Saturday, February 27, 2010

ശരീരത്തിന്മേല്‍ ഉള്ള അവകാശം

അലോപ്പതി അതായത് മോഡേന്‍ മെഡിസിന്‍ എന്നു ഡോക്ടര്‍ മാര്‍ പറയുന്ന ശാസ്ത്ര ശാഖ ഹോമിയോ പതി എന്നു പറയുന്ന ചികിലസാരീതി ,ഇന്ത്യയില്‍ ആണെങ്കില്‍ ആയുര്‍വേദം , യൂനാനി  ,നാട്ടു വൈദ്യം , യോഗ , മന്ത്രവാദം , തുടങ്ങി അനേകം  ഇനം ചികിത്സകരും ചികിത്സാ രീതികളും നിലാവില്‍ ഉണ്ട് .ഈ വക ചികിത്സകരെ തേടി രോഗ ശാന്തി ഉപായങ്ങള്‍ ക്കായി ആളുകള്‍ പോകാറുണ്ട് . കുറച്ചു കാലമായി ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളില്‍ ഹോമിയോ ചികിത്സ ഒട്ടും 'ശാസ്ത്രീയ' മല്ലാത്തതുകൊണ്ട്  ആ ചികിത്സാ വിധി പരി ശീലിപ്പിക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അതിനു പണം ചിലവഴിക്കുന്നതും ഇംഗ്ലണ്ടിലെ ഭരണക്കാര്‍ നിര്‍ത്തണം എന്നു മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന  വിഭാഗം ശക്തമായി വാദിക്കുന്നു  എന്നു റിപ്പോര്ട് ചെയ്യുന്നു .
എന്തായിരിക്കാം അതിനു പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശം .നമ്മള്‍ അതൊരിക്കലും അറിയാന്‍ പോകുന്നില്ല .
ഹോട്ടല്‍ വ്യവസായത്തെ ക്കാള്‍ എന്ത് കൊണ്ടും ലാഭവും പ്രതി ഫലവും ആരോഗ്യ വ്യവസായം രംഗത്തു നിന്നു ലഭിക്കും എന്നത്കൊണ്ട് തന്നെ ആകുമോ ? ആതുര സേവനം സേവനം അല്ലാതായിട്ടു അനേകം പതിറ്റാണ്ടുകള്‍ ആയി .അത് പണം മുടക്കി പണം കൊയ്യുന്ന ഒരു മേഖല  മാത്രം . അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തെ  യന്ത്ര ഭാഗങ്ങളെ  പോലെ പരിഗണിക്കുന്ന പാശ്ചാത്യ ചികിത്സാ  സമ്പ്രദായം അതിന്റെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി  മനുഷ്യ സമൂഹം അംഗീകരിക്കുകയും ചെയ്യ്തു / ചെയ്യുന്നു . ചികിത്സകന്‍  മനുഷ്യനെ ഏതു രീതിയില്‍ പരിഗണിച്ചാലും രോഗം മാറണം എന്നല്ലാതെ രോഗിക്ക് വേറെ എന്ത് ചിന്ത . അത് ശരി യാണ്  താനും . ആയുര്‍വേദം നല്ലതാണോ , ഹോമിയോ  നല്ലതാണോ , യൂനാനി യും അക്യു പഞ്ചര്‍ ചികിത്സയും  ,യോഗയും നല്ലതാണോ , മനുഷ്യര്‍ക്ക്‌ ഗുണം ചെയ്യുന്നതാണോ ഇവ എന്നൊന്നും ഇനി ആലോചിക്കേണ്ട കാര്യം യുക്തിക്കും ,കാഴ്ചക്കും  പണത്തിനും  മാത്രം പ്രാധാന്യം നല്‍കുന്ന ഒരു വ്യവസായ ലോകത്ത് നിന്നു പ്രതീക്ഷിച്ചു കൂടാ .
പിന്നെ ആരാണ് മനുഷ്യ ജീവിതത്തെ  മനുഷ്യ ശരീരത്തെ യടക്കം സമഗ്രമായി  കണ്ടു ചികിത്സിച്ചിരുന്ന പഴയ സമ്പ്രദായങ്ങളെ യും പുതിയ അറിവുകളെയും സമന്വയിപ്പിച്ച്  ഏറ്റവും  മാനുഷികമായ പരി ഗണനകള്‍  ഉള്ള ഒന്നു വികസിപ്പിച്ചെടുക്കുക .  മനുഷ്യ യന്ത്രം തുരുമ്പ് പിടിക്കാതെ നോക്കേണ്ടത് മരുന്ന് കച്ചവടക്കാര്‍ തൊട്ടു മെഡിക്കല്‍ യന്ത്ര സാമഗ്രി കള്‍ ഉത്പാതിപ്പിക്കുന്ന  വ്യവസായികള്‍ വരെയുള്ളവരുടെ ലാഭവര്‍ധ നവിനുള്ള ഉപാധിയായിരിക്കെ  അത് അവരുടെ  ആവശ്യമായിരിക്കെ അതിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ ഇനി ഉണ്ടാവുമോ?  അവരെ അന്തിനു പ്രേരിപ്പിക്കാത്ത അച്ഛനമ്മമാരും  ?  ഉണ്ടാവാതിരിക്കില്ല ...

ഈ ശിഥില ചിന്ത തത്കാലം ഇവിടെ നില്‍ക്കട്ടെ ...!

Tuesday, February 23, 2010

നിഘണ്ടു


'നനുനനുത്ത വാക്കുകള്‍ കൊണ്ട് നീ എന്നെ മൂടണം
പൂക്കള്‍ കൊണ്ടെന്ന പോലെ
എല്ലാ വാക്കുകളും
പുഴയുടെ ഇളം നീല നിറത്തിലും കടല്‍ തിരകളില്‍ വീണു നനവാര്‍ന്നതു  മാകണം
അവയില്‍ തുടിക്കുന്നത് നിന്റെ  അനുരാഗ ലോലമായ നോട്ടങ്ങളിലെ ചുടു നിശ്വാസങ്ങള്‍ ...'

ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍
എന്റെ പ്രേമം  വഴിയുന്ന പദ നിഘണ്ടു വാക്കുകള്‍ പൂഴ്ത്തി വച്ചു തുടങ്ങി
പേജുകള്‍ സങ്കോചിപ്പിച്ചു  ചുരുങ്ങാനും .
'പ്രണയ നിഘണ്ടു വിലെ വാക്കുകള്‍ നീ മറന്നു പോകട്ടെ' എന്നു ഒരു വാചകം
ഒന്നാം പേജില്‍ എനിക്ക് കാണത്തക്കവിധം തുറന്നു  വച്ചു
പ്രണയിനിക്കൊപ്പം  വരുന്ന ആ സുഗന്ധ കാറ്റ് വിരല്‍ ഞൊ ടിച്ചു
കളിയാക്കി കടന്നു പോയി .

പകരം വന്നത്..
പ്രണയ ശവയാത്ര ക്ക്  കൂട്ട് പോകാന്‍  കുറെ വാക്കുകള്‍ ..

 ആധി,  വ്യാധി , അശാന്തി ,
  അസ്വാതന്ത്ര്യം ,അസ്വസ്ഥത ,യുദ്ധം ,
ഒളിപ്പോരു,ബോംബു ,നാറ്റോ ,
വിശപ്പ്‌ , രോഗം , വാര്‍ധക്യം ,
അശരണര്‍   ,അബല , ആദിവാസി ,
ബലാല്‍ സംഗം ,കൊള്ള, കൊല, കൊള്ളിവെപ്പു...

അങ്ങനെ 'പ്രണയ ശവയാത്രാ  നിഘണ്ടു'വില്‍ വാക്കുകള്‍ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു ..
വാക്കുകള്‍ വളര്‍ന്നു കൊണ്ടേ യിരിക്കുന്നു,
നീണ്ടു കൊണ്ടേയിരിക്കുന്നു ...







Monday, February 15, 2010

നിറകുടം

അടച്ചു വച്ച പാത്രം തുറന്നപ്പോള്‍ അത് പുറത്തു ചാടി
ശൂന്യത!
വിക്കാത്ത വാക്കുകള്‍ വളച്ചു അത് ചോദിച്ചു .
എന്തിനു നീ  കുടത്തിന്റെ മൂടി നീക്കി ?
എവിടെ എനിക്കിരിക്കാനൊരിടം?
നിറയാന്‍ ഒരിടമില്ലാതെ
ശൂന്യത നിശൂന്യതയായി നടമാടി കൊണ്ടിരിക്കെ
ചിന്തയില്‍ മുഴുകിയ എന്നെ നോക്കി അത് പറഞ്ഞു ,
ചിന്താ ഭാരം കളഞ്ഞേക്കൂ
ഞാന്‍ കവിതയില്‍ കുടിയിരുന്നോളാം,
പേടിവേണ്ട .





Thursday, February 11, 2010

പോക്ക്

ചിലച്ചു കൊണ്ട്  പറക്കുന്ന പക്ഷി
കാറ്റിനെയും വെളിച്ചത്തെയും മുറിച്ചു
തന്റെ പാട്ട്  മരങ്ങളിലേക്കും ഇലച്ചാര്‍ത്ത് കളിലേക്കും  വിതറി
കടന്നു പോകുന്നത് പോലെ
അത്ര അനായാസമാക ണം.

തിങ്ങിയ പുഴ യില്‍
കരയിലേക്കും  ആഴങ്ങളിലെക്കും തുഴയുന്ന മത്സ്യം കണക്കെ
താളത്തില്‍ ആവണം   അപ്പോള്‍ ശാസ വേഗം .

പുലിയെ കണ്ട പുള്ളിമാനിന്റെ നടുക്കം കണ്‍കളില്‍ ഉണ്ടാവരുത് ,
പകരം  ബുദ്ധന്റെ  നീണ്ടിടം പെട്ട കണ്ണിലെ ആ തിളങ്ങുന്ന ശാന്തത ,
അതുമല്ലെങ്കില്‍
നൃത്തം ചെയ്തു തളര്‍ന്ന നടരാജന്റെ കണ്ണിലെ ഹര്‍ഷം .

കൈ നീട്ടുന്നത്  പൊട്ടാത്ത  ഒരു പിടി വള്ളിയിലെക്കാവരുത് ,
മിന്നലിന്റെ  സ്വര്‍ണ  നൂലിലെക്കൊ
വെയിലിന്റെ  വെള്ളി ക്കമ്പി യിലെക്കോ ആകണം ..

വീണ്ടും വീണ്ടും വെളിച്ചത്തിലേയ്ക്കു കുതിക്കുന്ന
ഉടലും ഉയിരുമറിയാത്ത ഈയലിനപോലെ ആകരുത് 
,വെളിച്ചമായി തീര്‍ന്ന അതിന്റെ  കുതിപ്പ് ..
കെടാനോ കെടുത്താനോ ,
അണയാനോ അകലാണോ അല്ല
പടരാനും പരത്താനുമാണ് അതിന്റെ ഊളി.

അതിനാലാണ് മിന്നല്‍ വള്ളിയില്‍ തൂങ്ങി
അനായാസം അത് പറക്കുമ്പോള്‍
 അതിന്റെ ഇല്ലാത്ത
ഒരൊഴിഞ്ഞ  കൂടിനെ പറ്റി
ഞാന്‍നിന്നോട് പറയാത്തത്








Monday, February 8, 2010

ചില നേര്‍ കാഴ്ചകളെ പറ്റി -വെറുതെ

   നമ്മുടെ പൌര ബോധത്തെ കുറിച്ച്‌ ഉപന്യസിക്കണമെന്നു ആരെങ്കിലും പറഞ്ഞാല്‍ എന്റെ ഉപന്യാസം താഴെ പറയുന്ന മൂന്നു നാല് ഉദാഹരണങ്ങളില്‍ കൂടി ആയിരിക്കും പുറത്തു വരുക.ഇതാ ഇതുപോലെയുള്ള നേര്‍ അനുഭവങ്ങളിലൂടെ .

കോട്ടയത്തെക്കുള്ള  എന്റെ ബസ്‌ യാത്ര കുറച്ചു നീണ്ടതായിരുന്നു . ഒരു സമ്മേളനത്തില്‍ , സെമിനാറില്‍ പങ്കെടുക്കാനാണ് . മനുഷ്യ സഹജമായ ഒരാവശ്യമാണ് എനിക്കും എന്റെ കൂട്ടുകാരിക്കും അത്രയേറെ  നീണ്ട യാത്രക്കൊടുവില്‍ ഉണ്ടായതു . ഒന്നു ടോയ് ലറ്റില്‍  പോകണം . ബസ്‌ സ്റാന്റിലെ ടോയ് ലറ്റിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു . കൂട്ടുകാരി വാതില്‍ക്കല്‍ കാവല്‍ നിന്നു . ഞാന്‍ മൂത്രപ്പുരയുടെ വാതില്‍ തുറന്നു അകത്തേക്ക് കാല്‍ വച്ചു. അകത്തേക്കുള്ള കാല്‍ വെപ്പ് പക്ഷെ ഏകദേശം  മുട്ടോളം എത്തുന്ന മൂത്ര സംഭരണി യിലെക്കായിരുന്നു . എന്റെ നിവൃത്തികേട് കൊണ്ട് ആ മൂത്ര സംഭരണി യെ എനിക്ക് ആശ്രയിക്കേണ്ടി വന്നു ..വെള്ളം , ടാപ്പ്‌ .ഇതൊന്നും ആ പ്രദേശത്ത് തന്നെ ഇല്ലായിരുന്നു .അതിവൃത്തിഹീന മായിരുന്ന ആ മൂത്രപ്പുരയിലെ ഒറ്റ കയറ്റം കൊണ്ട് രാത്രിയാകുന്നതിനു മുന്‍പേ എനിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി ,കലശലായ പനിയും .ഡോക്ടര്‍ ,മരുന്ന് എല്ലാമായി  യാത്ര , സമ്മേളനം എല്ലാം നരക തുല്യമായ ഒരോര്‍മ്മയായി എന്റെ യുള്ളില്‍ ഇപ്പോഴും നില്‍ക്കുന്നു ..ആ കക്കൂസ് പോലെ തന്നെ .( ബസ്‌ സ്ടാന്റ്റ്  എന്നു  കേട്ടാല്‍ എന്റെ മനസ്സില്‍ കോട്ടയം ബസ് സ്റാന്റിലെ   ആ ദിവസം ഓടി വരികയായി ; ഇപ്പോള്‍ , ഈ യിടെ ആ നിലക്ക് എന്തെങ്കിലും മാറ്റം  വന്നോ എന്നു എനിക്ക് അറിയില്ല .എങ്കിലും ).കോട്ടയം  ബസ് സ്ടാന്റ്റ്  മൂത്രപ്പുര അനുഭവം കഴിഞ്ഞു പിന്നെയും ഉണ്ടല്ലോ അനുഭവങ്ങള്‍ .
എറണാകുളത്തെ  കാര്യം തന്നെ എടുക്കാം അത് രണ്ടു ദിവസം മുന്‍പേ നടന്നത് .

സൌത്ത് റയില്‍ വെ  സ്റേഷന്‍  ആണ് സ്ഥലം .പുറത്തൊക്കെ നല്ല വൃത്തിയും വെടുപ്പും ഉണ്ട് . ഇരിക്കാനും നില്‍ക്കാനും സൌകര്യമുണ്ട് . തീര്‍ച്ചയായും ഒന്നിനും വലിയ കുറ്റം പറയാനില്ല . എന്നാല്‍ പണം കൊടുത്തു ടോയ്ലറ്റില്‍ കയറുമ്പോഴാണ് നമ്മുടെ പൌര ബോധം എത്രയാണെന്ന് തിരിച്ചറിയുക . മുട്ടോളം  മൂത്രം നിറഞ്ഞു തടാകമായില്ലെങ്കിലും ആവശ്യത്തിനു അതുണ്ട് . ഒരു ബക്കറ്റും കപ്പും അതിനുള്ളില്‍ വച്ചിട്ടുമുണ്ട്  ടൈല്‍സ് ഇട്ട വൃത്തിയുള്ള നിലമാണ്‌ . പക്ഷെ ഇതൊക്കെയായിട്ടും അതുപയോഗിക്കുന്നവര്‍ മൂത്രം  ഒഴിച്ച് കഴിഞ്ഞാല്‍ ഒരു കപ്പ്‌ വെള്ളം അതിനു മേലെ  ഒഴിക്കാന്‍ നില്‍ക്കാതെ പിന്നീട് വരുന്നവര്‍ക്കായി തന്റെ മൂത്ര സുഗന്ധവും മൂത്രവും അവശേഷിപ്പിച്ചു പോകുന്നതിനെ , ആ മനോ ഭാവത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം ?

ഇനി വരുന്നത് ഇന്ദിരാഗാന്ധി യുടെ പേരില്‍ അറിയപ്പെടുന്ന ദല്‍ഹിയിലെ ആ അന്താരാഷ്‌ട്ര വിമാന ത്താവളത്തിലെ    കുളിമുറിയും കക്കൂസുമാണ് . ഈയിടെ   എനിക്ക് അതിലൊന്നില്‍  കയറാന്‍  ഉള്ള 'ഭാഗ്യം ' സിദ്ധിച്ചു . വിമാനത്താവളത്തിലെ   വൃത്തിയും ഭംഗിയും ഞാന്‍ വിസ്തരിക്കേണ്ട കാര്യമില്ല . എല്ലാം വെട്ടി തിളങ്ങുന്നത്  തന്നെ . ടോയലട്ടും അങ്ങനെ തന്നെ ആയിരിക്കണമല്ലോ .വെള്ളം , ടിഷ്യൂ പേപ്പര്‍ വേസ്റ്റ്  ബാസ്കറ്റ്  എല്ലാമുണ്ട് . അതില്‍ കയറാന്‍ വരുന്നവരോ  വിദേശിയും സ്വദേശിയുമായ പരിഷ്കാരികള്‍ .ഇതൊക്കെ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് അല്ലെ. പക്ഷെ നാം പ്രതീക്ഷിക്കാത്തത് അവിടെയും സംഭവിക്കാം . വെള്ളവും വെളിച്ചവും , വേസ്റ്റ് ബാസ്കടും ടിഷ്യൂ പേപ്പറും ഉണ്ടെങ്കിലും അവ ഒന്നുപോലും ഉപയോഗിക്കാതെ  ചോര പുരണ്ട സാനിട്ടറി നാപ്കിന്‍ ടോയലറ്റിന്റെ മൂലയ്ക്ക് വേസ്റ്റ് ബാസ്കട്ടിനടുത്തു തന്നെ വക്കുക , മലവും മൂത്രവും വിസര്‍ജിച്ചു  വെള്ളം കൈകൊണ്ടു തൊടാതെ  എഴുന്നേറ്റു പോവുക .....
എന്തായിരിക്കാം അങ്ങനെ ചെയ്യുന്ന ഒരു മഹിളയുടെ മനസ്സില്‍ ..അതും വിമാനയാത്രക്കാരിയായ ഒരു മഹിളാ  രത്നത്തിന്റെ . ..എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല . എങ്കിലും ഒരു കാര്യം തോന്നി.  തന്റെ പിന്നാലെ കയറാന്‍ വരുന്ന തന്നെ പോലുള്ള ഒരുത്തിക്ക് കുറഞ്ഞപക്ഷം ഒരു ഓക്കാനത്തിനുള്ള   വക നല്‍കണം .

ഇനിയുമുണ്ട് മാലിന്യ വിശേഷം  . ഞങ്ങളുടെ വീടിനു മുന്‍പില്‍ ഒരു പുഴയുണ്ട് .സ്വാഭാവികമായും അതിനു ഒരു തീരവും. . പുഴയില്‍ നിന്നുള്ള കുളിര്‍ കാറ്റു കൊണ്ട്  ഇരിക്കാം എന്നു നിങ്ങള്‍ കരുതിയെങ്കില്‍ അത് വെറുതെ . തീരത്ത് ഞങ്ങളുടെ ഉമ്മറത്ത്‌ എന്ന വിധം സ്ഥിരം മലവും മൂത്രവും വിസര്‍ജ്ജിച്ചു  ഞങ്ങളുടെ രാവിനെയും രാവിലെകളെയും സന്ധ്യകളെയും ഒരു പോലെ മലിന ഗന്ധത്താല്‍ നിറക്കാന്‍ ആളുകള്‍ ഉണ്ട് .
അവര്‍ക്ക് കക്കൂസുകള്‍ ഉണ്ടാവില്ലായിരിക്കും , സാധുക്കള്‍ എന്നാണെങ്കില്‍ ..അതല്ല .അവര്‍ക്ക്ക് അതിനുള്ള എല്ലാ സംവിധാനങ്ങളും  ഉണ്ട് . പക്ഷെ ചൊട്ടയിലെ ശീല മല്ലേ , മാറ്റാന്‍ പറ്റുമോ ?  ..പുഴ ത്തീരത്ത് 'കക്കൂസുക ' ഒഴുക്കില്ലാത്ത ആപുഴയില്‍ കഴുകുക അതില്‍ തന്നെ കുളിക്കുക ....അതാണ്‌ കാലാ കാലങ്ങളായുള്ള ശീലം  . ധരിക്കുന്ന വസ്ത്രമാണ് നമ്മള്‍ എന്നു പറയുന്നതുപോലെ ശീലമാണല്ലോ നമ്മള്‍ . ഇനി ഈ പുഴ യെ പറ്റി ...പുഴ എന്നു പറഞ്ഞാല്‍ നമ്മുടെ ആന്ധ്രപ്രദേശിലെ കൃഷ്ണാ നദിപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പുഴയൊന്നുമല്ല  എന്നറിയാമല്ലോ  . ഒരു വലിയ തോട് അത്രതന്നെ . ഇ പ്പോള്‍  അതിന്റെ തീരത്തെപറ്റി നിങ്ങള്‍ക്കു ഒരു ഏകദേശ  ധാരണ കിട്ടിയിട്ടുണ്ടാകുമല്ലോ .

ഇത്രയും അമേധ്യ/മലിന  സംബന്ധിയായ അനുഭവത്തില്‍ നിന്നു എനിക്ക് മനസ്സിലായ ,അല്ലെങ്കില്‍ ഞാന്‍ ഉരുത്തിരിച്ച ഒരു സിദ്ധാന്തം ഇങ്ങനെ പോകുന്നു .
മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ  അമേധ്യത്തിനു കൊടുക്കുന്ന അത്ര ബഹുമാനം / പ്രാധാന്യം പോലും അന്യനു /അപരന് കൊടുക്കുന്നില്ല  . അല്ലെങ്കില്‍ അവന്റെ സ്വയം രമിക്കല്‍  സ്വന്തം തീട്ടതിനു സുഗന്ധമാണ് എന്നു വിശ്വസിക്കാവുന്ന വിധം സ്വാര്‍ത്ഥം കൊണ്ട്  നിറഞ്ഞിരിക്കുന്നു .പരിഷ്കാരി എന്നും സമ്പന്നര്‍ എന്നും വിദ്യാഭ്യാസം കൊണ്ട് വിവരം വച്ചവര്‍ എന്നും നാം പറയുന്ന കൂട്ടര്‍  മുതല്‍ ഈ പറഞ്ഞതൊന്നും ഇല്ലാത്തവര്‍  വരെ ഇക്കാര്യത്തില്‍ സമന്മാര്‍ . 

നിങ്ങള്‍ക്കു വിയോജിക്കാം . നാറാത്ത ഒരു പബ്ലിക്‌ ടോയ് ലറ്റില്‍ കയറാന്‍ സാധിക്കുന്ന ദിവസം വരുന്നു എങ്കില്‍ , പുഴയോരത്തെ ഞങ്ങളുടെ  സ്വന്തം വീടിനുള്ളില്‍ മല ഗന്ധമേല്‍ക്കാതെ  ഉറങ്ങാന്‍,  ഉണരാനും  സാധിക്കുന്ന  ഒരു ദിനം വരുന്നു  എങ്കില്‍  ഞാനും മേല്‍ പറഞ്ഞതിനോട്  സ്വയം വിയോജിക്കാം .








Saturday, January 30, 2010

ദേഹാന്തരം

ദേഹാന്തരം
സാവിത്രി രാജീവന്‍


ഉടലോടെയാണ്
ഞാന് പിറന്നത്
എന്നാല് പിറന്ന യുടനെ
അമ്മാവന്റെ കൈകളില് നിന്നൂര്ന്നു
ആകാശത്തെക്കുയര്ന്നു
അത്
അശരീരിയായി
എന്നിട്ടും
ഉടലറിയാത്ത ആ ഉടല്‍
ബാല്യത്തില്‍  വെണ്ണ കട്ട് തിന്നും
യൌവനത്തില്‍
പൂഞ്ചേല ചുറ്റിയും
ഭൂമിയില്‍  സഞ്ചരിച്ചു
കാമുകിയായും അമ്മയായും
മണ്ണില്‍  അവതരിച്ചു .
ഉടലില്ലാതെ കാറ്റി ലുരുളാമെന്നും
ഉടലില്ലാതെ കാറ്റില ലയാമെന്നും
കാമുകിയായി കാത്തിരിക്കാ മെന്നും
ആശാന്റെ കാവ്യ പുസ്തകം
അതിനെ പഠിപ്പിച്ചു .
ഉടലില്‍  ഒരുടലില്ലാതെ
വെണ്ണ തോല്ക്കുമുടലായും
പരം നീണ്ടു വിടര്ന്ന കണ്ണിണ യായും
ഭൂമിയില്‍  നിലനില്ക്കാമെന്നു
ചൊല്ലിയാടിച്ചു ഗുരുക്കന്മാര്‍
ദേഹമില്ലാതെ ദേഹി മാത്രമായോ
ബാധയായോ മായയായോ
പനമുകളില്‍  യക്ഷിയെന്നപോലെ
അദൃശ്യയായി വാഴാമെന്നു
മുത്തശ്ശിമാര്‍ 

അങ്ങനെ മേഘങ്ങളിലേക്കും
കാവ്യങ്ങളിലേക്കും ചേക്കേറി
കന്യാമറിയ പ്രതിമകളിലേക്ക്
കൂട് മാറി
ആത്മ വിദ്യാലയ മുറ്റത്ത് വാദിയായി
ലക്ഷ്മണ രേഖകള്ക്ക് നടുവില്‍  പ്രതിയായി
അത് നില കൊണ്ടു.
അതിനാലാണ്
കടല് താണ്ടിയും കര നോക്കിയും
എന്റെ ഗാമ യെത്തുവോളം
ഞാന് എന്റെ ഉടല്‍  കാണാതെ പോയത്
എന്റെ ഉടല്‍  നോക്കാതെ പോയത്


പണ്ടേ ചരിത്രത്തില്‍
വാസ്കോ ഡാ ഗാമ വന്നു .
മണലില്‍  തിരകള്‍   മായ്ക്കാത്ത പേര് കൊത്തി .


ഇന്ത്യക്ക് ഭൂ പട മെന്ന പോലെ
എനിക്കും കിട്ടി ഉടല്‍
ഉടലില്‍  ഒരു കടലുണ്ടെന്നും
ഉയരുന്ന തിരമാല യുണ്ടെന്നും
അതില്‍  മനുഷ്യ നിര്‍മ്മിത  ക്കപ്പലുകള്‍
സഞ്ചരിക്കാരുണ്ടെന്നും
മഴവില്‍  നിറങ്ങളും ആകാശങ്ങളും
പ്രതിഫലിക്കാരു ണ്ടെന്നും
വൈരങ്ങളും രാഗങ്ങളും
തിളങ്ങാരുണ്ടെന്നും
കപ്പലോട്ടക്കാരന്‍  എന്നെ പഠിപ്പിച്ചു

എന്നാല്‍  ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഏതു ഭൂഖണ്ഡം ആണ്
എന്റെ ഉടല്‍  ?
ഈ ഉടല്‍  ?

(1999) 

Tuesday, January 26, 2010

കോളനിയിലെ കുട്ടി

 കോളനിയിലെ കുട്ടി

മുറിയില്‍ കൂനിയിരിപ്പുണ്ട് മുത്തശ്ശി
നാല്  ദിവസത്തിലൊരിക്കല്‍ കുളി ,
വേഷം മുഷിഞ്ഞ മുണ്ടും ബ്ലൌസും ..പല്ലില്ലാത്ത തുപ്പല്‍ തെറിക്കുന്ന ചിരി ...

ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

..ഹെഡ് മിസ്റെസ്സ് സന്ദര്‍ശിക്കുന്നുണ്ട് കോളനിയിലെ വീടുകള്‍ .നല്ല തറവാടി കുട്ടികള്‍ ,രോഗാണു വിമുക്തമായ വീടുകളില്‍ നിന്ന് വന്നവര്‍ മാത്രം പഠിക്കുന്ന സ്കൂളാണ് ..വൈറസ്സുകള്‍ ക്കെന്ന  പോലെ രോഗാണു വാഹകരായഅച്ഛനമ്മമാര്‍ക്കും ആ സ്കൂളില്‍ പ്രവേശനമില്ല ..പിന്നെ യാണ് മുത്തശ്ശി..

കുട്ടി കാഴ്ച മങ്ങിയ കണ്ണുകളുള്ള മുത്തശ്ശിയെ നോക്കി .ലീനാമ്മ  മാഡം വരുമ്പോള്‍ അമ്മയും അച്ഛനും ഈ മുത്തശ്ശിയെ എന്ത് ചെയ്യും .?
പഴഞ്ചന്‍ മുത്തശ്ശിമാര്‍ ആധുനിക ലോകത്ത് അനര്‍ത്ഥ ങ്ങള്‍  ഉണ്ടാക്കും എന്നല്ലേ ബീന മാഡം  ഇന്നലെ പഠിപ്പി ച്ചത്? കാരണം അവര്‍ക്ക് സയന്‍സും കണക്കും അറിഞ്ഞുകൂടാ .ചന്ദ്രനില്‍ ആള് കയറിയത് പോലും വിശ്വസിക്കില്ല ..സൂര്യ ഗ്രഹണ സമയത്ത് ചാണക വെള്ളത്തില്‍ കാണുന്ന സൂര്യനെയും ചന്ദ്രനേയും തൊഴുതു പ്രാര്‍ഥിക്കും, ബൈനോക്കുലര്‍  കാഴ്ചയില്‍ തീരെ വിശ്വാസം പോര. അതൊന്നും പോരാഞ്ഞു കുട്ടികളോട് അമ്പിളി മാമാന്റെയും സംസാരിക്കുന്ന കുറുക്കന്‍ , മുയല്‍ പക്ഷി കൂട്ടങ്ങളുടെയും കഥ പറയും  ..ആര്‍ക്കാ അറിഞ്ഞു കൂടാത്തത് പക്ഷിയും മൃഗവും ഒന്നും വര്‍ത്തമാനം പറയില്ലെന്ന് .അതൊക്കെ ഒട്ടുംശാസ്ത്ര ജ്ഞാനം ഇല്ലാത്തവര്‍ പോലും സമ്മതിക്കും . എന്നിട്ടും നേര്‍ വഴിക്കുള്ള  കാര്യങ്ങള്‍ അറിയാനും പറയാനും മിനക്കെടാതെ ഈ അമ്മൂമ്മമാര്‍ , ചില അപ്പൂപന്‍ മാരും കുട്ടികള്‍ക്ക് പറക്കുന്ന കുന്നിനെ പറ്റിയും കടലിലെ കൊട്ടാരത്തെ പറ്റിയും ഒക്കെ പറഞ്ഞു കേള്‍പ്പിക്കും ..കുഞ്ഞുങ്ങളെ ....! ഒന്നാലോചിച്ചു നോക്കൂ  കുന്നിനു പറക്കാന്‍ കഴിയുമോ/  ഭൂമിയുടെ ഗ്രാവിറ്റേഷന്‍  ഫോര്‍സ്‌ ഒരു കല്ലിനെ പോലും പറക്കാന്‍ വിടില്ല ഉവ്വോ? എന്നിട്ടാണ് പറക്കുന്ന കുന്നുകള്‍ ..
മരക്കൊമ്പില്‍ സമയം തൂങ്ങിക്കിടക്കുന്നത് കാണിച്ചു ഹോം വര്‍ക്ക് ചെയ്യുന്നത് നീട്ടി വപ്പിക്കാന്‍  പോലും അവര്‍ക്ക് മടിയില്ല. '

ഇങ്ങനെ യൊക്കെ ഇന്നലെ യും ബീന മാഡം ക്ലാസ്സില്‍ ,കോളനി വിസിറ്റിനെ പറ്റി ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു. ബീന മാഡം സ്വന്തം അനുഭവത്തില്‍ നിന്നാണ് മുത്തശ്ശി മുത്തശ്ശന്മാരുടെ വിജ്ഞാന മില്ലായ്മയെ  കുറിച്ച്‌ കുട്ടികളോട് പറയുന്നത് .കാരണം ബീനാ മാഡത്തിന്റെ മകള്‍ ഡോക്ടര്‍ ആകാതെ കഥ എഴുത്തിലേക്ക് ആണ്   തിരിഞ്ഞത്; മകന്‍ ആകട്ടെ എഞ്ചിനീയര്‍ ആകാതെ നാടകവും കളിച്ചു നടക്കുന്നു . ജീവിത പരാജയത്തിന്റെ മൂര്‍ത്തികള്‍ എന്നാണു അവരെ പറ്റി പറയുമ്പോള്‍ ബീന മാഡ ത്തിനു  വായില്‍ വരുന്ന വിശേഷണം. ഒക്കെ വീട്ടിലെ ആ തള്ള കാരണം ..അതുകൊണ്ടാണ് പലതരം രോഗാണുക്കളെ നാം അകറ്റുന്നത് പോലെ വീട്ടില്‍ മുത്തശി മുതശ്ഷന്മാരെയും രോഗാണു ക്കള്‍ ആയി  കരുതി അകറ്റണം  എന്നവര്‍ കുട്ടികളെ ഉത്ബോധിപ്പിക്കുന്നത്
ഹാര്‍പിക് കൊണ്ട്  കക്കൂസ് കഴുകി.ഡെറ്റോള്‍ കൊണ്ട് വാഷ്‌ ബസിന്‍, നിലം മിനുക്കിയത് ആ മഞ്ഞക്കളര്‍ ദ്രാവകം കൊണ്ട്.....അമ്മയും അച്ഛനും നിര്‍ത്താതെ  പണിയെടുക്കുകയാണ്
കൊതുക് ,പാറ്റ ,പല്ലി ,ചിലന്തി ,ഈച്ച  തുടങ്ങിയ കീടങ്ങളല്ല ,സൂക്ഷ്മ ദര്‍ശിനിയില്‍ പതിഞ്ഞു കിടന്നു നമ്മുടെ തല തല്ലി പൊളിച്ചു സമൂലം നമ്മുടെ ജീവിതം ഇടിച്ചു പിഴിയുന്നവയാണ് ഈ കീടാണ്‌ക്കള്‍.
പക്ഷെ ,
ഈ മുത്തശ്ശിയെ എന്ത് ചെയ്യും ?

അതിഥി മൂക്ക് പൊത്താതെ പോയി കക്കൂസിലിരിക്കണമെങ്കില്‍ ഫ്ലാഷ് മാജിക് കാട്ടണം. ബാത്ത് റൂം അതിഥി മുറിപോലെ തിളങ്ങണം .പച്ച നിറത്തിലുള്ള ആ ഡിഷ്‌ വാഷ് കൊണ്ട് തന്നെ പാത്രം കഴുകണം ..രോഗാണുക്കള്‍ വളഞ്ഞ ഈ സ്ഥലത്ത് എങ്ങനെ ജീവിക്കുന്നുനമ്മള്‍ ഇങ്ങനെ എല്ലാം ചെയ്യാതെ ?.
നമ്മള്‍ ഈ സ്ചൂളിനെയും അതിന്റെ  പരിസരത്തെയും അതായത് നമ്മുടെ കോളനിയും എല്ലാ രോഗത്തില്‍ നിന്നും അണുക്കളില്‍ നിന്നും സംരക്ഷിച്ചു ലോകത്തിനു തന്നെ മാതൃകയാക്കാന്‍  തീരുമാനിച്ചിരിക്കയല്ലേ . അതിനോട് സഹകരിക്കാത്തവര്‍ കോളനി വിട്ടു പോകണം എന്നാണു നമ്മുടെ ആവശ്യവും അഭ്യര്‍ഥനയും പോലും .അല്ലെ..
അതുകൊണ്ടാണ് ഈ ഇടക്കാല  പരിശോധനകള്‍ .ആരെങ്കിലും തീരുമാനങ്ങള്‍  നടപ്പാക്കുന്നില്ലേ എന്നല്ല അത് തെറ്റിക്കുന്നോ എന്നാണു നമുക്ക് പരിശോധിക്കാനുള്ളത് .കുട്ടികളെ ...!അത് കൊണ്ട് ഞങ്ങള്‍ നാളെ നിങ്ങളുടെ ഭാവനങ്ങളിലേക്ക് പരിശോധനക്കായി വരുന്നു."

"മാഡം ബീനയും ലീനയും   രമേശന്‍ മാഷും പ്രിന്‍സിപ്പല്‍ ദയാനിധിയും മാനേജര്‍ ചിത്തിര കണ്ടത്തിലും ഉണ്ടാവും കൂടാതെ തോമസ്‌ എന്ന സഹായിയും" .
അച്ഛന്‍ അമ്മയോട് വേവലാതി പെട്ട് പറയുന്നത് കുട്ടി കേട്ടു .

മുത്തശ്ശിയെ എന്ത് ചെയ്യും അവര്‍ ....കുട്ടി യും വേവലാതി പെട്ടു


ഒക്കെ ശരിയല്ലേ ..പക്ഷെ വളഞ്ഞു കൂനിയ മുത്തശ്ശിയെ എന്ത് ചെയ്യും ? രോഗാണു പോലെ കൈകാര്യം ചെയ്യണ മെന്നോ?

കുട്ടിക്ക് മാഡ ത്തിനെ പേടിയുണ്ട് .അവര്‍ വന്നു കണ്ടാല്‍ കോളനി പരിശോധനക്കിടയില്‍ ..ഒളിപ്പിച്ചു വച്ചാലോ   ....പക്ഷെ മുത്തശ്ശി  ഒന്ന് തുമ്മിയാല്‍ കഴിഞ്ഞു ..എല്ലാം പൊളിയും ..അമ്മ യും അച്ഛനും എന്ത് ചെയ്യണം എന്നറിയാതെ തെക്ക് വടക്ക് നടക്കുകയാണ് .
ഈ കോളനിയില്‍ ഒരു പക്ഷെ തന്റെ വീട്ടില്‍ മാത്രമേ മുത്തശ്ശി കാണൂ. ഈ സ്കൂളില്‍ പഠിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നത് കുട്ടി ഓര്‍ത്തു . അതില്‍ ഒന്ന് ഇതായിരുന്നു വയസ്സ് ചെന്നവര്‍ ഉണ്ടാവരുത് .മുത്തശ്ശിക്ക് വയസ്സായെന്നു ആര് പറഞ്ഞു .എന്താ അല്ലെങ്കി വയസ്സ് .? ഓ! ഭൂമിക്കും ,ചന്ദ്രനും സൂര്യനും മഴക്കും എല്ലാം വയസ്സുണ്ട് എന്ന  മട്ടിലാണ് ..സയന്‍സ് എന്ന് പറഞ്ഞാല്‍ തന്നെ ഒരു തുരന്നെടുപ്പാണ് . തുറന്നാല്‍ കിട്ടാത്തതൊക്കെ ,  അതില്‍ കൊള്ളാ ത്തതൊക്കെ അതിനു   പുറത്തു .
കണക്കില്‍ മനസ്സില്ല പക്ഷെ മനസ്സില്‍ കണക്കു വേണമത്രേ ..കുട്ടിക്ക് എന്തൊക്കെയോ പിഴച്ചു എന്ന് തോന്നി ..

എന്താ ഈ സയന്‍സ് എന്ന് വച്ചാല്‍ ? ദൈവത്തിന്റെ പര്യായം ?
 ആണെന്ന് തോന്നുന്നു .തൂണിലും തുരുമ്പിലും ഉണ്ട്  ദൈവം എന്ന് പറഞ്ഞത് ആറ്റം കണ്‍സപ്റ്റ് ആണെന്നാണ് ബീനാ മാഡം പറഞ്ഞത് . ദൈവമാണോ സയന്‍സ് ഉണ്ടാക്കിയത് ?അതെ ..അതിനെന്താ സമയം ..ദൈവദോഷം ഉണ്ടാക്കുന്നതൊന്നും നമ്മള്‍പറയാനോ ചിന്തിക്കാനോ പാടില്ല എന്നും ബീന മാഡം പറയാറുണ്ട്‌ .


രോഗാണുക്കളെ കുറിച്ച്‌ ഏതു കുട്ടിക്കുമറിയാം
കക്കൂസിലെ, വാഷ്‌ ബെസിനിലെ , തൊലിയിലെ, തലയിലെ, കണ്ണിലെ, കാലിലെ ..ഹോ എന്ത് മാത്രം രോഗാണു ക്ക ളാ.സയന്സാണ് രോഗാണുക്കളെയും അവറ്റയെ കൊല്ലാനുള്ള മരുന്നും കണ്ടു പിടിച്ചത്  .നമ്മുടെ കോളനിയില്‍   അണുനാശിനി  ഫാക്ടറി ഉണ്ടാക്കിയത് പിന്നെ എന്തിനാ .വലിയ ശാസ്ത്രജ്ഞരാ  അതിന്റെ പിന്നില്‍ .കച്ചവടക്കാര്‍ ഒന്നു മല്ല .അവര്‍ ചെയ്യുന്ന സേവനത്തെ പറ്റി ബീന മാഡ ത്തിനു എന്ത് ബഹുമാനമാണ് .
കുളിക്കാത്ത മുത്തശ്ശിക്ക് ചുറ്റും രോഗാണുക്കള്‍ നൃത്തം വക്കുന്നു എന്ന് ബീനാ മാഡം പറഞ്ഞാല്‍ എന്ത് ചെയ്യും ?
മുത്തശ്ശിയെ സാനി ഫ്രഷ്‌ ല്‍  മുക്കാന്‍ പറ്റുമോ ?
അച്ഛനും അമ്മയും എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട് . കുട്ടിക്ക് സമാധാനമായി .  ഈ സ്കൂളിലെ പഠിത്തം നിര്‍ത്തി മറ്റേതെങ്കിലും സ്ഥലത്തേക്ക്  പോകാം എന്ന് എത്ര തവണയായി പറയുന്നു ‍. അപ്പോള്‍ അച്ഛനും അമ്മയും സ്കൂളിന്റെ കേമത്തം പറയും .അവിടെ പഠിച്ചാല്‍ വലിയ കേമന്‍  ആകാമത്രെ   ...എന്നിട്ടോ... അറിയാതതിനും അറിയുന്നതിനും എല്ലാം നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കി മനുഷ്യരാശിയെ  അറിവില്‍ ആറാടിക്കാം അത്രേ  ..കുട്ടിക്ക് ഈ പറഞ്ഞതൊന്നും ഗ്രഹിക്കാന്‍ ആയില്ലെങ്കിലും ആ സ്കൂളില്‍ നിന്നോ കോളനിയില്‍ നിന്നോ അവര്‍ പോകില്ല എന്ന് മനസ്സിലായി .

മിട്ടായി  ഗുളിക വില്‍ക്കുന്നു എന്ന് പറഞ്ഞു രാഹുലിന്റെ അച്ഛനെ കോളനിയില്‍ നിന്നും  രാഹുലിനെ സ്കൂളില്‍ നിന്ന് കൂടി പുറത്താക്കി . അമ്മയാണ് പറഞ്ഞത് രാഹുലിന്റെ അച്ഛന്‍ ജെര്‍മനിയിലോ  മറ്റോ പോയി പഠിച്ച  ഹോമിയോ ഡോക്ടര്‍  ആണെന്ന്. ഡോക്ടര്‍ അല്ലെ പിന്നെ എന്താ പ്രശ്നം എന്ന് കുട്ടിയുടെ ചേച്ചി ചോദിച്ചു ..അതൊന്നും സയന്സല്ല മോളെ മന്ത്രവാദം പോലെ ഒന്നാണെ ന്നാ ഈപ്പന്‍ കോരുത് ഡോക്ടര്‍ പറഞ്ഞത്  അദ്ദേഹം അമേരിക്കയില്‍ നിന്നാണ് ഡോക്ടര്‍ ആയതു . അപ്പൊ അതല്ലേ ശെരി ..? "ഈപ്പന്‍ കോരുത് കോളനിയുടെ രക്ഷധികാരിയാണ് .
കുട്ടിക്ക് അത് മനസ്സിലായില്ല . ഒരു ഡോക്ടറെ ശരി പറയുള്ളൂ? ചേച്ചിയോട് ചോദിയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ ചേച്ചി രാഹുലിന്റെ അച്ഛന്റെ  കാര്യം മറന്നു.

അതല്ലല്ലോ ഇപ്പൊ കാര്യം ....മുത്തശ്ശിയെ എന്ത് ചെയ്യും .
അമ്മയുടെയും അച്ഛന്റെ യും മുഖം എന്തോ പറയുന്നുണ്ട് .പരിഹാരം കണ്ടു എന്ന്  ചേച്ചിയോട് പറയുന്നുണ്ടല്ലോ . ചേച്ചിക്ക് അതില്‍ വലിയ താത്പര്യം കാണാനുമില്ല . ഓ ! എന്ന് സ്വന്തം മുറി കീട  വിമുക്തമാക്കാന്‍ പോയി ചേച്ചി ! .ചേച്ചിയുടെ വെള്ള പൂച്ച യുടെ കൊഴിഞ്ഞ രോമം എടുത്തു കളയാനുണ്ടാകും.


മുത്തശ്ശിയെ ഒന്ന് കണ്ടു വരാം .കുട്ടി പതുക്കെ മുത്തശ്ശിയുടെ മുറിയില്‍ കാല്‍ വച്ചു നല്ല സുഗന്ധം .നിലവും കട്ടിലും മാര്‍ബിള്‍ പലക പാകിയ വിചിത്ര മേശയും അവിടെ തന്നെ യുണ്ട് മുത്തശ്ശിയെ പക്ഷെ കാണാനില്ല . ഒരു പക്ഷെ മേശക്കകത്താക്കിയി ട്ടുണ്ടാകുമോ  മുത്തശ്ശിയെ ? അങ്ങനെ യാണെങ്കില്‍ ശ്വാസം മുട്ടില്ലേ .കുട്ടി ഇതുവരെ ആ മേശ തുറന്നു നോക്കിയിട്ടില്ല . അതിന്റെ പിന്നില്‍ ചുമരില്‍ പറ്റിചെര്‍ന്ന സ്വിച്ച് ആണ് തുറക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന് ഒരിക്കല്‍ അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. മുത്തശ്ശിക്ക് കല്ലുപാകിയ ആ മേശ കൈകൊണ്ടൊന്നും തുറക്കാന്‍ ആവില്ലല്ലോ .

കുട്ടി വിചാരിച്ചു .
പുറത്തു ശബ്ദം കേള്‍ക്കുന്നുണ്ട് .ബീനാ മാഡവും കൂട്ടരും വന്നിട്ടുണ്ടാവും .കുട്ടി മുത്തശ്ശിയുടെ മുറിയില്‍ ചുറ്റി പറ്റി നിന്നു
. വാതില്‍ തുറന്നു പ്രിന്‍സിപ്പലും രമേശന്‍ മാഷും പിന്നാലെ ബീനാ മാഡവും കയറി . വീടിന്റെ വൃത്തിയില്‍  സന്തുഷ്ടരാണ് എന്ന മുഖ ഭാവം അവരില്‍  കുട്ടി കണ്ടു . ഇപ്പൊ മുത്തശ്ശി ഇറങ്ങി വന്നാല്‍ ? അവര്‍...
കുട്ടിക്ക് പരിഭ്രമം തോന്നി.

പക്ഷെ മുത്തശ്ശി ഇറങ്ങി വന്നില്ല . പകരം ബീനാ മാഡം മേശ തുറക്കാനായി മാര്‍ബിളില്‍ കൈവച്ചു .
അച്ഛന്റെ മുഖം വിളറിയോ .അച്ഛന്റെ അമ്മയെ , തന്റെ മുത്തശ്ശിയെ അവര്‍ കണ്ടു പിടിക്കുമോ . 'മേശക്കകവും നോക്കണം മിസ്റ്റര്‍ ഗോപി ..' എന്ന വാചകത്തോടെ . ആകാമല്ലോ അച്ഛന്‍ പറഞ്ഞു .അച്ഛന്‍ മുത്തശ്ശിയെ  മേശക്കകത്തു വച്ചിട്ടുണ്ട് എന്ന് കുട്ടിക്ക് പിന്നെയും സംശയം തോന്നി .അച്ഛന്‍ അത്ര ഇഷ്ടത്തോടെയല്ല മേശതുറന്നത് 

കൌതുകത്തോടെ ബീനാ മാഡം ചുവരിലെ സ്വിച്ചില്‍ വിരല്‍ തൊട്ടതും കനമുള്ള അതിന്റെ മേല്‍ പാളി ഉയര്‍ന്നു മാറുകയും  , മേശയുടെ  ഉള്‍വശം തെളിയുകയും ചെയ്തു ..ക്ലീന്‍  ആയ അതിന്റെ  ഉള്ളില്‍ മുത്തശ്ശി ഇല്ലായിരുന്നു .കുട്ടി നെടുവീര്‍പ്പിട്ടു .

ബീനാ മാഡവും കൂട്ടരും അച്ഛനും അമ്മയും മുറിയില്‍ നിന്ന് പുറത്തിറങ്ങി . കുട്ടി മുത്തശ്ശി വരുന്നതും കാത്തു മുത്തശ്ശിയുടെ  കട്ടിലില്‍ ഇരുന്നു. പൂക്കളുടെ   സുഗന്ധം നിറഞ്ഞ മുറിയില്‍ ജനലിലൂടെ സന്ധ്യവെളിച്ചതിനോടൊപ്പം ഇളവെയില്‍ വള്ളി യില്‍ പിടിച്ചു  മുത്തശ്ശി ഇറങ്ങി വന്നു .

അപ്പോഴാണ്‌ കുട്ടിക്ക് മനസ്സിലായത് മുത്തശ്ശി കഥയില്‍  പറഞ്ഞത്   വെറും കഥയല്ല എന്ന് ; കളിയല്ല എന്നും .അമ്പിളി മാമന്റെ തണുത്ത രശ്മിയില്‍  തൂങ്ങി ഊഞ്ഞാല്‍ ആടുന്ന കുട്ടിയെ കുറിച്ചായിരുന്നു മുത്തശ്ശി ഈയിടെ പറഞ്ഞ  ഒരു കഥ ...ഇപ്പോള്‍ കുട്ടിക്ക് മനസ്സിലായി സൂര്യന്റെ ചെറു ചൂടുള്ള രശ്മിയില്‍ പിടിച്ചും ഒളിച്ചു കളിക്കാമെന്ന് .മുത്തശ്ശി അതല്ലേ ഇപ്പോള്‍ ചെയ്തത് . മുത്തശ്ശി പൂക്കള്‍ക്കൊപ്പം   മന്ദഹസിച്ചു കൊണ്ട് കുട്ടിയുടെ ഉള്ളില്‍ മധുരം നിറച്ചു .

കുട്ടി പുതിയൊരു കഥയ്ക്ക് ചെവിയോര്‍ത്തു കൊണ്ട് മുത്തശ്ശിയുടെ മടിയിലേക്ക്‌ ചാഞ്ഞു..മുത്തശി മുറിയില്‍ തന്നെ ഉണ്ടായിരുന്നു എന്നും അച്ഛനോ അമ്മക്കോ ബീന മാഡ ത്തിനോ  കൂട്ടര്‍ക്കോ കാണാന്‍ ആവാത്തവിധം പൂക്കളുടെ സുഗന്ധത്തില്‍ മറഞ്ഞു ,അതില്‍ പറ്റി പ്പിടിച്ചു  നില്‍ക്കുകയായിരുന്നു എന്നും മുഖവുരയായി പറഞ്ഞു കൊണ്ട്മുത്തശ്ശി  മറ്റൊരു കഥ പറയാന്‍ തുടങ്ങി .