Tuesday, July 5, 2011

രവീന്ദ്രന് വിട

    അസ്വസ്ഥരാണ് കാലത്തിന്റെ കുളമ്പടി യൊച്ച കേള്‍ക്കുന്നവര്‍. നാഡി നോക്കി മരണം പ്രവചിച്ച്  എല്ലാവരാലും വെറുക്കപ്പെട്ട വൈദ്യ കഥാപാത്രത്തിന്റെ സാന്നിധ്യം  ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വന്തം ശരീര നാശം എന്ന് സംഭവിക്കുമെന്ന് അറിയാതിരിക്കാനും അതെ ശ്വാസത്തില്‍  അയാള്‍ ആഗ്രഹിക്കുന്നുണ്ട്. ഭയജീവിതം . 
         നിര്‍ഭയമായിരിക്കുക എന്നാല്‍ മരണ ഭയമില്ലാതിരിക്കുക എന്ന അവസ്ഥയാണ്
പക്ഷെ മരണം ഒരു ദേവത യാണെന്നും  'അവള്‍ പാര്‍വത നിരകള്‍ക്കിടയില്‍ ഒച്ചവക്കുന്നത് ഞങ്ങള്‍ കേട്ടിരിക്കുന്നു ' 'അവളുടെ ശബ്ദത്തിനൊപ്പം കുളമ്പടികളുടെ ശബ്ദവും ചിറകടി യൊച്ചയും  സിംഹഗര്‍ജ്ജനവും  സമാഗതമായി' എന്നും അറിഞ്ഞു കൊണ്ടാണ് ജീവിതമെങ്കില്‍  ഭയത്തിന്റെ കുതിരപ്പുറത്തായി  അയാളുടെ/അവളുടെ ദിന രാത്ര യാത്രകള്‍. അതല്ലെങ്കില്‍ പോലും അങ്ങനെയാണ് നമ്മുടെ ജീവിതം !

            അങ്ങനെ  അല്ലാതിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍.  
            സ്വന്തം മരണം, മരിക്കുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഓര്‍ത്തു വിചാരപ്പെടുന്ന ഒരു സംഭവമാണെന്നും  അത് ജനനം പോലെ സ്വാഭാവികമായ ഒരു യാദൃശ്ചികതയാണെന്നും  ഓര്‍ത്തു നിര്‍മ്മമരായിരിക്കാന്‍ ഇക്കാലം എന്നേയും നിങ്ങളെയും അനുവദിക്കുന്നില്ല. മരണഭയത്തിന്റെ  തൊഴുത്തില്‍കെട്ടിയിടപ്പെട്ടവര്‍ ആണ് നമ്മള്‍.
അതുകൊണ്ട് നമ്മള്‍ നമ്മുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ മരണത്തില്‍ മാഴ്കുന്നു വെങ്കില്‍ അത് സ്വന്തം മരണത്തെ കുറിച്ചോര്‍ത്ത്  ഉള്ള ഖേദം കൊണ്ടാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.

 എങ്കിലും നമുക്ക് വേദനിക്കാതെ വയ്യ !
ഞങ്ങളുടെകൂടി സുഹൃത്തായിരുന്ന ശ്രീ രവീന്ദ്രന്റെ  മരണ വിവരമറിഞ്ഞ് വളരെ ഖേദത്തില്‍ ആണ് മുകളിലെ വരികള്‍ കുറിച്ചത്. അദ്ദേഹത്തിനു ആദരാഞ്ജലികള്‍. വിട !


No comments: