Saturday, February 18, 2012

ആര്‍ത്തി കാലത്തെ മലയാളി ജീവിതം - 3

മലയാള മനോരമ പത്രത്തില്‍ തിരുവനന്തപുരത്ത് നിന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു . ചെറുപ്പക്കാരനായ ഒരു സീരിയല്‍ നടന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ  മതിലിനു മുകളില്‍ രാത്രി കാലങ്ങളില്‍ കയറിപ്പറ്റി നഗ്നതാ പ്രദര്‍ശനം നടത്തിയത് നാട്ടുകാരും പോലീസും പിടികൂടി . നടനെ അറസ്റ്റു ചെയ്തു . ഏഴുതവണ അയാള്‍ ഈ വിധം പ്രവര്‍ത്തിച്ചി ട്ടുണ്ടെന്നു സമ്മതിച്ചു.  ഈ സംഭവം സീരിയല്‍ നടന്റെ  ചിത്രവും പ്രായവും അടക്കമുള്ള വിവരണങ്ങ ളോടെ തിരുവനന്തപുരം നിവാസികളുടെ  ശ്രദ്ധയില്‍ കൊണ്ടുവന്ന നാട്ടുകാരുടെയും പോലീസുകാരുടെയും പത്ര ധര്‍മ്മസ്ഥ രുടേയും ശുഷ്കാന്തി ശ്രദ്ധേയം ! ഈ നടന്റെ അല്ലെങ്കില്‍ ഈ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഞരമ്പ്‌ രോഗികളെയും ലൈംഗിക  വൈകൃതക്കാരെയും പേരും നാളും ചിത്രങ്ങളും സഹിതം പത്രത്തില്‍ അച്ചടിച്ച്‌  നാട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന രീതി അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്യുന്നതാണോ? അവരെ സമൂഹത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യാന്‍ ആണോ ഈ വിധം അവരെ തുറന്നു കാണിക്കുന്നത്? എന്തായിരിക്കും വാസ്തവത്തില്‍ ഈ ജാതി വാര്‍ത്തകള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് സമൂഹത്തിനു കിട്ടുന്ന നേട്ടം? വൈകൃതക്കാരനെ കണ്ടാല്‍ ഒഴിഞ്ഞു പോകാം എന്നായിരിക്കുമോ?  അതോ ഇങ്ങനെ ചെയ്യുന്നവന് തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത മനോ നിലയില്‍ അയാള്‍ ചെയ്യുന്ന പ്രവര്‍ത്തി എന്ന  നിലയില്‍ , ഒരു രോഗം എന്ന നിലയില്‍ കണ്ടു അയാളെ ചികിത്സിക്കാന്‍ സഹായിക്കയാണോ മാനസിക രോഗം ഈ വിധം ബാധിക്കാത്തവര്‍ , താരതമ്യേന കുറഞ്ഞവര്‍ ചെയ്യേണ്ടത് ? ( ഈ തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നതിനെ ന്യായീകരിച്ചു   കൊണ്ടല്ല ഈ ചോദ്യം. കേരളത്തിലെ ഒരു വിധപ്പെട്ട സ്ത്രീകള്‍ക്ക്  എല്ലാം തന്നെ കാലാ കാലങ്ങളായി ഇത്തരം രോഗികളെ നേരിടേണ്ടി വന്നിട്ടുണ്ട്  /വരാറുണ്ട്. പ്രായഭേദ മേന്യേ. അറപ്പും ജുഗുപ്സയുമാണ് അതുകാണുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും തോന്നുകയെന്നത് കാണിക്കുന്നവന് മാത്രമേ അറിയാതുള്ളൂ.)
  തിരുവനന്തപുരത്തെ പല ഹോട്ടലുകളില്‍  നിന്നും ചീഞ്ഞതും അളിഞ്ഞതുമായ ഭക്ഷണ സാധനങ്ങള്‍, മരുന്ന് കടകളില്‍ നിന്ന് നിരോധിക്കപ്പെട്ടതും , നിലവാരം കുറഞ്ഞതും,   കാലാവധി കഴിഞ്ഞിട്ടും വില്‍ക്കുന്ന മരുന്നുകള്‍ തുടങ്ങിയവ പോലീസും മറ്റും റൈഡ് ചെയ്തു ഇടയ്ക്കിടെ പിടിക്കാറുണ്ട്. എന്നാല്‍ ഒരൊറ്റ പത്രത്തിലും ഏത് കട, ഏത് ഹോട്ടല്‍ ആരാണ് മുതലാളി,തൊഴിലാളി എന്ന്  എഴുതിക്കാണാറില്ല.  എന്തിനു 'മാന്യന്മാരായ' കൊലപാതകികളെയും 'മാന്യ' ന്മാരായ കള്ളന്മാരെയും മുഖം മൂടിയും പേര് വെളിപ്പെടുത്താതെ യും   ആണ് ജയിലിലേക്കും ലോക്കപ്പിലേക്കും കൊണ്ട് പോവുക. ഇന്നത്തെ  സീരിയല്‍ നടന്റെ പേരുവിവരം അടക്കമുള്ള സംഗതികള്‍ വായിച്ചു കണ്ടപ്പോള്‍ ഉറപ്പായി ഇനി മുതല്‍ ഇരട്ട ത്താപ്പുകള്‍ ഇല്ലാത്ത സുതാര്യമായ റിപ്പോര്‍ട്ടുകള്‍ ആയിരിക്കും  നമുക്ക് ലഭിക്കുക എന്ന്.
മേല്‍പ്പറഞ്ഞ നടന്റെ സീരിയല്‍ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍  ടി വി അടിക്ടുമല്ല. പക്ഷെ  അയാളുടെ നിര്‍ഭാഗ്യവതിയായ ഭാര്യയേയും അച്ഛന്‍ അമ്മ ഇവരെയും കുറിച്ച് ഓര്‍ത്ത്  കഷ്ടം തോന്നുന്നു. ആ പത്ര റിപ്പോട്ട് നിരപരാധികളായ അവര്‍ക്ക് നല്‍കുന്ന മാനസിക പീഡനം വലുതാവും എന്ന് തന്നെ ഞാന്‍ കരുതുന്നു.

വലുതും ചെറുതുമായ ലൈഗിക കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടാന്‍ കിട്ടുന്ന ഒരവസരവും ആഘോഷമാക്കാതെ വിടാന്‍ ഇക്കാലത്തെ മലയാളി തയ്യാറല്ല അതിനു തെളിവാണ് ഈ വാര്‍ത്ത. 

No comments: