Tuesday, January 27, 2009

സ്റ്റില്‍ ലൈഫ്

ഇത് സെബാസ്ടിയോ റോഡ്രികിന്റെ 123 നമ്പര്‍ ബോട്ട് ആണ് . കടലില്‍ അര മണിക്കൂര്‍ ബോട്ട് പായിച്ച് ഗോവന്‍ ബീച്ചുകളെ പരിചയപ്പെടുത്താനും തുടര്‍ന്ന്‍ കുറച്ചു ദൂരം ഉള്‍ക്കടലിലേക്ക് തുഴഞ്ഞു കടലിനെ ഒന്നു ചെറുതായി തൊടാനും ഉള്ള അവസരമാണ് സെബാസ്ടിയോവിന്റെ ഓഫര്‍.

കടല്‍ ഉയര്‍ന്ന് താണ് താളത്തില്‍ കരയിലേക്ക് വന്നു കൊണ്ടിരുന്നു , എപ്പോഴുമെന്നതുപോലെ.

ബോട്ടില്‍ ഞങ്ങള്‍ പതിനാലു പേര്‍ , പല സ്ഥലത്തുനിന്ന് വന്നവര്‍, പല ഭാഷ പറയുന്നവര്‍ , പല സംസ്കാരക്കാര്‍,വ്യത്യസ്തതകള്‍ ഇല്ലാതാക്കി തിരയുടെ താളം ഞങ്ങളെ ചാഞ്ചാടിച്ചു . ആഹ്ലാദത്തിനും ദു:ഖത്തിനും പുറത്തു വരാന്‍ നിശ്ചിത ഭാഷ ആവശ്യമില്ല .മുഖമോ , കൈകാലു കളോ ഒക്കെ ഏറ്റെടുത്ത് കൊള്ളും, ആ പണി .
ശൂന്യാകാശ പേടകത്തിലാണ് തങ്ങളെന്ന് ഭാവിച്ചു ചില കുട്ടികളും ആദ്യമായി കടലും വെള്ളവും കാണുന്നവരും . "ഇത്തനാ പാനി " എന്ന് അത്ഭുതം പൂണ്ടു ചിലര്‍.
കടലില്‍ തലകുത്തി മറിഞ്ഞു ചെറുപ്പക്കാരും മധ്യ വയസ്കരും ആര്‍ത്തുല്ലസിച്ചു ഭയ ചകിതരെ വെല്ലുവിളിച്ചു .തിരമാലയില്‍ പൊങ്ങികിടന്നു തിരയുടെ പതയോടൊപ്പം പല്ലിളിച്ചു ചിലര്‍.
സെബാസ്ടിയോ ബോട്ടിന്റെ എഞ്ചിന്‍ ചലിപ്പിച്ചു , അത് നീങ്ങുകയായി . പോകെ പോകെ കടല്‍ നിശ്ശബ്ദ മാകുന്നത് പോലെ .
ആര്‍പ്പു വിളികള്‍ കേള്‍ക്കാനില്ല കൈകാലിട്ടടിച്ചു രസിക്കുന്നവര്‍ , വെള്ളത്തില്‍ പന്തെറിഞ്ഞു കളിക്കുന്നവര്‍,മണ്ണില്‍ പുതഞ്ഞു കിടക്കുന്നവര്‍ , കുഞ്ഞു വസ്ത്രധാരികളായ സ്ത്രീ -പുരുഷ-ശിശു ക്കൂട്ടങ്ങള്‍ എല്ലാം ഒരു സ്റ്റില്‍ ലൈഫ് ആയി മാറി എന്റെ മുന്നില്‍ തെളിഞ്ഞു.
ദൂരെ ഒരു കപ്പല്‍ നങ്കൂരമിട്ടു നിന്നു . വെയിലില്‍ അതിന്റെ പുറം വെട്ടിത്തിളങ്ങി .
ഇടക്കിടെ തിരകള്‍ അവയുടെ ശക്തി കാണിച്ചു , കലി കൊണ്ടെന്നപോലെ പതഞ്ഞുതുപ്പിയും വിറച്ചും ഞങ്ങളോട് അടുത്തു, എന്നാല്‍ സെബാസ്ടിയോയുടെ ബോട്ട് തിരയോട് എന്തോ ഇടയ്കിടെ മന്ത്രിച്ചു . പതുക്കെ, ശബ്ദം കുറച്ച് .. "ഞങ്ങളെ ഭയപ്പെടുത്തല്ലേ എന്നോ എന്നെ ചിതറി തെറിപ്പിച്ചു നിന്നോട് ചേര്‍ക്കല്ലേ എന്നോ ഞങ്ങള്‍ നിന്റെ ഉടലില്‍ ഒന്നു തെന്നി മറിഞ്ഞു കളിച്ചോട്ടെ" എന്നോ ആകാം ...

തീരത്തോട് അടുക്കെ നിശ്ചല ചിത്രത്തിന് ജീവന്‍ വച്ച പോലെ നിറങ്ങള്‍ ചലിച്ചു തുടങ്ങി , കൂടെ അവയിലെ മനുഷ്യരും ..

No comments: