്റെ   മുഴുവന്‍ സന്തോഷവും കളഞ്ഞു . ഒരു നിവൃത്തിയും  ഇല്ലാത്തത് കൊണ്ട് ഞാന്‍ അതില്‍ നിന്നും വാങ്ങി ക്കഴിച്ച ഇഡ്ഡലി എന്നും വട എന്നും  അവര്‍ പേരിട്ട സാമ്പാര്‍ ചമ്മന്തി സാഹിത മുള്ള ആ ഭക്ഷണം   എന്റെ വയര്‍ താറുമാറാക്കി. അതില്‍ നിന്ന്  വാങ്ങി രണ്ടു തവണ മാത്രം സിപ്പ് ചെയ്ത ആ കാപ്പി കൂടി മുഴുവന്‍  കുടിച്ചിരുന്നെങ്കില്‍!! ഇന്ന് ഏതാശുപത്രിയെ ശരണം പ്രാപിക്കേണ്ടി വരുമായിരുന്നു എന്ന് മാത്രമേ സംശയമുള്ളൂ.

          ഏത് പദാര്‍ഥങ്ങള്‍ കൊണ്ടാണ്   ആ   ഇഡ്ഡലി കളും വടയും  കാപ്പിയും ഉണ്ടാക്കിയ തു എന്ന്
     ഇപ്പോഴുമുണ്ട് എനിക്ക് വിസ്മയം.  അരി, ഉഴുന്ന് , പാല്‍ ,കാപ്പി ഇവയൊക്കെ അതില്‍ ഉപയോഗിച്ചു എന്നെനിക്കു തോന്നുന്നില്ല. പിന്നെ എന്താവാം ഇഡ്ഡലി, വട, കാപ്പി എന്ന പേരില്‍ ഞാന്‍ തിന്നതും രുചിച്ചു നോക്കിയതും !! ട്രയിനിലെ പന്റ്റി വാലകള്‍ക്ക് അറിയാമായിരിക്കും; കാന്റീന്‍ കോണ്‍ട്രാക്റ്റര്‍ക്കും !

Saturday, August 20, 2011

വെറും വിചാരങ്ങള്‍

      സുഹൃത്തുക്കള്‍ ഇല്ലാത്ത ഒരാള്‍. അങ്ങനെ ഉണ്ടാവില്ലേ? സ്ത്രീകള്‍ പൊതുവേ അങ്ങനെ യാണ് എന്ന് തോന്നുന്നു. പരിചയക്കാര്‍ ഉണ്ടാകും .അവര്‍ സുഹൃത്തുക്കള്‍ ആകണമെങ്കില്‍ ..എങ്ങനെയാണ്  ഒരാള്‍ക്ക്‌ സൗഹൃദം  ഉണ്ടാകുന്നത്. അത് പ്രണയം പോലെ യാണെന്ന് എനിക്ക് തോന്നുന്നില്ല. ഒറ്റ നോട്ടത്തില്‍ അവള്‍ /അവന്‍ എന്റെ സുഹൃത്ത് തന്നെ എന്ന ഒരടുപ്പം .മുതിര്‍ന്നു സ്വാര്‍ഥതയും ആക്രാന്തവും വളര്‍ന്നു മുറ്റിയവരില്‍ ഒരിക്കലും അത് സംഭവിക്കില്ല. ഇനി അത്തരക്കാര്‍ തമ്മിലുള്ള സൗഹൃദം ഉണ്ടായാല്‍ തന്നെ  പരസ്പരം കാര്യസാധ്യങ്ങള്‍ക്കും  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി കൊണ്ട് നടക്കുന്ന ഒരു ഏര്‍പ്പാടായി തീരുകയും ചെയ്യും. നേട്ടങ്ങള്‍ ഇല്ലാതാവുന്നതോടെ അസ്തമിക്കുന്ന ആ ബന്ധങ്ങള്‍ക്കു  എങ്ങനെ സൗഹൃദം എന്ന്  പേര് പറയും?
    കുട്ടിക്കാലത്തും കൌമാരകാലത്തും, "ആ കുട്ടി എന്റെ കൂട്ടുകാരി ആയിരുന്നെങ്കില്‍" എന്ന് എന്നോട് അടുപ്പവും സ്നേഹവും തോന്നിയ മൂന്നു കൂട്ടുകാരികള്‍ എനിക്കുണ്ടായിരുന്നു. അവരില്‍ രണ്ടു പേര്‍ ഇന്നും എന്റെ ആത്മ മിത്രങ്ങള്‍ തന്നെ. എന്റെ സന്തോഷത്തില്‍ സന്തോഷിക്കുകയും ക്ലേശ ങ്ങളില്‍  ഖേദിക്കുകയും ചെയ്യുന്നവര്‍. എപ്പോഴും കാണുകയോ എല്ലാ ദിവസവും സംസാരിക്കുകയോ ചെയ്യേണ്ടാത്ത്തവര്‍, എങ്കിലും എപ്പോഴും ഉള്ളില്‍ ഉള്ളവര്‍. കാണുമ്പോള്‍ കുട്ടിക്കാലത്തെ പോലെ ഇടതടവില്ലാതെ സംസാരിക്കുന്നവര്‍. എന്റെ കവിതയോ കഥയോ ചിത്രമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ എന്നെ അറിയാന്‍ ആവശ്യമില്ലാത്തവര്‍. മറ്റൊരാള്‍ എന്നെ  പറ്റി  പറയുന്ന ഒരു ദൂഷണത്തിലും   വീണു പോകാത്തവര്‍, അതുകേട്ടു എന്നെ തളളി പറയാത്തവര്‍. അങ്ങനെ രണ്ടോ  മൂന്നോ അഞ്ചോ പേര്‍. കണക്കെടുത്താല്‍ അത്രയേ ഉളളൂ എനിക്ക് കൂട്ടുകാരായി! അത് മതി .
     മറ്റുള്ള ചില സൗഹൃദം ഇങ്ങനെ യാണ്. പരസ്പരം കാണുമ്പോള്‍ ചൊരിയുന്ന സദ്‌ വാക്കുകള്‍ കേട്ടു അത് വിശ്വസിച്ചു നിങ്ങള്‍ വെറുതെ ഒന്ന് ഫോണ്‍ ചെയ്തു നോക്കൂ , അവര്‍ സഗൌരവം മുന്പരിചയമേ ഇല്ലെന്ന മട്ടില്‍ വാക്കുകള്‍ ചുരുക്കും. ഒരു പക്ഷെ നമ്മള്‍ ഫോണില്‍ വിളിച്ചത് വെറും സൌഹൃദത്തിന്റെ പേരില്‍ ആണ്, കാര്യ സാധ്യങ്ങള്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ബോധ്യമായാല്‍ തുടര്‍ന്നു വരുന്ന വാക്കുകള്‍ മധുരിക്കും. അതല്ല "നമ്മുടെ മറ്റേ സുഹൃത്തിറെ ഫോണ്‍ നമ്പര്‍ ഒന്ന് തരാമോ ,അതിന് വേണ്ടി കൂടിയാണ് വിളിച്ചത്" എന്ന് പറഞ്ഞു നോക്കൂ..അപ്പോള്‍ വരും ഉത്തരം 'അയ്യോ ,ഉണ്ടായിരുന്നു കേട്ടോ, ഇപ്പൊ കാണുന്നില്ല' അത്ര ചെറിയ ഉപകാരം പോലും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന കൂട്ടുകാരുമായി എന്ത് കൂട്ട് !
  സ്നേഹിക്കുക  എളുപ്പമല്ല , സ്നേഹത്തില്‍ ഉത്തരവാദിത്വവും പരിഗണനയുമുണ്ട് , തന്നോട് തന്നെയുള്ള , ജീവിതത്തോടുള്ള ഉത്തരവാദിത്വം. നല്ല , കപട ലേശമില്ലാത്ത വാക്കോതുവാന്‍ ത്രാണി ഉണ്ടാവണം എന്ന് പറയുന്നത് എത്ര വാസ്തവം ! 
ഉപാധികളില്ലാത്ത സ്നേഹത്തിനു മാത്രമേ നല്ല സൌഹൃദവും തരാന്‍ കഴിയൂ , കൊടുക്കാനും.

Saturday, August 13, 2011

ഖിന്നം

         ബാംഗ്ലൂരില്‍ ദക്ഷിണേന്ത്യന്‍ കവികളുടെ ഒരു സമ്മേളനം . പല ഭാഷകളില്‍ നിന്നുള്ള കവികള്‍,തെലുങ്ക്‌ ,കന്നഡ , തുളു, തമിഴ്, ഉര്‍ദു, കൊങ്ങിണി, മലയാളം. കവിതാ വതരണം നന്നായി .ചില കവികള്‍  നിരാശപ്പെടുത്തിയെങ്കില്‍ ചില  ചെറുപ്പക്കാരായ തമിഴ് സ്ത്രീ കവികള്‍ നല്ല കവിതകള്‍   അവതരിപ്പിച്ചു, വീറുള്ള കവിതകള്‍.      
   എങ്കിലും കവികള്‍ മ്ലാനരും ഖിന്നരുമാണെന്ന് എനിക്ക് തോന്നി. ആ വൈകുന്നേരം സന്ധ്യയും മഴയും കൊണ്ട് മൂടി ഒട്ടും സൂര്യപ്രകാശം ഇല്ലാതിരുന്നത് കൊണ്ടാണ്  അതെന്നു   ഞാന്‍ വിചാരിക്കുന്നില്ല. അവിടെ കൂടിയിരുന്ന കവികള്‍  ഉള്ളില്‍  കരയുന്നത് പോലെ .അല്ലെങ്കിലും കവികള്‍ അങ്ങനെയാണ് . സ്പര്‍ശിനി കള്‍ കൂടുതല്‍ ഉള്ളവര്‍ . അവര്‍ ഹൃദയം കൊണ്ട് ലോകസ്പന്ദനം അറിയുന്നത് കൊണ്ടാവാം വിഷണ്ണരും ഉള്‍ വലിഞ്ഞവരും ആയിക്കാണപ്പെട്ടത് .  ലോകത്തിന്റെ സ്പന്ദനങ്ങള്‍  മാത്രമല്ല   അതിന്റെ ഗതിവേഗങ്ങ ളും  അവരെ അശാന്തരാക്കുന്നുണ്ടാകാം. അതായിരിക്കാം ടാഗോറിന്റെ ഗീതാഞ്ജലി യെ   കുറിച്ച് പറയുമ്പോള്‍ പ്രൊഫ: സിദ്ധലിംഗയ്യ മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് വാചാലനായത് . പുതിയ കാലം കവിയോടു പറയുന്നത്, അല്ലെങ്കില്‍ ആവശ്യപ്പെടുന്നത് എന്താണ് ? അത് എന്ത് തന്നെയായാലും  ഒരു കവിയായിരിക്കുന്നത് എത്ര ദുഷ്കരമാണ് !!




Friday, August 5, 2011

'ഉച്ച തിരിഞ്ഞു അഞ്ചുമണിക്ക് '

    ഇന്നലെ  At Five In The Afternoon എന്ന  അഫ്ഘാന്‍ മൂവി കണ്ടു . താലിബാന്റെ  പതനത്തിനു ശേഷമുള്ള, യുദ്ധക്കെടുതികള്‍ക്ക്‌ ശേഷമുള്ള അഫ്ഘാന്‍ ജനങ്ങളുടെ ജീവിതം, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം മനുഷ്യ നിസ്സഹായത കള്‍ ശക്തമായി,  അതേ സമയം തികച്ചും ലളിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ഒരു സിനിമ . പരന്നു നീണ്ടു നീണ്ടു കിടക്കുന്ന, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍, വിജനമായ  പൊടിക്കാറ്റും വരള്‍ച്ചയും കൊണ്ട് മൂടിയ പച്ച കാണാത്ത സ്ഥലങ്ങള്‍,  ഒരിക്കല്‍ ആ രാജ്യത്തെ  ഒരു പക്ഷെ ഏററവും സൌന്ദര്യമുള്ള ആ കെട്ടിടങ്ങ ളില്‍ മനുഷ്യര്‍  ഉണ്ടായിരുന്നു എന്ന കാര്യം ഓര്‍മ്മ പ്പെടുത്തി നമ്മെ ആ മരുഭൂമി  ക്ലേശത്തില്‍  ആഴ്തും.  
തകര്‍ന്നടിഞ്ഞ  കെട്ടിടങ്ങളുടെ അവശിഷ്ട ങ്ങളില്‍  ഭക്ഷണവും വെള്ളവും കിട്ടാതെ ജീവിച്ചു തീര്‍ക്കുന്ന മുഷിഞ്ഞ, എങ്കിലും രൂപ ഭംഗിയുള്ള കുഞ്ഞുങ്ങളും യുവതികളും, വൃദ്ധരും  തരുന്ന കാഴ്ചകള്‍. അവ ദയനീത ജനിപ്പിച്ചല്ല നമുക്ക് മുന്‍പില്‍ വരുന്നത്. ജീവിക്കുന്നതിനുള്ള പോരാട്ടവും ശക്തിയും  , എരിയുന്ന ആ നിസ്സഹായ മായ ആ അവസ്ഥയിലും കൈവിടാത്ത ഒരു ജന സമൂഹത്തിന്റെ മന:ശക്തിയാണ് നമുക്ക് അനുഭവിക്കാന്‍ കഴിയുക.  കൊടും ദാരിദ്ര്യത്തിലും ആത്മാഭിമാനം കളയാതെ   കടുത്ത വിശ്വാസത്തിലൂടെയും ആചാരങ്ങളിലൂടെയും തന്നെ ജീവിച്ചു തീര്‍ക്കുന്ന,തോല്‍ക്കാന്‍ മനസ്സിലാത്ത  ഒരു ജനത . സ്ത്രീകള്‍ക്ക്  വിദ്യാഭ്യാസത്തിനും  സ്വതന്ത്ര സഞ്ചാരത്തിനും കടുത്ത നിബന്ധനകള്‍ നില നില്‍ക്കുമ്പോള്‍ അത് മറികടന്നു ജനങ്ങളെ സേവിക്കാനും അവരുടെ ഈ അവസ്ഥ മാറ്റാനും വേണ്ടി വിദ്യാഭ്യാസം ചെയ്യണമെന്നും, പ്രസിടണ്ട് പദവി നേടണം എന്നും ഉറച്ചു  അതിന് വേണ്ടി സ്വപ്നം കാണുകയും  പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൌമാരക്കാരിയായ സ്കൂള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ ഒരു ജനതയുടെ ആശയും അഭിലാഷവും നാം അറിയുന്നു. ആ പെണ്‍കുട്ടിയാണ് അഫ്ഗാനിസ്താന്‍ എന്ന ഭൂ പ്രദേശം ,സ്വപ്നങ്ങള്‍ കണ്ടു കഴിയുന്ന ,പ്രതീക്ഷ വറ്റാതെ ജീവിതം തളളി നീക്കുന്ന ഒരു ജനതയുടെ  കെടുതി രാജ്യങ്ങളുടെ പ്രതിനിധി.


                      


     ഈ സിനിമക്ക് ഇങ്ങനെ ഒരൊറ്റ കാഴ്ച മാത്രമല്ല ഉള്ളത്..അതിനെ നമ്മുടെ യുക്തിയും വിചാരവും വികാരവും അനുവദിക്കുന്ന  ശക്തിയും  സെന്‍സിബിലിറ്റി  യും വച്ചു അനേകം അടരുകളില്‍   കാണാം. അതാണ്‌ അതിന്റെ ശക്തിയും ഭംഗിയും. 

Thursday, August 4, 2011

എന്തെല്ലാം സമാചാരം

"എന്തെല്ലാം സമാചാരം എന്താ നിങ്ങടെ ആചാരം "? എന്ന് ചോദിച്ചാല്‍ ഇന്ന് മനുഷ്യര്‍ മനുഷ്യരെ അപമാനിക്കുന്ന രീതികളിലെ അശ്ലീലങ്ങളില്‍ പെട്ട ഒരു ഉദാഹരണം കണ്ടാല്‍ മാത്രം   മതിയാകും നമ്മുടെ നടപ്പ് ആചാരം എന്താണെന്ന് മനസ്സിലാകാന്‍. ഇന്നത്തെ മുഴുവന്‍ ദിവസം ഒരാള്‍ക്ക്‌ അസ്വസ്ഥതയില്‍ കഴിയാനും അതുമതി. അമ്മയും ഭാര്യയുമൊത്ത് പോകുന്ന യുവാവിനെ അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ അടിച്ചു എന്ന് പത്രവാര്‍ത്ത.സദാചാര പോലീസ് ചമഞ്ഞ ആറ് പേരെ ഔദ്യോഗിക പോലീസ് പിടിച്ചു. നല്ലത്. തിരുവനന്തപുരത്താണ് ഇത് സംഭവിച്ചത്. സദാചാരികളുടെ ആവശ്യം പത്ര റിപ്പോര്‍ട്ട് പ്രകാരം ' നിന്റെ ഊഴം കഴിഞ്ഞില്ലേ ഇനി അവരെ ഞങ്ങള്‍ക്ക് വിട്ടു താ' എന്നായിരുന്നു.ഭാര്യയാണെന്നു  തെളിയിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും അവറ്റ ചോദിച്ചത്രേ .അമ്മയാണെന്ന് തെളിയിക്കാന്‍ എന്ത് കാണിക്കാനായിരിക്കും  അവര്‍ ആവശ്യപ്പെടുക?  ഓരോ ദിവസവും  റോഡിലിറങ്ങിയാല്‍ പല തരം അപമാനങ്ങള്‍    നമ്മള്‍ എല്ക്കുന്നുണ്ട്.  ഏതെങ്കിലും ഒരുത്തന്റെ തെറി കേള്‍ക്കാതെ ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യം എന്നേ പറയേണ്ടു.  മനുഷ്യര്‍ ഇങ്ങനെ അപമാനിക്കപ്പെട്ടു  കൊണ്ടിരിക്കുന്നു.പരസ്പരം അപമാനിക്കുന്നു.  പണ്ട് കാലത്ത് താഴെ ക്കിടയിലെ പെണ്ണുങ്ങളെയും ആണുങ്ങളെയും മേലാളന്മാര്‍ അപമാനിക്കുകയും വിരട്ടുകയും ചെയ്തു വെങ്കില്‍ ഇപ്പോള്‍ അത് ജനകീയമായി. ഇടത്തരക്കാര്‍ക്കും ദരിദ്രര്‍ക്കും അവരുടെ മുന്‍പില്‍ പെട്ടാല്‍ ധനികര്‍ക്കും  ഒരേ വിധം തങ്ങളുടെ ശത്രുത വെളിവാക്കാന്‍ അവസരം ഉണ്ട്. അതാണ്‌ ഡെമോക്രസിയുടെ ഒരു ഗുണം! കേരളം തികച്ചും ഭ്രാന്താലയം ആയതു ഇപ്പോഴാണോ?
എന്തായാലും ഇനി മുതല്‍ പത്രവായന ഉപേക്ഷിക്കുന്നതാകും  മാനസികാരോഗ്യത്തിനു നല്ലത് എന്ന് തോന്നിത്തുടങ്ങി.

Tuesday, August 2, 2011

പാഠം ഒന്ന്

      നമ്മുടെ കുട്ടികള്‍ക്ക് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട്   പത്തും പതിമൂന്നും  വയസ്സുള്ള  ആണ്‍ കുട്ടികള്‍  പെങ്ങളെയും  അമ്മയെയും  മുത്തശ്ശിമാരേയും  ശിശുക്കളെയും എല്ലാം  ലൈംഗിക  പരീക്ഷണങ്ങള്‍ക്ക്  സമീപിക്കുന്നതും  ,അതിനിടയില്‍  ചില  ശിശുക്കള്‍ മരണപ്പെടുന്നത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതാവുകയും ചെയ്യുന്നതില്‍  ഉത്  കണ്ഠപ്പെട്ടു കൊണ്ടുമുള്ള  ഒരു പരമ്പര മനോരമ പത്രത്തില്‍ തുടങ്ങി.എന്ത് ചോദ്യം. ഒറ്റ ദിവസം കൊണ്ട് പറ്റുന്നതാണോ ഒരു തലമുറയുടെ അപചയം ! ശരീരത്തിലെ അവയവങ്ങളില്‍ പരമ പ്രാധാന്യം  കണ്ണ്, മൂക്ക് , ചെവി, ഹൃദയം, തുടങ്ങിയവക്കൊന്നുമല്ല  ഉത്പാദന അവയവങ്ങള്‍ക്കാണെന്ന്  ജനിച്ചു വീഴുമ്പോള്‍ മുതല്‍ അവര്‍ പഠിച്ചു തുടങ്ങി. പ്രത്യേകിച്ച് ആണ്‍ കുട്ടികള്‍ . വാളുമായി യുദ്ധത്തിനിറങ്ങുന്ന  യോദ്ധാക്കള്‍ ആണ്  നിങ്ങള്‍ എന്നായിരിക്കുമോ ആണ്‍ കുട്ടികള്‍ക്ക് സമൂഹം കൊടുത്തു കൊണ്ടിരിക്കുന്ന ലൈംഗിക പാഠം? ആ കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം? സ്ത്രീ ശരീരത്തെ ഒറ്റ ലൈംഗികാവയമായി  ചുരുക്കി അതിനെ  പട്ടും പൊന്നും ചാര്‍ത്തി യും, ഉടു തുണിയില്ലാതെയും,  കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍  കാണിച്ചും അപമാനിച്ചും കൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍  അത് കണ്ടു അതിനായി  നിരന്തരം പരിശീലിപ്പിക്കപ്പെടുമ്പോള്‍,  ഈ വക കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്ക്  ചര്‍ച്ചിക്കുന്ന ദിവസത്തെ ആയുസ്സ് മാത്രം. 


 അവള്‍ 

അവള്‍ ആരാണ് എന്നെനിക്കറിയില്ല 
തെരുവിലൂടെ 
അവള്‍ നടക്കുമ്പോള്‍ 
കുരുടന്മാര്‍ തൊട്ടറിഞ്ഞ 
ആനയെന്നപോലെ 
തലയും വാലും കാലും തുടയും മുലയുമായി 
അവള്‍ ചിതറി തെറിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട് 
വിട്ടുപോയ ആ അവയങ്ങള്‍ 
ഒന്ന് കൂടിച്ചേരാന്‍ ത്രസിക്കുന്നതും  
വെമ്പലോടെ പരക്കം പായുന്നതും 
ഞാന്‍ കണ്ടിട്ടുണ്ട്

എന്നാല്‍ ഒന്നായിത്തീര്‍ന്നു തലയുയര്‍ത്താനാവും മുന്‍പേ 
തെരുവോരം ചേര്‍ന്ന് നിന്ന
ഒരു കോണക വ്യാപാരി 
അവളുടെ അരക്കെട്ടുമായി കടന്നു കളയുന്നതും 
മൂക്കുത്തിയും പൊട്ടും ചാര്‍ത്തിയ മുഖം 
പണ്ട വ്യവസായി സ്വന്തമാക്കുന്നതും 
ഉടല്‍ കട്ടെടുത്ത് 
പട്ടുസാരിക്കാരന്‍ പെട്ടെന്ന് പടികയറിപ്പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട് 
എങ്ങോട്ട് പോകേണ്ടു എന്നറിയാതെ ആ കൈകാലുകള്‍..
അവ പകക്കുന്നതും 
മുല പറിച്ചെറിഞ്ഞു 
ഈ പുരമെരിക്കാന്‍ തരിക്കുന്ന കൈകള്‍ ഉയര്‍ത്തുന്നതും 
അതിനാവാതെ കാലുകള്‍ കുഴയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

അവള്‍ 
ആരാണ് എന്നെനിക്കറിയില്ല 
എന്നാല്‍ അവള്‍ക്കു ഇനി രഹസ്യങ്ങളൊന്നുമില്ല .

