Tuesday, September 20, 2011

കച്ചവട കാലം

ഒരു വയസ്സില്‍ തന്നെ  ദു:ഖ ഗാനങ്ങള്‍ ടി വിയിലും റേഡിയോ വിലും കേട്ടാല്‍ സങ്കടപ്പെട്ടു കരയുന്ന ഒരു കുഞ്ഞു എന്റെ  അയല്‍വാസിയായി ഉണ്ടായിരുന്നു. അവള്‍ക്ക് ഭാഷ യില്‍ പ്രാവീണ്യം വന്നു തുടങ്ങിയപ്പോള്‍ തന്നെ വേണ്ട, ആ പാട്ട് വേണ്ട' എന്ന് പറയാന്‍ ആണ് പഠിച്ചത് . കരഞ്ഞു നിലവിളിച്ചു കൊണ്ടുള്ള സെന്റിമെന്റല്‍ വഴു വഴുക്ക് പാട്ടുകളില്‍  തെന്നി വീഴാതെ അവള്‍ ഇപ്പോള്‍ ഒരു നാല് വയസ്സ് കാരിയായി. ഈയിടെ ഞാന്‍ ഒരു യാത്രയില്‍ അവളെ കണ്ടു .എവിടെ നിന്നോ കേട്ട് ഹൃദിസ്ഥ മാക്കിയ ഒരു കീര്‍ത്തനം അക്ഷര സ്ഫുട തയോടെ എന്നെ ചൊല്ലി കേള്‍പ്പിച്ചു അവള്‍. എപ്പോഴും ചിരിമാത്രമുള്ള കുഞ്ഞു മുഖം നിറങ്ങള്‍ കണ്ടാല്‍ സംഗീതം കേട്ടാല്‍ ജ്വലിക്കും. എത്രനേരം വേണമെങ്കിലും ഉണര്‍വിന്റെ  താളങ്ങള്‍ നിറഞ്ഞ പാട്ടുകള്‍ കേട്ട് അനങ്ങാതിരിക്കും. ചിലപ്പോള്‍ മൈക്കല്‍  ജാക്ക്സണ്‍ ആരാധകനായ അവളുടെ സമ പ്രായക്കാരന്‍ ആഗ്നയ് 'ഡയ്ഞ്ചറസ്..' എന്ന് പാടി വട്ടം കറങ്ങുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പിന്നെ പ്ലയിറ്റില്‍  കയറിനിന്നു കുച്ചുപുടി കളിക്കും. സ്കൂളില്‍ അവളുടെ ചേച്ചി കാണിക്കുന്നത് സ്കൂള്‍ കലാപരിപാടിക്ക്‌   അവള്‍ കണ്ടിട്ടുണ്ട്. ഈ തരം കഴിവുകളും ഭാവുകത്വവും , ഭാവനയും ഉള്ള കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ടാവാം. ശരി തന്നെ . ഇപ്പോള്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ അതൊക്കെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 
   പക്ഷെ അവരുടെ ആ പ്രോത്സാഹനം കുട്ടികളെ സ്റാര്‍ സിങ്ങറില്‍ പാടി പ്രശസ്തിയും പണവും ഉണ്ടാക്കാന്‍ പറ്റുന്നവര്‍ ആക്കണം എന്നതിലോ , ചിത്രം വരയ്ക്കുന്ന കുട്ടികള്‍ ആ രേഖകള്‍  കൊണ്ട്  ഏതു  വഴിയില്‍ പോയാല്‍ കാശ് സമ്പാദിക്കുന്നവര്‍   ആയി മാറും എന്നതിലുമാണ്  അവരുടെ ഊന്നല്‍. അത് കൊണ്ടുള്ള അന്തിമ ഫലം കുട്ടികള്‍ കലയെ കച്ചവടം ചെയ്തു എങ്ങനെ ജീവിത വിജയം നേടാം എന്ന വഴിയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു എന്നാണു. കച്ചവട ചരക്കായി  മാറുന്ന കല യില്‍ പിന്നെ മുന്നോട്ടു  പോക്കില്ല. അത് മനുഷ്യമനസ്സ് മായി  പ്രതി പ്രവര്‍ത്തിച്ചു അവനെ അനുഭൂതി കളുടെ തിരകളില്‍ ഏറ്റി കൊണ്ട് പോവുകയുമില്ല. സേവനം വ്യവസായമായി മാറിയ കാലത്ത് കല കച്ചവട സാമഗ്രിയാകാതെ എങ്ങനെ! അത് കച്ചവട സാമഗ്രിമാത്രമായി മാറാതിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.

No comments: