Saturday, November 12, 2011

ചില എഴുത്തുകാര്‍

 ചില എഴുത്തുകാര്‍  അങ്ങനെയാണ് . ട്രെന്‍ഡ് എന്താണോ അതനുസരിച്ചാണ് അവരുടെ എഴുത്ത് രീതി. വിജയത്തിലേക്കുള്ള വഴി എളുപ്പം ആകാന്‍  അതല്ലേ നല്ലത് എന്ന് അവര്‍ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തി; പിന്നെ അതനുസരിച്ചാണ് പ്രവര്‍ത്തനം.
 അവര്‍ക്ക് ക്രാഫ്റ്റില്‍  ആണ് വിശ്വാസം എന്നെനിക്കു തോന്നുന്നു. ക്രാഫ്റ്റ് വേണ്ട എന്നല്ല ,കര കൌശലത്തെ തള്ളിക്കളയുകയുമല്ല . ഒരു ഡിസൈന്‍ അല്ലെങ്കില്‍ മോള്‍ഡ് ഉണ്ടാക്കി അതിലേക്കു അക്ഷരങ്ങള്‍ പകര്‍ന്നു തള്ളുന്നതാണ് ക്രിയേഷന്‍ എന്ന് വിചാരിക്കുന്നവര്‍ക്ക്  മേല്‍പ്പറഞ്ഞ ക്രാഫ്ടാണ് ആദ്യന്തികമായി കല.
   അങ്ങനെ വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിച്ചു വിജയം കൈവരിക്കുകയും ചെയ്ത  ഒരാളെ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിചയ പ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്ത് നിന്നുമുള്ള ഒരു നോവലിസ്റ്റ് . വിജയം എന്ന് ഉദ്ദേശിച്ചത് ഇത്രയേ ഉള്ളു അവരുടെ ആ സൃഷ്ടി കൊള്ളാം എന്ന് ചിലര്‍ പറയുകയും അതവര്‍ക്ക് വീണ്ടും ആ വഴിയില്‍ പുതിയ ഒരെണ്ണം ഉണ്ടാക്കാന്‍ ആവേശം നല്‍കുകയും ചെയ്തു.
 ഞാന്‍ കാണുമ്പോള്‍ പുതിയ ഒരു പുസ്തകം എഴുതാനുള്ള  ഉത്സാഹത്തില്‍ ആണ്  അവര്‍ .അതി സമ്പന്നയായ അവര്‍ക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്. വലിയ ആര്‍ഭാട ജീവിത മുണ്ട്. വ്യവസായി യായ അച്ഛന്‍, മറ്റൊരു വ്യവസായി യായ ഭര്‍ത്താവ്. അനേകം വേലക്കാര്‍ ..പരിവാരങ്ങള്‍. ഇതിനിടക്ക്‌ അവര്‍ എഴുതിയ ആദ്യ നോവല്‍ ഒരു പ്രത്യേക സമുദായത്തെ കുറിച്ചായിരുന്നു. അവരുടെ സ്വന്തം സമുദായത്തെ കുറിച്ചല്ല. താരതമ്യേന ദരിദ്രരായ  കഷ്ട ജീവിതം നയിക്കുന്നവരെ കുറിച്ച് ആയിരുന്നു അത്. പ്രത്യേകിച്ചും അവരുടെ ചില ആചാരങ്ങളെ കുറിച്ച്. ഇംഗ്ലീഷിലാണ് എഴുത്ത് .
അത് ക്ലിക്ക് ചെയ്തു എന്നറിഞ്ഞു അവര്‍ അടുത്ത നോവലിനുള്ള കഥാ തന്തു അനേഷിക്കുന്ന കാലത്താണ് ഞാന്‍ പരിചയപ്പെടുന്നത്.  പറഞ്ഞു വന്നപ്പോള്‍ അവര്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത  ഒരു ദളിത/ ഗോത്രജീവിതമാണ് നോവല്‍ വിഷയം.  ആ സാധു ജീവിതങ്ങളെ കുറിച്ച്  വായിച്ചു പഠിച്ചും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചും അവര്‍ക്ക് ഒരു നോവല്‍ എഴുതണം. അതാണ്‌ ലക്‌ഷ്യം. കേരളത്തില്‍ വന്നു താമസിച്ചാല്‍ അങ്ങനെ ഒരു പഠനത്തിനു സാധ്യത ഉണ്ടോ എന്നും അവര്‍ക്കറിയണം.

  അവരുടെ ചോദ്യവും ആഗ്രഹവും കേട്ടപ്പോള്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഫൈന്‍ ആര്‍ട്സ് കോളേജു സന്ദര്‍ശിച്ച ഒരു പേരുകേട്ട ചിത്രകാരിയെ ഓര്‍മ്മവന്നു.  സ്വന്തം ചിത്രങ്ങളുടെ സ്ലൈഡ് സ് കാണിക്കുകയും അതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്ത അതിഥിയായ അവരോടു ചിലവിദ്യാര്‍ഥികള്‍  ചോദിച്ച ചോദ്യങ്ങളും ഞാന്‍ ഓര്‍ത്തു. ചിത്രകാരിയുടെ വളരെ വലിയ എട്ടോ പത്തോ ലക്ഷം ഉറുപ്പിക ക്ക്   വിറ്റു പോയ ചിത്രത്തെ ചൂണ്ടി ആയിരുന്നു ചോദ്യം.  ചിത്ര കാരിയുടെ ആ വലിയ ക്യാന്‍വാസില്‍  ആദി വാസി കലാകാരി/കാരന്മാര്‍ വരച്ച ഒരു ചിത്രം കൂടി ഒട്ടിച്ചു ചേര്‍ത്തിരുന്നു. "എന്തിനാണ് മാഡം അതില്‍ ട്രൈബല്‍ ചിത്രം കൊളാഷ് ആയി ചേര്‍ത്തത് എന്ന ചോദ്യത്തിനു പെട്ടെന്ന് അന്ധാളിച്ചു പോയ ആര്‍ടിസ്റ്റ് പറഞ്ഞു.' അത് ഇഷ്ടമായത് കൊണ്ടാണ് എന്ന് ' വേറെ റെലവന്‍സ് ഒന്നുമില്ലേ എന്ന് കുട്ടികള്‍.  വളരെ നല്ല കലാകാരിയായ അവര്‍ നിഷ്കളങ്കമായി ഇല്ലെന്നു ഉത്തരം പറഞ്ഞു. വിദ്യാര്‍ഥികള്‍ വീണ്ടും ചോദ്യങ്ങള്‍ കൊണ്ട് അവരെ കുടുക്കി .' മാഡം ആ പെയിന്റിംഗ് എത്ര സംഖ്യ ക്കാണ്  വിറ്റത്/ അതില്‍ ആദിവാസി കലാകാരന്മാര്‍ക്ക് എത്ര കൊടുത്തു, ആചിത്രം അവരോടു വാങ്ങിയപ്പോള്‍ അവര്‍ക്ക് എത്രയാണ് കൊടുത്തത്  ? താങ്കള്‍ അവരെ ചൂഷണം ചെയ്യുകയാണെന്ന് സമ്മതിക്കുമോ ?' തുടങ്ങി നിര്‍ത്താതെ ചോദ്യങ്ങള്‍. പെട്ടെന്ന് തന്നെ അവര്‍ക്ക് താന്‍ ചെയ്തതിലെ നീതി കേടിനെ പറ്റി ബോധ്യം വന്നപോലെ .അവര്‍ കുട്ടികള്‍ പറഞ്ഞതിനെ കുറിച്ച് താന്‍ ഗൌരവ പൂര്‍വ്വം ആലോചിക്കുമെന്ന് പറഞ്ഞു തന്റെ സംഭാഷണം അവസാനിപ്പിച്ചു.
പക്ഷെ എനിക്കറിയാമായിരുന്നു. ഞാന്‍ പരിചയപ്പെട്ട ഈ  നോവലിസ്റ്റ് ഇത്തരം ചോദ്യങ്ങള്‍ കൊണ്ടൊന്നും പിന്മാറുന്ന കൂട്ടത്തില്‍ അല്ല എന്ന്. അത് കൊണ്ട് തന്നെ ഞാന്‍ നിശ്ശബ്ദയായിരുന്നു. അവര്‍  ഗോത്ര ജീവിതത്തിന്റെ, ഭൌതിക മായി ദരിദ്രമായ അവരുടെ പുറം ജീവിതത്തെ കണ്ടു, അവരുടെ തനതായ സംസ്കാരത്തെ അവര്‍ക്ക് തോന്നുന്ന രീതിയില്‍ നിര്‍വചിച്ചോ  അതിനെ കാണാതെയോ  ഒരു നോവല്‍ ഇതിനകം എഴുതിയിട്ടുണ്ടാകാം. വെള്ളകാര്‍ നമ്മെ നോക്കിയ ആ കണ്ണുകള്‍ നമ്മള്‍ അവരില്‍ നിന്നും കടം കൊണ്ട് കഴിഞ്ഞിട്ട് നാളുകള്‍ പലതായല്ലോ.

5 comments:

Unknown said...

ചില എഴുത്ത് രീതിയുടെ മുഖം ...........

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

എഴുത്തില്‍ എത്രത്തോളം എഴുത്തുകാരന്‍ എന്നത് അപ്രസക്തമാക്കിയാലും എഴുത്ത് സാധ്യമാണ്‍`, എഴുത്തിന്റെ അത്ഭുതങ്ങളെ ഒന്നും അത് സൃഷ്ടിക്കില്ലെങ്കിലും. കാലത്തിന്റെ വയറുകീറി പിന്നീടതൊരിക്കലും പ്രത്യക്ഷപ്പെടാറുമില്ല.

savi said...

Thanks for the comments friends..പാശ്ചാത്യ പള്‍പ്പ് ഫിക് ഷന്‍ എഴുത്തുകാര്‍ ഓരോ വിഷയം തെരഞ്ഞെടുക്കുകുയും അതിനെ കുറിച്ച്‌ രണ്ടു മൂന്നു കൊല്ലം പഠിക്കുകയും നോവലുകള്‍ എഴുതുകയും ആണെന്ന് കേട്ടിട്ടുണ്ട് .അതൊരു രീതി (genre) തന്നെ ആണ് താനും.അവയ്ക്ക് ധാരാളം വായനക്കാരും ഉണ്ട് ,ലോകത്താകമാനം.നമ്മുടെ നാട്ടിലെ കുട്ടികള്‍ പോലും അത്തരം ഇംഗ്ലീഷ് നോവലുകള്‍ വായിച്ചാണ് വളരുന്നത്‌ തന്നെ. അവയേ അത്തരത്തില്‍ ഗൌരവത്തോടെ മാത്രമേ ആളുകള്‍ കാണുന്നുള്ളൂ. എന്റെ സുഹൃത്ത്‌ ആ തരം വാണിജ്യ എഴുത്തിനെ വലിയ കലാസൃഷ്ടി എന്ന നിലയില്‍ അവതരിപ്പിച്ചപ്പോള്‍ ചെറിയ പ്രശ്നം എന്ന് തോന്നി എനിക്ക്!

അസൈനാര്‍ -asainar said...

സാഹിത്യമേഘലയില്‍ തന്‍റെ സുരക്ഷിതത്വം പാലിക്കാന്‍വേണ്ടി മാത്രം ,പുതിയ subject തേടി യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന പ്രമേയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ , സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ചില സത്യങ്ങള്‍ പറയുന്ന അപൂര്‍വ്വം ചില വ്യക്തികളെ നമ്മുടെ സാഹിത്യത്തില്‍ , സിനിമയില്‍ , ചിത്രകലയില്‍ മനുഷ്യരായുള്ളൂ . ഇവര്‍ കാര്യങ്ങളെ മനുഷ്യാവസ്തയില്‍ തന്നെ കണ്ട് ,വായനക്കാരുടെ ,പ്രേക്ഷകന്റെ ഹൃദയങ്ങളിലൂടെ , ഇവരുടെ പ്രാഥമിക ബാധ്യതയെങ്കിലും നിറവേറ്റുന്നു. സമൂഹ മനസ്സിലേയ്ക്ക് കാര്യങ്ങളെ , തന്നിലെ മനുഷ്യത്വം കൊണ്ട്ടും , കലാപരമായും, പിന്നീട് അത് തന്‍റെ ബാധ്യതയാണെന്ന നടുക്കത്തിലെയ്ക്കും തന്‍റെ ചുറ്റിലുമുള്ള മനുഷ്യരെ ഉണര്‍ത്തുകയും ചെയ്യുന്നു.

റോയല്‍റ്റി വാങ്ങുന്ന ഏത് എഴുത്തുകാരനാണ് വേവുന്ന മനുഷ്യന്റെ അവസാന ശ്വാസമെങ്കിലും നിലനിര്‍ത്താന്‍ ഒരു ചില്ലികാശെങ്കിലും അവന്റെ ചിരട്ടയില്‍ ഇട്ടു കൊടുക്കുന്നത്.

savi said...

@ അസൈനാര്‍, എല്ലാം ചെയ്തികളും ലാഭത്തിനു വേണ്ടി യുള്ള പ്രവര്‍ത്തികള്‍ ആയിക്കുന്ന ഇക്കാലത്ത് മറിച്ച് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വെറുതെയാകും. എഴുത്തില്‍ നിന്നും ചിത്ര രചനയില്‍ നിന്നും പ്രതിഫലം വാങ്ങുന്നതിന് എതിരല്ലെങ്കിലും എഴുത്തും വരയും അതിന് വേണ്ടിമാത്രമായി തീരുമ്പോള്‍ അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടും എന്ന് ഞാന്‍ കരുതുന്നു. ഏതായാലും കവികള്‍ക്ക് കവിതയെഴുതി, സിനിമാ പാട്ടല്ല, ജീവിക്കാവുന്ന സ്ഥിതി ഇവിടെയില്ല :)
thank u.