(2003)

Monday, August 1, 2011

ഉജ്ജ്വല ശോഭം ഭുവനം?

  ചില കാര്യങ്ങള്‍ പറയുന്നതും എഴുതുന്നതും ചിന്തിക്കുന്നതും വെറുതെയാണെന്ന് തോന്നും. പ്രവര്‍ത്തിയാണ് പ്രധാനം എന്ന തോന്നലില്‍. തീര്‍ച്ചയായും എഴുത്തു ഒരു പ്രവര്‍ത്തി തന്നെ. സംശയമില്ല.പ്രത്യേകിച്ച് കവിത, ക്രിയേറ്റീവ് ആയ ചിന്തകള്‍, കഥകള്‍, ചിത്രങ്ങള്‍,  അതെ , ലോകത്തെ ഒരിഞ്ചോ കാല്‍ ഇഞ്ചോ  ഒരു മൊട്ടു സൂചിയുടെ അറ്റത്തിനു സമമായോ, ക്രിയാത്മകമായി, ഗുണപരമായ മാറ്റത്തിലേക്കും,  നന്മയിലേക്കും  കൊണ്ടു പോകുന്ന എന്തും പ്രവര്‍ത്തി തന്നെ. ഇങ്ങനെ സ്വയം ബോധ്യപ്പെടാതെ ഒരാള്‍ക്കും ലോകത്തോട്‌ പ്രതികരിക്കാന്‍ ആവില്ല. തന്റെ ചുറ്റുമുള്ള തിന്മകളും കെടുതികളും കണ്ടു ജീവിതം അര്‍ത്ഥ ശൂന്യമാണെന്നു കരുതി ജീവിതം മടുക്കാതിരിക്കാന്‍ എങ്കിലും . അത് യഥാര്‍ത്ഥ പ്രവര്‍ത്തി ആണെങ്കിലും  അതിന് ഇംഗ്ലീഷ് മരുന്നുകളെ പോലെ സാമൂഹ്യ ശരീരത്തില്‍ ഉടനടി പ്രതി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കിലും, നമുക്ക് സര്‍ഗ്ഗാത്മകതയിലും മനുഷ്യ ഭാവനയിലും വിശ്വസിക്കാതെ വയ്യ;  അത്തരം സര്‍ഗ്ഗ ശക്തികള്‍ ആണ് യഥാര്‍ത്ഥത്തില്‍  ഒരു ജനതയെ മുന്നോട്ടു നയിക്കുന്നത് എന്നും .പക്ഷെ എല്ലാ രംഗങ്ങളിലും ഭാവനാ ശൂന്യര്‍ നിറഞ്ഞു നില്‍ക്കുന്നു ഇക്കാലം .ഒരു പക്ഷെ അതങ്ങനെ ആയി തീര്‍ന്നു. സിനിമാറ്റിക് ഡാന്‍സില്‍ വട്ടം കറങ്ങുന്ന  അച്ചു തണ്ട് പോയ ഒരു ഭൂമിയോ?

എന്നാല്‍ ടാഗോറിന്റെ ഈ കവിത എന്നെ വീണ്ടും ജീവിതത്തിന്റെ പച്ചയെ ധ്യാനിപ്പിക്കുന്നു.

ഞാന റിവീല, ഭവാന്റെ മോഹന -
ഗാനാലാപന ശൈലി !
നിഭൃതം ഞാനത് കേള്‍പ്പൂ സതതം 
നിതാന്ത വിസ്മയ ശാലി !
ഉദയ ഗ്ഗാന പ്രകാശ കലയാല്‍-
ലുജ്ജ്വല ശോഭം ഭുവനം.
അല തല്ലീടുക യാണധിഗഗനം 
വായുവിലീസ്വര ചലനം.......
അലിയിക്കുന്നൂ സിരകളെ യീസ്വര- 
ഗംഗാ സരഭസ ഗമനം ...
................................