Wednesday, November 24, 2010

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍

കാണാത്തതിനെ കാട്ടുന്ന കഥാ വഴികള്‍
മാധവിക്കുട്ടിയുടെ  'നീട്ടിവച്ച മധുവിധു' എന്ന കഥയെ കുറിച്ച്‌ 

Saturday, November 13, 2010

ആന്റിന

പബ്ലിക്‌ ആയി സ്വകാര്യ ഡയറി എഴുതുന്ന ഒരാള്‍ ആണ് ഞാന്‍ എന്നു തോന്നുന്നു. ഈ ബ്ലോഗില്‍ അതാണ്‌ നടക്കുന്നത്. ശിഥില ചിന്തകള്‍ .പ്രസക്തവും  അപ്രസക്തവും ആയവ ഉണ്ടാവാം. വിരസമായവ, സാഗത്യമുള്ളവ ...ഇല്ലാത്തവ. തുപ്പല്‍ കൂട്ടി വിഴുങ്ങാതെ ഞാനിത് വീണ്ടും തുടരുന്നു.

കടുത്ത നിരാശയില്‍ ആണ്ട, ഒരാളെ , ഒരു സ്ത്രീയെ ഞാന്‍ ഇന്നലെ കണ്ടു.  പരിചയപ്പെട്ടു .അല്ലെങ്കില്‍ അവര്‍ വെറുതെ എന്നെ തേടി വന്നു എന്നും പറയാം .
മനുഷ്യര്‍ക്ക് ദുഖിക്കാന്‍ കാരണങ്ങള്‍ തേടി പോകേണ്ട കാര്യമില്ല . ജനിച്ചു എന്ന ഒറ്റക്കാരണം തന്നെ ധാരാളം . അത് പോരാതെ  തന്റെ ചുറ്റും  നിന്നു തന്നെ പൊതിയുന്ന ആവേശിക്കുന്ന ഈ ലോകം അവനെ/അവളെ വെറുതെ വിടാനോ?  തീര്‍ച്ചയായും അതുണ്ടാകില്ല . അന്യരായി, അന്യന്റെ മുതലായി, അന്യന്റെ സുഖ ജീവിതത്തിന്റെ കാഴ്ചകളായി,മുന്നില്‍ വന്നു നിന്നു തന്റെ ഇല്ലായ്മകളെ പെരുപ്പിച്ചു മുന്നില്‍ നിര്‍ത്തും .
എന്റെ മുന്നില്‍ ഏറ്റവും  ഭംഗിയായി ഒരുങ്ങി മനോഹരിയായി വന്ന ആ സ്ത്രീയെയും ഈ ലോകം വല്ലാതെ വലയ്ക്കുന്നു എന്നു തോന്നി . ഭര്‍ത്താവ് ഉപേക്ഷിച്ച  /അല്ലെങ്കില്‍ മരിച്ചു പോയ ഒരു സ്ത്രീ . മുതിര്‍ന്ന മക്കള്‍ . ചെറിയ ജോലിയുണ്ട് അവര്‍ക്ക്.  ഒരു കാലത്ത് വലിയ സമ്പന്നയായിരുന്നു.  ഇപ്പോള്‍ വിദേശത്ത് പണിയെടുക്കുന്ന മക്കള്‍ പണം അയക്കുന്നുണ്ട് . ഒരു വിധത്തില്‍ ഒറ്റക്കായി പോയ ഒരു സ്ത്രീയാണ് .
ഇപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ വിവാഹം കഴിക്കാന്‍ പുറപ്പെടുന്നതാണ്‌ അവരെ അസ്വസ്ഥയാക്കുന്നത്, മുള്‍ മുനയില്‍   നിര്‍ത്തുന്നത് . ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ത്രീകളെ കണ്ടെത്തി അമ്മയുടെ മുന്‍പില്‍ നിര്‍ത്തുന്നു. കണ്ട പാടെ അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ കുട്ടികളുടെ ആഗ്രഹം നിഷേധിക്കാന്‍ ഒരു മടിയും കാണിച്ചില്ല . അക്കാരണം കൊണ്ടു തന്നെ കുട്ടികള്‍ അകന്നു.  കേട്ടാല്‍ അവര്‍ക്ക് തിരുത്താവുന്നതെ ഉള്ളു എന്നു തോന്നും .വാസ്തവത്തില്‍ അതാണ്‌ വേണ്ടതും. എന്റെ 'ഉപദേശവും മറ്റൊന്നായിരുന്നില്ല. അപ്പോള്‍ പരിചയപ്പെട്ട സ്ത്രീ തന്ന, അവരുടെ ഭാഗത്ത്‌ നിന്നുള്ള വിവരണങ്ങള്‍ആണല്ലോ അത് .   അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ ക്ലേശ ത്തില്‍ കേള്‍വിക്കാരി യായി നിന്നു ഞാന്‍  കുട്ടികളുടെ പ്രണയത്തിനു എതിരായി പറയുമെന്ന്. മക്കളുടെ ഉടമസ്ഥരാവാതിരിക്കാന്‍ ആ സ്ത്രീ എന്നു പഠിക്കുന്നോ അന്ന് അവര്‍ക്ക് ശാന്തി ലഭിക്കും എന്നു  എനിക്ക് പറയാന്‍ കഴിയില്ലല്ലോ  . അത് അവര്‍ക്ക് മനസ്സിലാവില്ല എന്നു എനിക്കറിയാം. ഇപ്പോള്‍ ഞാന്‍ എനിക്ക് തോന്നുന്നു  അനാവശ്യമായി ആകാശത്ത് നിന്നെന്ന പോലെ അശാന്തികള്‍ മാത്രം വലിച്ചെടുക്കാന്‍ ഒരാന്റിന യുമായി ജനിച്ച എത്രാമാത്തെയോ ആളെ യാണ് ഞാന്‍ പരിചയപ്പെടുന്നത് എന്നു .

Tuesday, November 9, 2010

ഇടവേളയില്‍ ....

എഴുത്തു കുറഞ്ഞു ..അല്ല ബ്ലോഗ്‌ എഴുത്തു കുറഞ്ഞു . മലയാളനാട് , ഫേസ് ബുക്ക്‌ ഇവ കടന്നു വന്നതാണ് കാരണം . രണ്ടു കൈ , ഒരു തല ......ചെയ്യാനും , ആലോചിക്കാനും പ്രവര്‍ത്തിക്കാനും ഇത് രണ്ടും ചേര്‍ന്ന 'ഞാന്‍ ' . ആ ഞാന്‍ നഷ്ടപ്പെട്ടു പോകുന്ന ഒരു നേരം ..അപ്പോഴേ  ശരിയായ എഴുത്തു വരൂ.

ഇപ്പോള്‍ അതിന് വേണ്ടിയുള്ള ആഗ്രഹത്തിലാണ് . കലപിലകള്‍ കിളിയുടെതായാലും ,കാറ്റിന്റെതായാലും  ,കുഞ്ഞുങ്ങളുടെതായാലും തിരകളുടെതായാലും സ്വസ്ഥത തരാത്ത നിമിഷങ്ങളുണ്ട്‌ . അതാണ്‌ എന്നെ ഇപ്പോള്‍ ആവരണം ചെയ്തിരിക്കുന്നത്.
 

എന്റെ മുടന്താണ്  നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
എന്റെ പ്രിയ മിത്രമേ
നിന്നെ ഞാന്‍ നിഷേധിക്കുന്നു.
എന്റെ ഹൃസ്വ ദൃഷ്ടിയോ ദീര്‍ഘ ദൃഷ്ടിയോ
രണ്ടും ചേര്‍ന്ന ആ മിശ്രദൃഷ്ടിയോ
എല്ലാം ചേര്‍ന്ന ഈ ദൃഷ്ടി ദോഷമോ ആണ്
നിന്നെ എന്നിലേക്ക്‌ ആകര്‍ഷിക്കുന്നതെങ്കില്‍
 പ്രിയ സുഹൃത്തെ നിന്നെ ഞാന്‍ വേണ്ടെന്നു വക്കുന്നു.
വായ്‌ നാറ്റമോ
കോടിയ വായില്‍ നിന്നുതിരുന്ന
ആ താളമില്ലാത്ത ആ ചിരിയൊച്ചയോ

ഒരുപക്ഷെ
 പൂക്കാതിരിക്കുന്ന ഈ ഉയിരായിരിക്കാം അ ല്ലെങ്കില്‍  കായ്ക്കതിരിക്കുന്ന ഈ ഉടല്‍
ഇവയാണ് നിന്നേ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നതെങ്കില്‍
എന്റെ മിത്രമേ നിനക്ക് തെറ്റി ,

തടാകത്തില്‍ തെളിയുന്ന സ്വന്തം നിഴലിനായി
നിഴലിനു വേണ്ടി മാത്രമായി,
പൂക്കുന്ന ഒരു മരമായി നില്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം
  ആ തടാകത്തിലേക്ക് വേരറ്റു വീഴുന്നതാണ് .
 *************************************

ഇപ്പോള്‍ ഇത്ര മാത്രം 

Tuesday, April 27, 2010

ഈ ചെറു പുഴ ,ഓരോ പുഴയും .

 അധികം താമസിയാതെ തൂര്‍ന്നു പോകാന്‍ ഇടയുള്ള ഒരു ചെറിയ പുഴയുടെ കരയിലാണ് എന്റെ വാസം .എന്നും പുലരുമ്പോള്‍ ഉണര്ന്നെഴുന്നെല്ലുന്ന ഉടന്‍ ഭയാശങ്കയോടെ പുഴ അവിടെ തന്നെ ഉണ്ടോ എന്നു നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊന്നുമല്ല .നിരന്തരം വന്നു പോകുന്നലോറികളും പെട്ടിഓട്ടോ കളും കയറ്റി കൊണ്ട് പോകുന്ന മണല്‍ ഈ ചെറു പുഴയുടെകാലന്മാരാണ് എന്ന അറിവ് തന്നെ .
തീരത്ത് തന്നെ വസിക്കുന്ന അനേകരില്‍ ഒരാളായ ഞാന്‍ രാത്രിശബ്ദങ്ങളില്‍ പുഴയിളകുന്നതും  മണല്‍ കരയിലെക്കെടുക്കപ്പെടുന്നതും കാണുന്നുണ്ട് .ജീവനും സ്വത്തിനും പൊതു മുതലിനും  കാവല്‍ ആകേണ്ട പോലീസ് കാര്‍ കൃത്യ നിഷ്ഠയോടെ അത് കണ്ടില്ലെന്നു നടിക്കുന്നുണ്ടാവണം.
എങ്കിലും ഒന്നു പറയാതെ വയ്യ പരിസ്ഥിതിയെ പറ്റി യും  നിയമ ലംഘിക്കപ്പെടുന്നു എന്നും ബോധമുള്ള ഒരു സബ് -ഇന്‍സ്പെക്ടര്‍ അഞ്ചാറു മാസം ഈ പ്രദേശത്തിനു കാവല്‍ കിടന്നു .ഇടയ്ക്കിടെ രാത്രിയും പകലും വന്നു പരിസരം നിരീക്ഷിച്ചു  മണല്‍ സംഘങ്ങളെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തു . ആ ഉദ്യോഗസ്ഥന്‍ സ്ഥലം  മാറി പോയി അഥവാ അയാള്‍ മാറ്റപ്പെട്ടു എന്നു തോന്നുന്നു  . നിജ സ്ഥിതി മണല്‍ നേതാവിനും അനുചരന്മാര്‍ക്കും മാത്രം അറിയാം .അതാരായാലും .
കാരണം പുഴ വീണ്ടും ഒരിടവേളക്ക് ശേഷം രാത്രിയില്‍ കുത്തി കീറപ്പെടുന്നതും  മുഴുനീളം    കരയുന്നതും  ഇപ്പോള്‍ എനിക്ക് കേള്‍ക്കാം .പുഴയുടെ വിഹ്വലതകള്‍ എനിക്ക് കാണാം . പഴയ പോലീസ് കാരന് പകരം പോലീസ് കാര്‍ വരുന്നതും കാണാം . പുഴ ഇളകാതെയും  മണല്‍ ലോറികളില്‍ അപ്രത്യക്ഷ മായതിന്റെയും ശേഷം ആണെന്ന് മാത്രം . എനിക്ക് അതിനെ രക്ഷിക്കാന്‍ ആവുമെന്ന് ബോധ്യമില്ല. അതിനാല്‍ പുഴയുടെ മൌന സങ്കടങ്ങള്‍ പങ്കിട്ടു ഞാന്‍ മൌനമായി ഇരിക്കുന്നു .



Sunday, April 25, 2010

അടച്ച വാതിലിനു മുന്‍പില്‍

'വാതില്‍ അടഞ്ഞിരിക്കുന്നു   അര്‍ദ്ധ രാത്രിയും വന്നു ചേര്‍ന്നിരിക്കുന്നു  '
 ആത്മഹത്യ ചെയ്യാനുറചിരിക്കുന്ന ഓരോ മനസ്സും ഇങ്ങനെ മുന്‍കൂട്ടി വാതില്‍ അടച്ചു അര്‍ദ്ധരാത്രിയാക്കി യായിരിക്കും ഇരിക്കുന്നത് . അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ പുലര്‍ച്ച യുണ്ട്  എന്നറിയാതെ അര്‍ദ്ധരാത്രിയെ തന്നെ വീണ്ടും വീണ്ടും ധ്യാനിച്ച്‌ .
എല്ലാ ആത്മഹത്യയും അത് പോലെ ആണെന്ന് പറയാന്‍ കഴിയില്ല, എങ്കിലും . കാനു സന്യാല്‍ ആത്മഹത്യ ചെയ്തതുപോലെ യാണോ  ശ്രീനാഥും സന്തോഷ്‌ ജോഗിയും ചെയ്ത സ്വയം ഹത്യകള്‍ .
തീര്‍ത്തും ഉത്തരവാദി ത്വത്തില്‍  നിന്നുള്ള ഒളിച്ചോടല്‍ ആയി കാണാന്‍ തോന്നുന്നവിധം  സുതാര്യം ആണ് ആ ചെറുപ്പക്കാര്‍ തിരഞ്ഞെടുത്ത മരണ വഴി എന്നു തോന്നുന്നു എനിക്ക് .( അല്ലെങ്കില്‍ നാം നമ്മുടെ സഹ ജീവികളെ നമ്മുടെ തന്നെ സ്വാര്‍ത്ഥത  കൊണ്ട്   ആത്മ ഹത്യയിലെക്കു തള്ളിവിടുകയാണോ )

ഓരോ ജീവിതവും സങ്കീര്‍ണമാണ്  .ഓരോ ജീവിതവും അനന്യമാണ് , ഓരോ ജീവിതവും അയാളെ /അവളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ കുരുക്കുകളില്‍ നിന്നു കുരുക്കുകളിലെക്കുള്ള നടന്നു ഓടിയും ഉള്ള കയറ്റമാണ് .ശരി തന്നെ .പ്രണയിയുടെ മനസ്സ് പോകുന്ന വിധം പ്രണയികള്‍ക്ക് മാത്രം അറിയാം എന്നു പറഞ്ഞത് പോലെ മരണത്തെ പ്രണയിച്ചു ചാവാന്‍ ഒരുങ്ങുന്നവരുടെ മനസ്സും മറ്റൊരാള്‍ക്കും പിടി കിട്ടില്ല . പക്ഷെ ജീവിതം ഇങ്ങനെ ഓടി ഓടി തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍   കൂടെ ഓടുന്ന ,ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരെ  വിട്ടു വഴിയില്‍ മിണ്ടാതെ ഒറ്റക്ക് ഇറങ്ങാന്‍  തോന്നുന്ന ആ തോന്നലിനെ ആണ് നമുക്ക് സ്വാര്‍ഥത എന്നു വിളിക്കാന്‍ തോന്നുന്നത് . ഓടിക്കുഴയുന്നത് മനസ്സിലാകും .പക്ഷെ എന്തിനു ഇങ്ങനെ ത്വര പിടിചോടണം എന്നു ഒരു നിമിഷം ചിന്ത വന്നിരുന്നെങ്കില്‍ .അവരവരുടെ  കൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഭാര്യയേയും കുട്ടികളെയും ഒരു നിമിഷം  ഓര്‍മ്മയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ..എങ്കില്‍ . .

ഒരു സര്‍ഗാത്മക മനസ്സിന് ഉടമയാവുക എന്നു പറയുന്നത് തന്നെ  അസാധാരണ ലോകത്ത് എത്തി ച്ചെരുന്നതിനു തുല്യമാണ് .അസാധാരണ വും സര്‍ഗാത്മകവുമായ മനസ്സുമായി സാധാരണജീവിതം നയിക്കേണ്ടി വരുന്ന , മത്സരിച്ചു ഓടേണ്ടി വരുന്ന ഏതൊരാള്‍ക്കും ആത്മഹത്യ ഒരു രക്ഷ പ്പെടല്‍ പോലുമാണ് ..അതറിയാതെ അല്ല ഞാന്‍ ആത്മഹത്യയുടെ ആവശ്യവും അനാവശ്യവും കൂട്ടിക്കുഴക്കുന്നത് .

ജയിച്ചവരുടെയും തോറ്റ വരുടെതുമായി ,ലോകത്തെകറുപ്പും വെള്ളയും മാത്രമായി കാണാന്‍ തുടങ്ങുന്ന ഓരോരുത്തരും ഇത്തരം മനോഭാവങ്ങളില്‍ കുടുങ്ങുമെന്നുള്ളതിനു ഒരു സംശയവും ഇല്ല .ജീവിതത്തിലെ നിറങ്ങളെ ,പല നിറങ്ങളെ കാണാത്തവര്‍ , തിരിച്ചറിയാത്തവര്‍ , തങ്ങളുടെ മുന്‍പില്‍ മാതൃകകള്‍ ആയി 'വിജയിച്ചവര്‍ എന്നു ചിലരെ പ്രതിഷ്ടിക്കുന്നവര്‍ . . അവര്‍ക്കറിയില്ല താന്‍ അയാളെ പോലെയോ അയാളെ ക്കാള്‍ അധികമോ ആയ 'ഒരു ആള്‍' ആണെന്ന് . അയാളല്ല താനെന്ന് . പക്ഷെ  ആ 'വിജയി' ആവാന്‍ പരിശ്രമിച് ഒടുവില്‍  താന്‍ ഒരു പരാജയം ആണ് ,ആ അപരന്റെ നിലനില്‍പ്പ്‌ പോലെ തനിക്കു നില നില്‍ക്കാന്‍ കഴിയാത്തത് ആണ് തന്റെ പരാജയം എന്നു വിചാരിക്കുന്ന അത്തരക്കാര്‍ക്കു  ജീവിതം എന്നും നരക തുല്യം തന്നെ ആയിരിക്കും .തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സന്തോഷിച്ച ആ നിമിഷങ്ങള്‍ പോലും എത്ര ഉദാത്തമായിരുന്നു എന്നു ഓര്‍ക്കാന്‍ മിനക്കെടാത്തവര്‍ ; അവര്‍ പിന്നെ എന്ത് ചെയ്യും .?

കാനു സന്യാലിന്റെ സ്വയം ഹത്യ പോലെ ,മഹാ തത്വചിന്തകരായ വാള്‍ട്ടര്‍ ബഞ്ചമിന്‍ ന്റെയോ     , ദലെസിന്റെയോ ആത്മഹത്യപോലെ അല്ലെങ്കില്‍ പുരാതന ഭാരതത്തിലെ മഹാപ്രസ്ഥാന പാരമ്പര്യതിലെത് പോലെ , ഉദാത്തമല്ല ഒളിച്ചോട്ട ക്കാരുടെയും  പരാജിതര്‍  ആണ് താനെന്ന് നിശ്ചയിച്ചു ജീവന്‍ ഒടുക്കുന്നവരുടെയും കാര്യം . പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു കഴിഞ്ഞു എന്നും രോഗം തന്നെയും മറ്റുള്ളവരെയും ഒരുപോലെ ക്ലേശി പ്പിക്കുക മാത്രമാണ്  താന്‍ ഈ ജീവിതം തുടരുന്നത് കൊണ്ടുണ്ടാവുന്ന ഫലം  എന്നും തിരിച്ചറിഞ്ഞു , മരിക്കുന്ന നിമിഷം വരെ ചിന്തയിലും വിചിന്തനത്തിലും  മനുഷ്യരാശിയെ കുറിച്ച്‌ മാത്രം വേവലാതി പ്പെട്ടും ഒടുവില്‍ തന്റെ റോള്‍ കഴിഞ്ഞു എന്നു സ്വയം ഏറ്റവും വ്യക്തമായി അറിഞ്ഞു ചെയ്യുന്ന ആ വിട വാങ്ങലുകള്‍ ....അത് സന്യാസിമാരുടെ , നമ്മുടെ പരമ്പരാഗത വാനപ്രസ്തവും പരി നിര്‍വാണവും പോലെ മനോഹരമായ ഒരു ഒടുങ്ങ ലാണ് . അത് ആത്മഹത്യ യല്ലഎന്നാണു ഞാന്‍ പറയുക .

തുടരെ തുടരെ ആത്മഹത്യകള്‍  വാര്‍ത്ത കളായി  വന്നു മനസ്സ് കലക്കി മറിക്കുന്നു. അതിനിടയില്‍ തോന്നിയ ചിലതാണിത് ...ഇനിയും ഒടുങ്ങാത്ത ചിന്തകള്‍ വന്നു നിറയുന്നു എങ്കിലും...നിര്‍ത്താം .








Sunday, March 21, 2010

സിംഹക്കൂട്ടില്‍

സിംഹക്കൂട്ടില്‍
( എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു മൃഗ ശാലയിലെ സിംഹക്കൂട്ടില്‍ കയറിയ ഭയമറിയാത്ത പ്രിയ കവി മാധവിക്കുട്ടിയുടെ ഓര്‍മ്മക്ക് )

സാവിത്രി രാജീവന്‍

ഇന്ന് പരീക്ഷയാണ്‌ ,
നിരന്നു നിന്ന് ചോദ്യങ്ങള്‍ കണ്ണുരുട്ടുന്ന ദിവസം

ഉത്സാഹം കെട്ട കുട്ടി കൂട്ടുകാരിയോട് പറഞ്ഞു
"ഇന്ന് നമുക്ക് മൃഗശാലയില്‍ പോകാം.."
ചോദ്യപ്പേപ്പര്‍ മനസ്സില്‍ നിന്ന് മായ്ച്ച്
അവര്‍ മൃഗശാലയിലേക്ക് പോയി .
മാന്‍ , മയില്‍ ,മുയല്‍
ഒട്ടകം
കടുവ , കഴുത കാണ്ടാമൃഗം
പുലി

ആരും അവരോടു ചോദ്യങ്ങള്‍ ചോദിച്ചില്ല
ഉറുമ്പ്‌ തീനിയോ വേഴാമ്പലോ പോലും;
അതിനാല്‍
കുട്ടിക്കും കൂട്ടുകാരിക്കും
കെട്ട ഉത്സാഹം തെളിഞ്ഞു കിട്ടി .
ഒടുവിലെത്തി
മൃഗരാജാവിന്റെ സന്നിധിയില്‍ .
ജട വിടര്‍ത്തിയിട്ടു ,
കണ്‍ മിഴിച്ചു
സിംഹത്തിന്റെ വിശ്രമക്കിടപ്പ്.
മുന്നില്‍
തളികയില്‍ ചുവന്ന മാംസ ഭക്ഷണം .
' രാജാവ്
സസ്യ ഭുക്കല്ല ' കുട്ടി പറഞ്ഞു .
' രാജാവിന് നിന്നെ തിന്നാനുള്ള സ്നേഹമുണ്ട് ,
അത് നിന്നെ നോക്കുന്നു;
പൂട്ടാത്ത വാതില്‍
ഞാന്‍ തുറക്കട്ടെ ? കൂട്ടുകാരി ചോദിച്ചു
' കേറാമോ സിംഹക്കൂട്ടില്‍ "?

കുട്ടിക്ക് സമ്മതം

'നിന്നെ തളികയില്‍ വച്ച്
അത് ഭക്ഷിക്കും '

"ഉച്ചഭക്ഷണം കഴിച്ച്
വിശ്രമിക്കുന്ന സിംഹം എന്നെ തിന്നില്ല ' കുട്ടിയുടെ ഉറപ്പ്
വിശക്കാത്ത സിംഹത്തിന്റെ വിശ്രമം മുടക്കി കുട്ടി കൂട്ടിനകത്തേക്ക് കയറി
ഭയം ഭയന്ന് പുറത്തു നിന്നു;
അത് കൂടിന്റെ വാതില്‍ തഴുതിട്ടു.

ചീകാത്ത ജടയുമായി സിംഹം
പതുക്കെ പ്പതുക്കെ
ധ്യാനത്തില്‍ നിന്നുണര്‍ന്ന മുനിയെന്നതു പോലെ
കുട്ടിക്കരികിലെത്തി നിന്നു
ചാഞ്ഞു വീണ കുട്ടിയെ
പതുപതുത്ത കൈകളാല്‍ തൊട്ടു
മുതുകില്‍ , കവിളില്‍ ,മൂക്കില്‍
പിന്നെ ഉടലാകെ
നാവുകൊണ്ടുഴിഞ്ഞു
ഒടുവില്‍
ചെവിയില്‍ മൂക്ക് കൊണ്ട് ദീര്‍ഘ ദീര്‍ഘം സ്പര്‍ശിച്ച്
മുടങ്ങിയ ധ്യാനം തുടരാനെന്ന പോലെ
അത് തളികക്ക് മുന്‍പിലേക്ക് തിരിച്ചു പോയി.

സിംഹക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടി
സ്കൂളിലേക്ക് നടന്നു.
വിറയ്ക്കുന്ന കൂട്ടുകാരി ചോദിച്ചു ' സിംഹം
നിന്റെ ചെവിയില്‍ എന്താണ് മന്ത്രിച്ചത് ? "

" ഭയമില്ലാത്ത നീ എന്റെ ഇരയല്ല ' എന്നാണ് സിംഹം പറഞ്ഞത്
പേടിയില്ലാത്ത കുട്ടിയെ അതിനു ഇഷ്ടമാണ് എന്നും "
കുട്ടി പുഞ്ചിരിച്ചു .
കുട്ടിക്ക് മുന്‍പില്‍ വരാനുള്ള ചോദ്യങ്ങളും
അവക്കുള്ള ഉത്തരങ്ങളും ഒന്നൊന്നായി
വിടര്‍ന്നു വന്നു
സിംഹത്തിന്റെ ജടയെന്ന പോലെ .


(കുട്ടികളുടെ മാസികയായ  'തളിരില്‍ '2009 സെപ്തംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചത് )





Wednesday, March 3, 2010

നാം ആഗ്രഹിക്കുന്ന ജീവിതം

മലയാളികള്‍ ഇതിനേക്കാള്‍ നല്ല നേതാക്കളെയും ഭരണവും  അര്‍ഹിക്കുന്നുണ്ട് എന്നു  മലയാളിയല്ലാത്ത  ഒരെഴുത്തുകാരന്‍ പറഞ്ഞതായി വായിച്ചു .അദ്ദേഹം ഉദ്ദേശിച്ചത് ഇപ്പോഴത്തെ ഭരണക്കാരെ മാത്രമോ അതിലെ നേതാക്കളെ മാത്രമോ ആണോ അല്ലയോ എന്നറിയില്ലെങ്കിലും ,ഇത് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ഒരു വ്യത്യാസം ഇല്ല . ഏതു കക്ഷിയിലെ നേതാവും ഒരു പോലെ തന്നെ എന്നു നമുക്കറിയാം . അധികാരത്തിനു ഒരു മുഖമേ ഉള്ളു . ആരാണോ ഭരിക്കപ്പെടുന്നത് അവരെ പീഡിപ്പിച്ചും അനു നയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്ക് നിര്‍ത്തുക അവരെ ഉപയോഗപ്പെടുത്തുക. വോട്ടു ചെയ്യാന്‍ അവര്‍ വേണം ,ഭരണത്തില്‍ വരാന്‍ ,അധികാരികള്‍ ആയി വാഴാന്‍ അവര്‍ വേണം എന്നുള്ള കാര്യം  പോലും അധികാരം കയ്യില്‍ കിട്ടിയാല്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരും  മറക്കും .അതാണല്ലോ കണ്ടു വരുന്നത്.
അല്ലെങ്കില്‍ ഏതു രാജ്യത്തെ സാധാരണക്കാരാണ് ഇപ്പോഴുള്ള അവരുടെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം അര്‍ഹിക്കാത്തത്‌ ? സുഡാന്‍ ലെയോ  ,അഫ്ഘാനിസ്താനിലെയോ ഇറാക്കി ലെയോ പാക്കിസ്ഥാനിലെയോ ജനങ്ങള്‍  ആഗ്രഹിക്കുന്ന ജീവിത മാണോ അവര്‍ക്ക് കിട്ടുന്നത് ?

ഇങ്ങനെ പരത്തി പറയേണ്ട കാര്യമില്ല . ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീ  ച്ഛര്‍ദി യും ക്ഷീണവും  കൊണ്ട് മരിച്ചു പോയി . ആരുമില്ലാത്ത അറുപതു വയസ്സായ അവരുടെ മൃത ദേഹം മറവു ചെയ്യാന്‍ കുത്തിമറച്ച ആ നിലം പതിക്കാ റായ നാലുകാല്‍ ഓല പുരയിലെ അടുക്കള കുഴിക്കേണ്ടി വന്നു . ആ സ്ത്രീ മരണ ശേഷം പോലും ഒരു മനുഷ്യ പരിഗണന അര്‍ഹിക്കുന്നില്ലെന്നോ ?  കയ്യേറ്റക്കാര്‍ ഏക്കര്‍  കണക്കിന് കുന്നും മലയും സ്വന്തമാക്കി വച്ചും കച്ചവടം നടത്തി യും വീണ്ടും വീണ്ടും  പണവും പദവിയും അധികാരവും മേല്‍ക്കു മേല്‍ വര്‍ധിപ്പിച്ചു കൊണ്ട് , ഇത്തരം ഭൂരിഭാഗം വരുന്ന മനുഷ്യ ജീവിതങ്ങളെ അവര്‍ക്ക് കൂടി അവകാശപ്പെട്ട ഈ ഭൂമിയില്‍ നിന്നു  ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ച .

 ഇത്തരം കാഴചകള്‍ ലോകത്ത് നടക്കുന്നത് കാണാന്‍ , കണ്ണ് വെറുതെ ഒന്നു തുറക്കുകയെ വേണ്ടു .. കൃഷ്ണന്റെ വായില്‍ കാണുന്ന വിവിധ  ദൃശ്യങ്ങള്‍ പോലെ ആ  കാഴ്ചകള്‍  നമ്മുടെ മുന്‍പില്‍ തെളിയാന്‍ . പക്ഷെ  അടുക്കള കുഴിയില്‍ മറവു ചെയ്യപ്പെട്ട ആ പാവം സ്ത്രീയെ പോലെതന്നെ  ഒരു വിധത്തില്‍ നിസ്സഹായരായ നിങ്ങളും ഞാനും ..നമ്മളും ഈ കാഴ്ചയും ഇത്തരം നീതി കേടിന്റെ  കാഠിന്യവും  ഇഷ്ട പ്പെടുന്നില്ലെന്നത്  സത്യം . അങ്ങനെ ഉള്ളു പൊട്ടുന്ന ആളുകളാണ് നമ്മള്‍ എങ്കില്‍  എങ്ങനെ ഈ ജീവിതം മധുരമായി തോന്നും ..തോന്നുന്നില്ലെങ്കില്‍ അപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാ ണ് നമുക്ക് ലഭിക്കുന്നത്  എന്നു നമുക്കെങ്ങനെ വിശ്വസിക്കാന്‍ ആകും ?
അത് കൊണ്ടാണ് നമ്മുടെ ചെറു സന്തോഷങ്ങളില്‍ പോലും നിസ്സഹായതയുടെ ഒരു നിലവിളി യൊച്ച കലരുന്നത്എന്നു ഞാന്‍ വിചാരിക്കുന്നു .